ആയിടയ്ക്ക് വന്ന മാനേജരുടേയും അതിനും ഒരു മാസം മുമ്പ് എന്റെ ജീവിത സഖിയായ പ്രിയ ഭാര്യയുടേയും തീർത്തും നിരസിക്കാനാവാത്ത ഒരു നിർദ്ദേശമായിരുന്നു ഒരു ഇരുചക്രവാഹനം. ബൈക്കോടിക്കുക എന്നത് ജോലിക്കും കുടുംബ ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്കും വളരെ അത്യന്താപേക്ഷിതമായ സാഹചര്യത്തിൽ ഞാനും ഒരു ഗിയർ ലെസ് വണ്ടിയാക്കാനാണ് ആദ്യം തുനിഞ്ഞത്. പക്ഷെ സ്വന്തം ഭർത്താവിനെ വെറും ഉണ്ണാക്കനായി കാണാൻ ഇഷ്ടമല്ലാത്ത ഭാര്യ, ഷാരൂഖ് ഖാനെപ്പോലെ ബൈക്ക് ഓടിച്ച് വന്ന് ഞാൻ അവളെ തൂക്കിയെടുത്ത് ഡ്യുയറ്റ് പാടുന്ന സ്വപ്നത്തിൽ നിന്ന് മാറിച്ചിന്തിച്ചതേയില്ല..
അങ്ങനെ ഒരു സിസംബർ 13 ന് കറുത്തു പള പളാ ഉളള CD DAWN എന്ന സുന്ദരനെ ഞാനും സ്വന്തമാക്കി,
ഷോറൂമിൽ നിന്ന് കൂട്ടുകാരുടെ സഹായത്താൽ ഒരു വിധം ഒപ്പിച്ച് അവനെ ജോലിസ്ഥലത്തെ റൂമിലെത്തിച്ചു.
ഷോറൂമിൽ നിന്ന് കൂട്ടുകാരുടെ സഹായത്താൽ ഒരു വിധം ഒപ്പിച്ച് അവനെ ജോലിസ്ഥലത്തെ റൂമിലെത്തിച്ചു.
ഇവനെ എങ്ങനെ റോഡിലിറക്കും എങ്ങനെ ഓടിക്കും എന്നതോർത്ത് വിറങ്ങലിച്ച് നിന്നപ്പോ ഭാര്യയുടെ ഫോൺ "ചേട്ടാ വണ്ടിയെടുത്തോ? ഓടിച്ചാണോ വന്നത്? നാട്ടിൽ എന്നു വരും? വണ്ടിക്കുമായി വരണേ എനിക്ക് കാണാൻ കൊതിയായി ...( എന്നെയല്ല വണ്ടി). മധുവിധു നാളിൽ വിരഹത്തിൻ നടുവിൽ ഭർത്താവിനെയും പുതിയ വണ്ടിയേയും കാണാനുള്ള മോഹം, പോട്ടേ, വായിൽ നിറഞ്ഞ പച്ചത്തെറി സ്നേഹമുത്തുകളായി പുറത്തുവന്നു. "അടുത്ത ആഴ്ച വരാം.....മോ ....ളേ".
റൂം മേറ്റ് ബൈജു വന്നപ്പോൾ എനിക്ക് കുറച്ച് ധൈര്യം പകർന്നു, ബാക്കി ധൈര്യം KSBC യും തന്നു. അവനും -ഞാനും, കുണ്ടും -കുഴിയും, കയറ്റവും - ഇറക്കവും, ഓടയും -പോസ്റ്റും, ഗേറ്റും -വളവും, നാട്ടുകാരും - തെറിയും, വീഴ്ചയും -ചതവും, ഒക്കെയായി ഒരാഴ്ചകൊണ്ട് ഏതാണ്ട് നല്ല അളവിൽത്തന്നെ തെറികൾ റോഡിൽ നിന്നും വാങ്ങിക്കൂട്ടി ഒരു പരുവത്തിലോടിച്ചൊപ്പിച്ചെടുത്തു. (ഇക്കാലയളവിൽ എന്റെ അച്ഛൻ നിർത്താതെ തുമ്മാറുണ്ടായിരുന്നു.) ഇതിനിടെ റൂം മേറ്റ് ബൈജു എന്നെ വണ്ടി പഠിപ്പിച്ച ടെൻഷൻ കാരണം അയ്യപ്പ ബൈജുവായി പരിണാമം പ്രാപിച്ചു. (തുടക്കത്തിൽ ഗുരുവിനുള്ള ഫീസായിരുന്നു കുപ്പിയെങ്കിൽ ഒരാഴ്ചത്തെ എന്റെ വണ്ടി ഓടിപ്പു കണ്ട് സ്വന്തം പൈസയിൽ ക്യൂ നിന്ന് സ്വയം വാങ്ങി അവൻ അടി തുടങ്ങി)
അങ്ങനെ ആ ദിവസം, ഒറ്റയ്ക്ക് വണ്ടിയുമായി കൊട്ടാരക്കര പോകുന്ന എന്നെ "ചിത്രം" സിനിമയുടെ ക്ലൈമാക്സിൽ ലാലേട്ടനെ യാത്രയയ്ക്കും പോലെയാണ് കൂട്ടുകാർ യാത്രയാക്കിയത്. ട്രാഫിക്ക് പോലീസ് വച്ചിരുന്ന പ്ലാസ്റ്റിക്ക് ഡിവൈഡർ പാട്ടയിൽ തട്ടി എന്നതൊഴിച്ചാൽ ഒരു വിധം ഒപ്പിച്ച് കൊട്ടാരക്കര വരെ എത്തി.
കുറച്ച് സ്വീറ്റ്സ് വാങ്ങി വണ്ടിക്കു മുന്നിൽ കൊളുത്തി രാജാവ് രഥത്തിൽ വരുന്ന ഗമയിൽ വീട്ടിലെത്തി. ദേ കണ്ടോടീ എന്റെ മോൻ എന്ന ഭാവത്തിൽ അച്ഛൻ അമ്മയേയും, എന്റെ മോൻ വെറും മൊണ്ണയല്ലടീ എന്ന ഭാവത്തിൽ അമ്മ എന്റെ ഭാര്യയേയും റിമി ടോമിയെ പൊക്കിയെടുത്ത ഷാറൂഖ് ഖാനേപ്പോലെ ഭാര്യ എന്നേയും നോക്കി.
"നീ അവളെ കയറ്റി ഒരു റൗണ്ട് അടിക്ക്" അമ്മേടെ വക പാര, സ്വീറ്റ്സ് കൊടുത്ത് ആ സീൻ ജനഗണ പാടാനിരുന്ന എനിക്കിട്ട്.
"ചേട്ടാ ദേ എത്തി (പിറ്റേന്ന് കൂട്ടുകാരിയുടെ കല്യാണത്തിനായി തയ്പ്പിച്ച തൂവെള്ള ചുരിദാറിലേക്ക് അവൾ പറന്നിറങ്ങി.)
പുതിയ ഭാര്യ, പുതിയ വണ്ടി, പുതിയ ചുരിദാർ ... പഴയ അച്ഛനുമമ്മയും, പഴയ പേടി മനസ്സിൽ നിൽപ്പുണ്ടെങ്കിലും ഒരു റിസ്ക്കെടുക്കാൻ ഞാൻ തയ്യാറായി.
"ചേട്ടാ ദേ എത്തി (പിറ്റേന്ന് കൂട്ടുകാരിയുടെ കല്യാണത്തിനായി തയ്പ്പിച്ച തൂവെള്ള ചുരിദാറിലേക്ക് അവൾ പറന്നിറങ്ങി.)
പുതിയ ഭാര്യ, പുതിയ വണ്ടി, പുതിയ ചുരിദാർ ... പഴയ അച്ഛനുമമ്മയും, പഴയ പേടി മനസ്സിൽ നിൽപ്പുണ്ടെങ്കിലും ഒരു റിസ്ക്കെടുക്കാൻ ഞാൻ തയ്യാറായി.
"ചിറ്റപ്പാ ഞാനും വന്നോട്ടോ" അവളുടെ ബന്ധു, ഒരു തലതെറിച്ച നാലാം ക്ലാസുകാരൻ, രണ്ടു ദിവസം നിക്കാൻ വന്നവൻ, അനുവാദത്തിന് നിക്കാതെ ചാടിക്കയറി വണ്ടിയുടെ മുന്നിൽ ഇരുപ്പായി. ഭാര്യ വെള്ളച്ചുരിദാറിൽ, എനിക്ക് ഒരു സൈഡിലേക്ക് മാത്രം ചിറക് മുളപ്പിച്ച പോലെ ഇരുപ്പുറപ്പിച്ചു.
കൊട്ടാരക്കര ഗണപതിയ്ക്കും റൂം മേറ്റ് അയ്യപ്പ ബൈജുവിനും മനസ്സുകൊണ്ട് വണക്കം പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു. അമിതാവേശം കാരണം വണ്ടി ഒന്നു കുതിച്ചു. ചെറുക്കന്റെ സെറിബ്രത്തിൽ എന്റെ പല്ലുകൊണ്ടതു കൊണ്ടാവണം പിന്നീടങ്ങോട്ടുള്ള യാത്രയിൽ അവൻ സൈലന്റായിരുന്നു.
എന്റെ പ്രാർത്ഥന കേൾക്കാതിരുന്ന ദൈവം ചെറിയ ചാറ്റൽ മഴയായി സാന്നിധ്യം അറിയിച്ചു. മുന്നിലും പിറകിൽ ഒരു വശത്തേക്കും ലോഡ് വച്ച് വണ്ടി പഠിപ്പിച്ച് തരാത്ത ബൈജുവിന്റെ പാവം അച്ഛനെ ഞാൻ നന്നായി ഒന്ന് സ്മരിച്ചു. തുടർ യാത്രയിൽ ബൈക്ക് വളഞ്ഞ് പുളഞ്ഞ് അനുസരണക്കേട് കാണിച്ചു തുടങ്ങി. ഹാൻറിൽ ഒന്നു വളച്ചാൽ വീഴുന്ന അവസ്ഥയായതിനാൽ ഞാൻ വണ്ടി നേരേ ഓടിച്ചു കൊണ്ടിരുന്നു. "മ് .... സദാനന്ദപുരം മോട്ടൽ ആരാമിലേക്ക് പോകുവാ...ല്ലേ? വല്യ സർപ്രൈസ് വേണ്ട എനിക്ക് മനസ്സിലായി" ഭാര്യ സ്നേഹത്തോടെ പുറത്തൊന്ന് നുള്ളി.
എനിക്ക് രണ്ടു കാലും രണ്ടു കൈകളും തികയാതെ വരുന്ന പോലെ, ചന്നം പിന്നം ചാറ്റൽ മഴയും -തിരുവനന്തപുരം റൂട്ടിലാകട്ടെ തേരാപ്പാരാ വണ്ടികളും. പടച്ചോനെ ജ്ജ് കാത്തോളീ... എന്ന് വിളിച്ച് ഏതാണ്ട് സദാനന്ദപുരം എത്താറായി. ഇതിനകം കോൺഫിഡൻസ് കിട്ടിയതിനാൽ റോഡിലെ ഇളകിയ ഒരു ചെറിയ കല്ലിനെ അതിവിദഗ്ധമായി വെട്ടിച്ച് ഒഴിവാക്കാൻ ശ്രമിക്കവെ ആ കല്ലിലും കയറി തൊട്ടടുത്തുള്ള വലിയ ഗട്ടറിലേക്ക് ചാടി. വലത്തേക്ക് ചരിഞ്ഞ വണ്ടി വലത്തേക്കാലിൽ താങ്ങാൻ ഞാൻ ഒരു പാഴ്ശ്രമം നടത്തി. (ചെറിയ പയ്യൻമാർ വലിയ സൈക്കിളോടിക്കുമ്പോൾ ഒരു കാൽ കുത്തി മറ്റേക്കാൽ സൈക്കിളിൽ കൊരുത്തിടും പോലെ). പക്ഷെ ഗട്ടറിലെ ചെളിയിൽ എന്റെ കാൽ ഐസ് ക്രീമിലിട്ട സ്പൂൺ പോലെയായി. എതിർ സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന മാലാഖ ചരിഞ്ഞ് പൊയ്ക്കൊണ്ടിരുന്ന വണ്ടിയിൽ നിന്നിറങ്ങാൻ വൃഥാ ശ്രമം നടത്തിക്കൊണ്ടിരുന്നു.
"ഇങ്ങോട്ടിറങ്ങെടി ...മറ്റേ ..മോളേ... വണ്ടി വീഴാൻ തുടങ്ങുന്നതു കണ്ടില്ലേ" ഞാൻ അലറി. ഭാര്യക്ക് ചാടി ഇറങ്ങാൻ സാധിക്കും മുന്നെ വണ്ടിയും ഞാനും അവളും ചെളിയിലേക്ക് അമർന്നു. സെറിബ്രത്തിൽ കടിയേറ്റവൻ ഐസ്ക്രീമിൽ പകുതി മുക്കി വച്ചിരിക്കുന്ന ചെറിപ്പഴം പോലെ കിടപ്പുണ്ടായിരുന്നു.
പിടിച്ചെണ്ണീപ്പിക്കാൻ നീട്ടിയ ഷാരൂഖ് ഖാന്റെ കൈകൾ അവൾ ദേഷ്യത്തിൽ തട്ടിയെറിഞ്ഞെങ്കിലും ഗതിയില്ലാതെ എന്റെ സഹായം സ്വീകരിക്കേണ്ടി വന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ പുറം ചോക്ളേറ്റും അകം തൂവെള്ളയുമായി അവൾ ഒരു "നക്ഷത്ര ആമയെ" അനുസ്മരിപ്പിച്ചു. അതേ സമയം ഒരു സൈഡിൽ മാത്രം ചെളി പറ്റി അർദ്ധനാരീശ്വര കുഞ്ഞവതാരമായി ഐസ് ക്രീമിലെ 'ആ ചെറിപ്പഴം' വിളങ്ങി നിന്നിരുന്നു.
3 ദിവസം അടിച്ചു പൊളിക്കാൻ കിട്ടിയ ലീവ് ക്യാൻസൽ ചെയ്യാനുറച്ച് നക്ഷത്ര ആമയും ചെറിപ്പഴവുമായി ഷാരൂഖ് ഖാൻ ബൈക്കിൽത്തന്നെ വീട്ടിലെത്തി. പാർസൽ എവിടെ എന്ന് ചോദിക്കാൻ അച്ഛനുമമ്മയും ധൈര്യപ്പെട്ടില്ല. കോലം കെട്ടിട്ടായാലും ജീവനോടെ തിരിച്ചെത്തിയതു തന്നെ ആശ്വാസമാണല്ലോ?. എന്നാൽ കുറ്റപ്പെടുത്തലിൽ തകർന്നു നിന്ന എന്റെ കൈ പിടിച്ചമർത്തി അവൾ എന്നെ നോക്കി സാരമില്ല എന്ന മട്ടിൽ ഒന്നു ചിരിച്ചതോടെ ഇതും ഒരു തമാശക്കഥയായി.
അതേ ഭാര്യയും ആ വണ്ടിയും ഇപ്പോഴും ഉണ്ട് കരുതലും സ്നേഹവുമായി കൂടെ....
- ഗണേശ് -
Hahaha..... Sooper
ReplyDelete