"സഖാവേ എനിക്കു നിന്നോട് വല്ലാത്തൊരു പ്രണയമാണ്....അതിനെ പ്രേമമെന്നോ സൗഹൃദമെന്നോ എന്താണ് വിളിക്കണ്ടതെന്ന് അറിയില്ല....എന്തോ വല്ലാത്തൊരു ഇഷ്ടമാണ് നിന്നോടെനിക്ക്....."
മെസഞ്ചറിലൂടെ ഒഴുകിയ വരികളിൽ വല്ലാത്തൊരു ഫീൽ നിറഞ്ഞിരുന്നു...വായിക്കുന്തോറും സുഖമുള്ളൊരു വേദനയെന്നിൽ നിറഞ്ഞു....
ആരാണിതിനു പിന്നിൽ അറിയാനുള്ള ആഗ്രഹത്താൽ ആ പ്രൊഫൈൽ പിക് മുഴുവൻ ഞാൻ അരിച്ചു പെറുക്കി....
നിരാശയായിരുന്നു ഫലം....ആകെയൊരു പ്രൊഫൈൽ പിക്കും കവർഫോട്ടോയും മാത്രം...
ഒരു സ്റ്റാറ്റസ് പോലും അപ്ഡേറ്റ് ചെയ്തട്ടില്ല...
ഞാനുറപ്പിച്ചു...ഇതു ഫെയ്ക്കു തന്നെ...അല്ലെങ്കിൽ അറിയാവുന്ന ആരെങ്കിലും പറ്റിക്കുന്നതായിരിക്കും....
അവളെ ബ്ലോക്ക് ചെയ്യാമെന്ന് കരുതുമ്പോൾ മെസഞ്ചർ ട്യൂൺ ഉയർന്നു....
ധൃതിയിൽ നോക്കുമ്പോൾ അവളുടെ വരികൾ.... കൂടെയൊരു പൂവും നീട്ടിപ്പിടിച്ചൊരു പെൺകുട്ടി....
അവളുടെ പ്രൊഫൈൽ പിക്കിലെ അതേ പിക്....
"സഖാവേ നീയറിയുന്നില്ലയോ എന്നന്തരാത്മാവിന്റെ നൊമ്പരങ്ങൾ....
അതുവായിച്ച ഉടനെ അടുത്ത മെസേജ്....
" നീയെന്നെ ബ്ലോക്ക് ചെയ്യാൻ ഒരുങ്ങുകയായിരുന്നു അല്ലേ....
"എന്റെ ആത്മാവ് നിനക്കു തിരിച്ചറിയാൻ നിനക്കു കഴിയുന്നില്ലെങ്കിൽ താങ്കൾക്കു ബ്ലോക്ക് ചെയ്യാം..."
"താങ്കൾ ആരാണെന്ന് ദയവായി ഒന്നു പറയൂ....
" സമയമായില്ല സഖാവേ... അങ്ങനെയൊരു നിമിഷം വന്നാൽ തീർച്ചയായും ഞാൻ നിന്റെ അരികിൽ ഉണ്ടായിരിക്കും...
പെട്ടന്നു പച്ചവെളിച്ചം അണഞ്ഞു....
നിരാശയിൽ മെസഞ്ചർ ഓഫ് ചെയ്തു ഞാൻ കിടന്നു....
സുഖമുള്ളൊരു നോവ് കുളിർത്തന്നലായെന്റെ മനസിലൊഴുകിയെത്തി....
ആരാണവൾ ...തന്നെ ഇത്രയും ഇഷ്ടപ്പെടുന്നൊരു പെൺകുട്ടി....
പതിയെ ഞാനും ആ ചാറ്റ് ഇഷ്ടപ്പെട്ടു തുടങ്ങി.. മനസിലുളളതെന്തും തുറന്നു പറയാൻ പറ്റുന്നൊരു സൗഹൃദം പിറവിയെടുത്തു.....
അവളുടെ സങ്കടങ്ങളും കുഞ്ഞു കുഞ്ഞു പരിഭവങ്ങളും പങ്കുവെച്ചു....
ചിലങ്കയോടൊരു വല്ലാത്ത ഇഷ്ടമുണ്ടായിരുന്നു അവൾക്ക്...പക്ഷേ ആടുവാൻ അവൾക്കു കഴിഞ്ഞിരുന്നില്ല...
പാട്ടുകൾ ജീവനായിരുന്നു...ചെറുവരികൾ അവൾ മൊഴിഞ്ഞിരുന്നു....
ഫെയ്ക്ക് അല്ലെന്ന് ഉറപ്പിക്കാനായവൾ വോയ്സ് മെസേജ് അയച്ചു തന്നു...
അതോടെയാ സംശയം മാറിക്കിട്ടി....
പ്രണയ വിരഹവരികളുടെ രാജകുമാരൻ ആയിരുന്നെങ്കിലും എന്റെ മനസ്സൊരിക്കലും റൊമാന്റിക് ആയിരുന്നില്ല....
എന്താണെന്നറിയില്ല...ഞാൻ അങ്ങനെ ആയിരുന്നു...
പക്ഷേ ഇപ്പോൾ പ്രണയലഹരി നുരഞ്ഞു പൊന്തുന്നു...കാണാത്തയാ വദനം മനസിൽ പലവിധ രൂപഭാവങ്ങളും നൽകുന്നു....
ഒരിക്കൽ ചാറ്റിനിടയിൽ ഞാനാ വരികൾ കുറിച്ചു....
"രക്തവർണ്ണ പങ്കിലമായ ചുവന്നപൂവേ എന്റെ ഹൃദയരക്തം കൊണ്ടെഴുതിയതും എനിക്ക് നിന്നോടുളള എന്റെ പ്രണയമായിരുന്നു....."
പകരം പൊട്ടിച്ചിരിക്കുന്ന സ്മൈലി അവളുടെ മറുപടിയായി എനിക്കു ലഭിച്ചു....
ഞാൻ സീരിയസ് ആണെന്നറിഞ്ഞപ്പോൾ അവളെനിക്കൊരു മറുവരി അയച്ചു തന്നു....
"അഗാധനീലിമയിൽ ഞാനെന്നെ തിരയുന്നു....ഒരുപാഴ്ക്കിനാവിലെന്ന പോലെ....
മറുപടി ഞാൻ അവൾക്കു കൊടുക്കാൻ താമസിച്ചപ്പോൾ വോയ്സ് എത്തി...
" എന്തേയൊന്നും മിണ്ടാത്തെ...."
"ഹേയ് ഒന്നൂല്ല..."
പതിയെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി...ചാറ്റും തുടർന്നു കൊണ്ടിരുന്നു....
പെട്ടന്നുളള എന്റെ അച്ഛന്റെ മരണം അമ്മയെ വളരെയേറെ തളർത്തി...
അമ്മ കിടപ്പിലായതിനാൽ ഒരുവിവാഹത്തിനു നിർബന്ധിതനാകണ്ടി വന്നു....
വിവരം അവളെ അറിയിക്കുമ്പോൾ മറുവശം നിശബ്ദമായിരുന്നു....
ഏറെ നേരം വെയ്റ്റ് ചെയ്തെങ്കിലും.... മറുപടി കിട്ടിയില്ല....
പിന്നീട് ഞാനവൾക്കായി തിരഞ്ഞെങ്കിലും ആ അക്കൗണ്ട് ഡീആക്റ്റിവേഷൻ ആയികാണുമെന്ന് ഞാൻ ഉറപ്പിച്ചു...
മറ്റൊരു ഐഡിയിൽ കൂടി ആ അക്കൗണ്ട് ഇല്ലെന്ന് ഉറപ്പിച്ചു....
പതിയെ വിവാഹത്തിനു ഞാൻ പച്ചക്കൊടി കാണിച്ചു...
അമ്മാവന്റെ മകളായിരുന്നു വധു...ഞാനവളെ കണ്ടിട്ട് വർഷങ്ങളായി....
ഏഴുവയസ്സുളളപ്പോൾ കണ്ടതാണു....പിന്നീട് അമ്മാവനു ഡൽഹിക്കു ട്രാൻസ്ഫറായപ്പോൾ പിന്നീട് കണ്ടട്ടില്ല...പതിയെ റെയിൽവേ ഉദ്യോഗം രാജിവെച്ചു അമ്മാവനും കുടുംബവും അവിടെ സെറ്റിലായി...
കുഞ്ഞും നാളിൽ പറഞ്ഞുറപ്പിച്ചതാണു മുറപ്പെണ്ണുമായുള്ള കല്യാണം...
പക്ഷേ ഞാൻ ഏറ്റവും എതിർത്തതും ഇതുതന്നെ ആയിരുന്നു...
"രക്തബന്ധത്തിൽ പെട്ടവർ തമ്മിൽ കല്യാണം കഴിക്കാറില്ല ഇന്നത്തെ കാലഘട്ടത്തിൽ...ഡോക്ടർമാർ പറയുന്നതും ഒരേ രക്തബന്ധത്തിലെ തലമുറ എന്തെങ്കിലും അസുഖം ഉണ്ടാകാമെന്ന്...."
ഇപ്പോൾ അച്ഛന്റെ മരണവിവരം അറിഞ്ഞശേഷം അമ്മാവൻ വീണ്ടും ഇതെടുത്ത് ഇട്ടപ്പോൾ തള്ളിക്കളയാൻ കഴിഞ്ഞില്ല....അമ്മ കിടപ്പിലും...അമ്മയെ അറിയാവുന്ന ഒരാളാകുമ്പോൾ നന്നായി പരിചരിക്കുമെന്നും....
നിർദ്ദേശം തള്ളിക്കളയാൻ കഴിഞ്ഞില്ല...അവിചാരിതമായി മുഖപുസ്തകത്തിലൂടെ കടന്നു വന്നവൾ പറയാതെ ഒഴിഞ്ഞു പോയി....
വിവാഹത്തിനു രണ്ടു ദിവസം മുമ്പാണ് അമ്മാവനും കുടുംബവും നാട്ടിലെത്തിയത്...
നീലിമയെ കാണാനൊന്നും ഞാൻ ചെന്നില്ല...അവളും ഇങ്ങട് വന്നില്ല...അമ്മയെ നന്നായി നോക്കുന്ന ഒരാൾ അതു മാത്രമായിരുന്നു ചിന്ത മുഴുവനും....
വിവാഹ മണ്ഡപത്തിൽ വെച്ചാണ് നീലിമയെ ഒന്നു ശരിക്കും കണ്ടത്....അത്ര വലിയ സാധുവായി തോന്നിയില്ലെങ്കിലും കുഴപ്പമില്ലാത്തൊരു സ്മാർട്ട് പെൺകുട്ടി.....
ആദ്യരാത്രിയിൽ ആണെങ്കിലും മുഖപുസ്തകത്തിലെ പെൺകിട്ടിയെ വിവരം അറിയിക്കാനായിരുന്നു ആവേശം...അവൾ വന്നിട്ടുണ്ടൊ എന്നറിയാൻ ഒരുപാട് ആഗ്രഹം തോന്നി...
ഫോൺ കയ്യിലെടുത്തു നെറ്റ് ഓൺ ചെയ്തു.. മെസഞ്ചർ ഓപ്പൺ ചെയ്തിട്ട് കുറച്ചു ദിവസങ്ങളായി...
അവളുടെ ഒരു മെസേജ് കിടക്കുന്നു....
"സഖാവേ വിവാഹമംഗളാശംസകൾ....
ആവേശത്തിൽ മറ്റൊന്നും ചിന്തിക്കാതെ മറുപടി നൽകാനൊരുങ്ങൊയപ്പോൾ പിന്നിൽ നിന്നും കാതിലൊരു മൃദു മന്ത്രണം....
" രക്തവർണ്ണ പങ്കിലമായ ചുവന്നപൂവേ എന്റെ ഹൃദയരക്തം കൊണ്ടെഴുതിയതും എനിക്ക് നിന്നോടുളള എന്റെ പ്രണയമായിരുന്നു....."
ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ പിന്നിലൊരു മന്ദഹാസവുമായി നീലിമ നിൽക്കുന്നു....
"പ്രണയമായിരുന്ന് സഖാവേ കുഞ്ഞും നാളിലെന്നോ കണ്ടയീ മുറച്ചെറുക്കനോട്...."
അറിയാതെ ചുണ്ടുകൾ വിറ കൊണ്ടു....
"നീലിമേ നീയായിരുന്നോ...ഇത്...എന്തുകൊണ്ട് പറയാതിരുന്നത്....."
മറുപടിക്കു പകരമവൾ ഒരു ഫയൽ തുറന്നു കാണിച്ചു....
കുഞ്ഞും നാൾ മുതലെയുളള തന്റെ ഫോട്ടോകൾ...ഈ അടുത്ത കാലം വരെയുള്ളത്....
"അമ്മാവി അവിടെ അയച്ചു തന്നതാ ഇതൊക്കെ...അച്ഛനും അമ്മയും പറഞ്ഞു കേൾക്കുന്നൊരു പേരായിരുന്നു "സുധിയെന്ന്'...
സുധി നീലിമയുടെ ചെക്കനാണെന്ന്....
" ഓർമ്മകളിൽ നിറഞ്ഞു നിന്നായാ പേരിൽ സ്വപ്നങ്ങൾക്കു നിറം വെച്ചപ്പോൾ എന്നും കാണുന്ന മുഖത്തെ ഫെയ്സ്ബുക്കിൽ സെർച്ച് ചെയ്തു... ഒടുവിൽ കണ്ടെത്തി...പ്രണയ വരികളുടെ രാജകുമാരനെ ഒരു ഗ്രൂപ്പിൽ നിന്നും....മനസിൽ കരുതിയിരുന്നു ആദ്യരാത്രിക്കു മുമ്പായി ഒരു സർപ്രൈസ് തരണമെന്ന്...അതിനായിട്ടാണു മുഖമില്ലാത്ത ഐഡിയിലൂടെ വന്നതും....പിന്നെ കെട്ടാൻ പോണ ചെക്കനു വല്ല പ്രണയം കൂടി ഉണ്ടോന്ന് അറിയണ്ടേ......"
അവളുടെ പുഞ്ചിരി തൂകിയ മുഖമെന്റെ മനസിൽ പൂനിലാവൊളി പരത്തുക ആയിരുന്നു അപ്പോഴേക്കും....
നഷ്ടപ്പെട്ടെന്നു കരുതിയ മുഖമില്ലാത്ത ഐഡിക്കു പുതുജീവൻ വന്നിരിക്കുന്നു....
പൂർണ്ണ ചന്ദ്രബിംബം പോലെ......"
A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക