Slider

പങ്കാച്ചിയമ്മൂമ്മ

0
Image may contain: 2 people, including Vandana Sanjeev, people smiling, eyeglasses, night and closeup
" പങ്ക്യാഷീ.. ഒന്നിത്രേടം വരണേ .. ഈ ചെക്കന്റെ വയറിന് നല്ല സുഖമില്ല .. ഒന്ന് ഉഴിഞ്ഞിരുന്നെങ്കിൽ മാറുമായിരിക്കും"
അമ്മ പറമ്പിന്റെ വടക്കുവശത്തുനിന്നും വിളിച്ചു
" ആ ദേ വരുവാന്നെ .. ഈ പശുവിനെ ഒന്ന് മാറ്റി കെട്ടിയേച്ച് ഇപ്പം വന്നേക്കാം "
പങ്കാച്ചിയമ്മൂമ്മ ഉറക്കെ പറഞ്ഞു
പങ്കജാക്ഷി എന്ന മനോഹരമായ പേര് അമ്മ വിളിച്ച് പങ്ക്യാഷിയും ഞങ്ങൾ മക്കൾ വിളിച്ച് പങ്കാച്ചിയമ്മൂമ്മയും ആയിപോയി
അമ്മക്ക്‌ എന്തിനും ഏതിനും പങ്കാച്ചിയമ്മൂമ്മ വേണം .
അമ്മ അടിക്കാൻ ഓടിക്കുമ്പോൾ ഞാനും ഓടി ചെന്ന് പറ്റികൂടുന്നത് ആ ചുക്കിചുളിഞ്ഞ മാറിലേക്കാണ് ..
എന്നെ അടക്കി പിടിച്ച് അമ്മയുടെ അടികളെ പങ്കാച്ചിയമ്മൂമ്മ സങ്കടത്തോടെയുള്ള നോട്ടം കൊണ്ട് തടുക്കും.
" എല്ലാരും കൂടി കൊഞ്ചിച്ചു വഷളാക്കിക്കോ"
അവസാനം അമ്മ തോൽവി സമ്മതിച്ച് പിൻവാങ്ങും .
ആഴ്ച്ചയിൽ കുറഞ്ഞത് ഒന്ന് എന്ന കണക്കിൽ ഈ സംഭവം ആവർത്തിച്ചുകൊണ്ടിരിക്കും .
വയറിന് അസുഖം വന്നാൽ പങ്കാച്ചിയമ്മൂമ്മയാണ് ആദ്യത്തെ ഡോക്ടർ .. പലകകട്ടിലിൽ നേരെ കിടത്തി വയറിൽ മെല്ലെ ഉഴിയും .. മറ്റേ കൈകൊണ്ട് തലയിൽ മെല്ലെ തലോടുന്നുണ്ടാവും .
ചെറുതായി ചിരിച്ചു കൊണ്ട് പറയും
" മക്കളു പേടിക്കണ്ട .. ഉവ്വാവ് ഇപ്പം മാറും "
ആ സ്നേഹതലോടലിൽ എല്ലാ അസുഖങ്ങളും ഓടി ഒളിച്ചീട്ടുണ്ടാവും
പങ്കാച്ചിയമ്മൂമ്മയെകാൾ പ്രായത്തിൽ വളരെ ഇളപ്പമുണ്ടായിരുന്ന എന്റെ അമ്മയെ അവർ ചേച്ചി എന്നാണ് വിളിച്ചിരുന്നത് .
ചുറ്റുപാടും ബന്ധുക്കൾ ഉണ്ടായിട്ടും കണ്ണുതെറ്റിയാൽ കുരുത്തകേടുകൾ മാത്രം കാണിക്കുന്ന എന്നെയും അനിയനെയും പങ്കാച്ചിയമ്മൂമ്മയെ ഏൽപ്പിച്ചേ അമ്മ പുറത്തെവിടെയെങ്കിലും പോകുകയുള്ളൂ .
അമ്മ ഇല്ലാതിരുന്ന കുറച്ചു മണിക്കൂറുകൾ ഞങ്ങൾ പങ്കാച്ചിയമ്മൂമ്മയെ മുൾമുനയിൽ നിർത്തിയിട്ടുണ്ടാവും .
എന്നാലും അമ്മ തിരികെ വരുമ്പോൾ ഇങ്ങനെയേ പറയൂ
" രണ്ടുപേരും ഇവിടെ അടങ്ങിയിരുന്ന് ഞാൻ കയറുപിരിക്കുന്നതും നൊക്കിയിരിക്കുവാരുന്നു ചേച്ചി .. പാവങ്ങൾ .. ഇവിടുന്ന് അനങ്ങിയിട്ടുപോലും ഇല്ല "
അമ്മ തീരെ വിശ്വാസം വരാത്തപോലെ ഞങ്ങളെ നോക്കും .. ഞങ്ങൾ മുഖത്തു വരുത്താവുന്നതിന്റ പരമാവധി നിഷ്കളങ്ക ഭാവം വരുത്തി പങ്കാച്ചിയമ്മൂമ്മ പറഞ്ഞത് ശരിവെക്കും പോലെ ഇരിപ്പുണ്ടാവും .. ഓസ്‌കാർ അവാർഡ് കിട്ടേണ്ട അഭിനയമാണ് !!
പങ്കാച്ചിയമ്മൂമ്മയുടെ മക്കൾ ഞങ്ങൾക്കും അക്കച്ചിയും കൊച്ചക്കനും അംബിചേച്ചിയും ചേട്ടന്മാരുമൊക്കെ ആയി ..
വളരെ അംഗങ്ങളുള്ള ആ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരത്തിന്റ ഒരു പങ്ക് എനിക്കും അനിയനുമായി മാറ്റിവെക്കപ്പെട്ടിരുന്നു .
ഇലയടയും കപ്പപുഴുങ്ങിയതും ചക്കപ്പഴവും അരി വറുത്തത് തേങ്ങാകൂട്ടി കുഴച്ചതും അങ്ങനെ അങ്ങനെ ...
അമ്മ ചിലപ്പോൾ ശാസിക്കും
" ആ വീട്ടിൽ വളരെ പേർ ഉള്ളതല്ലേ .. നിങ്ങൾ കൂടി കഴിച്ചാൽ അവിടുത്തെ കുട്ടികൾക്ക് തികയാതെ വരില്ലേ .. നിങ്ങൾക്ക് ഇവിടെ വന്ന് കഴിച്ചുകൂടെ "
പക്ഷെ എന്തുകൊണ്ടോ ഞങ്ങൾ അത് ഒരിക്കലും അനുസരിച്ചിരുന്നില്ല
പങ്കാച്ചിയമ്മൂമ്മയുടെ വീട്ടിൽ പശു പ്രസവിച്ചാൽ മാത്രമാണ് ഞങ്ങൾക്ക് പ്രശ്നം ..
പ്രസവിച്ച പശുവിന്റെ കട്ടികൂടിയ പാൽ ഞങ്ങളെകൊണ്ട് കുടിപ്പിക്കാൻ പങ്കാച്ചിയമ്മൂമ്മക്ക് വല്യ ഉത്സാഹമാണ് .. ഞങ്ങൾക്കാണെങ്കിൽ അത് തീരെ ഇഷ്ടമല്ല .. വലിയ ഓട്ടു ഗ്ലാസ്സിൽ പതയോടുകൂടിയ കറന്നെടുത്ത ഉടനെയുള്ള ആ പാൽ കുടിക്കാതിരിക്കാൻ ഞങ്ങൾ പല അടവുകളും പയറ്റും ..
പക്ഷെ അവസാനം ചില പ്രലോഭനങ്ങളിൽ വീണു പോകും
" കുഞ്ഞേ ഈ പാലു മുഴുവനങ്ങ്‌ ഒറ്റ വലിക്ക്‌ കുടിച്ചാട്ടെ .. എന്നീട്ട് പോയി കണ്ണാടിയിൽ നോക്ക് .. അപ്പം കാണാം ... നല്ല പാലു പോലത്തെ വെളുത്ത നിറം ആകുന്നത് "
ഏറ്റവും വലിയ വീക്നസിലാണ് പിടിച്ചിരിക്കുന്നത് .. സൗന്ദര്യം .
അതിന് വേണ്ടി പാലല്ല പാമോയില് വരെ കുടിക്കാൻ ഞങ്ങൾ തയ്യാർ .
ഒറ്റവലിക്ക് ആ പാൽ മുഴുവൻ കു‌ടിച്ചീട്ട് ഒറ്റയോട്ടമാണ് കണ്ണാടിയുടെ മുന്പിലേക്ക് .
ഞങ്ങൾ പറ്റിക്കപ്പെടുകയാണെന്ന് എന്തുകൊണ്ടോ ഒരിക്കലും ഞങ്ങൾക്ക് തോന്നിയിരുന്നില്ല .. !!
അതൊക്കെയോർക്കുമ്പോൾ തോന്നും ഒരിക്കലും വളരാതെ ഇരുന്നിരുന്നെങ്കിൽ എന്ന് .. പക്ഷെ വളർന്നല്ലേ പറ്റൂ .. ഞങ്ങളും വളർന്നു ..
പങ്കാച്ചിയമ്മൂമ്മക്ക്‌ വയസായി .. മുടിയൊക്കെ വെള്ളി നിറമായി . കൂനി കൂനി നടക്കാൻ തുടങ്ങി
കഴിഞ്ഞ വര്ഷം പങ്കാച്ചിയമ്മൂമ്മയെ കാണാൻ ചെന്നപ്പോൾ കക്ഷി നല്ല ഉറക്കത്തിലായിരുന്നു.
" അമ്മക്കിപ്പം തീരെ ഓർമയില്ല .. ആരേം തിരിച്ചറിയുന്നില്ല .. ഇങ്ങനെ പകലുള്ള ഉറക്കം മാത്രമേ ഉള്ളൂ .. രാത്രി തീരെ ഉറക്കമില്ല .. ആഹാരം കഴിപ്പൊക്കെ വളരെ കുറവാണ് "
മൂത്ത മകൾ പറഞ്ഞു
ഞാൻ മെല്ലെ അടുത്തു ചെന്നു .. കുറച്ചു കഴിഞ്ഞ് അവർ കണ്ണ് തുറന്ന് എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .
പതിഞ്ഞ സ്വരത്തിൽ ചോദിച്ചു
" കുഞ്ഞ് എപ്പളാ വന്നേ .. എന്തെങ്കിലും കഴിക്കാൻ തന്നോ ഇവർ ??"
സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു വന്നു.
ഓർമയുടെ വെളിച്ചം മനസ്സിൽ നിന്നും മാഞ്ഞുപോകാൻ തുടങ്ങിയിട്ടും എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു .
ഈ സ്നേഹത്തിനൊന്നും പകരം കൊടുക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല ... അല്ലെങ്കിൽ എത്ര കൊടുത്താലും അതിന് പകരമാവില്ല !
രക്തബന്ധങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത കുറെ മനുഷ്യർ എന്നും എനിക്ക് ചുറ്റുമുണ്ടായിരുന്നു .. അവർ നൽകിയ കരുതലും സ്നേഹവുമാണ് ഇന്നീകാണുന്ന ഞാൻ . പ്രതിസന്ധികളിൽ ഒറ്റപ്പെട്ടു പോയ എന്റെ മാതാപിതാക്കൾക്കു താങ്ങും തണലും ആയവർ.. രക്തബന്ധത്തേക്കാൾ വലുതാണ് ആത്മബന്ധം എന്നെന്നെ പഠിപ്പിച്ചവർ !
ഇനി ഒരിക്കൽ കൂടി പങ്കാച്ചിയമ്മൂമ്മ എന്നെ തിരിച്ചറിയുമോ എന്നറിയില്ല .. പക്ഷെ ഞാൻ സന്തോഷിക്കുന്നു .. അവരുടെ ഏതാണ്ട് പൂർണമായും ഇരുട്ടിലേക്ക് ആഴ്ന്നുപോയ ഓർമയുടെ അവസാന കണികയിൽ എന്റെ പേരുണ്ടായിരുന്നു .. എനിക്കതുമതി !!
വന്ദന 🖌
27/06/18
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo