
കൂർത്ത വാക്കുകൾ കൊണ്ടു മുറിച്ച യെൻ
നേർത്ത മനസ്സിനെ പിന്നെയും എന്തിനീ
കൂർത്ത മുള്ളുകൾ കൊണ്ടു നീ കുത്തുന്നു.?
ചീർത്ത ശവമായ് തീർന്നെൻ കിനാക്കളെ ,
ആർത്തിയോടെ തിന്നു വീർത്ത കഴുകു നീ.!
******************************
മഴവില്ലുപോലെ മുലക്കച്ചകെട്ടി
ചന്തമോടെ ചന്തി ആട്ടി ചുഴറ്റി
മുട്ടിനു മേലൊരു വർണ്ണ തുണി ചുറ്റി
വാലിട്ടെഴുതിയ കണ്ണാലുഴിഞ്ഞിട്ട്
വശ്യമായ് ചെഞ്ചുണ്ടിൽ പുഞ്ചിരി തൂകി.
എന്റെ സ്വപ്നങ്ങളിൽ പൂമഴ തീർത്ത
നിന്റെയീ രൂപത്തെ വാരി പുണർന്നത്
ഇന്നൊരു തെറ്റായി തോന്നുന്നെനിക്ക്.
വേശ്യയെക്കാളും തരം താഴ്ന്ന ജീവിതം
തേടി നടന്ന നിൻ ചാരിത്ര ശുദ്ധിയെ
പേടി കൂടാതെ പുണർന്നവൻ അന്നു ഞാൻ
പുല്ലും പെലാട്ടും പിരാകി വഴി നീളെയായ്
മുള്ളാൽ നിറച്ച സമൂഹത്തിൽ നിന്നു നിൻ
കരാംഗുലിവാരി പ്പിടിച്ചെന്റെ നെഞ്ചിൽ
ചിത്രമായ് ചേർത്തു നടന്നെത്രനാളു ഞാൻ
പത്തടുപ്പിൽ വെച്ചു പാചകം ചെയ്തവൾ
ഒറ്റടുപ്പിൽ വെച്ചു തിന്നില്ലൊരിക്കലും ,
എന്ന പഴമൊഴി ഓർക്കാത്ത വിഡ്ഡി ഞാൻ .
പട്ടുമെത്താ വിരിച്ചട്ടയെ പുണർന്നാലും
തേടിയിറങ്ങും കുളത്തിലേക്കട്ട . !!
************. ********
പൂജക്കു വെച്ച പൂ വലിച്ചെറിയട്ടെ ഞാൻ.
ദേവിയില്ലാത്തിടംശൂന്യമാണെന്നും.
ദേവതകൾ പോലും ചെല്ലില്ലവിടം .!
പൂജകൾ ഇല്ലാത്ത കോവിലിൻ മുന്നിലെ
പൂജിതമായബലി തറ മേലെന്റെ
തലയറുത്തിന്നൊരു ബലിയർപ്പിച്ചേക്കുക.!
ചീർത്തു ശവമായി തീരും ഉടലിനെ നീ
ചേർത്തു പിടിച്ചു ശയിക്കൂ അവസാനമായ്.!
പിന്നെ ചിതയിലെരിച്ചു കളയുക.
മണ്ണിലും ,വിണ്ണിലും ,നിന്റെ മനസ്സിലും!!
***************
അസീസ് അറക്കൽ
ചാവക്കാട് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക