Slider

സീമന്ത രേഖ ഭാഗം - 4

3


പിന്നീടുള്ള ദിവസങ്ങളിൽ ചാരു മൂകയായിരുന്നു. ആരോടും ഒരു രീതിയിലും പ്രതികരിക്കാൻ അവൾ മിനക്കെട്ടില്ല. ജീവിതം നിരാശയുടെ അഗാധഗർത്തത്തിൽ വീണു പോയി എന്നവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പക്ഷെ ഒന്നും അവൾ ആരെയും അറിയിച്ചില്ല. എല്ലാവരുടെയും ഇഷ്ടത്തിന് നിന്നുകൊടുത്തത്കൊണ്ട് തനിക്ക് വലിയ ശിക്ഷയാണ് കിട്ടിയിരിക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു. ആരോടും ഒരു പരാതിയും അവൾ പറഞ്ഞില്ല.
പക്ഷെ അവളെ വീക്ഷിക്കുന്നൊരാൾ ആ വീട്ടിലുണ്ടായിരുന്നു. അച്ഛൻ. അദ്ദേഹം അവളുടെ മുഖത്തെ മ്ലാനത ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വിവാഹത്തിന് മുൻപ് കണ്ടിരുന്ന ചാരുവിനെയല്ല ഇപ്പോൾ കാണുന്നതെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് മാത്രമേ കഴിഞ്ഞുള്ളു. മറ്റുള്ളവരുടെ പെരുമാറ്റവും അദ്ദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
തളർന്ന മട്ടിൽ എന്തൊക്കെയോ ആലോചനയിൽ മുഴുകിയിരിക്കുന്ന അവളുടെ അടുത്തേക്ക് അദ്ദേഹം വന്നു.
"മോളെ.."
ഏതോ സ്വപ്നത്തിൽ നിന്നുണർന്ന പോലെ ചാരു തിരിഞ്ഞു നോക്കി. അവളുടെ നിറഞ്ഞ കണ്ണുകൾ ആ മാനസികാവസ്ഥ വിളിച്ചോതി.
"എന്ത് പറ്റി മോളെ.. എന്തിനാ കരയുന്നെ..?"
"ഹേയ്... ഒന്നൂല്യ അച്ഛാ.. ചെറിയൊരു ജലദോഷം."
ചാരു വിദഗ്ധമായി തന്റെ മനസ്സിനെ മറച്ചു പിടിക്കാൻ ശ്രമിച്ചു.
"മോള് കരയുകയായിരുന്നു എന്ന് അച്ഛനറിയാം.. എന്താ മോളെ പ്രശ്നം..? അച്ഛനോട് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞൂടെ.."
ആ വാക്കുകളിലെ വാത്സല്യം അവൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു. ചാരുവിന് സങ്കടം സഹിക്കാനായില്ല.
"ഒന്നൂല്യ അച്ഛാ.. വീട്ടിൽ പോകാൻ തോന്നുന്നു. പപ്പയെ കാണാഞ്ഞ് കുറെ ദിവസായില്ലേ.."
"അതിനാണോ കരയുന്നെ.. ജയനോട് പറഞ്ഞാൽ പോരെ.. അവൻ കൊണ്ട് പോകുമല്ലോ...ഇനി അവന് തിരക്കാണേൽ അച്ഛൻ കൊണ്ട് പോകാം.."
ജയനോട് അതിനെപ്പറ്റി ചോദിക്കാൻ പോലും കഴിയില്ലെന്ന് ചാരു ഓർത്തു. അച്ഛനോട് എന്ത് പറഞ്ഞ് ഒഴിഞ്ഞു മാറും എന്നായി അവളുടെ ചിന്ത. അച്ഛൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
"അതൊന്നുമല്ല കാര്യം എന്ന് അച്ഛനറിയാം. ഇവിടെ എല്ലാരും മോളെ വിഷമിപ്പിക്കുന്നുണ്ട് അല്ലെ..?"
"ഹേയ്.. അങ്ങനൊന്നുമില്ല..."
അവൾ പെട്ടെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും ആ മുഖം അവളുടെ മനസ്സ് വിളിച്ചു പറയുന്നുണ്ടായിരുന്നു.
"അച്ഛൻ കാണുന്നുണ്ട് പലതും. ഞാൻ ഇടപെട്ട് പ്രശ്നങ്ങൾ വലുതാക്കേണ്ട എന്ന് കരുതിയ പലപ്പോഴും പ്രതികരിക്കാതിരുന്നത്. പക്ഷെ ഈയിടെയായി മോളുടെ മുഖത്ത് തീരെ തെളിച്ചം കാണുന്നില്ല. എന്തോ കാര്യമായി ഉണ്ടായിട്ടുണ്ട് അല്ലെ..?"
ചാരുവിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവൾ പൊട്ടിക്കരഞ്ഞു പോയി.
"എന്താ മോളെ..? കരയാതെ അച്ഛനോട് പറയ്.."
കരച്ചിലടക്കാൻ അവൾ ഏറെ പാടുപെട്ടു. ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കാൻ അവൾ ഏറെ കൊതിച്ചിരുന്നു. അച്ഛന്റെ ചോദ്യത്തിന് മുൻപിൽ അവൾ തോറ്റ് പോയി. ഉണ്ടായതെല്ലാം അവൾ അച്ഛനോട് പറഞ്ഞു. എല്ലാം കേട്ടുകൊണ്ടിരുന്ന അദ്ദേഹം വിളറിവെളുത്തു.
തൻറെ മകന്റെ മനസ്സിൽ ഈവിധം ആയിരുന്നു ചിന്തകൾ എന്നത് അദ്ദേഹത്തെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ മുൻപിൽ വിവാഹ സമയത്ത് ഒരു തീരുമാനം എടുക്കാൻ കഴിയാതെ നിന്ന് പ്രയാസപ്പെടുന്ന ചാരുവിന്റെ മുഖം ഓടിയെത്തി. അതിനേക്കാൾ എത്രയോ ഇരട്ടി മനപ്രയാസം ഇപ്പോൾ അവൾ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വേദനയോടെ ഓർത്തു.
ചാരുവിനോട് എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് ഒരു രൂപവും കിട്ടിയില്ല. ജയനോട് എന്തായാലും ഇതിനെ പറ്റി സംസാരിക്കണം എന്ന് അദ്ദേഹം നിശ്ചയിച്ചു. തത്കാലം ഈ വിഷയങ്ങൾ ചാരുവിന്റെ കുടുംബത്തെ അറിയിക്കരുതെന്ന് മാത്രം നിർദേശിച്ചു.
ജയനോട് അദ്ദേഹം കാര്യമായി തന്നെ ഈ വിഷയം സംസാരിച്ചു. പക്ഷെ അവന് അവന്റെ തീരുമാനങ്ങളിലും ചിന്താഗതികളിലും മാറ്റം വരുത്താൻ ഒരുദ്ദേശവുമുണ്ടായിരുന്നില്ല. സ്വന്തം സഹോദരിക്ക് വേണ്ടി ഭാര്യ എന്ന ഭാരം ചുമക്കുന്നു എന്നതിനപ്പുറം അയാൾ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.
******
ഇതിനിടയിൽ മാസങ്ങൾ കടന്നു പോയി. ഹരി നാട്ടിൽ വരുന്ന ദിവസം വീട്ടിൽ പോകണമെന്ന് ചാരു ഏറെ ആഗ്രഹിച്ചു. പക്ഷെ പിന്നീട് അവൾ തന്നെ ആ തീരുമാനം മാറ്റി. പോയാൽ തന്റെ അവസ്ഥ എന്താണെന്ന് തന്റെ മുഖത്ത് നിന്നുതന്നെ വായിച്ചെടുക്കാൻ അവർക്ക് ഏറെ നേരം വേണ്ടി വരില്ല. ഈ വീട്ടിലെ സ്ഥിതിഗതികൾ അറിഞ്ഞാൽ ഒരുപക്ഷെ ഹരിയും മാനസിയുമായുള്ള വിവാഹത്തിന് തന്നെ അത് വിപരീതമായി ബാധിച്ചേക്കും.
ഗതികേടുകൊണ്ട് തന്റെ ജീവിതം ഈ വിധം ആയതിന്റെ പേരിൽ ആരുടേയും സ്വപ്നങ്ങളെ തകർക്കാൻ ചാരുവിന് മനസ്സ് വന്നില്ല. എല്ലാം ശരിയാകുമെന്നും ജയേട്ടൻ തന്നെ തിരിച്ചറിയുമെന്നും ഒരു നേരിയ പ്രതീക്ഷ അവളുടെ മനസ്സിൽ ശേഷിച്ചിരുന്നു
അധികം വൈകാതെ ഹരി നാട്ടിലെത്തി. വന്ന ദിവസം തന്നെ അവൻ ചാരുവിനെ കാണാൻ എത്തി. ആ വരവ് ചാരുവിന് സന്തോഷവും ഞെട്ടലും ഒരുപോലെ ഉണ്ടാക്കി. എന്ത് വന്നാലും അവരുടെ മുൻപിൽ സന്തോഷത്തോടെ നിൽക്കണം എന്ന ചിന്തയോടെ അവൾ അവരുടെ അടുത്തേക്ക് ചെന്നു.
"മോളെ..."
ആ വിളിയിൽ തന്നെ നിയന്ത്രണങ്ങൾ നഷ്ടപ്പെട്ട് പോകുമോ എന്നവൾ ഭയന്നു. ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്താൻ അവൾ ശ്രമിച്ചു. ഹരി അവളെ ചേർത്ത് നിർത്തി സ്നേഹത്തോടെ ചോദിച്ചു.
"എന്ത് പറ്റിയെടാ... ആകെ വല്ലാതിരിക്കുന്നല്ലോ...?"
ചാരുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു വാക്ക് പോലും മിണ്ടാതെ അവൾ വിങ്ങിവിങ്ങി കരഞ്ഞു. അത് കണ്ടു നിന്ന എല്ലാവർക്കും വല്ലായ്മയായി. അവളെ ആശ്വസിപ്പിക്കാൻ ഹരി ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ മറ്റുള്ളവർ കള്ളം പിടിക്കപ്പെട്ട കുറ്റവാളികളെ പോലെ വിളറി.
പക്ഷെ ചാരു തന്റെ അവസ്ഥ ഹരിയോട് തുറന്ന് പറയാൻ കൂട്ടാക്കിയില്ല. ഏറെ നാൾ കൂടി കണ്ടതിന്റെ സന്തോഷത്തിൽ കരഞ്ഞു പോയതാണെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കാൻ അവൾക്ക് കഴിഞ്ഞു. ഹരി ആ വീട്ടിലുണ്ടായിരുന്ന അത്ര നേരം നോർമലായി പെരുമാറാൻ അവൾ ഏറെ പാടുപെട്ടു. പക്ഷെ ഈ അഭിനയത്തിന് അധികം ആയുസ്സുണ്ടാവില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞു.
******
ദിവസങ്ങൾ അതിവേഗം കടന്നു പോയി. ഹരിയുടെയും മാനസിയുടെയും വിവാഹം മംഗളമായി നടന്നു. സ്വന്തം സഹോദരന്റെ വിവാഹമായിരുന്നിട്ട് കൂടി വീട്ടിലേക്ക് പോകാതെ അവൾ ഭർതൃ വീട്ടിലെ മരുമകളുടെ കടമ ഭംഗിയായി നിറവേറ്റി.
എല്ലാ ചടങ്ങുകളും ഭംഗിയായി കഴിയുന്നത് വരെ മാനസിയും അമ്മയും അവളോട് സ്നേഹത്തിൽ പെരുമാറി. അവരുടെ അഭിനയശേഷിയിൽ അവൾ അത്ഭുതം കൂറി. പക്ഷെ അപ്പോഴും യാതൊരു മാറ്റത്തിനും തയ്യാറില്ലാതെ ജയൻ അവന്റെ പ്രതിഷേധം തുടർന്നു.
മാനസി പോയാൽ ചിലപ്പോൾ അമ്മയുടെയെങ്കിലും സമീപനത്തിന് മാറ്റം ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ച ചാരുവിന് അവിടെയും തെറ്റി. ആ വീട്ടിലെ അവളുടെ അവസ്ഥയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടായില്ല.
അങ്ങനെ സങ്കടങ്ങളും വേദനകളും നിറഞ്ഞ ജീവിതം തള്ളി നീക്കുന്നതിനിടയിലാണ് അവൾ അപ്രതീക്ഷിതമായി ഒരാളെ കാണുന്നത്. കിരൺ. നാളുകൾക്ക് ശേഷം അവനെ കണ്ടപ്പോൾ ചാരുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
പക്ഷെ കിരണിന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ വല്ലായ്മയാണ് തോന്നിയത്. പഴയ ചാരുവല്ല മുൻപിൽ നിൽക്കുന്നതെന്ന് അവനു പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.
അവന്റെ ഉള്ളിൽ പ്രസരിപ്പോടെ നടന്നിരുന്ന ചാരുവിന്റെ ചിരിച്ച മുഖം തെളിഞ്ഞു. തന്റെ പ്രിയ കൂട്ടുകാരിയുടെ അവസ്ഥ അവനെ ഏറെ വേദനിപ്പിച്ചു. വിവാഹം പോലും അറിയിക്കാത്തതിൽ അവളോട് അവന് പരിഭവം തോന്നിയിരുന്നു. പക്ഷെ അവളെ നേരിൽ കണ്ടപ്പോൾ ആ പരിഭവം സഹതാപത്തിന് വഴിമാറി.
ചാരുവിന് കിരണിനോട് എന്തൊക്കെയോ പറയാണമെന്നുണ്ടായിരുന്നു. പക്ഷെ എന്തുകൊണ്ടോ അവളുടെ നാവു പൊങ്ങിയില്ല. എല്ലാം ഉള്ളിൽ തന്നെ വച്ചുകൊണ്ട് ചിരിച്ചു നിൽക്കാൻ അവൾ ഏറെ പാടുപെട്ടു. എല്ലാവരുടെയും മുന്നിൽ അഭിനയിച്ചു നിൽക്കേണ്ടി വന്നതിൽ അവൾക്ക് വല്ലാത്ത ഖേദം തോന്നി.
അപ്രതീക്ഷിതമായ ആ കണ്ടുമുട്ടൽ അവളെ ഒരുപാട് സന്തോഷിപ്പിച്ചെങ്കിലും അത് പ്രകടിപ്പിക്കാൻ അവൾക്കായില്ല. ജയന്റെ മുഖത്തെ നീരസം അവൾ ശ്രദ്ധിച്ചു. അത് കിരൺ തിരിച്ചറിയും മുൻപ് അവൾ ബുദ്ധി പൂർവ്വം അവനെ ഒഴിവാക്കാൻ ശ്രമിച്ചു.
കിരൺ പരാതിയൊന്നും കൂടാതെ അവരെവിട്ട് യാത്രയായി. പക്ഷെ ചാരുവിന്റെ ജീവിതം ഒട്ടും സന്തോഷത്തിലല്ല പോകുന്നതെന്നത് അവനെ വേദനിപ്പിച്ചു. എപ്പോഴെങ്കിലും അവളോടൊന്ന് സംസാരിക്കാൻ ഒരവസരം കിട്ടിയിരുന്നെങ്കിലെന്ന് അവൻ ആഗ്രഹിച്ചു.
ചാരുവിനും അവനെ കണ്ടത് വല്ലാത്തൊരു ആശ്വാസമായിരുന്നു. അല്പം നേരം അവനോട് സംസാരിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. പക്ഷെ ജയന് അതിഷ്ടപ്പെടില്ലെന്ന് അറിയാവുന്നതുകൊണ്ട് അവൾ അതിന് മിനക്കെട്ടില്ല. ഇനിയോരവസരത്തിൽ ആകാമെന്ന് അവൾ നിശ്ചയിച്ചു.
******
ദിവസങ്ങൾ പിന്നെയും നീങ്ങി. ഹരി വിവാഹശേഷം ഗൾഫിലേക്ക് തിരിച്ച് പോയി. മാനസി പലപ്പോഴും വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. പക്ഷെ ഒരിക്കൽ പോലും ചാരു സ്വന്തം വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചില്ല.
പപ്പ ഇടക്കിടെ മകളെ തേടി വന്നുകൊണ്ടിരുന്നു. ചാരു ഭംഗിയായി അവർക്ക് മുന്നിൽ അഭിനയിച്ചു. തന്റെ മകൾ അതീവ സന്തുഷ്ടയാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം സന്തോഷിച്ചു.
******
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ചാരു മുറിയിലേക്ക് ചെന്നത്. റിങ് ചെയ്യുന്ന ഫോൺ കൈയിൽ പിടിച്ച് നിൽക്കുകയായിരുന്നു ജയൻ അവിടെ. അവളെ കണ്ടപ്പോൾ അവൻ രൂക്ഷമായി ഒന്ന് നോക്കി. പിന്നെ ആ ഫോൺ അവളുടെ കൈകളിലേക്ക് വച്ച് കൊടുത്ത് മുറിയിൽ നിന്നും പുറത്തിറങ്ങി. അവൾ മൊബൈലിന്റെ സ്ക്രീനിലേക്ക് നോക്കി.
"കിരൺ കോളിങ്"
(തുടരും)
-ശാമിനി ഗിരീഷ്-
3
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo