Slider

കണ്ണട

0
എന്റെ ചെറുപ്പത്തിലെ സിനിമകളിൽ മമ്മൂട്ടി, വേണു നാഗവള്ളി, ശങ്കർ, സുകുമാരൻ ഇവരൊക്കെയായിരുന്നു നായകന്മാർ. വളരെ അപൂർവമായി കണ്ടിരുന്ന ഹിന്ദി സിനിമകളിലാകട്ടെ അമിതാഭ് ബച്ചൻ, ദേവാനന്ദ്, ധർമേന്ദ്ര, ജിതേന്ദ്ര, മിഥുൻ ചക്രവർത്തി, ജാക്കി ഷ്രോഫ്, അനിൽ കപൂർ തുടങ്ങിയവരും.
ഇവരുടെ അഭിനയം പോലെ തന്നെ എന്നെ ആകർഷിച്ച ഒരു പ്രധാന സംഗതിയാണ് ഇവരുടെ കണ്ണടകൾ.
മിക്ക സിനിമകളിലും നന്മയുടെ പ്രതിരൂപമായി വിളങ്ങിയ ഇവരെ സിനിമയുടെ ഏതാണ്ട് ക്ലൈമാക്‌സ് വരെത്തന്നെയെങ്കിലും തോൽപ്പിച്ച് നിർത്തിയിരുന്ന ജോസ്‌പ്രകാശ്, ഉമ്മർ, ബാലൻ കെ നായർ, അമരീഷ് പുരി, അംജത് ഖാൻ, പ്രാൺ, രഞ്‌ജീത് തുടങ്ങിയ വില്ലന്മാർക്കും കണ്ണടയുണ്ടായിരുന്നു.
എനിക്കും ഒരു കണ്ണട വേണം എന്ന ആഗ്രഹം തുടങ്ങി. കണ്ണിന് ഒരു കുഴപ്പവുമില്ലാതെയിരുന്ന ഞാൻ പുസ്തകത്തിലെ അക്ഷരങ്ങൾ എനിക്ക് ശരിക്ക് വായിക്കാനാവുന്നില്ല എന്ന പരാതി അച്‌ഛന്റെ മുന്നിൽ അവതരിപ്പിച്ചു. ഒരു നഴ്‌സ് ആയി ജോലി ചെയ്തിരുന്ന അമ്മയോട് പറഞ്ഞാൽ കള്ളം എളുപ്പം പൊളിഞ്ഞേക്കും എന്ന തോന്നലായിരുന്നു അച്‌ഛനോട് പറയാനുള്ള ചേതോവികാരം.
പറഞ്ഞത് അച്‌ഛനോടായിരുന്നെങ്കിലും കണ്ണ് ടെസ്‌റ്റ് ചെയ്യാനായി എന്നെ കൊണ്ടു പോയത് അമ്മയായിരുന്നു. ദൂരെ വെച്ചിരുന്ന ബോർഡിലെ എല്ലാ അക്ഷരങ്ങളും സ്‌മാർട് ആയി വായിച്ച എനിക്ക് കണ്ണിന് ഒരു കുഴപ്പവുമില്ലെന്നും അഥവാ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഇളനീർ കുഴമ്പ് ഇട്ടാൽ മതി എന്നും ആ ഡോക്‌ടർ അമ്മയെ ധരിപ്പിച്ചു. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ടെസ്‌റ്റ് ഞാൻ വിജയിച്ചെന്നും കണ്ണട കിട്ടാൻ പോകുന്നില്ല എന്നുമുള്ള ദുഖസത്യം ഞാൻ മനസ്സിലാക്കുന്നത്.എങ്കിലും അറ്റകൈ എന്ന നിലയിൽ വീണ്ടും അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ട് സൃഷ്‌ടിക്കാൻ ശ്രമിച്ച എന്റെ കണ്ണിൽ ഇളനീർ കുഴമ്പ് ഇട്ടതോടെ കണ്ണട എന്ന ആഗ്രഹം ഞാൻ ആ പഞ്ചായത്തിൽ നിന്നേ കളഞ്ഞു.
പിന്നെ, ഒന്നു രണ്ടു വർഷങ്ങൾക്കു ശേഷം അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ച അനിയനെ അമ്മ ആശുപത്രിയിൽ കൊണ്ടു പോകുന്നതു കണ്ട ഞാൻ ചിരിയടക്കാൻ വളരെ പാടുപെട്ടു. അവിടെ പോയി കണ്ണട കിട്ടില്ല എന്ന് തിരിച്ചറിഞ്ഞ് ഹതാശനായി വീട്ടിൽ വരുന്ന ലവൻ വീണ്ടും അഭിനയിക്കാൻ ശ്രമിക്കുന്നതും ഇളനീർ കുഴമ്പ് കണ്ണിലിട്ട് വീടിനു ചുറ്റും ഓടി നടക്കുന്നതും മനസ്സിൽ കണ്ട് ഞാൻ ആനന്ദ തുന്തിലിതനായി നിൽക്കവേ പ്രാവ് ചിറകു വിടർത്തിയതു പോലത്തെ ഒരു ക്ലിയർ ഫ്രെയിം ഉള്ള കണ്ണട വെച്ച് അവൻ വീട്ടിൽ തിരിച്ചെത്തി.
അസൂയയും കുശുമ്പും സഹിക്കാനാവാതെ കണ്ണിൽ രണ്ടുതുള്ളി വെള്ളം ഒഴിച്ച് കുറെ നേരം വായിച്ചാൽ കണ്ണിൽ വെള്ളം നിറയുമെന്നും കണ്ണടയില്ലാത്തതിനാൽ തലവേദന വിട്ടൊഴിയുന്നില്ലെന്നും എല്ലാം ഞാൻ പരാതി പറഞ്ഞു. എല്ലാം പല കാരണങ്ങളാൽ തകർന്ന് തരിപ്പണമായി.
ഇതിനിടെ കണ്ണട കിട്ടിയ അനിയൻ ആദ്യ ദിവസങ്ങളിൽ കാണിച്ച ആവേശം തുടർന്നുള്ള ദിവസങ്ങളിൽ കാണിച്ചില്ല. മൂക്കിനു മുകളിൽ പുതിയതായി സൃഷ്‌ടിക്കപ്പെട്ട കറുത്ത പാടും അക്കാലത്ത് കണ്ട ഒന്നു രണ്ടു സിനിമകളിൽ നായകനും വില്ലനും ധരിച്ച കണ്ണടകൾ കറുത്ത കുറച്ചു കൂടി കാണാൻ കൊള്ളാവുന്ന ഫ്രെയിം ആയതുമായിരുന്നു കാരണം. തൽക്കാലത്തേക്കെങ്കിലും അവൻ കണ്ണട ധരിക്കാതെ പ്രത്യക്ഷപ്പെട്ടത് എന്റെ കുശുമ്പിന് അൽപം ആശ്വാസമായി. (എനിക്ക് കുശുമ്പുണ്ടായിരുന്നു എന്ന് അവൻ അറിഞ്ഞിരുന്നെങ്കിൽ എന്തു വില കൊടുത്തും അവൻ അത് വെക്കുമായിരുന്നു എന്നാണ് എന്റെ ഒരു തോന്നൽ)
കണ്ണടയ്‌ക്കായുള്ള എന്റെ ദാഹം ഒടുവിൽ അവസാനിച്ചത് തിരുവനന്തപുരത്ത് ഒരു പത്ര ഓഫീസിൽ രാത്രി ജീവനക്കാരനായി ജോലി ചെയ്യേണ്ടി വന്നപ്പോഴാണ്. പലപ്പോഴും ശ്രമിച്ച് പരാജയപ്പെട്ട തലവേദന തന്നെ ആയിരുന്നു വില്ലൻ. അപ്പോഴേയ്‌ക്കും പല കണ്ണടകൾ മാറ്റി ഗോൾഡൻ കളർ ഫ്രെയിം ഉള്ള ഒരു കണ്ണട വെച്ചു തുടങ്ങിയിരുന്നു അനിയൻ. അതുകൊണ്ട് ഞാനും ഏതാണ്ട് അതു പോലെ തന്നെ വളരെ ചെറിയ വളരെ ക്യൂട്ട് ആയ ഗോൾഡൻ ഫ്രെയിം ഉള്ള ഒരു കണ്ണട സംഘടിപ്പിച്ചു.
കണ്ണടകൾക്ക് നേർക്കാഴ്‌ചയെ സഹായിക്കാനാകുമെങ്കിലും വശങ്ങളിലെ കാഴ്‌ചയെ വ്യക്തമായി കാണിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ എന്റെ മുഖത്തിന് സ്യൂട്ടാകുന്ന ചെറിയ കണ്ണട ബൈക്ക് ഓടിക്കുമ്പോൾ ഇരട്ടക്കാഴ്‌ച ഉണ്ടാക്കിക്കൊണ്ടിരുന്നു. വശങ്ങളിൽ കണ്ണടയില്ലാത്തതിനാൽ എല്ലാ പരാധീനതകളോടും കൂടിയ കാഴ്‌ചയും നേരെ കണ്ണടയുടെ സഹായമുള്ള വ്യക്തമായ കാഴ്‌ചയും. അതുകൊണ്ട് തന്നെ, പല അവസരങ്ങളിലും ട്രയൽ ആൻഡ് എറർ മെത്തേഡിൽ പല കണ്ണടകൾ ഞാൻ വാങ്ങിച്ചു പോന്നു.
ഈ സമീപ കാലത്ത് ഒരു ഓൺലൈൻ കണ്ണട വിൽപ്പന സൈറ്റിൽ നമുക്ക് പാകത്തിനുള്ള കണ്ണട എങ്ങനെ തെരഞ്ഞെടുക്കാം എന്ന വിഷയത്തിൽ ഒരു സിമ്പിൾ പരിഹാരം നിർദേശിച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. വെറും പത്തുരൂപ നോട്ട് ഉപയോഗിച്ചുകൊണ്ടുള്ള ആ പരിഹാരം ഇങ്ങനെയാണ്.
ഒരു പത്തുരൂപ നോട്ട് മടക്കുക.
ഇനി ഒരറ്റം കണ്ണുകളുടെ നടുക്ക് പിടിച്ച് കണ്ണിനു മുകളിൽ വയ്‌ക്കുക.
കണ്ണ് മുഴുവനും മൂടിയില്ലെങ്കിൽ ലാർജ് എന്ന സൈസ് ഉള്ള കണ്ണട വേണം.
കണ്ണ് കൃത്യമായി മൂടിയാൽ മീഡിയം കണ്ണട ഉപയോഗിക്കണം
നോട്ട് കണ്ണിനു പുറത്താണെങ്കിൽ സ്‌മാൾ എന്ന സൈസിലുള്ള കണ്ണട ആണ് ഉപയോഗിക്കേണ്ടത്.
മുഖം കാണാനുള്ള ഭംഗിയ്‌ക്ക് മാത്രമല്ല, കാഴ്‌ച ശരിയാകാനും തലവേദന ഇല്ലാതിരിക്കാനും കാഴ്‌ചയ്‌ക്ക് നിലവിലുള്ളതിനേക്കാൾ പ്രോബ്ലങ്ങൾ വരാതിരിക്കാനും കൃത്യമായ അളവിലുള്ള കണ്ണട വേണം. കണ്ണടയുടെ ഫ്രെയിം ക്വാളിറ്റിയും ഗ്ലാസിന്റെ ക്വാളിറ്റിയും ഒക്കെ ഇതു കഴിഞ്ഞേ വരൂ.
കണ്ണടയെപ്പറ്റി ഇപ്പോ ഓർക്കാൻ കാരണം വളരെ രസമാണ്.
എന്റെ വീടിനടുത്തുള്ള ഒരു അമ്മൂമ്മയ്‌ക്ക് ഞാൻ കണ്ടു തുടങ്ങിയ കാലം മുതൽക്കു തന്നെ നല്ല പ്രായമുണ്ട്. വായിൽ ഒറ്റ പല്ലുമില്ല. ആകെ ഒരു പടവലങ്ങയുടെ അത്രയുമേ ഉള്ളു. തീരെ വണ്ണവും ഉയരവും തടിയും കുറവ്. പക്ഷെ ഞാൻ കാണുമ്പോഴെല്ലാം അവരേക്കാൾ വലിയ ഒരു പുല്ലുകെട്ട് തലയിൽ ചുമന്ന് നടക്കുന്നതു കാണാം. വീടിനു മുൻപിലെ വഴിയിൽ ഒരു ദിവസം ഞാനും അമ്മയും എന്തോ സംസാരിച്ചു നിൽക്കുമ്പോൾ ഈ അമ്മൂമ്മ അതുവഴി വന്നു. ദൂരെ നിന്നു തന്നെ ചിരിച്ചു കൊണ്ടാണ് വരവ്. അടുത്തെത്തി ഞങ്ങളെ സൂക്ഷിച്ചു നോക്കിയ ശേഷം അമ്മയോട് അമ്മൂമ്മ ചോദിച്ചു.
വത്സലപ്പിള്ളേ..പിള്ളയെ മനസ്സിലായി..ഇതാരാ കൂടെ നിക്കണേ?
എന്റെ ചെറുപ്പം മുതൽ എന്റെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും എന്നെ കണ്ടിട്ടുള്ള അമ്മൂമ്മയാണ് ഇങ്ങനെ ചോദിക്കുന്നത്. ഉടനെ ഞാൻ ഇടപെട്ടു..
അമ്മൂമ്മയ്‌ക്ക് എന്നെ മനസ്സിലായില്ലെ? ഞാൻ രാജീവനല്ലേ
പെട്ടെന്ന് എന്തോ ഒരു അബദ്ധം പറ്റിയ പോലെ അമ്മൂമ്മ പറഞ്ഞു.
അയ്യോ...മനസ്സിലായില്ലാട്ടൊ.. ഈ കണ്ണട വെച്ചേപ്പിന്നെ ഒന്നും കാണാൻ മേല. ഭയങ്കര തലവേദന ആണെന്നു പറഞ്ഞ് ഡോക്‌ടറെ കണ്ടപ്പോ കണ്ണട വെക്കാൻ പറഞ്ഞു. ഇത് വെച്ചേപ്പിന്നെ ഒന്നും കാണാൻ മേല.
കണ്ണട മുഖത്തു നിന്നും അൽപം ഉയർത്തി എന്നെ നോക്കിയിട്ട് അമ്മൂമ്മ തുടർന്നു
ങാ..ഇപ്പൊ മനസ്സിലായി. ഒന്നും കാണണില്ല പിള്ളേ.. ഇന്നലെ വീട്ടീന്നെറങ്ങിയപ്പോ ഒരു തൂണും ചൊമരും കണ്ടില്ല. ചെന്ന് ഇടിച്ചു. നെറ്റി ഇച്ചിരെ പൊട്ടി.
എവിടന്നാ കണ്ണട മേടിച്ചേ? എന്ന് ചോദിച്ചു കൊണ്ട് ഞാൻ അമ്മൂമ്മയുടെ കണ്ണട സൂക്ഷിച്ചു നോക്കി. ഒരുപാട് കാലം വെയിലത്തു വച്ച പോലെ വരൾച്ച ബാധിച്ച് വളഞ്ഞ ഏതാണ്ട് എഴുപത് ശതമാനം അതാര്യമായ ഒരു കണ്ണട.
ആര് വാങ്ങിക്കാൻ പിള്ളേ... ഇത് പണ്ടെങ്ങാണ്ട് വഴീക്കെടന്ന് കിട്ടീത് ഞാൻ സൂക്ഷിച്ച് വെച്ചേർന്നതാ...എനിക്കറിയാരുന്നു എന്നെങ്കിലും ആവശ്യം വരുമെന്ന്!
പിന്നെ, നിത്യപരിചയമുള്ള വഴിയിലൂടെ തപ്പിത്തടഞ്ഞ് അമ്മൂമ്മ വീട്ടിലേക്ക് പോയി..
പണിക്കത്തി അഥവാ പണിക്കരുടെ കത്തി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo