Slider

ഉടഞ്ഞുവീഴുന്ന ചില്ലുഗോപുരങ്ങൾ - മൂന്നാം ഭാഗം

0

നിലക്കണ്ണാടിയിൽ തന്റെ രൂപം ദേവു സശ്രദ്ധം വീക്ഷിച്ചു ... അലോഷിക്കു മാത്രമായി കരുതി വെച്ച പ്രണയത്തിൽ സിദ്ധാർത്ഥൻ നടത്തിയ പാഴ്ശ്രമങ്ങളുടെ ശേഷിപ്പുകൾ അവിടവിടയായി കാണാം .ആദ്യ നാളുകളുകളിൽ സിദ്ധാർത്ഥന്റെ സാമീപ്യം തന്നിലുണർത്തിയത് അലോഷിയുടെ സാന്നിധ്യമായിരുന്നു .. അലോഷി ഒരു ലഹരിയായിരുന്നു .... അതു കിട്ടാതെ വന്നപ്പോഴുള്ള മൗനം സിദ്ധാർത്ഥന് മനസ്സിലായതുകൊണ്ടാവാം ഒരകൽച്ച കാണിച്ചത് ..ഇത്രയും സ്നേഹിച്ച തന്നെ നിർദാക്ഷിണ്യം തഴഞ്ഞ അലോഷിയെത്തേടി താനെന്തിനാണ് പോവുന്നത് ...?
ദേവേട്ടന്റെ വാക്കു കേട്ട് തന്നെത്തഴഞ്ഞ അലോഷിയോട് ദേവുവിന് നീരസം തോന്നി .തന്നെ ആ നിലയിൽ കണ്ടിരിക്കില്ല എന്ന വിചാരമായിരുന്നു ആ എഴുത്ത് ലഭിക്കുന്നതു വരെ മനസ്സിൽ ... പക്ഷെ .കൂട്ടുകാരന്റെ കേവല നിർബന്ധത്താൽ തന്റെ പ്രണയം ഉപേക്ഷിച്ചവനാണ് ഇപ്പോൾ തന്നെ കാണണമെന്ന് പറഞ്ഞിരിക്കുന്നത് .... എന്തിന് ... പഴയ പ്രണയം പുതുക്കാനോ ... അതോ സമസ്താപരാധവും പറയാനോ ...?
അവന്റെ നഖക്ഷതങ്ങൾക്കായി താൻ കാത്തു വെച്ചതൊക്കെ ജലരേഖ പോലെ മാഞ്ഞു പോയതിൽ അവൾക്കരിശം തോന്നി ...
"ഊണ് കാലായിട്ടുണ്ട് ... " താഴെ കോണിപ്പടിയിൽ സരസു അമ്മായി തന്നെ കാത്തു നിൽക്കുന്നു ...
"മോരൊഴിച്ച കൂട്ടാനും പാവയ്ക്കത്തോരനുമാണ് ഇഷ്ടവ്വോന്നറിയില്ല ... "
"പഴയ ഇഷ്ടങ്ങൾ ഒരിക്കലും മറക്കില്ലമ്മായി ." അവൾ പുഞ്ചിരിയോടെ അമ്മായിയുടെ കൈയ്യും പിടിച്ച് ഊൺമേശയ്ക്കരുകിലെത്തി ... കൈ കഴുകി കഴിക്കാനിരിക്കുമ്പോൾ എതിർവശത്തെ ദേവേട്ടന്റെ ഇരുപ്പിടം ശൂന്യമല്ലെന്നവൾക്ക് തോന്നി.
ഏറെ നാളുകൾക്കു ശേഷം വയറു നിറച്ചുള്ള ഉച്ചയൂൺ ... മുത്താഴം കഴിഞ്ഞാൽ മുള്ളിലും കിടക്കാമെന്ന ചൊല്ലിനെ അന്വർത്ഥമാക്കി ദേവു ആട്ടുതൊട്ടിലിൽ പതിയെ കിടന്നു. .. കൊലുസ്സിന്റെ പുഞ്ചിരി മുഖരിതമായ അന്തരീക്ഷത്തിൽ ഒരിളം കാറ്റ് നിറഞ്ഞു ... ദേവേട്ടന്റെ അസാന്നിധ്യം അവളെ വല്ലാതെ അസ്വസ്ഥയാക്കി ..
എന്തിനാവും തന്നെ മറക്കാൻ പ്രിയ തോഴനോട് ദേവേട്ടൻ പറഞ്ഞത് ...പുരോഗമനാശയവാദിയായ ഒരാളുടെ മനസ്സല്ല അപ്പോൾ പ്രവർത്തിച്ചത് .. മറ്റെന്തിങ്കിലും കാരണം ...? ഇനി അതാവുവോ അലോഷിയ്ക്ക് പറയാനുണ്ടാവുക ....
എതായാലും പഴയ കളിക്കൂട്ടുകാരനല്ലെ... പോയി കാണാം ...!
ഓടിനടന്ന നാട്ടുവഴികളിലൂടെ നടക്കുമ്പോൾ
പഴയ വസന്തകാലത്തിന്റെ ശേഷിപ്പുകൾ മനസ്സിൽ തിങ്ങിനിറഞ്ഞു .ഒതുക്കുകല്ലിൽ ചവിട്ടിക്കയറി പഴമയുടെ ഗന്ധം പേറുന്ന അലോഷിയുടെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ പൂമുഖത്തെ ചാരുകസേരയിൽ തന്റെ ചില്ലുകൊട്ടാരം തകർന്നു കിടപ്പുണ്ടായിരുന്നു.
ഔപചാരികതയുടെ മൂടുപടം തെല്ലൊരു മടിയോടെ വീണുടഞ്ഞപ്പോൾ പണ്ടു കേട്ടു കൊതിച്ച ശബ്ദത്തിന്റെ നേർത്ത അലയൊലികൾ കാതിൽ പതിച്ചു .
"ദേവൂ നിന്നെ മറക്കുന്നതിനേക്കാൾ എന്നെ സങ്കടപ്പെടുത്തിയത് ദേവന്റെ പെരുമാറ്റമായിരുന്നു .... ഞങ്ങളൊരുമിച്ച് ഊതി വിട്ട ബീഡിപ്പുകയിൽ നിറഞ്ഞു നിന്ന വിപ്ലവം അവനെത്രപ്പെട്ടന്നാണ് മറന്നത് ...? തറവാടിന്റെ അന്തസ്സും ആഭിജാത്യവും എന്നെ നാടുകടത്തുമ്പോൾ ഒരു തരം മരവിപ്പായിരുന്നു.... "
"അലോഷി ...പഴംപുരാണം കേൾക്കാൻ എനിക്ക് താൽപര്യമില്ല. ഏട്ടന് ഏട്ടന്റെ ശരികൾ ... നിനക്ക് നിന്റേതും....!
എന്റെ മോഹങ്ങളും സ്വപ്നങ്ങളുമായിരുന്നു തകർന്നത് ... ഒരു വാക്ക് പറയാമായിരുന്നില്ലേ. .... ജീവിതത്തെ ക്കുറിച്ച് നിങ്ങൾക്കുള്ള കാഴ്ച്ചപ്പാടുകൾ എത്ര ശൂന്യമായിരുന്നു എന്നറിയുമ്പോൾ എനിക്കത്ഭുതമാണ് തോന്നുന്നത് ... ഒരു പെൺകുട്ടിയുടെ മനസ്സറിയാൻ കഴിയാതെ അവളുടെ വേദനകളെ ചിരിച്ചു തള്ളുന്ന അലോഷിയെപ്പോലുള്ളവരോട് പുച്ഛമാണെനിക്ക് തോന്നുന്നത് ...."
ദേവുവിന്റെ പെരുമാറ്റം ഒരു വേള അലോഷിയെ ഞെട്ടിച്ചു...
"ശരിയാണ് ദേവു ... എന്റെ കഴിവുകേട് ... വല്യമ്മച്ചിയുടെ കൈപിടിച്ച് മേലേടത്തെ വടക്കേപ്പുറത്ത് നിന്ന ഒരു കുഞ്ഞ്അലോഷിയുണ്ടായിരുന്നു .... തന്റെ പ്രിയ കളിപ്പാട്ടം അന്നവന് നീട്ടിയ ദേവനെ മറക്കില്ലൊരിക്കലും .... ദേവൻ കഴിഞ്ഞേ എനിക്കെന്തുമുള്ളൂ ... അവൻ പറഞ്ഞാൽ അതാണെന്റെ ശരി ....
അന്നും .... ഇന്നും ...!
അകത്തെ മുറിയിൽ വാടിത്തളർന്ന ഒരു മുല്ലവള്ളിയുണ്ട്
സീത...., എനിക്ക് പിറക്കാത്ത എന്റെ സ്വന്തം മകൾ.
ചില ജീവിതങ്ങൾ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാൻമാരാണെന്നറിയുന്നുത്. .. രണ്ടാനച്ഛനെ ഭയന്ന് ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കടന്ന ഭാഗ്യദോഷി ...
നിനക്ക് കാണണോ അവളെ ...? "
തുടരും ....

(തുടരും )
രചന: ശ്രീധർ ആർ എൻ
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- CLICK HERE
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo