നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യയെ പ്രണയിക്കാൻ

Image may contain: 1 person, beard

അങ്ങിനെയിരിക്കെ ഒരു ദിവസം പറങ്ങോടൻ ഭാര്യയെ പ്രണയിക്കാൻ തീരുമാനിച്ചു. പതിനഞ്ചു കൊല്ലം മുൻപുള്ള പ്രണയം പോരത്രേ ഇപ്പോൾ ഭാര്യമാരോട്. ഫേസ് ബുക്ക് പ്രണയം തന്നെ പഠിക്കണം. അല്ലെങ്കിൽ പെണ്ണ് ചിലപ്പോൾ പാടവരമ്പ് ചാടിപ്പോകുമത്രേ. ഇതിപ്പോ എങ്ങിനെയാ തുടങ്ങുക?
അനുഭവ സമ്പന്നരിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നത് ഒരു തെറ്റല്ലല്ലോ. അങ്ങിനെയാണ് ഓൺലൈനിൽ ഒൻപത് കാമുകിമാരെ വരെ ഒരേ സമയം മേച്ചു നടന്നിരുന്ന "പയ്യനായ" സുഹൃത്തിന്റെ ഉപദേശം തേടിയത്.
" പറങ്ങു ചേട്ടാ....സങ്കല്പ ശാസ്ത്രം മുതൽ ശരീര ശാസ്ത്രം വരെ നീണ്ടു പരന്നു കിടക്കുന്ന ഒരു കോഴ്സാണ് അത്..എന്തായാലും ഒന്നാം പാഠം പറയാം." “പയ്യൻ” വാചാലനായി -
ജോലിക്കിടയിൽ ഇടയ്ക്കിടെ ചേച്ചിയുമായി ചാറ്റ് നടത്തുക. കുറച്ചു റൊമാന്റിക് ആയിക്കോട്ടെ. നേരിട്ടുള്ളതിനേക്കാൾ തീവ്രത കൂടും. “
അവൻ പറഞ്ഞാൽ അപ്പച്ചനും അപ്പിയിടും.
അങ്ങിനെ, ജോലിക്കിടയിൽ പറങ്ങോടൻ കെട്ട്യോൾക്ക് സാധാ കൊടുക്കുന്ന വിളികളായ "ശോഭ "യും "എടീ" യും ഇല്ലാതെ ഒരു മെസ്സേജ് അയച്ചു.
"മുത്തേ ... ഹായ് "
"വരുമ്പോൾ ഒരു കോഴി വാങ്ങിക്കണം" - അവളുടെ മറുപടി
" ചക്കരെ ...നിന്റെ മൂക്കിൻ തുമ്പിന് എന്താ ഭംഗി !" അടുത്തത് തൊടുത്തു.
"നാലു ദിവസമായി പച്ചമുളക് തീർന്നിട്ട്...തക്കാളിയും വേണം" അവൾ
"മോളെ ...നിനക്ക് മുല്ലപ്പൂവ് വേണോ? "
"അരിപ്പൊടിയും അനാർക്കലി ബ്രാൻഡ് വെളിച്ചെണ്ണയും" അവൾ.
അരിശം പൂണ്ട പറങ്ങോടന്റെ വിരലുകൾ പിന്നെ നിയന്ത്രണം വിട്ടു
"എടീ....കഴുതേ...നീ ഒരു പെണ്ണാണോ? "
മറുപടിക്ക് കാത്തു നിൽക്കാതെ പറങ്ങോടൻ സ്വന്തത്തോട് പതിനാലു തെറികൾ പറഞ്ഞു നെറ്റ് ഓഫാക്കി.
വീട്ടിലെത്തി കടിച്ചു കീറാൻ നോക്കുന്ന പറങ്ങോടനെ നോക്കി ശാന്തമായി പുഞ്ചിരിച്ചു കൊണ്ട് ശോഭ പറഞ്ഞു:
"മുത്ത്, ചക്കര, മലര്, തേന്, പൂവ്, കായ,കൊടച്ചക്രം ഒക്കെ അങ് FB യിൽ പോയിപ്പറഞ്ഞാൽ മതി. .അതിനൊക്കെ ഇപ്പോൾ മലയാളത്തിൽ വല്ല അർത്ഥവും ഉണ്ടോ മനുഷ്യാ ?! "
അവൾ പറഞ്ഞത് സത്യം. ഭാഷയെ വ്യഭിചരിക്കുന്ന വഷളന്മാർ! കണക്ക് മാഷിനെ പണ്ട് കല്ലെടുത്തെറിഞ്ഞ തന്നെ വിളിക്കുന്നത് ഇവിടെ "മാഷെ " എന്ന്. "ചേച്ചി...ചേച്ചി " എന്ന് വിളിച്ചു അവസാനം "ഇനി ചേച്ചിക്ക് ചേട്ടനെന്തിനാ ... ഞാനില്ലേ.." എന്ന് പറയുന്ന "അനിയനും" ഇവിടെ.
അതുപോട്ടെ…ഇനി ആരോടും ചോദിക്കേണ്ട ..ഗൂഗ്ൾ ചെയ്തു നോക്കാം ...ഹോ... ഭാര്യയെ പ്രണയിക്കാൻ എന്തോരം ടിപ്സുകളാണ് ! അതിൽ എളുപ്പമുള്ള ഒന്ന് പറങ്ങോടൻ തെരെഞ്ഞെടുത്തു.
പറങ്ങോടൻ പമ്മി പമ്മി വീട്ടിൽ കയറി...ഭാര്യ അടുക്കളയിലാണ്.. പറ്റിയ അവസരം.. ഒരു കുതിപ്പിന് അവളെ പിന്നിലൂടെ പോയി കണ്ണ് പൊത്തി കഴുത്തിൽ തുരെ തുരെ ഉമ്മ വെച്ചു..
"ന്റമ്മോ ... " ഭയന്നു വിറച്ച അവൾ തന്നെ മൂടിയ കൈ കടിച്ചു പൊട്ടിച്ചു. കുതറി മാറി നോക്കിയപ്പോൾ വേദന കൊണ്ട് പുളയുന്ന സ്വന്തം ഭർത്താവിനെ കണ്ടു ഞെട്ടി.
"കള്ള് കുടിച്ചാൽ പള്ളയിൽ വെക്കണം കാലമാട..അല്ലേൽ എന്നെയങ് കൊല്ല്."
വിഷണ്ണനായി വേദനയിൽ വിങ്ങി പറങ്ങോടൻ ഒരു പാട്ടു പാടി.. കെട്ട്യോന്റെ പതിവില്ലാത്ത പാട്ടു കേട്ട് ശോഭ ചിരിച്ചുപോയി..അവൾ ചോദിച്ചു :
"ഏട്ടാ .....ശരിക്കും നിങ്ങളുടെ പ്രശ്നം എന്താ ?"
ഇനി സത്യം തുറന്നു പറയുന്നതാണ് നല്ലതെന്നു പറങ്ങോടനും തോന്നി.
"ശോഭേ ...എനിക്ക് നിന്നെ സ്നേഹിക്കണം...ഈ ഫെയ്സ് ബുക്കിൽ പ്രണയിക്കുന്നത് പോലെ പ്രണയിക്കണം.."
"അപ്പോൾ ഇതുവരെ നിങ്ങൾക്ക് എന്നോട് സ്നേഹമുണ്ടായിരുന്നില്ല അല്ലെ? എല്ലാം അഭിനയം ആയിരുന്നു ല്ലേ? അതെ, കുറേയെണ്ണം ഉണ്ടല്ലോ അവിടെ സ്നേഹിക്കാൻ…” ശോഭ മൂക്ക് ചീറ്റി.
പരീക്ഷണങ്ങൾ ഓരോന്നും പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിക്കുന്ന ആ നിമിഷം പറങ്ങോടൻ പതിനഞ്ചു വർഷം മുൻപുള്ള "പ്രണയം" വീണ്ടു ഓർത്തെടുക്കാൻ ശ്രമിച്ചു :
"ഡീ....എരുമക്കുട്ടീ...നിനക്ക് വായിൽ രുചിയുള്ള വല്ലതും ഉണ്ടാക്കാൻ അറിയുമോടീ..."
"എരുമ നിങ്ങളുടെ അമ്മയാണ് ……”
"എന്താടീ നീ എന്റെ അമ്മയെ പറയുന്നത് ?..നിന്റെ വീട്ടുകാർക്ക് വല്ല വിവരോം ഉണ്ടോ ? "
"എന്റെ വീട്ടുകാരെപ്പറ്റി പറഞ്ഞാൽ ...."
അപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവളെ ഒരു ചാടിപ്പിടുത്തം പിടിച്ചു. മുക്ര ഇടുന്ന കാളക്കുട്ടനെപ്പോലെ അവൾ കുതറി ...കോപത്താൽ ചുവന്ന അവളുടെ കവിളുകൾ പ്രണയത്തിന്റെ കുങ്കുമ നിറത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടാൻ പിന്നെ അധിക സമയം വേണ്ടി വന്നില്ല.
"നിങ്ങളെന്താ ആലോചിക്കുന്നത് ? " ശോഭയുടെ ചോദ്യം കേട്ടപ്പോൾ പറങ്ങോടൻ ഞെട്ടിയുണർന്നു. അവൾ മെല്ലെ അയാളുടെ തലയിൽ തടവി.
"കല്യാണം കഴിഞ്ഞ സമയത്തുള്ള ഏട്ടന്റെ പ്രണയം - അത് മതി എനിക്ക് എന്നും...നിങ്ങൾ പ്രണയത്തോടെ വിളിക്കുന്ന "എരുമക്കുട്ടിയും" "പോത്തും" ആണ് നാട്യത്തോടെ വിളിക്കുന്ന "ചക്കര"യെക്കാൾ എനിക്കിഷ്ടം..പിന്നെ എല്ലാ പെണ്ണും ഭർത്താവിന്റെ കൊച്ചു വർത്തമാനങ്ങൾ, സാമീപ്യം ഒക്കെ എന്നും ആഗ്രഹിക്കുന്നവരാണ്.. പക്ഷെ എത്ര നല്ല വിത്തായാലും നിലം നന്നായി ഒരുക്കിയില്ലെങ്കിൽ വിളയില്ല എന്ന് പറഞ്ഞതുപോലെ ആദ്യം അവളെ മാനസികമായി ഒരുക്കി നിർത്തണം..അപ്പോൾ എല്ലാ ടിപ്സും പ്രണയം കൊണ്ട് തുളുമ്പും....”
ശോഭ പറങ്ങോടന്റെ നെഞ്ചിലേക്ക് ചാഞ്ഞു...ഗൂഗിൾ ചെയ്യാതെ തന്നെ അയാൾ അവളെ പ്രണയിക്കാൻ തുടങ്ങി...
പെട്ടെന്ന് “ഓൺലൈൻ പയ്യന്റെ" മെസ്സേജ്.
"പറങ്ങു ചേട്ടാ...രണ്ടാമത്തെ സ്റ്റെപ്പ് വേണ്ടേ ?"
നീ പോ ചെറുക്കാ ..ഇവിടെ പത്തൊമ്പതും കഴിഞ്ഞിരിക്കുകയാ !
(ഹാരിസ്)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot