Slider

മധുര പ്രതികാരം

0

ആറു മാസത്തെ തിരക്കേറിയ ജോലിക്കിടയില്‍ കിട്ടിയ ലീവ് കൂട്ടുകാരുമൊത്ത് അടിച്ചു പൊളിക്കാനാണ് രണ്ടാഴ്ചത്തെ ലീവിന് ഞാന്‍ നാട്ടില്‍ വന്നത്.
വീട്ടില്‍ വന്നപാടെ അമ്മയും അച്ഛനും കൂടി ചേര്‍ന്ന് എന്റെ പദ്ധതികളെല്ലാം പൊളിച്ചടുക്കാനുള്ള പരിപാടിയിലാണെന്ന് ബോധ്യമായി.
കുറേ പെണ്ണുങ്ങളുടെ ഫോട്ടോസും മുന്നിലേക്കിട്ടു തന്ന് നിനക്കിഷ്ടമുള്ള ഒരെണ്ണം സെലക്ട് ചെയ്താല്‍ നമുക്ക് നാളത്തന്നെ പോയി എല്ലാം ഒന്ന് ശരിയാക്കാമെന്ന് ആദ്യം പറഞ്ഞത് അമ്മയാണ്.
അമ്മക്കിതെന്തിന്റെ കേടാണ്...??
ഞാനിങ്ങനെ സന്തോഷത്തോടെ അടിച്ചുപൊളിച്ച് ജീവിക്കുന്നതൊന്നും നിങ്ങള്‍ക്ക് സഹിക്കുന്നില്ല... ല്ലേ...??
എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കിയ എന്നോട് അച്ഛന്‍ പറഞ്ഞു
''ഇനി ഒരു പെണ്ണ് കെട്ടി ആ പെണ്ണിനേയും കൊണ്ടുള്ള അടിച്ചുപൊളി മതീ'' എന്ന്..
അച്ഛന്‍ പറഞ്ഞതിന്റെ പൊരുളെനിക്ക് മനസ്സിലായെങ്കിലും അച്ഛന്‍ അവതരിപ്പിച്ച ശെെലിയില്‍ എന്തോ പന്തികേടു മണക്കുന്നില്ലേ ന്നൊരു സംശയം...
എനിക്കു മാത്രല്ല... അമ്മക്കുമുണ്ട് ആ സംശയമെന്ന് അമ്മയുടെ വര്‍ത്താനത്തില്‍ നിന്ന് മനസ്സിലായി..
''ഇങ്ങനാണോ മനുഷ്യാ പോത്തു പോലെ വളര്‍ന്ന മക്കളോട് പറയുന്നേ...??'' ന്ന് ചോദിച്ച് അച്ഛന്റെ മുഖത്തേക്ക് അമ്മ കണ്ണുരുട്ടി നോക്കുന്നത് കണ്ടപ്പോള്‍ തന്നെ കാര്യത്തിന്റെ ആ കിടപ്പുവശം ഏകദേശം
മനസ്സിലായി...
അപ്പോഴാണ് അച്ഛനും ആ ഡയലോഗ് ഒന്നു റിവേഴ്സിലിട്ട് ചിന്തിച്ചത്...
ദിപ്പൊ അച്ഛനും പുടികിട്ടി... അച്ഛന്‍ ഉദ്ദേശിച്ച അടിച്ചുപൊളിയല്ല അച്ഛന്‍ അവതരിപ്പിച്ചതിലെന്ന്...
എന്തായാലും കാര്യങ്ങള് മൂന്നു പേര്‍ക്കും ബോധ്യമായോണ്ട് അമ്മ വീണ്ടും വിഷയത്തിലേക്ക് കടന്നു...
ഏതൊരമ്മയുടേയും പതിവ് സെന്റിയെന്നെ...
സെന്റിയടിച്ച് കാര്യം സാധിപ്പിച്ചെടുക്കാന്‍ പെണ്ണുങ്ങളെ കഴിഞ്ഞേ വേറെ ആരുമൊള്ളൂ എന്ന് വീണ്ടും വീണ്ടും തെളിയിക്കാ ഈ പെണ്‍വര്‍ഗ്ഗം.!!
ആണും പെണ്ണുമായിട്ട് ആകെയുള്ളൊരു പെെതല് പെണ്ണുകെട്ടിക്കാണാനും
ആ പെെതലിന്റെ ചോരയില്‍ വേറെ കൊറേ പെെതലുകളുണ്ടാവാനും വീടും മുറ്റവും അവരുടെ കളിക്കൊഞ്ചലു കൊണ്ട് നിറയാനുമുള്ള അമ്മമാരുടെ സ്വന്തം സെന്റി...
ഒടുവില്‍ ടേബിളില്‍ നിരത്തിവെച്ച ഫോട്ടോയിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് എവിടെയോ കണ്ടു മറന്ന നല്ല പരിചയമുള്ള ഒരു മുഖം എന്നെ നോക്കി ചിരിക്കുന്നത് ശ്രദ്ധിച്ചത്.
ബാക്കിയുള്ള ഫോട്ടോസെല്ലാം തട്ടി മാറ്റി ആ ഒരു ഫോട്ടോ കയ്യിലെടുത്ത് താടിക്ക് കയ്യും കൊടുത്ത് കൗമാരത്തിലൂടെയൊക്കെയെന്ന് കറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ അടുത്ത ഡയലോഗ്.
'' എന്താ മനൂ... ആ ഫോട്ടോയില്‍ നിന്ന് നിന്നെ ഷോക്കടിച്ചോ...?? അനക്കൊന്നുമില്ലാതെ കണ്ണുമിഴിച്ചിരിക്കുന്നേ...?''
പിന്നെ അവിടെ ഒരുമാതിരി ആക്കിയ ചിരിയായിരുന്നു രണ്ടാളും കൂടി...
''നശിപ്പിച്ച്... ഒന്നു പോവുന്നുണ്ടോ രണ്ടാളും...
മനസ്സമാധാനത്തോടെ ഒന്ന് ഓര്‍ത്തെടുക്കാനും സമ്മതിക്കൂല്ലാന്ന് വെച്ചാല്‍...
ഹും...''
ഓഹോ... ഇത് ലെവള് തന്നെ.... അഹങ്കാരി ജാനു...
ചിന്തകള്‍ക്ക് വിരാമമിട്ട് അവളാരാണെന്ന് ഞാന്‍ കണ്ടുപിടിച്ചു..
ഞാന്‍ പ്ലസ് ടു വിന് പഠിക്കുമ്പോള്‍ പത്താം ക്ലാസ്സിലുണ്ടായിരുന്ന അഹങ്കാരത്തിന് കയ്യും കാലും മുളച്ച, ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയും സ്കൂളിന്റെ അഭിമാന താരവുമായ അനിത വിജയന്‍..
കുറച്ച് തൊലിവെളുപ്പും മുട്ടോളം നീട്ടി വളര്‍ത്തിയ മുടിയും പിന്നെ എല്ലാരേക്കാളും എല്ലാത്തിലും ഒരു മാര്‍ക്ക് കൂടുതല്‍ വാങ്ങിക്കുകയും ചെയ്യുന്നത് കൊണ്ട് സ്വയം ഒരു അഹങ്കാരിയായെന്ന് തെളിയിച്ചതു കൊണ്ടാണ് അങ്ങനൊരു പേരില്‍ അവളറിയപ്പെട്ടിരുന്നത്...
ഒരിക്കല്‍ ആ നീളന്‍മുടിക്കാരിയോട് ചെന്ന് ഇഷ്ടാന്ന് പറഞ്ഞതിന് ചെരുപ്പ് ഊരി മറുപടി തന്ന ഭദ്രകാളിയാണ് ഇന്നെന്റെ മുന്നില്‍ ഇളിച്ചോണ്ടിരിക്കുന്ന ഈ കുരിപ്പ്...
ന്റെ ദെെവമേ... ആ ഒരു നാണക്കേടില്‍ നിന്ന് കരകയറാന്‍ വേണ്ടി കുറേ പാടുപെട്ടതാണ് ഈ ഞ്യാന്‍...
അന്നവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നെങ്കിലും വേണ്ടെന്ന് വെച്ച മഹാമനസ്കനാണ് ഞാനെന്ന് എനിക്കു മാത്രമല്ലേ അറിയൂ..
എന്തായാലും സംഭവം കിടുക്കി...
ഇനി ഞാനൊരു കളി കളിക്കും...
''എന്താടാ... കൊറേ നേരായല്ലോ ആ ഫോട്ടോയും നോക്കീട്ട് പിച്ചും പെയേം പറയാന്‍ തുടങ്ങീട്ട്... അവളെ ഇഷ്ടപ്പെട്ടോ നിനക്ക്...?''
''എന്തു ചോദ്യാണ് അമ്മാ ഇത്... ഇഷ്ടായീന്നോ...??? നൂറുവട്ടം ഇഷ്ടായീ... നമുക്ക് ഇപ്പൊത്തന്നെ പോയി പെണ്ണുകാണാന്‍ പോയാലോ അമ്മാ...?''
പുലി പോലെ വന്നവന്‍ എലിയായി മാറിയത് വിശ്വസിക്കാനാവാതെ രണ്ടാളും മുഖത്തോടു മുഖം നോക്കി കണ്ണുമിഴിച്ചിരിക്കുന്നു...
ഞാന്‍ വരുന്നുണ്ടെന്നറിഞ്ഞ് എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒന്നു ഒത്തുകൂടാന്‍ റെഡിയായി നിന്നിരുന്ന ചങ്കുകളെ വിളിച്ച് നാളെ ഈവനിങ്ങിലേക്ക് പരിപാടി മാറ്റിവെക്കാന്‍ പറഞ്ഞതിന് ലോകത്തുള്ള തെറി മുഴുവനും വിളിച്ച് പകരം വീട്ടി അവരും മാതൃകയായി.
രാവിലത്തന്നെ കുളിച്ചൊരുങ്ങി അവളോട് രണ്ട് വാക്ക് മുഖത്ത് നോക്കിപ്പറയാനുമുള്ള ആവേശം മൂത്ത് സിറ്റൗട്ടിലിരുന്ന് ഡയലോഗുകള്‍ കാണാതെ പഠിച്ചോണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ അടുത്ത മാസ്സ് ഡയലോഗ്...
''മോനേ... മനൂ... നീ സിനിമയിലഭിനയിക്കാനല്ല പോവുന്നത്.... പെണ്ണുകാണാനാണ്... അഭിനയിച്ച് ചളമാക്കരുത്... ഇതെന്റെ ഒരപേക്ഷയാണ്...'' ന്ന്...
ന്റെ പൊന്നൂ.... ഈ അച്ഛനെക്കൊണ്ട് തോറ്റല്ലോ.. ദെെവമേ... ഇങ്ങനേണ്ടോ അച്ഛന്മാര്... ഹും...
കാര്യങ്ങളൊക്കെ സംസാരിക്കുന്നതിനിടക്ക് ഭാവി അമ്മായച്ഛന്‍ പെണ്ണിനോട് വരാന്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ മധുരപ്രതികാരത്തിന്റെ ഒരായിരം ലഡു ഒരുമിച്ചു പൊട്ടി...
കയ്യിലെ ട്രെെയില്‍ ചായ ഗ്ലാസ്സുമായി പതിയെ അവള്‍ നടന്നു വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ശെരിക്കും ഒന്നു ഞെട്ടി..
അന്നത്തെ പത്താംക്ലാസ്സുകാരിയേക്കാളും
ഫോട്ടോയില്‍ കണ്ടതിനേക്കാളും ഹൂറിയായിട്ടുണ്ട് മ്മളെ ജാനു...
പണ്ട് മുഖത്തെഴുതി വെച്ചിരുന്ന അഹങ്കാരത്തിന്റെ ഒരു തരിപോലും ഇന്നത്തെ അവളില്‍ കാണുന്നില്ല...
എനിക്കെതിരെ നീട്ടിയ ചായഗ്ലാസ് ഞാന്‍ വാങ്ങുന്നതിനിടെ അവളെ നോക്കി ഒന്നു കണ്ണിറുക്കിയപ്പോള്‍ ഒരു ചെറു പുഞ്ചിരി പാസ്സാക്കി അവള്‍ അവിടെ നിന്നും സ്ഥലം കാലിയാക്കി...
എന്തായാലും അവള്‍ക്കെന്നെ മനസ്സിലായില്ലെന്നുള്ളത് വ്യക്തമായി..
അല്ലേലും എങ്ങനെ മനസ്സിലാവാനാ...??
അന്നത്തെ ഞാനും ഇന്നത്തെ ഞാനും തമ്മില്‍ രാവും പകലും വ്യത്യാസമല്ലേ...???
ഇനി രണ്ടുപേര്‍ക്കും തനിച്ച് സംസാരിക്കാനുണ്ടേല്‍ ആവാം എന്ന് കാരണവന്മാര്‍ പച്ചക്കൊടി കാണിച്ചപ്പോള്‍ ശെരിക്കും ഞാനൊരു വില്ലനായി മാറിയ പോലെ ഒരു തോന്നല്‍...
ജനല്‍കമ്പികളെ പിടിച്ച് പുറത്തേക്ക് നോക്കിനില്‍ക്കുന്ന അവളോട് എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി..
തന്നെ എനിക്ക് നല്ല പോലെ അറിയും... എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എങ്ങനെ എന്നവള്‍ ചോദിച്ചപ്പോള്‍ തന്നെ ചെരുപ്പൂരിക്കാണിച്ച് പരിചയം പുതുക്കിയാലോന്നോര്‍ത്തതാ ഞാന്‍..
പക്ഷെ അപ്പഴാണ് ഓര്‍ത്തത് ചെരിപ്പ് ഊരിയിട്ടിട്ടാണല്ലോ അകത്തേക്ക് കയറിയതെന്ന്...
ഞാനാരാണെന്ന് ഇപ്പോള്‍ തന്നെ അവളോട് പറഞ്ഞാല്‍ നെെസായി അവള്‍ ഈ ആലോചനയില്‍ നിന്ന് പിന്മാറിയാല്ലോ എന്നുള്ളത് കൊണ്ട് തല്‍കാലം ഞാന്‍ പഴയ എന്നെ പരിചയപ്പെടുത്തിയില്ല..
പതിയെ തിന്നാല്‍ പനയും തിന്നാം എന്ന ചൊല്ലുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ സംയമനം പാലിച്ചു.. അല്ല പിന്നെ...
കുറച്ചു നാട്ടുവര്‍ത്തമാനങ്ങള്‍ക്കൊടുവില്‍ തന്നെ എനിക്കിഷ്ടപ്പെട്ടു എന്ന് പറഞ്ഞ് ആ വീടുവിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ കണക്കുകൂട്ടുകയായിരുന്നു... ഓരോന്നും...
അന്ന് അവളുടെ ചെരിപ്പ് പതിഞ്ഞ എന്റെ കവിളത്ത് അവളുടെ ചുംബനങ്ങള്‍ പതിയണം...
അവളുടെ ചെരിപ്പ് പ്രയോഗത്താല്‍ ആ സ്കൂള്‍ അങ്കണത്തില്‍ നിന്ന് നാണംകെട്ടിറങ്ങിപ്പോരേണ്ടി വന്നതിന് അവളെ ഞാന്‍ തന്നെ കല്യാണം കഴിക്കുന്നതിന്റെ ക്ഷണക്കത്ത് അന്ന് എന്നെ കളിയാക്കിയന്മാര്‍ക്കൊക്കെ അയച്ചു കൊടുക്കണം...
അന്ന് ആ സ്കൂള്‍ മുറ്റത്ത് അവള്‍ അഹങ്കരിച്ചതിനൊക്കെ എന്റെ ഭാര്യയാക്കി എന്നെ മാത്രം സ്നേഹിച്ച് ഞാന്‍ പറയുന്നതൊക്കെ അക്ഷരംപ്രതി അനുസരിച്ച്
മധുരമായി പകരം വീട്ടണം...
''എന്തായാലും ഇവന് ആ കുട്ടീനെ ഇഷ്ടമായ സ്ഥിതിക്ക് അധികം വെച്ചു നീട്ടാതെ ഈ കല്യാണം നടത്തണം... ഇല്ലേല്‍ ഇവന്റെ മനസ്സുമാറിയാല്ലോ...''
അമ്മയുടെ വാക്കുകളാണ് എന്നെ റിയാലിറ്റിയിലേക്ക് കൊണ്ടുവന്നത്...
''അതിന് ഇവന് രണ്ടാഴ്ചത്തെ ലീവല്ലേയുള്ളൂ... നിശ്ചയം കഴിച്ചിടാം... കല്യാണം അടുത്ത ലീവിന് നടത്താം...''
അച്ഛന്റെ വാക്കുകളോട് സമ്മതം മൂളി അമ്മയും തലയാട്ടി...
ഇനീപ്പൊ ഞാനായിട്ടെന്തിനാ മുടക്ക് പറയുന്നേന്ന് കരുതി ആ ഒരു തീരുമാനത്തോട് ഞാനും യോചിച്ചു...
നിശ്ചയമെങ്കില്‍ നിശ്ചയം ഒന്നു വേഗം നടത്തിത്തരണമെന്ന് ഒരു സൂചനകൊടുത്ത് അടുത്ത പദ്ധതികള്‍ ഓരോന്നോരോന്നായി പ്ലാന്‍ ചെയ്തുകൊണ്ടിരുന്നു ഞാനും...!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo