നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹത്തണൽ

ഈ അടുത്തിടയ്ക്കു ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിനിടയ്ക്കാണ് അവരെന്നോട് ഒരു ചോദ്യം ചോദിക്കുന്നത് എനിക്ക് മരണാനന്തര ജീവിതത്തിൽ വിശ്വാസമുണ്ടോ എന്ന്, പറ്റിയാൽ അതിനെക്കുറിച്ചു എന്തെങ്കിലും എഴുതണമെന്നു.
മരണം ഒരു വേദനിപ്പിക്കുന്ന സത്യമാണല്ലോ. ഇന്നും ആരെങ്കിലും മരിച്ചു എന്നറിഞ്ഞാൽ അത് ഞാനുമായി ഒരടുപ്പവും ഇല്ലാത്തവരാണെങ്കിൽ കൂടെ എന്റെ ഹൃദയത്തിനൊരു വിങ്ങൽ അനുഭവപ്പെടും. ആദ്യമായി ഒരു മരണം കാണുന്നത് ഞാൻ രണ്ടിലോ മറ്റോ പഠിക്കുമ്പോളാണ് അമ്മയുടെ 'അമ്മ എന്റെ അമ്മമ്മ ആയിരുന്നു അത്. സ്കൂളിൽ നിന്നും എന്നെ വിളിച്ചുകൊണ്ട് വന്നത് അച്ഛനായിരുന്നു ആരുടെയോ കാറും പിടിച്ചു കൊല്ലത്തു പോകുന്ന വഴി നീളെ 'അമ്മ കരയുന്നുണ്ടായിരുന്നു. ഈ അമ്മയ്ക്കിന്നിത് എന്താ പറ്റിയത് എന്ന ഭാവത്തിൽ ഞാൻ ഇരുന്നു സാധാരണ 'അമ്മ എന്നെ ആണ് കരയിക്കാറ്.
ഒരു നീണ്ട ഉറക്കത്തിലെന്ന പോലെ കിടന്ന അമ്മമ്മയെ ഒരു നോക്ക് കണ്ടു ഞാൻ നേരെ പുറത്തേക്കോടി അവിടെ ബന്ധത്തിൽപ്പെട്ട കുട്ടികളുടെ കൂടെ കളിക്കാൻ കൂടുന്നതിലായിരുന്നു എനിക്ക് ധൃതി. കുറച്ചു ദിവസം സ്കൂളിൽ പോകാതെ കളിച്ചു ചിരിച്ചു സുഖമായി പോയി, ഇനിയും ആരെങ്കിലുമൊക്കെ മരിക്കണേയെന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
പിന്നെ വർഷങ്ങൾക്കിപ്പുറം എന്റെ ആബു(അച്ഛന്റെ അച്ഛൻ) മരിച്ചപ്പോളും എനിക്കെന്തോ അതൊരു വലിയ നഷ്ടമായി തോന്നിയില്ല. മരണത്തിനു ഒരു കയ്‌പേറിയ രുചിയുണ്ടെന്നു ഞാൻ മനസിലാക്കിയത് എന്റെ അച്ഛനെ നഷ്ട്ടമായപ്പോളാണ്.
ഏതു നിമിഷവും വന്നെത്താവുന്ന ഒരു അതിഥിയായിരുന്നു അച്ഛന്റെ കാര്യത്തിൽ മരണം. ഡോക്ടർമാർ വിധിച്ച ആറുമാസത്തെ ആയുസിന്റെ പകുതി പോലും അച്ഛൻ ജീവിച്ചില്ല. വേദനയിൽ നിസ്സഹായനായി കരയുന്ന അച്ഛൻ എന്നെങ്കിലും സുഖപ്പെട്ടു തിരിച്ചു വരുമെന്ന് ഞാൻ വെറുതെ ആശിച്ചു. സുഖായിട്ട് അച്ഛനേം കൊണ്ട് ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാൻ പോകുന്നത് വെറുതെ സ്വപ്നം കണ്ടു. അവസാന നാളുകളിൽ ഇടയ്ക്കിടെ അച്ഛന് മറവി ഉണ്ടാകുമായിരുന്നു അങ്ങനെ ഉള്ള ഒരു ദിവസം എന്നോട് നീ ആരായെന്നു ചോദിച്ചപ്പോൾ ഞാൻ നിലതെറ്റി കരഞ്ഞു.
അച്ഛന്റെ മരണം ജീവിതത്തിൽ വലിയൊരു ശൂന്യത ആണ് സൃഷ്ട്ടിച്ചത്.രാവിലെ ഉണർന്നു വരുമ്പോൾ തിണ്ണയിലിരുന്നു പത്രം വായിക്കുന്ന അച്ഛനോട് അതെനിക്ക് വായിക്കാൻ തായെന്നു പറഞ്ഞു എത്ര വഴക്കാണ് ഉണ്ടാക്കിയിരുന്നത് അവസാനം ഈ വാഴക്കാളിയോട് മുട്ടാൻ എനിക്ക് വയ്യെന്ന് പറഞ്ഞു വാത്സല്യത്തോടെ തലക്കൊരു കിഴുക്കും വെച്ച് തന്നു പത്രം എന്റെ കയ്യിലേക്ക് വെച്ച് തരുമായിരുന്നു അച്ഛൻ. അച്ഛൻ പോയിക്കഴിഞ്ഞു തിണ്ണയിൽ അനാഥമായി കിടക്കുന്ന പത്രം പിന്നെ വായിക്കാനീ എനിക്ക് തോന്നിയിട്ടില്ല.
എവിടെയോ ഒരിക്കൽ വായിച്ചതോർക്കുന്നു അച്ഛനുമമ്മയും ജീവിച്ചിരിക്കുന്ന കാലഘട്ടമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എന്ന്. അവരിൽ ഒരാളെങ്കിലുമില്ലാത്ത ജീവിതത്തിനു പിന്നെ ഒരു സുഖവുമുണ്ടാകില്ല. അച്ഛനില്ലായ്മ ഒരു സങ്കടം പിടിച്ച അവസ്ഥയാണ്. അതിനു ശേഷമാണ് ഞാൻ തനിയെ ജീവിതം ശീലിച്ചത് 'അമ്മ ശീലിപ്പിച്ചത്. എന്തിനും ഏതിനും കൂടെ ആള് വേണമെന്ന രീതി മാറി എല്ലാം തനിയെ ചെയ്യാൻ അമ്മയെന്നെ പഠിപ്പിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യാനും മറ്റുമൊക്കെ. "
തനിച്ചായി പോയാലും ഞാൻ ജീവിക്കും എന്ന ധൈര്യം വേണം അഞ്ചു" 'അമ്മ എപ്പോളും പറയുന്ന കാര്യമാണത്.
ഇന്നും ചെന്നൈയിൽ നിന്ന് ചിലപ്പോഴൊക്കെ തനിച്ചു നാട്ടിൽ വരുമ്പോ ചിലർ ചോദിക്കും ഒരു പെണ്ണ് അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്തു വരുന്നത് ശരിയാണോയെന്ന് അവർക്കൊക്കെ ഒരു ചിരി മറുപടിയായി കൊടുക്കാറാണു പതിവ്.
ഒരു ചെറിയ അനുഭവം പറയട്ടെ, അച്ഛൻ മരിച്ച ദിവസം ചടങ്ങുകൾ എല്ലാം കഴിഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന അമ്മയ്ക്കരികിൽ ഹാളിൽ ഞാൻ ഇരിക്കുകയാണ് അവിടെ ഇരുന്നാൽ അച്ഛന്റെ മുറി കാണാം. എപ്പോഴോ മുറിയിലേക്ക് നോക്കിയപ്പോൾ കണ്ടത് അച്ഛൻ മുറിയിലേക്ക് കയറിപ്പോകുന്നതായാണ്. അച്ഛന്റെ പ്രിയ്യപ്പെട്ട നീല ഷർട്ടും ഇട്ടു. ഞാൻ നേരെ അച്ഛന്റെ മുറിയിലേക്കോടി കണ്ട കാഴ്ച സത്യമാവണേയെന്നു ഞാൻ വെറുതെ ആഗ്രഹിച്ചു. മുറിയിൽ ആരുമുണ്ടായിരുന്നില്ല, അച്ഛന്റെ കിടക്കയിലെ തലയിണയിൽ നോക്കിയപ്പോളാണ് ഒരു പച്ചക്കുതിര ഇരിക്കുന്നത് കണ്ടത്. അതിനെ പറപ്പിച്ചു വിടാൻ എത്ര നോക്കിയിട്ടും അത് പിന്നെയും അച്ഛന്റെ തലയിണയിൽ വന്നിരുന്നു.
പിന്നീടുള്ള ഒരാഴ്ചക്കാലം ആ പച്ചക്കുതിര അവിടെ തന്നെ ഉണ്ടായിരുന്നു. അച്ഛന്റെ പതിമൂന്നാം ദിവസത്തെ ചടങ്ങുകൾ കഴിഞ്ഞ ദിവസം തന്നെ അതെങ്ങോട്ടോ പോയി. അതെന്റെ അച്ഛൻ ആയിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞാനെങ്ങും പോയിട്ടില്ല നിങ്ങൾക്കരികിൽ തന്നെയുണ്ടെന്ന് അച്ഛൻ കാണിച്ചു തന്നതാവുംന്നു എന്നും ഞാൻ വിശ്വസിക്കുന്നു.
നമുക്ക് പ്രിയ്യപ്പെട്ട നമ്മെ വിട്ടു പിരിഞ്ഞവർ ഒരു പൂവായോ പൂമ്പാറ്റയായോ കാറ്റായോ മഴയായൊ ഒക്കെ ഇന്നും നമ്മുടെ കാണാമറയാതെവിടെയോ ഉണ്ടെന്ന വിശ്വാസമാണല്ലോ നമ്മെ പിന്നീട് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.
എന്തെങ്കിലും ചീത്ത സ്വപ്നങ്ങളൊക്കെ കണ്ടു ഉറക്കം നഷ്ട്ടപ്പെടുന്ന രാത്രികളിൽ ചിലപ്പോൾ ഞാൻ റൂമിനോടുള്ള ബാല്കണിയിൽ പോയി നിൽക്കാറുണ്ട്. അപ്പോളൊക്കെ ഒരു തണുത്ത കാറ്റ് എന്നെ തഴുകിപ്പോവുന്ന പോലെ തോന്നും. "അഞ്ചു വിഷമിക്കണ്ട ഞാൻ ഇവിടൊക്കെ തന്നെയുണ്ടെന്ന് പറയാൻ അച്ഛൻ ഒരു കാറ്റായി വരുന്നതാണോയെന്നു എനിക്കപ്പോൾ തോന്നും.
അതേ എങ്ങും പോയിട്ടില്ല എവിടെപ്പോയാലും ആ സ്നേഹത്തണൽ എന്നോട് ചേർന്നുണ്ടാകും.

Anjali

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot