Slider

അയാൾ കഥയെഴുതുകയാണ്

0

അർദ്ധരാത്രി പന്ത്രണ്ടു മണി കഴിഞ്ഞ നേരം,അടിച്ചു കിൻ്റായിരുന്ന് ഓരോന്നും ചിന്തിച്ചിരുന്ന അയാൾക്ക് പെട്ടെന്നാണ് ഒരു കഥ എഴുതാനുള്ള പ്രചോദനം ഉള്ളിലുയർന്നത്. എഴുതി തുടങ്ങിയതിന് ശേഷമാണ് എന്തു കഥ വേണമെന്ന കൺഫ്യൂഷൻ ഉണ്ടായത്. നായകനെ ബേസ് ചെയ്ത് കഥയെഴുതണോ അതോ വില്ലനെ മുൻനിർത്തി എഴുതണോ എന്നറിയാതെ അയാളാകെ ചഞ്ചലചിത്തനായി .
ആകെ കൺഫ്യൂഷൻ.
നായിക നായകനെ തേച്ചിട്ട് പോയതാണോ, നായകൻ തേച്ചതാണോ ഏതിനാണ് മാർക്കറ്റ്. ചതി, വഞ്ചന, രാഷ്ട്രീയം ഏതു വേണം.എങ്കിൽ അതൊന്നും വേണ്ട, സ്നേഹത്തിൻ്റെ കഥകൾ, പരസ്പര വിശ്വാസത്തിൻ്റെ കഥകൾ.
അതിനിടയിലാണ് അയാൾ അതിന് മുമ്പ് അടിച്ചതെന്തായിരുന്നത് എന്നോർത്തെടുക്കാനുള്ള ഒരു ശ്രമം നടത്തി നോക്കിയതാകെ വിഫലമായതറിഞ്ഞത്. ഇന്നലത്തെ നെപ്പോളിയൻ്റെ ബാക്കി ഉണ്ടായിരുന്നോ, അതോ ഇന്നത്തെ വോഡ്കയോ, നാരങ്ങ മുറിച്ചു വച്ചത് പിഴിഞ്ഞൊഴിച്ചത് നെപ്പോളിയനിലായിരുന്നോ, വോഡ്കയിൽ ആയിരുന്നോ, രണ്ടു പച്ചമുളക് കൂടെ കീറിയിട്ടിരുന്നത് ഓർമ്മ വന്നത് കണ്ണു തിരുമ്മിയപ്പോൾ എരിഞ്ഞ നേരത്താണ്. ആകെ കൺഫ്യൂഷൻ. മിച്ചറിൽ നിന്ന് പെറുക്കിയെടുത്ത കപ്പലണ്ടികൾ വായിലേയ്ക്ക് എറിഞ്ഞത് വായിലെത്തിയോ, അതോ കഴുത്തിൻ്റെ ഇടത്തുവശത്ത് കൂടെ എങ്ങോ തെറിച്ചു പോയോ? പിന്നീട് എപ്പോഴാണ്
ഓണത്തിന് ഉണ്ടാക്കുന്ന ഡൈമൻ ഉണ്ടാക്കാൻ ശ്രമിച്ചത്. മാവു കുഴച്ചു കൊണ്ടിരുന്നപ്പോഴല്ലെ കായപ്പെടി തീർന്നത് ഓർത്തത് അത് വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയത്
നന്നായി ഓർക്കുന്നു. എന്നിട്ട് കായവും, എള്ളും വാങ്ങിയോ, കൂടെ പൊതീനാ ചേർത്ത ലൈം സെവൻ അപ് വാങ്ങിക്കൊണ്ടുവന്ന് വോഡ്കയിൽ ഒഴിച്ച് അടിച്ചിട്ട്
സൂപ്പർ ടേസ്റ്റ് എന്ന് കണ്ണാടിയിൽ നോക്കി പറഞ്ഞത് മറന്നോ? ഉള്ളിലെ ദുഃഖങ്ങൾ പറഞ്ഞ് കരഞ്ഞതിനിടയിൽ ചിരിച്ചതും ഓർക്കുന്നു.
അതിനിടയിൽ എവിടെ നിന്നാണ് ഇപ്പോൾ ഒരു ഡൈമൻ ഉണ്ടാക്കുന്ന ചിന്ത ഉരുത്തിരിഞ്ഞു വന്നത്. ടിവിയിലെ ഏതോ പഴയ പാട്ടിലെ ഓണ ഓർമകളിൽ നിന്നായിരുന്നു എന്നു തോന്നുന്നു. വീട്ടിൽ ഓണത്തിനുണ്ടാക്കുന്ന ഡൈമൺ, നിക്കറിൻ്റെ രണ്ടു പോക്കറ്റിലും വാരി നിറച്ചിട്ട ഡൈമണുമായി കളിക്കൂട്ടത്തിലേക്കുള്ള ഓട്ടം.
സ്വർണ്ണവർണ്ണത്തിലുള്ള ഡൈമൺ അവയിൽ ഇടയ്ക്കായി കറുത്തമണിമുത്തുകളായുള്ള എള്ളിൻ മണികൾ. കറു മുറയുള്ള ഡൈമൻ കൂട്ടുകാരുമായി പങ്കിട്ടു തിന്നുന്നതിൻ്റെ ഒരു സുഖം. അച്ഛനാണ് എല്ലാ ഓണത്തിനും ഡൈമൻ ഉണ്ടാക്കാൻ നേതൃത്വം കൊടുക്കുന്നത്. ആട്ട ഉപയോഗിച്ചും മൈദ ഉപയോഗിച്ചും ഉണ്ടാക്കാറുള്ളത് നന്നായി ഓർക്കുന്നു. ആദ്യം പൊടിയിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി,
കായപ്പൊടി, എള്ള്, പിന്നെ അല്പം സ്നേഹം എന്നിവ ചേർത്ത് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്ന പോലെ നല്ല മയത്തിൽ കുഴച്ചെടുത്ത് ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് പരത്തി കത്തിക്കൊണ്ട് വട്ടവും നീളവും വരഞ്ഞെടുത്ത് ഉണ്ടാക്കിയെടുക്കുന്ന ഡൈമൻ കുഞ്ഞുങ്ങളെ തിളയ്ക്കുന്ന എണ്ണയിലേക്ക്
ഇട്ടു കൊടുക്കുമ്പോൾ ഉയർന്നു വരുന്ന സ്വർണമത്സ്യങ്ങളായി മാറ്റിയെടുക്കുന്ന മാന്ത്രിക വിദ്യയ്ക്ക് ശേഷം, തോർത്ത് മുണ്ട് കൊണ്ട് വിയർപ്പ് തുടയ്ക്കുന്ന അച്ചൻ്റെ പിന്നിൽ നിന്ന് ആറിക്കഴിഞ്ഞ് അതിൽ നിന്ന് വാരാൻ കാത്തു നിൽക്കുന്ന
ആറാം ക്ലാസ്സുകാരനായി അയാൾ മാറിയതെത്രപ്പെട്ടെന്നാണ്.
ആറുമറുപതും തമ്മിലുള്ള
അരക്കഴഞ്ച് ദൂരമൊരു
ദൂരമാണോ?
ഇടവേളയ്ക്കു ശേഷം
ഇടങ്കയ്യിലെ ഇളംചൂടാർന്ന ഡൈമനും, വലതുഭാഗത്തായിരിക്കുന്ന ചില്ലു ഗ്ലാസ്സിൽ ഏലയ്ക്കാ മണം പൊഴിയുന്ന സുലൈമാനിയുമായിരുന്ന്
അയാൾ കഥയെഴുതുകയാണ്. ജീവിതവും, പാചകവും കലർന്ന കഥകൾ, എരിവും പുളിയും,ഉപ്പും, മധുരവും, സ്നേഹവും പാകത്തിന് ചേർത്ത് എഴുതുന്ന കഥകൾ. അതേ അയാൾ കഥയെഴുതുകയാണ്...

By: PS Anilkumar DeviDiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo