നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഒറ്റത്തുരുത്ത് (തുടർക്കഥ) - part1

(1)
കലാലയം നിശ്ശബ്ദമായിരുന്നു.കുട്ടികൾ ഒട്ടുമുക്കാലും പോയ്ക്കഴിഞ്ഞിരിക്കുന്നു.ഒഴിഞ്ഞൊരു കോണിൽ പൂത്തു നിന്ന മുരിക്കുമരത്തിന്റെ ചുവട്ടിലെ സിമന്റ് ബെഞ്ചിൽ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഇരിക്കുകയാണ് സ്മൃതി.ഇടക്കിടെ അവളുടെ കണ്ണുകൾ മലയാളം ഡിപ്പാർട്ട്മെന്റിലേക്ക് പാളുന്നുണ്ട്.നീണ്ടു ഭംഗിയുള്ള വിരലുകൾക്കിടയിൽ ഒളിപ്പിച്ചെന്ന പോലെ പിടിച്ചിരുന്ന ഒരു മൊട്ടുസൂചി കൊണ്ട്...അറ്റത്തൊരു ചുവന്ന മുത്തു പിടിപ്പിച്ചത്... വിരൽത്തുമ്പുകളിൽ ചെറുതായി കുത്തിനോവിക്കുന്നുണ്ടവൾ.
ഒരു തവണത്തെ കുത്തിന് ആക്കമൽപ്പം കൂടി.മോതിരവിരലിന്റെ തുമ്പിൽ ഒരു തുള്ളി ചോര കിനിഞ്ഞു.
'ഔച്ച്...'
പറഞ്ഞുകൊണ്ട് അവളെഴുന്നേറ്റു....അപ്പോൾ ഡിപ്പാർട്ട്മെന്റ് പൂട്ടി പുറത്തേക്കിറങ്ങുകയായിരുന്നു കിഷൻ.
അത്രയും നേരം മടിയിലേക്കു വീണ മുരിക്കിൻപൂക്കളത്രയും അവളുടെ കാൽക്കീഴിലേക്കു പൊഴിഞ്ഞു.
തനിക്കരികിലേക്കു നടന്നടുക്കുന്ന കിഷനെ നോക്കിക്കൊണ്ട് വിരൽത്തുമ്പ് സ്മൃതി നാവോടു ചേർത്തു
'കഴിഞ്ഞ ക്ളാസിൽ കേറിയില്ലേ?'
'ഇല്ല'
'ഉം?'
'ഒന്നുമില്ല.ഇവിടിരിക്കാൻ തോന്നി.'
'എന്തു പറ്റി ,ഇന്നെന്റെ കിലുക്കാംപെട്ടി മൂഡോഫാണല്ലോ'
'ഒന്നൂല്ല കിച്ചേട്ടാ...ജാൻവിമിസ്സ് ഇറങ്ങാറായോ?'
'ഇല്ല.അവൾ ലൈബ്രറിയിലാ.എന്താടോ?'
'വെറുതെ...മിസ്സ് വന്നാ പിന്നെ കിച്ചേട്ടൻ ഇവിടെ നിൽക്കില്ലല്ലോ.അൽപ്പനേരം സംസാരിച്ചിരിക്കാനാ.'
ആ സ്വരത്തിലെ പരിഭവം കണ്ട് ഒരു ചെറുചിരി അവന്റെ ചുണ്ടിലേക്കോടിയെത്തി.തിരിച്ചൊരു പരിഭവമായിരുന്നു മറുപടി.
'ഓ...ജാൻവി മാത്രം മിസ്സ്...നമ്മളും പഠിപ്പിക്കുന്നുണ്ട് ചിലരെയൊക്കെ'
കിലുകിലാ ചിരിച്ചു സ്മൃതി
'അതിനെന്താ സാറിനേം ഇനി തൊട്ട് സാറേന്നു വിളിച്ചോളാം.പോരെ സാറേ?'
കളിയായി അവളുടെ ചെവിയിൽ പിടിച്ചു കിഷൻ.
'വേണ്ടെന്റെ കാന്താരീ...കിച്ചേട്ടൻ തന്നെ മതി'
അവർക്കിടയിലേക്ക് മുരിക്കിൻപൂവുകൾ നിശ്ശബ്ദം പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
സമയം കടന്നു പോകുന്നത് അവരറിഞ്ഞതേയില്ല.
ലൈബ്രറിയുടെ പടികളിറങ്ങി വരുന്ന ജാൻവിയെ കണ്ടപ്പോഴാണ് കിഷൻ വർത്തമാനത്തിലേക്ക് തിരിച്ചെത്തിയത്.
'ജാൻവി വന്നല്ലോ...നീയിന്ന് കാറെടുത്തില്ലേ?'
'എടുത്തു.ഇല്ലെങ്കിലും കിച്ചേട്ടൻ എനിക്ക് ലിഫ്റ്റ് തരാനൊന്നും പോണില്ലല്ലോ'
'പോടി കുശുമ്പീ...'
അവളുടെ തലയിലൊന്നു കിഴുക്കാൻ നീട്ടിയ കൈ കിഷൻ പക്ഷേ പിൻവലിച്ചു.ജാൻവി അടുത്തെത്തിയിരുന്നു.സ്മൃതിയുടെ മുഖം പെട്ടെന്നൊന്നു മങ്ങി.പക്ഷേ അതു സമർത്ഥമായി മറച്ച് അവൾ ജാനിയെ നോക്കി ചിരിച്ചു.
'ഞാനൊരു ശല്യമായോ?'
'ഹേയ് ,ഞാൻ നിന്നെ കാത്തു നിന്നതാ...ഇവളുടെ മണ്ടത്തരത്തിനു ചെവി കൊടുക്കാൻ ആർക്കാ നേരം.താൻ വാടോ.'
പറയുന്നതിനിടെ അവൻ ബുള്ളറ്റ് സ്റ്റാർട്ടാക്കിയിരുന്നു.സാരിയുടെ ഞൊറികളൊതുക്കി മുന്താണി മുൻപിലേക്കെടുത്തു പിടിച്ച് ജാൻവി കയറിയിരുന്നു.സ്മൃതിയെ നോക്കി കൈ വീശി ചിരിച്ചു.
ഗേറ്റ് കടന്നു മറയുന്ന അവരെ സ്മൃതി കണ്ണിമയ്ക്കാതെ നോക്കി നിന്നു.അവളുടെ ചുണ്ടിലെ ചിരിയിൽ അല്പാല്പമായി കയ്പ്പു പടർന്നു തുടങ്ങിയിരുന്നു.എന്തെന്നില്ലാത്ത ഒരു ശൂന്യത അവൾക്കനുഭവപ്പെട്ടു.തനിക്കു ചുറ്റും ഒരു ചുഴി രൂപപ്പെടുന്നുണ്ട്.
അതിലേക്കു വീണുപോയേക്കുമെന്ന തോന്നലിൽ അവൾ മുരിക്കുമരത്തിലേക്കു കൈയമർത്തി....മുള്ളുകളിലേക്കു കൈയമർന്നപ്പോൾ ഒരാശ്വാസം അവൾക്കനുഭവപ്പെട്ടു.അവളുടെ കൈയിലേക്കപ്പോൾ ഒരു പൂവിതൾ അടർന്നു വീണു.മുരിക്കിൻപൂവിന്റെ ഒരിതൾ....
(തുടരും)

Divija

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot