Slider

ഒൻപത് നിമിഷ ശബ്ദങ്ങൾ.

0
Image may contain: 1 person, selfie, closeup and outdoor
മരുഭൂമിയിലെ ജോലി കഴിഞ്ഞുള്ള നിമിഷങ്ങളിൽ,
ആശ്വാസമായെത്തുന്ന സന്ദേശങ്ങൾ.
ന്യൂഇയറിന് വന്ന സന്ദേശങ്ങൾ ഓരോന്നായി നോക്കി തുടങ്ങി അവൻ.
അപ്പോഴാണ് അവളുടെ മെസേജ് വന്നത്.
ഉടൻ തന്നെ മറ്റെലാം ഉപേക്ഷിച്ച് അവളുടെ പ്രൊഫൈലിലേക്കവൻ ഓടിയെത്തി.
ഡിസ്പ്ലേയിൽ ഫോട്ടോമാറ്റി സുന്ദരിയായിട്ടുണ്ടവൾ.
''ഹായ് ,
എന്താ വിശേഷം,
സുഖമാണോ..?
ഹാപ്പി ന്യൂ ഇയർ,
കഴിച്ചോ..?
ഫോട്ടോ അടിപൊളിയായിട്ടാ.."
ഒറ്റനിമിഷം കൊണ്ട് അനേകം സന്ദേശങ്ങൾ അയച്ചു.
"കഴിച്ചു കുട്ടാ,
നീ കഴിച്ചോ..?
എന്തു ചെയ്യുന്നു.?"
തുടങ്ങി അവളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമായി അവനിരുന്നു.
അപ്പോഴാണ് വീട്ടിൽ നിന്ന് നല്ലപാതിയെന്ന് പേരിൽ മാത്രം അവകാശപ്പെട്ടവളുടെ
"ചേട്ടാ "എന്ന രണ്ടക്ഷരം വന്നത്.
അവൻ കണ്ടത്, ശ്രദ്ധിക്കാതെയാ രണ്ടക്ഷരത്തെ ഒരു വശത്തേക്ക് ഓടിച്ചു വിട്ടു.
അക്ഷരങ്ങളാൽ സ്നേഹം വാരി വിതറി തുടങ്ങിയവർ.
സ്നേഹം, എന്ന മൂന്നക്ഷരങ്ങളാൽ ഒഴുകിയ ഭാവനയുടെ നിറം മാറി.
മറ്റൊരു രണ്ടക്ഷരത്തിലെ ഭാവത്തിലേക്ക് കടന്നു.
വീണ്ടും നല്ലപാതിയുടെ സന്ദേശം ഒൻപത് സെക്കന്റുള്ള ശബ്ദമായി വന്നു.
അതും ഒരു വശത്തേക്ക് നീക്കിവിട്ടു.
"നിന്റെ ശബ്ദം കേൾക്കാൻ എനിക്ക് കൊതിയാകുന്നു.
ഒരു പാട്ട് പാടാമോ..?"
അവളുടെ ആവശ്യത്തിന് മറുപടിയായി അവൻ നല്ലൊരു പ്രണയകവിത തന്നെ പാടി.
അവൾ അത് കേട്ട് നിർവൃതി പൂണ്ട് പ്രണയവരികൾ തിരികെയുമാലപിച്ചു.
അപ്പോഴും ആ ഒൻപത് നിമിഷ ശബ്ദസന്ദേശം ഓരോ നിമിഷം വച്ച് ആവർത്തിച്ചു കൊണ്ടേയിരിന്നു.
പത്ത് നിമിഷങ്ങൾ കൊണ്ട് ഒൻപത് നിമിഷമുള്ള പത്ത് ശബ്ദങ്ങൾ വന്നു.
നിരനിരയായത് വരുന്നത് കണ്ട ദേഷ്യത്തിൽ അവൻ നല്ലപാതിയെ ബ്ലോക്ക് ബട്ടണിൽ അമർത്തി.
"എന്താ കുട്ടാ?എവിടെപ്പോയി ?"
അവളുടെ ചോദ്യം.
"ഒരിടത്തുമില്ല ഞാനിവിടുണ്ട് മോളെ.." അവന്റെ മറുപടി.
മണിക്കൂറുകൾ കടന്ന് പോയി.
നിറം മാറിയ രണ്ടക്ഷരത്തിലെ ഭാവങ്ങൾ ആസ്വദിച്ചവർ തൃപ്തിയടഞ്ഞു.
രണ്ടുപേരും പിരിഞ്ഞു.
ബ്ലോക്ക് മാറ്റിയവൻ നല്ലപാതിയുടെ ഒന്നാമത്തെ ഒൻപത് സെക്കന്റ് ശബ്ദം തുറന്നു.
"ഹലോ ചേട്ടാ അച്ഛന് തീരെ സുഖമില്ല.
ചേട്ടന്റെ ശബ്ദം കേൾക്കണമെന്ന് പറയുന്നു. പെട്ടെന്ന് ഒന്ന് വിളിക്കാമോ..? "
അടുത്ത സന്ദേശമവൻ തുറന്നു.
''ഹലോ ചേട്ടാ അച്ഛന് തീരെ സുഖമില്ല.
ചേട്ടന്റെ ശബ്ദം കേൾക്കണമെന്ന് പറയുന്നു. പെട്ടെന്ന് ഒന്ന് വിളിക്കാമോ..?"
പത്തിൽ ഒൻപത് സന്ദേശങ്ങളും ഒരേ ശബ്ദം തന്നെയായിരുന്നു ആവർത്തിച്ചത്.
ഒടുവിൽ പത്താമത്തെയും അവൻ തുറന്നു.
"നാളെ രാവിലെയാണ്.
ഒൻപത് മണിക്കാണ് ചടങ്ങുകൾ വച്ചിരിക്കുന്നത്.
കഴിയുമെങ്കിൽ അതിന് മുൻപ് എത്താൻ നോക്കുക.
അല്ലെങ്കിൽ നമ്മുടെ മകൻ അച്ചാച്ചന്റെ ചിതയ്ക്ക് തീ കൊളുത്തും."
അതും ഒരു ഒൻപത് നിമിഷ ശബ്ദമായിരുന്നു.
ജെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo