നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥയിലെ രാജകുമാരി - അദ്ധ്യായം 6


🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁
"ഗുരോ... ഇന്ന് ആഘോഷത്തിനിടയിൽ സഭയിൽ നടന്നത് വെറുമൊരു ലക്ഷണം മാത്രമോ....? അതിന്റെ പിന്നിൽ മറ്റെന്തെങ്കിലും ആപത്തുണ്ടോ...?" ദേവപ്രതാപവർമ്മ അടക്കിപ്പിടിച്ച ശബ്ദത്തിൽ ചോദിച്ചു. തന്റെ പുത്രിക്കെന്തെങ്കിലും ആപത്തുപിണയുമോ എന്നുള്ള ഉത്കണ്ഠ അദ്ദേഹത്തിന്റെ മുഖഭാവങ്ങളിൽ പ്രകടമായിരുന്നു.
കുങ്കാര ഗുരുക്കൾ താളിയോലകൾ തിരിച്ചും മറിച്ചും വീണ്ടും വീണ്ടും നോക്കുകയാണ്. ഗുരുക്കളുടെ മനസ്സിൽ ഒരു പിടിവലി നടക്കുകയാണ്. പറയാൻ പോകുന്ന വസ്‌തുത അത്രക്ക് അനിഷ്ടം നിറഞ്ഞതാണ്. അത് പറയുന്നതും പറയാതിരിക്കുന്നതും കയ്പ്പ് നീർ കുടിക്കുന്നതിനു സമം.
ഗുരുക്കളുടെ നീണ്ടുപോവുന്ന നിശബ്ദത മഹാരാജാവിൽ പരിഭ്രാന്തിയുടെ അളവ് കൂട്ടിയതെയൊള്ളൂ.
"നമ്മുടെ പുത്രിക്കെന്തെങ്കിലും ആപത്തു സംഭവിക്കുമോ ഗുരുക്കളേ....? എന്തുണ്ടേലും നമ്മോട് തുറന്നു പറയൂ..." അദ്ദേഹം വീണ്ടും ആശങ്കയോടെ ചോദിച്ചു.
ഇത്തവണ ഗുരു മൗനം വെടിഞ്ഞു. സൗമ്യമായി ഗുരുക്കൾ പറഞ്ഞു തുടങ്ങി...
"മഹാരാജൻ.... ഞാൻ പറയുന്ന കാര്യങ്ങൾ അങ്ങു ക്ഷമയോടെ കേൾക്കണം... നമ്മുടെ ഗണിക്കൽ തെറ്റുക എന്നത് ഉദയസൂര്യനു ദിക്ക് മാറിപോകുന്നത്പോലെ അസംഭവ്യം.... എന്നിരുന്നാലും എന്റെ കണക്കുകൂട്ടലുകൾ പ്രത്യക്ഷത്തിൽ വരുമോ എന്നറിയാൻ എനിക്ക് കുറച്ചു നാളുകളുടെ നിരീക്ഷണം വേണ്ടി വരും...."
"എന്താണ് ഗുരോ അങ്ങ് ഉദ്ദേശിക്കുന്നത്...? വ്യക്തമാക്കിയാലും...." പ്രതാപവർമ്മയുടെ ശബ്ദത്തിൽ ഗൗരവം കലർന്നു.
"രാജൻ...., സൗപർണ്ണിക രാജകുമാരിയുടെ ജാതകത്തിൽ ചില യോഗങ്ങൾ നാം കാണുന്നു......
ഏതേ യോഗ ന സ്യുഃ
കേന്ദ്രേ ഗ്രഹവർജ്ജിതേ ശശാങ്കേ ച
കേമദ്രുമാഖ്യയോഗ-
സ്തസ്മിൻ ജാതോ നൃപോ പി ഭിക്ഷാർത്ഥി..."
ഗുരുക്കൾ ഓർമ്മയിൽ നിന്നും ചില ശ്ലോകങ്ങൾ ഓർത്തുചൊല്ലി...
സംസ്‌കൃതത്തിലും മറ്റ് ഭാഷാപ്രയോഗങ്ങളിലും അഗ്രഗണ്യനായ പ്രതാപവർമ്മയ്ക്ക് ആ വരികളുടെ അർത്ഥം ഗ്രഹിക്കുക നിസ്സാരമായിരുന്നു. എങ്കിലും ജ്യോതിഷപരമായി ആ വാചകങ്ങൾ എങ്ങനെ നിർവചനം ചെയ്യപ്പെടുന്നു എന്നറിയാൻ അദ്ദേഹം ഗുരുക്കളുടെ മുഖത്തേക്ക് ഉറ്റുനോക്കി.
"അതായത് ജാതകത്തിൽ ധനപുഷ്ടിയും ഭാഗ്യവും നൽകുന്ന യോഗങ്ങൾ ഇല്ലാതെ വരികയും....., ചന്ദ്രൻ ജനനസമയത്ത് നിൽക്കുന്ന രാശിയുടെ കേന്ദ്രരാശികളിലോ ലഗ്നരാശിയുടെ കേന്ദ്രരാശികളിലോ ഗ്രഹങ്ങളില്ലാതെ ഇരിക്കുകയും...., ചന്ദ്രൻ കേന്ദ്രരാശിയിൽ അല്ലാതെ വരികയും ചെയ്താൽ കേമദ്രുമയോഗമുണ്ട്..." കുങ്കാര ഗുരുക്കൾ വിശദീകരിക്കാൻ തുടങ്ങി.
"കേമദ്രുമയോഗത്തിന്റെ ദോഷങ്ങൾ എന്താണ് ഗുരുക്കളേ....? ഇതിന് പരിഹാരക്രിയകൾ ഇല്ലേ?" പ്രതാപവർമ്മയുടെ സ്വരത്തിൽ പ്രതീക്ഷ കലർന്നിരുന്നു.
"കേമദ്രുമയോഗത്തിൽ ജനിക്കുന്നവർ രാജാവായാലും ദരിദ്രൻ ആയിത്തീരുമെന്നാണ് ശാസ്ത്രം...ഇത് പെട്ടെന്ന് സംഭവിക്കണമെന്നില്ല... കാലക്രമേണ സംഭവിക്കാം.." ഗുരുക്കൾ പറഞ്ഞു തുടങ്ങി.
"ദരിദ്രർ....?" രാജാവ് അത്ഭുതംകൂറി
"അതൊരു ഉപമ മാത്രം രാജൻ... ചിലപ്പോൾ രാജകുമാരി വളർന്നു വലുതായി മാംഗല്യം ചെയ്യുന്ന രാജകുമാരൻ വീയ്യപുരത്തിനേക്കാളും സമ്പത്തു കുറഞ്ഞ രാജ്യത്തെ ആവുക എന്നതാവാനും വഴിയുണ്ട്." ഗുരുക്കൾ ദേവപ്രതാപവർമ്മയുടെ മനസ്സിലേക്ക് സമാധാനത്തിന്റെ മഞ്ഞുകണങ്ങൾ തൂകി.
ആശ്വാസത്തോടെ നിൽക്കുന്ന രാജാവിനോട് ഇനിയും അശുഭങ്ങൾ ഉണ്ടെന്നു പറയണോ വേണ്ടയോ എന്ന് ശങ്കിച്ച ശേഷം ഗുരുക്കൾ വീണ്ടും പറഞ്ഞു തുടങ്ങി.... " എന്നാൽ കുമാരിയുടെ ജാതകത്തിൽ കേമദ്രുമയോഗത്തോടൊപ്പം മറ്റുചില ദോഷങ്ങളും കാണുന്നുണ്ട്. അതെന്തെന്നു ഇപ്പോൾ പറയാൻ സാദ്ധ്യമല്ല.."
"എന്താണേലും പറയൂ ഗുരുക്കളേ... നാം അത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം അല്ലെന്നുണ്ടോ..?" പ്രതാപവർമ്മയുടെ സ്വരത്തിൽ ലേശം നീരസത്തിന്റെ ലാഞ്ജന ഉണ്ടായിരുന്നു.
"അതിപ്പോൾ പറയാൻ നിർവാഹമില്ല രാജൻ.... അവ ശരിയാണോ എന്നുറപ്പിക്കാൻ എനിക്ക് കുറച്ചു സമയം അത്യാവശ്യമാണ്... കാരണം, ജനനസമയം നോക്കിയതിലെ ഏതേലും ചെറിയ പിശക് കൊണ്ടു ഉണ്ടായ ജാതകദോഷമാണോ എന്നുറപ്പിക്കേണ്ടത് അത്യാവശ്യം ആണ്.." ഗുരുക്കൾ ശാന്തമായി പറഞ്ഞു.
"എത്ര സമയം വേണ്ടിവരും ഗുരുക്കളേ...?" രാജാവിന് ആകാംക്ഷ അടക്കാൻ സാധിക്കുന്നില്ല.
"കുമാരിക്കു അഞ്ചു വയസ്സാകുന്നതിന് മുൻപ് ഞാൻ കണക്കു കൂട്ടിയതിൽ ഏതേലും നിമിത്തങ്ങൾ സംഭവിക്കുകയാണെങ്കിൽ ജാതകത്തിൽ കണ്ട ദോഷഫലങ്ങൾ കുമാരിയുടെ ജീവിതത്തിൽ സംഭവിക്കും. അത് വരെ കുമാരിയുടെ ജാതകം അപൂർണ്ണമാണ്‌ രാജൻ..." ഗുരുക്കൾ പറഞ്ഞു നിർത്തി.
പിന്നെയുമെന്തോ ചോദിക്കാനാഞ്ഞ ദേവപ്രതാപവർമ്മയോട് "വിട തന്നാലും രാജൻ...." എന്നു പറഞ്ഞശേഷം കുങ്കാര ഗുരുക്കൾ താളിയോലകൾ ഭദ്രമായി ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞെടുത്തു. (6)
അന്തഃപുരത്തിന്റെ കവാടവും താണ്ടി ആ കാഷായ വസ്ത്രധാരി നടന്നുനീങ്ങുമ്പോൾ ദേവപ്രതാപവർമ്മ അപ്പോഴും എന്തോ ചിന്തയിലായിരുന്നു.
അന്ന് രാത്രി ദേവപ്രതാപവർമ്മയുടെ അന്തഃപുരത്തിൽ വിളക്കുകൾ അണഞ്ഞില്ല.
★★★★★★★★★★★★
"അന്തഃപുരത്തിൽ വിളക്കുകൾ അണഞ്ഞു കാണില്ല... പക്ഷേ ഇനിയും താമസിച്ചാൽ ഇവിടുത്തെ വിളക്കുകൾ അണയും....." അരവിന്ദന്റെ ശബ്ദം വാതിൽക്കൽനിന്നും മുഴങ്ങിയതും സുമതിയമ്മയും ദിയയും ഒരുപോലെ ഞെട്ടിത്തിരിഞ്ഞു.
"ചിറ്റച്ഛൻ വന്നിട്ട് ഒത്തിരി നേരമായോ...?" ദിയ ചോദിച്ചു.
"ബോധമില്ലേ രണ്ടാൾക്കും....? ഞാൻ നേരത്തെ വന്നു നോക്കിയതും മുറിയിലെ ലൈറ്റ് ഇട്ടതുമൊന്നും കണ്ടില്ലേ?" അരവിന്ദൻ അത്ഭുതപ്പെട്ടു.
ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുട്ടു പടർന്നത് ദിയയും സുമതിയമ്മയും ശ്രദ്ധിച്ചത്. മുറിയിലെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 8.45 ആയിരിക്കുന്നു. വൈകുന്നേരം ഏകദേശം നാലരയോടെ തുടങ്ങിയ കഥപറച്ചിലാണ്.
"വന്നു ചോറുണ്ടേ രണ്ടാളും... മനുഷ്യനിവിടെ വിശന്നു പൊരിഞ്ഞു നിൽക്കുവാ.... ഇന്നൊരു വല്ലാത്ത ദിവസം ആയിരുന്നു.. ഉച്ചക്ക് പോലും ഉണ്ണാൻ പറ്റിയില്ല....." അരവിന്ദൻ സുമതിയമ്മയെ എണീൽക്കാൻ സഹായിച്ചുകൊണ്ടു പറഞ്ഞു.
"എന്തേ അരവിന്ദാ.... എറണാകുളത്തു ചോറൊന്നും കിട്ടില്ലേ.....?" സുമതിയമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.
അരവിന്ദന് ടൗണിൽ ഒരു തുണിക്കടയും ഫർണിച്ചർ കടയും ഉണ്ട്. ഇടക്കിടെ സ്റ്റോക്ക് എടുക്കാൻ അയാൾ എറണാകുളത്തു പോവാറുണ്ട്. ഇന്നയാൾ അവിടെ പോയ ദിവസമാണ്. അതുവെച്ചാണ് സുമതിയമ്മ കളിയാക്കിയത്.
"ഒരു ദിവസം ഞാൻ കൊണ്ടുപോകാം എറണാകുളത്തിന്... അപ്പോൾ മനസ്സിലാകും സ്റ്റോക്ക് എടുക്കാൻ ഓടിനടക്കുന്നതിന്റെ ബുദ്ധിമുട്ട്.. കേട്ടോ അമ്മായിയമ്മേ......" തമാശയായി പറഞ്ഞതിനുശേഷം അരവിന്ദൻ സുമതിയമ്മയെ കൈപിടിച്ച് നടത്തി. അത് കണ്ടപ്പോൾ ദിയക്ക് മനസ്സിലൊരു കുളിർമ്മ തോന്നി.
അമ്മൂമ്മ എപ്പോഴും പറയുന്നത് അവളോർത്തു.. 'ഒരു മകൻ ഇല്ലാത്തതിന്റെ വിഷമം മാറിയത് അരവിന്ദനെ കിട്ടിയ ശേഷം ആണ്'. അരവിന്ദന്റെ കുടുംബത്തിൽ മൂന്ന് ആൺകുട്ടികൾ ആയിരുന്നു. നടുവിലാൻ ആയതുകൊണ്ട് അരവിന്ദന് വേറെ വീടും സ്ഥലവും നോക്കേണ്ടി വന്നു. അപ്പോഴാണ് ദിയയുടെ അപ്പൂപ്പന്റെ അമ്മ മരിച്ചുപോയത്. അപ്പൂപ്പൻ പട്ടാളത്തിൽ ആയതുകൊണ്ടും അമ്മൂമ്മ വീട്ടിൽ ഒറ്റയ്ക്കാവുന്നതുകൊണ്ടും ശ്രീകലയേയും അരവിന്ദനെയും വീട്ടിൽ നിർത്താം എന്നു ദിയയുടെ അമ്മയാണ് പറഞ്ഞത്. ഇപ്പോൾ സ്വന്തം മകനെപ്പോലെ സുമതിയമ്മയെ സ്നേഹിക്കുന്ന ചിറ്റച്ഛനെ കാണുമ്പോൾ അമ്മയുടെ തീരുമാനം എത്ര ശരിയായിരുന്നു എന്ന് ദിയ തിരിച്ചറിയുന്നു.
അമ്മയുടെ തീരുമാനങ്ങൾ.... ഉറച്ച തീരുമാനങ്ങൾ ആയിരുന്നു അവ. അതെന്നും ശരിയായിരുന്നു. ഒടുവിൽ അമ്മയുടെ ജീവൻ നഷ്ടമാക്കിയതും അത്തരമൊരു തീരുമാനം ആയിരുന്നു. ആ ഓർമ്മകൾ മനസ്സിൽ ഇരമ്പിയെത്തിയതും, ദിയയുടെ കണ്ണുകൾ നിറഞ്ഞു. കായലിൽ ഒഴുകിനടക്കുന്ന ഒരു സ്ത്രീശരീരം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. ഓർക്കാൻ ഇഷ്ടമില്ലാത്തപോലെ അവൾ തലകുടഞ്ഞു. പിന്നെ അമ്മൂമ്മയുടെ ഒപ്പമെത്താനായി നടന്നു.
(തുടരും......)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot