Slider

വാലന്റൈൻ ആശംസകൾ

0
2108 ഫിബ്രവരി 14
•••••••••••••••••••••••••••••••••••
"അയ്യോ എന്റെ കുഞ്ഞിനെ കാണുന്നില്ലേ.."
"അയ്യോ അവരെന്റെ കുഞ്ഞിനെ കൊണ്ടുപോയേ..."
ആ ആശുപത്രി കെട്ടിടം ആ അമ്മയുടെ ദയനീയ നിലവിളിയിൽ മുങ്ങി.
ആ സർക്കാർ ആശുപത്രിയിലെ ഏറ്റവും തിരക്കുള്ളതും സദാ സമയം ശബ്ദമുഖരിതവുമായ ആ വാർഡും ബാൽക്കണിയും ഒരു വേള ആ നിലവിളിയിൽ നിശബ്ദമാക്കപ്പെട്ടു.
വീൽചെയറിലിരിക്കുന്നവരും സ്റ്റ്രെക്ചറിൽ കിടക്കുന്നവർ പോലും അവളുടെ ദൈന്യത കണ്ട്‌ എഴുന്നേറ്റ്‌ അവളെ ആശ്വസിപ്പിക്കാൻ വെമ്പി.
കൈ കുഞ്ഞുങ്ങളുമായി അവിടെ ഉണ്ടായിരുന്നവർ ഒന്ന് കൂടെ തങ്ങളുടെ കണ്മണികളെ ഇടനെഞ്ചോട്‌ ചേർത്ത്‌ പിടിച്ചു.
ഓടി നടക്കുകയായിരുന്ന കുഞ്ഞു മക്കളിലേക്ക്‌ മുതിർന്നവരുടെ മിഴികൾ നീണ്ടു.
ഒന്നോ രണ്ടോ നിമിഷത്തെ നിശബ്ദതയ്ക്കും നിശ്ചലതക്കും ശേഷം അവിടം വീണ്ടും ചലിച്ച്‌ തുടങ്ങി.
ആറോ ഏഴോ മാസം ഗർഭിണിയായ ഒരു അമ്മയുടെ അലമുറയിട്ടുള്ള കരച്ചിൽ നിലക്കാതെ തുടരുകയാണു.
ആരൊക്കെയോ അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ടു നിൽക്കുന്നവരെ കൂടി കണ്ണീരണിയിച്ച്‌ കൊണ്ട്‌ അവൾ ഏങ്ങി കരഞ്ഞു കൊണ്ട്‌ വേവലാതിയോടെ ആശുപത്രിയിൽ അങ്ങോളമിങ്ങോളം ഓടി നടന്നു.
പലപ്പോഴും അവളുടെ കാലുകൾ നിലത്ത്‌ ഉറക്കാതെ അവൾ വീഴാൻ പോവുന്നുണ്ടായിരുന്നു. ആരുടെയൊക്കെയോ കൈകളിൽ താങ്ങി വീഴാതെ മുന്നോട്ട്‌ പോവുന്നതിനിടയിലും കാണുന്നവരോടൊക്കെ അവൾ തന്റെ മഞ്ഞ ഉടുപ്പിട്ട നാലു വയസ്സ്‌ തോന്നുന്ന കുഞ്ഞിന്റെ അടയാളങ്ങൾ പറഞ്ഞ്‌ അന്വേഷിക്കുകയായിരുന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
മൂന്ന് നാലു ദിവസമായി ഈ
വാർഡിലൊരു പൂമ്പാറ്റ കണക്കെ ഓടി നടന്ന ആ കുഞ്ഞു മാലാഖയെ ആ വാർഡിൽ പലർക്കും സുപരിചതയായി കഴിഞ്ഞിരുന്നു. അവളെ കുറിച്ച്‌ അവർക്കും വല്ലാതെ ഉൽകണഠയുണ്ട്‌.
കാണുന്നവരുടെ ഒക്കെ അനുകമ്പയുള്ള
നോട്ടവുമായി അബലയായ ആ പാവം പെൺകുട്ടി ഒടുവിൽ ആരുടെയോ നിർബന്ധത്തിനു വഴങ്ങി അടുത്ത്‌ കണ്ട കസേരയിലിരുന്നു.
ഏഴാം മാസം ഗർഭിണിയായ അവൾ
വയറിലൊരു വേദന തോന്നിയിട്ട്‌ മൂന്ന് ദിവസം മുന്നെ അഡ്മിറ്റ്‌ ആയതാണു ഇവിടെ.
സ്കാനിംഗിനു കാലത്ത്‌ മുതൽ കാത്ത്‌ നിന്ന് ഒടുവിൽ വിളിച്ചപ്പൊ കൂടെ ഉണ്ടായിരുന്ന അമ്മ ഉച്ചഭക്ഷണം വാങ്ങിക്കാൻ പുറത്തേക്കും ഭർത്താവ്‌ അവളുടെ ഫോൺ കേടായത്‌ നന്നാക്കി വേഗം വരാം എന്നും പറഞ്ഞ്‌ പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. സ്കാനിംഗിനു പെട്ടെന്ന് വിളിച്ചപ്പൊ കാലത്ത്‌ മുതൽ വെള്ളം കുടിച്ച്‌ വയർ നിറഞ്ഞ്‌ കിടക്കുന്നതിന്റെ അസ്വസ്ഥതയും മറ്റും ആലോചിച്ചപ്പൊ അടുത്ത ബെഡിലെ ചേച്ചിയെ മകളെ ഏൽപിച്ച്‌ പോകുന്നതിൽ ഒരു തെറ്റും കണ്ടില്ല. അല്ലെങ്കിലും ഇന്ന് കാലത്ത്‌ അവർ വന്നത്‌ മുതൽ അവരുടെ മൂന്ന് വയസ്സുള്ള മകന്റെ കൂടെ ആണല്ലൊ മോൾ എന്നത്‌ കൊണ്ട്‌ മറ്റൊന്നും ആലോചിച്ചില്ല.
"അനിയത്തി ധൈര്യായി ചെയ്ത്‌ വരൂ,
ഞാൻ അനിയനുണ്ട്‌ താഴെ അവനെ
വിളിച്ചോളാം ഇവരെ നോക്കാൻ"
എന്ന് അവർ പറഞ്ഞത്‌ കേട്ടപ്പോൾ കൂടുതൽ ധൈര്യവുമായി.
സ്കാനിംഗ്‌ റൂമിൽ കയറുന്നതിനിടയിൽ "മാമാ" എന്ന വിളിയും അവരുടെ
കുഞ്ഞിന്റെ ഓട്ടവും കണ്ടാണു അങ്ങോട്ട്‌ നോക്കിയത്‌. കുഞ്ഞിനെ വാരിയെടുത്ത്‌ നിവർന്ന ആ ചെറുപ്പക്കാരനെ കണ്ടപ്പൊ സത്യത്തിൽ ഞെട്ടി പോയി.
"വിനു ... വിനു പ്രസാദ്‌"
കൈയ്യിലുണ്ടായിരുന്ന നക്ഷത്രകണ്ണുള്ള മകളുടെ കുഞ്ഞു പാവയെ
നെഞ്ചോടടുക്കി അവൾ പലതും പിറുപിറുക്കാൻ തുടങ്ങി.
"അവരുടെ കയ്യിൽ ഏൽപിക്കരുതായിരുന്നു എന്റെ കുഞ്ഞിനെ" അവർ എന്റെ കുഞ്ഞിനെ..."
അവൾ തലക്ക്‌ കൈ ഇടിച്ച്‌ ആ ബുദ്ധിമോശത്തെ ശപിച്ചു.
അവളുടെ കരച്ചിലിന്റെ ശബ്ദം നേർത്ത്‌ നേർത്ത്‌ വരാൻ തുടങ്ങി.
ആരോ അവൾക്ക്‌ കുടിക്കാൻ വെള്ളം കൊടുത്ത്‌ ഭർത്താവിന്റെയോ മക്കളുടെയോ ബന്ധുക്കളുടെയോ നമ്പർ നൽകാൻ ആവശ്യപ്പെട്ടെങ്കിലും മുഖങ്ങളും അക്കങ്ങളും അക്ഷരങ്ങളും ഒക്കെ അവൾക്ക്‌ ചുറ്റും കറങ്ങി ഒടുവിൽ ഒക്കെയും ഒന്നിച്ച്‌ ചേർന്ന് ഒരു ചുഴിയായി മാറി..
അവൾ ആരുടെ ഒക്കെയോ കൈകളിലേക്ക്‌ പതിച്ചു.
ആരോ അവളുടെ അബോധാവസ്ഥയിലേക്ക്‌ ഊളിയിട്ടിറങ്ങി.
****** ****** ******* *****
21012 ഫിബ്രവരി 14 ചൊവ്വാഴ്ച
നഗരത്തിൽ നിന്ന് കുറച്ച്‌ ഉൾവലിഞ്ഞൊരു കുന്നിൻ മുകളിലെ പ്രസിദ്ധമായ കോളേജിൽ വാലന്റൈൻ ആഘോഷങ്ങൾ നടക്കുകയാണു.
സഹപാഠികളും ആത്മസുഹൃത്തുക്കളും ഡിഗ്രി സെക്കന്റ്‌ ഇയറിലെ "തലവേദന" ഗാങ്ങിന്റെ നേതാക്കളുമായ അനുരാധയും നാദിയയും തമ്മിൽ വമ്പിച്ചൊരു ബെറ്റ്‌ നടക്കുകയാണു. അനുരാധ ഇന്ന് അഞ്ച്‌ പേർക്ക്‌ വാലന്റൈൻ ഗിഫ്റ്റായി പ്രണയ ലേഖനം നൽകും എന്ന് പറഞ്ഞപ്പൊ അതിലൊന്ന് വിനുപ്രസാദിനു കൊടുക്കണം എങ്കിൽ ആയിരം രൂപയുടെ ഐസ്ക്രീം വാങ്ങിതരും എന്ന നാദിയയുടെ പ്രഖ്യാപനം ഗാങ്ങ്‌ കൈയടിയോടെ സ്വീകരിക്കുമ്പോളും എല്ലാവർക്കുമറിയാമായിരുന്നു അത്‌ അനുരാധ സ്വീകരിക്കാൻ മാത്രം ധൈര്യം അനുരാധക്കില്ലെന്ന്.
ആ കോളേജിൽ ഒരു അധ്യാപകനോളം ബഹുമാനവും സ്വീകാര്യതയും മറ്റ്‌ വിദ്യാർത്ഥികൾക്കിടയിൽ നേടിയെടുത്ത സീനിയർ വിദ്യാർത്ഥി.
ഒറ്റ യൂണിയൻ മാത്രമുള്ള വിദ്യാർത്ഥി യൂണിയന്റെ അനിഷേധ്യ നേതാവ്‌. തീപ്പൊരി പ്രാസംഗികൻ.
വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കരുത്തൻ.
എല്ലാ ക്ലാസ്സുകളും മികച്ച റിസൽട്ടോടെ ജയിച്ചു വരുന്ന മിടുക്കനും മറ്റുള്ളവർക്ക്‌ മാതൃകയുമായ വിദ്യാർത്ഥി.
ആരും പ്രതീക്ഷിച്ചില്ലെങ്കിലും
തോൽക്കാൻ മടിയുള്ള അനുരാധ ആ വെല്ലുവിളി ഏറ്റെടുക്കുകയും മറ്റുള്ളവരെ പോലെ വിനുപ്രസാദിനും പ്രണയ ലേഖനം കൈമാറുകയും ചെയ്തു.
ജീവിതത്തിൽ ആദ്യമായുണ്ടായ ഈ അനുഭവത്തിൽ ആ കരുത്തൻ ആടിയുലഞ്ഞു.
മുദ്രാവാക്യവും വിപ്ലവവും നിറഞ്ഞ അവന്റെ മനസ്സിൽ ഗുൽമോഹർ പൂക്കളും പ്രണയവും നിറഞ്ഞു.
പാഠ പുസ്തകങ്ങളിലെ അപാരതകളിൽ പരിലസിച്ചിരുന്ന അവന്റെ മനസ്സ്‌ അനുരാധയുടെ കടമിഴികളിലെ കവിതകളുടെ അർത്ഥം തേടിയിറങ്ങി.
അവൻ അവളെന്ന ലോകത്തിൽ ചുരുങ്ങി.
മറ്റുള്ള നാലു പേരെയും അടുത്ത സൗഹൃദദിനത്തിൽ പൂച്ചെണ്ടുകൾ കൈകളിൽ കെട്ടിച്ച്‌ സഹോദരന്മാരായി പ്രഖ്യാപിച്ചെങ്കിലും അനുരാധക്ക്‌ വിനുവിനോട്‌ അങ്ങനെ പറയാൻ പോലും ധൈര്യം കിട്ടിയില്ല.
ഒടുവിലൊരു ദിവസം
"ഇതൊരു ബെറ്റിനു വേണ്ടി മാത്രം ചെയ്തതാണെന്നും തന്നോട്‌ അങ്ങനൊരു പ്രണയവും തനിക്കില്ലെന്നും"
കോളേജ്‌ ഗ്രൗണ്ടിൽ നിന്ന് പരിഹസിച്ച്‌ പറഞ്ഞ്‌ ചിരിച്ച്‌ കൊണ്ട്‌ നടക്കുമ്പോൾ താൻ അറിഞ്ഞിരുന്നില്ല അതൊരു മിടുക്കനായ വിദ്യാർത്ഥിയുടെ ജീവിതത്തെ ഇത്ര മേൽ തകിടം മറിക്കുമെന്ന്.
വിനുപ്രസാദ്‌ എന്ന വിദ്യാർത്ഥി പിന്നീട്‌ ആ കോളേജിന്റെ പടി കയറിയില്ല.
ടി സി വാങ്ങുന്നതിനു പോലും......
"അനൂ നിനക്കുറപ്പാണൊ അത്‌ വിനു തന്നെ ആണെന്ന്"
നദിയയുടെ ശബ്ദം കേട്ട്‌ അവൾ പകച്ചു.
ബെഡിനോട്‌ ചേർത്തിട്ട കസേരയിൽ നിന്ന് നാലഞ്ച്‌
മൈക്കുകൾക്കിടയിലൂടെയുള്ള അവളുടെ മുഖവും ചോദ്യവും അവളെ ഒന്ന് കൂടി അന്ധാളിപ്പിച്ചു.
"നീ.....ഇവിടെ "
"ഞാൻ ഇവിടെ ഒരു സ്വകാര്യചാനലിലാണിപ്പോൾ..
നീ ഇത്‌ പറയൂ നിനക്ക്‌ ഉറപ്പ്‌ ആണൊ അത്‌ വിനു ആണെന്ന്"
"അതെ അത്‌ വിനു ആണു".
അവളുടെ മറുപടി കണ്ണീരിൽ മുങ്ങി.
ചുറ്റും നിൽക്കുന്നവർക്കിടയിൽ നിന്നും ക്യാമറ കണ്ണിലൂടെ നാദിയ ലോകത്തോട്‌ വിളിച്ച്‌ പറഞ്ഞു.
"നഗരത്തിൽ വീണ്ടും കുട്ടിയെ തട്ടി
കൊണ്ട് പോയി. പൂർവ്വകാമുകിയുടെ നാലു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ വാലന്റൈൻ ദിനത്തിൽ തട്ടിക്കൊണ്ട്‌ പോയ യുവാവിനെയും യുവതിയെയും പോലീസ്‌ തിരയുന്നു."
ഏകദേശം അരമണിക്കൂർ കൊണ്ട്‌ തന്നെ ആശുപത്രി വാർത്താ ചാനലുകാരെയും ജനങ്ങളെയും കൊണ്ട്‌ നിറഞ്ഞു.
സ്ക്രോളുകളായും ന്യൂസുകളായും
വിഷ്വലുകളായും ചർച്ചകളായും വാർത്ത പ്രചരിക്കപ്പെടുമ്പോ അനുരാധയുടെ അമ്മായിയമ്മ അവളെ നോക്കി പല്ലുറുമ്മി.
"അപ്പോളേ തോന്നിയതാ എരണം കെട്ട ജന്തു ആണെന്ന്, രണ്ടും കൂടി പ്ലാൻ ചെയ്തിട്ട്‌ എവിടേലും കൊണ്ട്‌ പോയി കൊന്നോന്ന് ആർക്കറിയാം."
ചെവികളിൽ ഇടിത്തീ പോലെ പതിച്ച ആ വാക്കുകൾക്കിടയിലും അവളാ കുഞ്ഞു
പാവയെ നെഞ്ചോട്‌ ചേർത്ത്‌ വിങ്ങി
പൊട്ടി.
കുറച്ച്‌ നേരം കഴിഞ്ഞു കാണും.
ഒരു ആരവം പോലെ വലിയൊരു ആൾകൂട്ടം ആ
വാർഡിലേക്ക്‌ കടന്ന് വന്നു. സ്വപ്നത്തിലെന്ന പോലെ ആരുടെയോ ഒക്കത്ത്‌ നിന്ന് ചാടിയിറങ്ങിയ തന്റെ മോൾ" അമ്മേ" ന്ന് വിളിച്ച്‌ അനുരാധക്ക്‌ നേരെ ഓടിയെത്തി.
വയ്യായ്ക എങ്കിലും അവൾ "മോളേ"ന്ന് വിളിച്ച്‌ ചാടിയിറങ്ങി ഒരു കുതിപ്പിനു അവളെ വാരിയെടുത്ത്‌ തുരു തുരെ ഉമ്മ വച്ചു.
"അമ്മെ എന്തിനാ കരയുന്നെ
ഈ ജനലിനപ്പുറത്തേ വലിയ കടലാ, ആ കടലിന്റെ നടുക്കോളം കൊണ്ടോയി ഈ അങ്കിൾ എന്ത്‌ നല്ല അങ്കിളാന്നറിയോ അമ്മേ"
അവൾ കൈയിലുണ്ടായിരുന്ന വലിയ മിഠായി പാക്കറ്റും പ്ലാസ്റ്റിക്‌ പൂക്കളും
അനുരാധയെ കാണിച്ച്‌ ‌ വിരൽ ചൂണ്ടിയ ഭാഗത്ത് നോക്കിയ അവൾ കണ്ടത്‌ മുഴുവനാളുകളും ആ ചെറുപ്പക്കാരനെ നോക്കി ചിരിക്കുകയും പുറത്ത്‌ തട്ടി സന്തോഷം പങ്ക്‌ വെക്കുകയും ചെയ്യുന്നതാണു.
അവന്റെ മുഖത്തെ നിഷ്കളങ്കത കണ്ട്‌ എല്ലാരും പുഞ്ചിരിക്കുമ്പോ ആ ചിരിയിലെവിടെയോ മൗനമായ ഒരു പകയുടെ തീക്കനൽ കണ്ട അവളുടെ തല അവന്റെ കാലുകൾ നോക്കി അറിയാതെ കുനിഞ്ഞു.
ആ സമയം വാലന്റൈൻ ആശംസകളുമായി എവിടെ നിന്നോ എത്തിയ ഒരു കൂട്ടം യുവതികൾ അവനു ചുറ്റും പൂക്കൂടകളും നീട്ടി മന്ദഹസിച്ച്‌ നിൽക്കുന്നത്‌ കണ്ട്‌ ഞാനും പുഞ്ചിരിച്ചു.
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo