Slider

ജലരേഖകൾ ഭാഗം മൂന്ന്

0
ജലരേഖകൾ ഭാഗം മൂന്ന്

അച്ഛന്റെ ഫോൺ കോളിനെ തുടർന്ന് ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ചാരുവിനെ കാത്തിരുന്നത് രമേശ് എന്ന ഗൾഫ് കാരന്റെ വിവാഹ ആലോചന ആയിരുന്നു.
രവീന്ദ്രന്റെ രണ്ടാം ഭാര്യ ഗിരിജയുടെ അകന്ന ബന്ധുവായിരുന്നു രമേശ് . നേരത്തെ ഒരു വിവാഹ സ്ഥലത്ത് വച്ച് അയാൾ ചാരുലതയെ കണ്ടിട്ടുണ്ടായിരുന്നു. അങ്ങനെ അവളോട് ഇഷ്ടം തോന്നിയ അയാൾ ഇത്തവണ അവധിക്ക് വന്നപ്പോൾ തന്റെ അമ്മയേയും കൂട്ടി രവീന്ദ്രന്റെ അടുക്കലെത്തി വിവാഹം ആലോചിക്കുകയായിരുന്നു.
വീട്ടിലെത്തിയ ചാരുവിനോട് ജോലിക്ക് ശേഷം രാത്രി തിരിച്ചെത്തിയ രവീന്ദ്രൻ പറഞ്ഞു,
" ചാരു നിനക്ക് നല്ല ഒരു ആലോചന വന്നിട്ടുണ്ട്. എല്ലാം കൊണ്ടും നമുക്ക് ചേർന്ന ബന്ധമാണിത്.ജാതക പൊരുത്തവും ഉത്തമം കഴിവതും വേഗം നമുക്ക് ഇത് നടത്തണം. "
രവീന്ദ്രന്റെ ഈ വാക്കുകൾ ചാരുവിന്റെ മനസ്സിൽ ഒരു വെള്ളിടി തീർത്തു. ഒരു നിമിഷം സ്തബ്ദയായി തീർന്ന അവൾ സമചിത്തത വീണ്ടെടുത്ത് അയാളോട് പറഞ്ഞു.
" എനിക്കിപ്പോൾ വിവാഹം വേണ്ട അച്ഛാ പഠനം കഴിയട്ടെ ,പി. ജി കൂടി ചെയ്താൽ കൊള്ളാമെന്നുണ്ട് . "
" നിഷേധി............
ധിക്കാരം പറയുന്നോ "
എന്ന് പറഞ്ഞ അയാൾ, അവളുടെ കവിൾ തടത്തിൽ അഞ്ച് വിരൽ പാട് കൂടി പതിപ്പിച്ചു കൊണ്ടാണ് തന്റെ മകൾക്കുള്ള മറുപടി കൊടുത്തത്.
" എനിക്കറിയാം, എന്താണ് വേണ്ടതെന്ന്, ഞാൻ തീരുമാനിച്ചു .........ഇത് ഞാൻ നടത്തുക തന്നെ ചെയ്യും. "
എന്ന് കൂടി അയാൾ കൂട്ടി ചേർത്തു.
ചാരുവിനെ പറഞ്ഞ് സമ്മതിപ്പിച്ച് എത്രയും വേഗം വിവാഹം നടത്താമെന്ന കണക്ക് കൂട്ടലിൽ ,രമേശിന് പിറ്റേന്ന് തന്നെ രവീന്ദ്രൻ വിവാഹത്തിന് വാക്കും കൊടുത്തു.
വീട്ടിൽ നിന്നും പിറ്റേന്ന് ഹോസ്റ്റലിൽ മടങ്ങി എത്തിയ ചാരു ചിന്താധീനയും മൂകയുമായി കാണപ്പെട്ടു.
രാത്രി ഭക്ഷണം കഴിക്കാൻ മെസ്സിലേക്ക് എത്താതിരുന്ന ചാരുവിനോട് ഉണ്ണിമായ കാരണം തിരക്കി.
അതിന് ചാരു പറഞ്ഞ മറുപടി ഒരിക്കലും ഉണ്ണിമായക്ക് അംഗീകരിക്കാൻ കഴിയാത്തവ ആയിരുന്നു.
തനിക്കൊരിക്കലും വിവാഹം വേണ്ടെന്നും .തന്റെ മനസ്സിൽ ഭർത്താവിന്റെ സ്ഥാനം ജയദേവന് താൻ നല്കി കഴിഞ്ഞെന്നും. ചാരു ഉണ്ണിമായയോട് പറഞ്ഞു.
ജയദേവന് ഭാര്യയും കുട്ടികളും ഉള്ളതിനാൽ അയാളെ വിവാഹം കഴിക്കാൻ ഉദ്ദേശമില്ലെന്നും എങ്കിലും , ഈ ബന്ധം താൻ ഇങ്ങനെ തന്നെ തുടരുമെന്നും അവൾ കൂട്ടി ചേർത്തു.
ഉണ്ണിമായ ഇതിനെ ശക്തമായി എതിർത്തു.നിഷയുടെ ദുരനുഭവം തന്റെ ആത്മ മിത്രമായ ചാരുവിന് കൂടി ആവർത്തിക്കുമെന്ന് ഉള്ളിൽ ഭയപ്പെട്ട് അവൾ ചാരുവിനോട് പറഞ്ഞു
" ചാരൂ
നിനക്കറിയാമല്ലൊ മാഷ് വിവാഹിതനാണ് ,
രണ്ട് കുട്ടികളും ഉണ്ട് , ഒരു സൗഹൃദത്തിനപ്പുറം ,ആളെ പ്രണയിക്കുന്നത് തെറ്റാണ് ,അത് ഗുണത്തിന് പകരം നിനക്ക് ദോഷം മാത്രമെ ഉണ്ടാക്കുകയുള്ളൂ . "
" നീ വിവാഹം കഴിയാത്ത ഒരു പെൺകുട്ടിയാണ് നിനക്ക് മുൻപിൽ നല്ലൊരു ജീവിതം ഉണ്ട്. "
" ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യത്തിന് വേണ്ടി നീ എന്തിന് വെറുതെ വാശി പിടിക്കുന്നു. "
മറുപടി പറഞ്ഞ ചാരുവിന്റെ ശബ്ദം അല്പം പോലും പതർച്ച ഇല്ലാത്തതായിരുന്നു. തന്റെ തിരുമാനത്തിന് ഒരിക്കലും ഇളക്കം തട്ടില്ലെന്ന ഉറച്ച ഭാവത്തോടെ അവൾ പറഞ്ഞു.
" ആര് പറഞ്ഞു ഒരിക്കലും നടക്കാത്ത കാര്യമാണെന്ന്. "
" നീ ഒരു സാധാരണ സ്ത്രീയെ പോലെ ചിന്തിക്കുന്നത് കൊണ്ടാണ് ഉണ്ണി നിനക്ക് ഞങ്ങളുടെ ബന്ധം തെറ്റായി തോന്നുന്നത് . "
" ഞങ്ങളുടെത് പവിത്രവും ,ദൃഢവുമായ ഒരു ആത്മബന്ധമാണ്, അത് ആർക്കും ഒരിക്കലും നിർവ്വചിക്കാൻ കഴിയാത്ത ഒന്നാണ്. "
" നിനക്കറിയുമോ, മാഷിന്റെ ചിന്താ ശൈലിക്ക് തീരെ പറ്റാത്ത , തനി നാട്ടിൻ പുറത്ത്കാരിയായ ഒരു സ്ത്രീയാണ് മാഷിന്റെ ഭാര്യ .അവർ എന്നും മാഷിന് ഒരു ബാധ്യതയാണ്. "
" മാഷിന്റെ മാനസികമായ ഒറ്റപ്പെടലിന് എനിക്ക് മാത്രമെ പരിഹാരം കാണാൻ സാധിക്കു........... അതിനെനിക്കെ കഴിയൂ "
" എനിക്കറിയാം ഞാൻ ഒരു നൂൽപ്പാലത്തിലൂടെയാണ് സഞ്ചരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് പക്ഷെ ഈ ബന്ധം , ഇതെന്റെ ജീവിതാവസാനം വരെ ഞാൻ നില നിർത്തും. "
ഉണ്ണിയോട് ഇങ്ങനെ പറഞ്ഞ് അവൾ മേശമേൽ ഇരുന്ന പുസ്തകങ്ങൾ അടുക്കി വെക്കാൻ തുടങ്ങി.
" ഞാനിതിന് ഒരിക്കലും കൂട്ടുനിൽക്കില്ല ചാരു "
എന്ന് പറഞ്ഞ് ഉണ്ണിമായ റൂമിന് വെളിയിലേക്കിറങ്ങി.
തന്റെ ഹൃദയ രഹസ്യം ഉണ്ണിമായയോട് വെളിപ്പെടുത്തേണ്ടി വന്നതിലും ,അവളുടെ ഭാഗത്ത് നിന്നും ഒട്ടും പ്രോത്സാഹ ജനകമല്ലാത്ത മറുപടി വന്നതിലും ചാരുവിന് വല്ലാത്ത നിരാശയും, അമർഷവും തോന്നി.
എങ്കിലും അത് മറച്ച് വെച്ച് പിന്നാലെ ചെന്ന് അവൾ അല്പം ഗൗരവത്തോടെ ഉണ്ണിമായയോട് പറഞ്ഞു.
" ഉണ്ണി നീയിത് മറ്റാരോടും പറയാനൊന്നും പോകണ്ടാ കേട്ടോ, ഈ രഹസ്യം നമ്മൾ രണ്ടാളുമല്ലാതെ മൂന്നാമതൊരാൾ കൂടി അറിയരുത്. "
പക്ഷെ ആ നിമിഷം മുതൽ ഈ രഹസ്യം ഉണ്ണിമായ തന്റെ വീട്ടിലറിയിക്കുമെന്ന അകാരണമായ ഒരു ഭയം , ചാരുവിനെ പതിയെ ഗ്രസിക്കാൻ തുടങ്ങി. ഓരോ അണുവിലും അവളുടെ ദൃഷ്ടികൾ സംശയത്തോടെ ഉണ്ണിമായയിൽ പതിച്ചു.
എന്നാൽ ഉണ്ണിമായ, ഈ കാര്യം തന്റെ എല്ലാ രഹസ്യങ്ങളുമറിയാവുന്ന നിഷയോട് പോലും പറഞ്ഞില്ല.
അവളെ ചാരുവിന്റെ വാക്കുകൾ കടുത്ത ചിന്താ കുഴപ്പത്തിലും ,മാനസിക സമ്മർദത്തിലും ആഴ്ത്തി.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഉണ്ണിമായക്ക് ചാരുവിന്റെ അച്ഛന്റെ ഒരു ഫോൺ കോൾ ഹോസ്റ്റലിലേക്ക് വന്നു.
ഹോസ്റ്റൽ വാർഡൻ ആളെ വിട്ട് ഉണ്ണിമായയെ താഴത്തെ നിലയിലെ ഫോണിരിക്കുന്ന മുറിയിലേക്ക് വിളിപ്പിച്ചു.
" ഹലോ ഉണ്ണിമായയല്ലേ ഞാൻ ചാരുവിന്റെ അച്ഛൻ രവിയാണ് മോളേ "
" അതെ അച്ഛാ ഞാൻ ഉണ്ണിയാണ് സംസാരിക്കുന്നത് . ചാരു പുറത്ത് പോയിരിക്കുകയാണല്ലോ "
എന്നവൾ മറുപടി പറഞ്ഞു.
മോളെ എനിക്ക് നിന്നോട് ചിലകാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ അയാൾ,
തനിക്ക് കാൻസർ ആണെന്നും ,ഫൈനൽ സ്റ്റേജിൽ എത്തിയതിനാൽ ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്നും ഉണ്ണിമായയോട് പറഞ്ഞു.
തന്റെ നാളുകൾ എണ്ണപ്പെട്ടതിനാൽ മകളെ ആരുടെ എങ്കിലും കൈയിൽ എൽപ്പിച്ചിട്ട് കണ്ണടക്കാനാണ് തന്റെ ആഗ്രഹമെന്നും, അതിനാലാണ് തിടുക്കപ്പെട്ട് രമേശുമായുള്ള വിവാഹം തീർച്ചപെടുത്തിയതെന്നും അയാൾ ഉണ്ണിയെ അറിയിച്ചു.
അതു കൊണ്ട് ചാരുവിനെ എങ്ങനെ എങ്കിലും ഈ വിവാഹത്തിന് പറഞ്ഞ് സമ്മതിപ്പിക്കണമെന്നു കൂടി അയാൾ അവളോട് പറഞ്ഞു.
തന്റെ രോഗ വിവരം വീട്ടിലാർക്കും അറിയാത്തതിനാൽ ഈ കാര്യം അതീവരഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും ,ചാരു ഒരിക്കലും ഇത് അറിയരുതെന്ന് കൂടി പറഞ്ഞിട്ടാണ് അയാൾ ഫോൺ വെച്ചത്.
വിവരങ്ങൾ അറിഞ്ഞ ഉണ്ണിമായ ആകെ വിഷമത്തിലായി. ആ പിതാവിന്റെ നിസ്സഹായ അവസ്ഥയ്ക്ക് സഹായമായി തന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവ് അവളെ കൂടുതൽ സങ്കടപ്പെടുത്തി.
ജയദേവനുമായി പതിവ് ചുറ്റി തിരിയൽ കഴിഞ്ഞ് തിരിച്ചെത്തിയ ചാരുവിനോട് ,ഹോസ്റ്റൽ വാർഡൻ ചാരുവിന്റെ അച്ഛൻ ഉണ്ണിമായയെ ഫോൺ ചെയ്തിരുന്നു എന്ന കാര്യം അറിയിച്ചു.
ഇത് അറിഞ്ഞതോടെ ഉണ്ണിമായയുടെ മേലുള്ള അവളുടെ സംശയം ശക്തമായി. റൂമിലെത്തിയിട്ടും അച്ഛൻ ഫോൺ ചെയ്ത കാര്യം ഉണ്ണിമായ തന്നോട് പറയാതിരുന്ന തോട് കൂടി തനിക്കെതിരെ ഉണ്ണിമായ അച്ഛനുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നതായി അവൾ തീർച്ചപ്പെടുത്തി.
അതേ സമയം രവീന്ദ്രൻ വീട്ടിൽ മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ധൃതിയിലാക്കാൻ തുടങ്ങിയിരുന്നു.ഇതറിഞ്ഞതോട് കൂടി ചാരുവിന് ഉണ്ണിമായയോടുള്ള പക പതിന്മടങ്ങ് വർധിച്ചു.
തന്റെ ജീവനേക്കാൾ പ്രിയങ്കരനായ ജയദേവനെ തന്നിൽ നിന്നകറ്റാൻ ഉണ്ണി കൂട്ടുനിൽക്കുന്നു എന്ന ചിന്ത കാരണം ഉണ്ണിമായയോടുള്ള പകയും ,വെറുപ്പും അവളെ വിവരിക്കാനാവാത്ത ഒരു മാനസികാവസ്ഥയിൽ എത്തിച്ചു.
പലപ്പോഴും ഒരു " ഉന്മാദിയെ " പോലെ പെരുമാറിയ ചാരുവിന്റെ ഭാവമാറ്റം ഉണ്ണി മായയെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. കൂട്ടുകാരിയുടെ പല ചെയ്തികളും അവളെ മാനസികമായി മുറിവേൽപ്പിച്ചെങ്കിലും, പുറമെ പരിഭവം പ്രകടിപ്പിക്കാതെ അവൾ ദിനങ്ങൾ തള്ളി നീക്കി.
പിന്നീടുള്ള പല ദിവസങ്ങളിലും ഉറക്കം നഷ്ടപ്പെട്ട ചാരു ,രാവെളുക്കുവോളം ഉറങ്ങാതിരുന്ന് ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ ചിന്തിച്ച് കൂട്ടി.
അങ്ങനെ എന്തിനൊക്കെയോ ഉള്ള ഒരുക്കങ്ങൾ നടത്തിയ അവൾ, ഒരു ഉറച്ച തീരുമാനവുമായി ,പറ്റിയ അവസരം കാത്തിരുന്നു................................
(തുടരും)

Arun
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo