Slider

അജ്ജി

0

Image may contain: 3 people, people smiling
ഓർമ്മ വെച്ച നാൾ മുതൽ ഞാൻ കേൾക്കുന്ന വാക്കാണ് 'അജ്ജി'..
വീടിനടുത്തുള്ള തുളു ബ്രാഹ്മണ കുടുംബത്തിലെ പ്രായം ചെന്ന അവരെ ആ വീട്ടിലെ കുട്ടികൾ അങ്ങനെയാണ് വിളിച്ചിരുന്നത് ..
എന്താണ് അതിന്റെ അർഥമെന്നറിയാതെ നാട്ടുകാരും അവരെ വിളിച്ചിരുന്നത് 'അജ്ജി' എന്നായിരുന്നു ..
(തുളു ഭാഷയിൽ അജ്ജി എന്നാൽ അമ്മൂമ്മ എന്നർത്ഥം.. )
എനിക്ക്‌ ഓർമ്മയുള്ളപ്പോൾ അജ്ജിക്ക് എഴുപതിനു മുകളിൽ പ്രായം കാണും .. നല്ല പവൻ നിറം . വളരെ മെലിഞ്ഞീട്ടാണ്.. കൂനിയുള്ള നടത്തം . കാവി നിറത്തിലുള്ള ഒരു ചേലയാണ് അവർ ചുറ്റിയിരുന്നത് ... ബ്ലൗസ് ധരിക്കാറില്ല .. തല മുണ്ഡനം ചെയ്തിരുന്നു .. നെറ്റിയിൽ മായാതെ കാണുന്ന ഭസ്മക്കുറി .. എപ്പോഴും നാമം ജപിക്കുന്ന ചുണ്ടുകൾ .. പല്ലുകൾ ഒന്നുപോലും ഉണ്ടായിരുന്നില്ല .. ഒട്ടിയ കവിളുകൾ ..!
അവരുടെ ആ പല്ലില്ലാത്ത വായ തുറന്നുള്ള നിഷ്കളങ്കമായ ചിരി ഇന്നും എന്റെ കണ്മുൻപിലുണ്ട് ‌..
ചിലപ്പോഴൊക്കെ അവരുടെ വീടിനു മുൻപിലെ തുളസിത്തറക്കടുത്തിരുന്ന് അവർ കരയുന്നതും കണ്ടീട്ടുണ്ട് ...
കരയുമ്പോഴും അവരുടെ ചുണ്ടുകൾ നാമം ജപിച്ചു കൊണ്ടിരുന്നിരുന്നു ...
അജ്ജിയുടെ മകനാണ് ഞങ്ങളുടെ കാവിൽ പൂജക്ക്‌ വരാറുള്ള 'ദേവൻ പോറ്റി' എന്ന് നാട്ടുകാർ വിളിക്കുന്ന 'ദേവരാജ ശർമ്മ'..
ഉറക്കെ സംസാരിക്കുന്ന പരുപരുത്ത സ്വരമുള്ള ഉയരം കുറഞ്ഞ് ഇരുണ്ട നിറമുള്ള , മഞ്ഞൾക്കറപിടിച്ച വസ്ത്രം ധരിക്കുന്ന അയാളെ ഞങ്ങൾ 'പോറ്റി അപ്പൂപ്പൻ' എന്ന് വിളിച്ചു ..
വെളുപ്പിനെ നാലുമണിക്ക് പോറ്റിയപ്പൂപ്പൻ കുറച്ചു കിഴക്കു മാറിയുള്ള അയ്യപ്പൻറെ അമ്പലത്തിൽ പൂജക്ക് പോകും ..
അവരുടെ വീടിനു മുൻപിലുള്ള ഒരു കൈത്തോട് ചാടി കടന്ന് ഞങ്ങളുടെ പറമ്പിൽ കൂടി കിഴക്കേ വഴിയിലേക്ക് ഇറങ്ങിയാണ് അദ്ദേഹം സാധാരണ പോകാറ് ..
എട്ടു മണിക്ക് അദ്ദേഹം തിരികെ വരും ... കയ്യിൽ ഒരു തൂക്കുപാത്രം കാണും മിക്കവാറും .. ആ തൂക്കു പാത്രത്തിലെ പായസത്തിന്റെ അവകാശികൾ ഞാനും അനിയനുമാണ് ..!
പോറ്റിയപ്പൂപ്പൻ ലാഭേച്ഛയില്ലാതെ ആർക്കെങ്കിലും എന്തെങ്കിലും കൊടുത്തിരുന്നെങ്കിൽ അത് ഞങ്ങൾക്ക് തന്നിരുന്ന ആ പായസം മാത്രമായിരുന്നുവെന്ന് വളർന്നപ്പോൾ ഞങ്ങൾക്ക് മനസ്സിലായി !!
പോറ്റിയപ്പൂപ്പന്റെ പിശുക്ക്‌ നാട്ടിൽ പാട്ടാണ് .. അദ്ദേഹത്തിന്റെ വിശാലമായ പറമ്പിൽ വെറുതെ മുളച്ചു തളിർത്തു വളർന്നു നിൽക്കുന്ന കൂവളച്ചെടികളിൽ നിന്നും ഇല പറിക്കാൻ അമ്പലത്തിൽ മാലകെട്ടി വിറ്റ് ഉപജീവനം കഴിക്കുന്ന പാറൂട്ടിയമ്മ മാസം ഒരു നിശ്ചിത തുക പോറ്റിയപ്പൂപ്പന് കൊടുക്കണമായിരുന്നു ..
വര്ഷം മുഴവൻ നിറയെ വെള്ളം ലഭിച്ചിരുന്ന വീട്ടു മുറ്റത്തെ കിണറ്റിൽ നിന്നും അയല്പക്കത്തുള്ള സ്വന്തമായി കിണറില്ലാത്ത വീടുകളിലെ ആരെങ്കിലും ഒരു തൊട്ടി വെള്ളം കോരിയെടുത്താൽ , അതോടെ സ്വന്തം കിണറിലെ വെള്ളം തീർന്നു പോകും എന്ന രീതിയിൽ പോറ്റിയപ്പൂപ്പൻ ഒച്ച വെക്കുമായിരുന്നു.
പക്ഷെ നാട്ടുകാർക്ക് പാൽ വിൽപ്പന നാടത്തുമ്പോൾ മാത്രം പാലിൽ കിണറ്റിലെ വെള്ളം അല്പം പോലും പിശുക്കു കാണിക്കാതെ ചേർത്തു പൊന്നു !
ദാനധർമ്മത്തിന് പ്രശസ്തയായ അജ്ജിക്ക് എങ്ങനെ ഇങ്ങനെയൊരു മകൻ എന്ന് നാട്ടുകാർ പരസ്പരം ചോദിച്ചു ..!
അജ്ജിയോട് പോറ്റിയപ്പൂപ്പൻ എന്തെങ്കിലും സൗമ്യമായി സംസാരിച്ചോ ഒന്നു ചിരിച്ചോ ഞാൻ ഒരിക്കലും കണ്ടീട്ടില്ല .. ചിലപ്പോഴൊക്കെ തുളു ഭാഷയിൽ എന്തോക്കെയോ ഉറക്കെ പറയുന്നത് കേൾക്കാം .. പറയുന്നത് നല്ലതൊന്നുമല്ലെന്ന് അജ്ജിയുടെ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീരിൽ നിന്നും എനിക്ക് മനസിലാവാറുണ്ട്.
വളരെ നാളുകൾക്കു ശേഷമാണ് ഞാനാ സത്യമറിഞ്ഞത് .. പോറ്റിയപ്പൂപ്പൻ അജ്ജിയുടെ സ്വന്തം മകനല്ല .. പോറ്റിയപ്പൂപ്പന്റെ അമ്മ അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയിരുന്നു .. അവരുടെ മരണശേഷം പോറ്റിയപ്പൂപ്പന്റെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതാണ് അജ്ജിയെ .. അജ്ജിക്ക് ഒരു മകളുണ്ട് .. പോറ്റിയപ്പൂപ്പന്റ അച്ഛൻ മരിക്കുന്നതിന് മുൻപ് സ്വത്തിന്റെ പാതി അജ്ജിയുടെയും മകളുടെയും പേരിൽ എഴുതി വെച്ചിരുന്നു .. ഇല്ലവും അതിനോട് ചുറ്റുമുള്ള അമ്പതു സെന്റിന് മുകളിൽ വസ്തുവും അജ്ജിയുടെ മകൾക് അതായത് പോറ്റിയപ്പൂപ്പന്റ പെങ്ങൾക്ക് ഉള്ളതാണ് .. അവരും ഭർത്താവും വെറും സാധുക്കൾ ആയതുകൊണ്ട് അവർ കാസർകോട് എവിടെയോ പൂജാദി കർമങ്ങൾ ചെയ്ത് ജീവിച്ചു പോകുന്നു .. എപ്പഴെങ്കിലും അജ്ജിയെ കാണാൻ അവർ വന്നാൽ പോറ്റിയപ്പൂപ്പൻ അവരെ വീടിനുള്ളിൽ പോലും കയറ്റിയിരുന്നില്ലത്രേ !!
ഒരിക്കൽ അജ്ജിയുടെ സങ്കടം കണ്ട് കൂവളത്തിലക്കു വന്ന പാറൂട്ടിയമ്മ അജ്ജിയോട് ചോദിച്ചു ...,
" അജ്ജിക്ക്‌ മകളുടെ കൂടെ പൊയ്ക്കൂടേ ?? എന്തിനിങ്ങനെ ഈ പോറ്റിയുടെ വായിലിരിക്കുന്നത് കേട്ട് മനഃപ്രയാസപ്പെടുന്നു?"
അതിന് അജ്ജി പറഞ്ഞ ഉത്തരം
"പാറൂട്ടി .. എന്നെ വിവാഹം ചെയ്ത് കൊണ്ടുവരുമ്പോൾ ദേവന് രണ്ടുവയസ് തികച്ചില്ല .. അവനെ എന്റെ കയ്യിൽ തരുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് സ്വന്തം മകനായി കാണൂ എന്നാണ് . അന്നുമുതൽ അങ്ങനെ ഞാൻ കണ്ടീട്ടുള്ളു . അദ്ദേഹം മരിക്കുമ്പോൾ ദേവന് പതിനാലു വയസ് .. അവനെ ഒരിക്കലും തനിച്ചാക്കില്ലെന്ന് ഞാൻ അദ്ദേഹത്തിന് മരണ കിടക്കയിൽ വെച്ച് കൊടുത്ത വാക്കാണ് .. അതു ഞാൻ മരണം വരെ പാലിക്കും" എന്നായിരുന്നു
ഒരിക്കൽ മകളും ഭർത്താവും അജ്ജിയെ കാണാൻ വന്ന ദിവസം പോറ്റിയപ്പൂപ്പൻ പതിവിൽ കൂടുതൽ ക്ഷുഭിതനായിരുന്നു ..
വളരെ നേരം അയാൾ അജ്ജിയെ ഉറക്കെ വഴക്കു പറഞ്ഞു ..
അന്ന് സന്ധ്യ മയങ്ങും വരെ അജ്ജി തുളസിത്തറക്കരികിൽ ഇരുന്നു കരഞ്ഞു .
പിന്നീട് രണ്ടു മൂന്നു ദിവസത്തേക്ക്‌ അജ്ജിയെ പുറത്തെങ്ങും കണ്ടില്ല ..
അന്നു രാവിലെ ഞാൻ ഉണർന്നു വന്നപ്പോൾ അടുക്കളത്തിണ്ണയിൽ അമ്മയുടെയും അമ്മൂമ്മയുടെയും അടക്കി പിടിച്ച സംസാരം കേട്ടു ..
അമ്മൂമ്മ പറഞ്ഞു
" മഹാപാപം !! മൂന്നു ദിവസമായി അതിന് ആഹാരമോ വെള്ളമോ പോലും കൊടുത്തിരുന്നില്ലത്രേ .. പട്ടിണി കിടന്നാ പാവം മരിച്ചത് .. ഈ പാപമൊക്കെ ഇയാൾ എവിടെ കൊണ്ടുപോയി കഴുകി കളയും "
അജ്ജി മരിച്ചിരിക്കുന്നു !! എന്നും രാവിലെ നാലുമണിക്ക് മുൻപ് ഉണർന്നിരുന്ന അജ്ജി അന്ന് ആറു മണി ആയും എഴുന്നേൽക്കാഞ്ഞതു കണ്ട് പോറ്റിയുടെ മകൾ ചെന്നു നോക്കുമ്പോൾ ഉറുമ്പുകൾ ആ ശുഷ്ക്കിച്ച ദേഹത്ത് അരിച്ചു നടക്കുന്നുണ്ടായിരുന്നത്രെ !!!
വർഷങ്ങൾ കഴിഞ്ഞു
ഒരിക്കൽ അറിഞ്ഞു .. ദേവൻ പൊറ്റി മരിച്ചു!!കുറെ വര്ഷങ്ങളായി മകളുടെ കൂടെ കാസർകോട്ട് ആയിരുന്നു .. പെങ്ങളുടെ മകൻ കേസു പറഞ്ഞ് അവർക്കവകാശപ്പെട്ട സ്വത്തെല്ലാം വാങ്ങിച്ചെടുത്തു .. മൂന്നു വർഷമായി പോറ്റി സുഖമില്ലാതെ കിടപ്പിലായിരുന്നു .. അന്നനാളത്തിൽ കാൻസർ!!
ആഹാരം പോയിട്ട് വെള്ളം പോലും ഇറക്കാൻ പറ്റാതെ വേദന തിന്നു തിന്നുള്ള മരണം !!!
ആ ഇല്ലം അവിടുണ്ട് ഇപ്പോഴും .. കേസു പറഞ്ഞ് അവകാശം സ്ഥാപിച്ചവർക്കും ആ വീട്ടിൽ കഴിയാൻ താത്പര്യമില്ല .. കഴിഞ്ഞ മഴക്കാലത്ത് വീടിന്റെ ഒരു ഭാഗം മേൽക്കൂടോടു കൂടി നിലംപൊത്തിയത്രെ !!!
കാടു കയറി കിടക്കുന്ന പറമ്പിൽ കൂവള ചെടികൾ ആർക്കും വേണ്ടാതെ തഴച്ചു വളർന്നു നിൽപ്പുണ്ട് !!!
ദൂരെ നിന്ന് ആ തുളസി തറയിലേക്ക് നോക്കിയപ്പോൾ കാവിചുറ്റിയ ഒരു രൂപം അവിടെ കൂനിക്കൂടി ഇരിക്കും പോലെ തോന്നിയെനിക്ക് !!
വന്ദന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo