നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തത്ത

Image may contain: one or more people, eyeglasses and closeup

നാടുകാണി വളവു കഴിഞ്ഞപ്പോള്‍ മുരുകന്‍ ടിപ്പര്‍ നിര്‍ത്തി.വളവിനപ്പുറം ഒരു മഞ്ഞവെളിച്ചം കാണാം.ചെല്ലപ്പന്റെ തട്ടുകടയാണ്.ഇനിയങ്ങോട്ട്‌ പോലീസ് ചെക്കിംഗ് ഉണ്ടാവില്ല.നേരം രാത്രി പതിനൊന്നുമണി കഴിഞ്ഞിരിക്കുന്നു. ഡാഷ് ബോര്‍ഡ് തുറന്നു അയാള്‍ മദ്യക്കുപ്പിയെടുത്ത് എളിയില്‍ വച്ചു.പിന്നെ ലോറിയില്‍നിന്ന് ചാടിയിറങ്ങി.റോഡരികില്‍ പോയി മൂത്രമൊഴിച്ചശേഷം ഒരു ബീഡിയെടുത്ത് കത്തിച്ചു.അയാള്‍ ചെല്ലപ്പന്റെ തട്ടുകടയിലേക്ക് നടന്നു.
ചെറിയ കാറ്റുണ്ടായിരുന്നു.മുരുകന്‍ ഷര്‍ട്ടൂരി മുഖം തുടച്ചു.പിന്നെ അത് തോളിലിട്ടു.റോഡിനിരുവശവും റംമ്പൂട്ടാന്‍ തോട്ടങ്ങളാണ്.മുന്‍പ് അവിടമെല്ലാം റബ്ബറായിരുന്നു. ചുവന്ന വലയണിഞ്ഞ റംമ്പൂട്ടാന്‍മരങ്ങള്‍ക്ക് നിലാവില്‍ കുട്ടിരാക്ഷസന്‍മാരുടെ നിഴലുകള്‍.ആ തോട്ടത്തിലെവിടെയോ ഒരു കായാമ്പൂ പൂത്തു നില്‍പ്പുണ്ട്.കായാമ്പൂവിന്റെ ഗന്ധം കലര്‍ന്ന കാറ്റ് നിലാവ് വീണുകിടന്ന തോട്ടത്തിലൂടെ കടന്നുവരുന്നതും തന്റെ വിയര്‍പ്പില്‍മുങ്ങിയ ബനിയനില്‍ തൊടുന്നുതും മുരുകന്‍ അറിഞ്ഞു.
“ത്ഫൂ.” അയാള്‍ റോഡിലേക്ക് കാര്‍ക്കിച്ച് തുപ്പി.
സുന്ദരമായതെല്ലാം അയാള്‍ വെറുക്കാന്‍ തുടങ്ങിയിട്ട് എത്ര നാളുകളായി.ചുട്ടു പൊള്ളുന്ന വെയില്‍ ,പേമാരി ,കട്ടപിടിച്ച ഇരുട്ട്.അതൊക്കെ മുരുകന് വന്യമായ സന്തോഷം നല്‍കുന്നു.ബാക്കിയെല്ലാം അയാള്‍ വെറുക്കുന്നു.
“ഇന്നെന്നാടാ നിന്റെ കൊച്ചമ്മ വണ്ടി കൊണ്ടുപോകാന്‍ സമ്മതിച്ചോ.”ചെല്ലപ്പന്‍ അയാളെ കണ്ടതും ചോദിച്ചു.അയാള്‍ തട്ടി താഴ്ത്തുവാന്‍ തുടങ്ങുകയായിരുന്നു.
മുരുകന്‍ അതിനു മറുപടി പറഞ്ഞില്ല.
“അടച്ചോ ?” മുരുകന്‍ ചോദിച്ചു.
“അത് നിന്റെ കയ്യിലിരിപ്പ് പോലിരിക്കും.”തട്ടി താഴ്ത്തുന്നത് നിര്‍ത്തി ചെല്ലപ്പന്‍ പറഞ്ഞു.
അറുപതുവാട്ട് ബള്‍ബിന്റെ വെളിച്ചത്തില്‍
ചെല്ലപ്പന്റെ കറുത്തു വക്രിച്ച മുഖം തിളങ്ങി.
“നിന്റെ കയ്യില്‍ വല്ലതും ഉണ്ടെങ്കില്‍ കട അടയ്ക്കുകേല.ഒന്നുമില്ലെങ്കില്‍ വിട്ടുപൊക്കോ.”
മുരുകന്‍ അരയില്‍നിന്ന് കുപ്പി എടുത്തു ബെഞ്ചില്‍ വച്ചു.ചെല്ലപ്പന്‍ ഓടിവന്നു കുപ്പിയെടുത്തു നോക്കി.
“ഓ എം.സിയോ..ഭയങ്കര കമര്‍പ്പാ..ആ സാരമില്ല.എം.സിയെങ്കില്‍ എം.സി..”
അയാള്‍ വേഗം മദ്യം രണ്ടു ഗ്ലാസുകളില്‍ പകര്‍ന്നു.പിന്നെ അകത്തേക്ക് നോക്കി വിളിച്ചു.
“എടി ,സുമതി വേഗം വന്നു രണ്ടു ഓംലറ്റ് അടിക്കടി.”
ഒറ്റവലിക്ക് തന്റെ ഗ്ലാസ് കാലിയാക്കി ചെല്ലപ്പന്‍ അകത്തേക്ക് നോക്കി.സുമതി ഇറങ്ങി വരുന്നില്ല.
“പ്ഭാ ,ഇത്ര പെട്ടെന്ന് പള്ളിയുറക്കം തുടങ്ങിയോ?ഇങ്ങോട്ട് വേഗം വാടി.കടേല്‍ ആള് വരുമ്പഴാ അവള്‍ടെ ഒരു ഉറക്കം.”
അകത്തുനിന്ന് മുഷിഞ്ഞ നൈറ്റി ധരിച്ച ഒരു സ്ത്രീ ഇറങ്ങിവന്നു.ഉറക്കച്ചടവുള്ള അവരുടെ മുഖത്തെ വെറുപ്പ്‌ മുരുകനെ ഹരം പിടിപ്പിച്ചു.അയാള്‍ ചെല്ലപ്പന്റെ ഗ്ലാസില്‍ അടുത്തത് ഒഴിച്ചു.
“അത്ര കട്ടികൂട്ടി ഒഴിക്കാതടാ.കരളു ദ്രവിച്ചിരിക്കുകാ..”ചെല്ലപ്പന്‍ തടഞ്ഞു.
മുട്ട പൊട്ടിക്കുന്നതിനിടയില്‍ സുമതി രൂക്ഷമായി നോക്കുന്നത് കണ്ടു മുരുകന്‍ ചിരിച്ചു.
“എന്നാ ഒണ്ട് സുമതിചേച്ചി ,നല്ല കച്ചോടമാ അല്ലിയോ.”അയാള്‍ മുനവച്ച കുശലം ചോദിച്ചു.
സുമതി അത് കേള്‍ക്കാത്ത ഭാവത്തില്‍ പിറുപിറുത്തുകൊണ്ട് തിരിഞ്ഞുനിന്നു.
“ഡാ നീയിങ്ങനെ മാസത്തിലൊരിക്കല്‍ വന്നാല്‍ എങ്ങനാ.?നിന്റെ തള്ള ചത്തോ ഒണ്ടോന്നു പോലും അറിയാന്‍ ഒക്കുകേല.ആ കുന്നിന്റെ മണ്ടേലോട്ട് വല്ല മനുഷേര്‍ക്കും കേറി ചെല്ലാന്‍ പറ്റുവോ?” ചെല്ലപ്പന്‍ ചോദിച്ചു.
“പാര്‍സല്‍ എടുക്കാന്‍ എന്തേലും ഉണ്ടോ ?” ചെല്ലപ്പന്റെ ചോദ്യം കേള്‍ക്കാത്തമട്ടില്‍ മുരുകന്‍ ചോദിച്ചു.
“പൊറോട്ടയുണ്ട്.രാവിലത്തെയാ.വലിയ കൊണമില്ല.”ചെല്ലപ്പന്‍ പറഞ്ഞു.
“അത് സാരമില്ല.ഒരു അഞ്ചെണ്ണം ചൂടാക്കി എടുത്തോ.കൊറച്ചു ചാറും.” അപ്പോഴേക്കും മദ്യം കഴിഞ്ഞിരുന്നു.
പൊറോട്ട ഒരു ഷിമ്മിക്കൂടിലാക്കി മുരുകന്‍ റോഡിലേക്കിറങ്ങി ആടിയാടി നടന്നു.ലോറിക്കരികില്‍ ,നിലാവില്‍ മുങ്ങിക്കിടന്ന റോഡിന്റെ നടുവില്‍ ഒന്നുകൂടി കാറിത്തുപ്പി.പിന്നെ ലോറി സ്റ്റാര്‍ട്ടാക്കി.അതിന്റെ തീക്കണ്ണുകള്‍ രാത്രിയെ ദേഷ്യത്തോടെ നോക്കി.
വണ്ടിയോടിക്കുന്നതിനിടെ അയാള്‍ ഗീതയെക്കുറിച്ച് ആലോചിച്ചു.ഗീത അയാളുടെ ഭാര്യയായിരുന്നു.തേവിടിശ്ശി .തന്നെ ഉപേക്ഷിച്ചു വേറൊരുത്തന്റെ കൂടെയിറങ്ങിപോയവള്‍.ഈ രാത്രി അവള്‍ മറ്റൊരുത്തന്റെ ചൂട് പറ്റി കിടക്കുകയാവും.ലോറിയുടെ ഹെഡ്ലൈറ്റുകളുടെ വെളിച്ചത്തില്‍ ഗീതയും അവളുടെ കെട്ടിയോനും കൂടെ റോഡിലൂടെ നടന്നുപോകുന്നത് അയാള്‍ സങ്കല്‍പ്പിച്ചു.മുരുകന്റെ കണ്ണുകള്‍ കൂടുതല്‍ ചുവന്നു.ലോറി കേറ്റി കൊല്ലണം പട്ടികളെ.അയാള്‍ ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി.അടുത്ത സീറ്റില്‍ പൊറോട്ട പൊതിഞ്ഞ വെളുത്ത ഷിമ്മിക്കൂട് വണ്ടിയുടെ വേഗം സഹിക്കാനാവാതെ കരഞ്ഞു.
രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു ഒരു വലിയ റബ്ബര്‍തോട്ടത്തിലേക്ക് തിരിയുന്ന ഗേറ്റിനു മുന്‍പില്‍ അയാള്‍ വണ്ടിനിര്‍ത്തി.വണ്ടിയുടെ ഡാഷ് ബോര്‍ഡ് തുറന്നു താക്കോല്‍ എടുത്തു അയാള്‍ ഗേറ്റു തുറന്നു.വണ്ടി റബ്ബര്‍തോട്ടത്തില്‍ കയറ്റി ഒതുക്കിയതിനുശേഷം അയാള്‍ ഗേറ്റ് അടച്ചു.അതിനുശേഷം തോട്ടത്തിനുള്ളിലെ ചെറിയ ഇടവഴിയിലൂടെ ഒരു കയറ്റം കയറാന്‍ തുടങ്ങി.
ഇത് ദേവമ്മയുടെ റബ്ബര്‍തോട്ടമാണ്.അവര്‍ക്ക് ഇത് പോലെ പല സ്ഥലത്തും വിജനമായ തോട്ടങ്ങളുണ്ട്‌.അവരുടെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ പ്രധാന ഡ്രൈവര്‍മാരില്‍ ഒരാളാണ് മുരുകന്‍.അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റുകളാണ് ദേവമ്മയുടെ പ്രധാന ബിസിനസ്.എല്ലാ നഗരങ്ങളിലും അവര്‍ക്ക് കണ്ണായ സ്ഥലങ്ങളുണ്ട്.അത് കൂടാതെ മൂന്നു ക്രഷറുകളും ,രണ്ടു ബാറുകളും പിന്നെ മറ്റെന്തൊക്കെയോ ബിസിനസുകളുമുണ്ട് വിവാഹം കഴിക്കാത്ത ആ അറുപതുകാരി സ്ത്രീക്ക്.
ടോര്‍ച്ചു തെളിച്ചു ശ്രദ്ധിച്ചായിരുന്നു അയാളുടെ പോക്ക്.വായുവില്‍ ഇടനയിലയുടെ ഗന്ധം കലര്‍ന്നപ്പോള്‍ മുരുകന്‍ ഒരുനിമിഷം നിന്നു.ഒരു സംശയം തീര്‍ക്കാന്‍ എന്നവണ്ണം അയാള്‍ റബ്ബര്‍മരങ്ങള്‍ക്കിടയിലെ കാട്ടില്‍ വളര്‍ന്നുനിന്ന ഇടനയുടെ ചുവട്ടിലേക്ക് ടോര്‍ച്ചടിച്ചു.
ആരുമില്ല.
ഒന്ന് ദീര്‍ഘമായി നിശ്വസിച്ചശേഷം അയാള്‍ ഷിമ്മിക്കൂട് നിലത്തുവച്ചു.പിന്നെ ഒരു ബീഡിയെടുത്തു കത്തിച്ചു.ചുറ്റിലുമുള്ള ഇരുട്ടില്‍ നിലത്തു കിടന്ന ഷിമ്മികൂടിന്റെ അവ്യക്തമായ വെളുപ്പിലേക്ക് അയാള്‍ അല്‍പ്പനേരം നോക്കിനിന്നു.
ആ ഇടനയുടെ ചുവട്ടിലാണ് അയാള്‍ ആരുടെയോ തല കുഴിച്ചിട്ടത്.അത് നടന്നിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു.ദേവമ്മയുടെ ശത്രുക്കളിലാരെയോ അവരുടെ ഗുണ്ടകള്‍ കൊന്നു.ശരീരം പല സ്ഥലങ്ങളിലായി കളഞ്ഞു.ശിരസ്സ് കുഴിച്ചിടാന്‍ അയാളെയാണ് ഏല്‍പ്പിച്ചത്.ദേവമ്മയുടെ കമ്പനിയില്‍ ജോലിക്ക് കയറിയശേഷം അയാള്‍ക്ക് ലഭിച്ച ആദ്യ ഡ്യൂട്ടി അതായിരുന്നു.
ആ സ്ത്രീയുടെ ആജ്ഞാശക്തിയും ഒന്നിനെയും കൂസാത്ത പ്രകൃതവും അയാള്‍ അന്നാണ് മനസ്സിലാക്കിയത്.ദേവമ്മയെ എതിര്‍ക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.അവരുടെ കാരുണ്യം കൊണ്ടാണ് ഈ തോട്ടത്തിന്റെ മുകളിലെ പഴയ ലയത്തില്‍ വാടകകൊടുക്കാതെ കിടക്കാന്‍ തനിക്ക് കഴിയുന്നത്‌.ഗീത അയാളെ ഉപേക്ഷിച്ചു പോയതിനുശേഷം (അതോ അതിനുമുന്‍പെയോ) അയാളുടെ തലച്ചോറു സദാ കത്തിയെരിയുന്ന ഒരു ചിതപോലെയാണ്.മുളംതുരുത്തിയിലെ സൈറ്റില്‍ സിമന്റ് എത്തിക്കാന്‍ പറഞ്ഞാല്‍ അയാള്‍ വണ്ടിയുമായി രാമപുരത്തേക്ക് പോകും.അയാള്‍ കാരണം പല വര്‍ക്ക് സൈറ്റിലെയും പണി നിലച്ചിട്ടുണ്ട്.ഒരിക്കല്‍ ബംഗാളിഭായിമാരുമായി വര്‍ക്ക് സൈറ്റിലേക്ക് പോകുന്നതിനിടെ അയാള്‍ ബാറില്‍ കയറി.വണ്ടിയില്‍ ബംഗാളികള്‍ കാത്തിരിക്കുന്നതും വര്‍ക്ക് സൈറ്റില്‍ പോകേണ്ടതും ഒക്കെ മറന്നു അയാള്‍ ബാറില്‍ കുടിച്ചു ബോധം കേട്ട് കിടന്നു.അങ്ങിനെയെത്രയെത്ര സംഭവങ്ങള്‍.ഇതൊക്കെയായിട്ടും ദേവമ്മ അയാളെ പറഞ്ഞുവിടാത്തത്‌ അയാള്‍ എന്ത് പറഞ്ഞാലും അനുസരിക്കുന്ന നായക്കുട്ടിയായത്‌ കൊണ്ടാണോ അതോ അയാളോടുള്ള സഹതാപം കൊണ്ടാണോ എന്ന് അയാള്‍ക്ക് നിശ്ചയമില്ല.
അയാള്‍ വീണ്ടും കയറ്റം കയറി.പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ ലയത്തിന്റെ മുന്‍പിലെത്തി.
“തള്ളെ ,ഉറങ്ങിയോ ?” അയാള്‍ ഉറക്കെ വിളിച്ചു.
അകത്തു ഒരു വിളക്ക് തെളിഞ്ഞു.വാതില്‍ കരകരാ ശബ്ദത്തില്‍ തുറന്നു.
“പ്ഭാ നായിന്റെ മോനേ,ചത്തോന്നറിയാന്‍ വന്നതാണോ ?”
മുഷിഞ്ഞ വെള്ള ഒറ്റമുണ്ടും ,ചുവന്ന ബ്ലൌസും ധരിച്ച എഴുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന അയാളുടെ അമ്മ പങ്കജാക്ഷി പുറത്തേക്ക് പ്രാഞ്ചി പ്രാഞ്ചി ഇറങ്ങി വന്നു.വിളക്കിന്റെ തീവെളിച്ചത്തില്‍ അവരുടെ നരച്ച കണ്‍പുരികങ്ങള്‍ക്ക് കീഴില്‍ കണ്ണുകള്‍ ജ്വലിച്ചു.അയാള്‍ അവരെ തട്ടിമാറ്റി അകത്തേക്ക് കടന്നു.ഒരു വലിയ മുറിയും ചാര്‍ത്തും അടുക്കളയുമാണ് ലയത്തിലുള്ളത്.വെട്ടുകല്ല് കൊണ്ടുണ്ടാക്കിയ ഭിത്തികള്‍.
അയാള്‍ ഷിമ്മിക്കൂട് മേശയിലേക്ക്‌ വലിച്ചെറിഞ്ഞു.പിന്നെ കുറച്ചു നോട്ടുകളും.
പങ്കജാക്ഷി ആര്‍ത്തിയോടെ ക്കൂട് തുറന്നു പൊറോട്ട വായിലേക്കിട്ടു.
“നീ കുടിക്കാന്‍ ഒന്നും കൊണ്ടുവന്നില്ലേ ?” പങ്കജാക്ഷിക്കും മദ്യം ഇഷ്ടമാണ്.ഓള്‍ഡ്‌ മങ്ക് ബ്രാണ്ട് മദ്യവും പൊറോട്ടയും ഇറച്ചിക്കറിയും കിട്ടാന്‍ അവര്‍ ആരെ വേണമെങ്കിലും കൊല്ലും.
അതിനു മറുപടിയായി ഒരു തെറിപറയാന്‍ തുടങ്ങവേ പെട്ടെന്ന് അയാളുടെ മൊബൈല്‍ ശബ്ദിച്ചു.മൊബൈല്‍ ഓഫ് ചെയ്യാന്‍ പങ്കജാക്ഷി ആംഗ്യം കാണിച്ചു.അയാളുടെ മുഖത്തും അബദ്ധം പറ്റിയ ഒരു ഭാവമുണ്ടായി.
“ഡാ ,ആ തത്ത ഉറങ്ങുവാ.എഴുന്നെല്‍ക്കും.”പങ്കജാക്ഷി അമര്‍ത്തിയ സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കി.
പെട്ടെന്ന് വീടിനു പുറകില്‍നിന്ന് ഒരു പട്ടി കുരയ്ക്കന്ന ശബ്ദം കേട്ടു.കൂടെ ഒരു ചങ്ങലയുടെ കിലുക്കവും..
“അത്താ..അത്താ ..അത്താ..”വീടിനു പിന്നാമ്പുറത്തുനിന്ന് ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടതും അയാള്‍ ചെവിപൊത്തി.
“നാശം..തുടങ്ങി..”അയാള്‍ പുലമ്പിക്കൊണ്ട് എഴുന്നേറ്റു.പിന്നെ പങ്കജാക്ഷിയുടെ കയ്യില്‍നിന്ന് ഒരു പൊറോട്ട തട്ടിപ്പറിച്ചുകൊണ്ട് വീടിന്റെ പുറകിലേക്ക് പോയി.
വീടിന്റെ പുറകുവശത്ത് അരകല്ലും അലക്ക്കല്ലും വച്ചിരിക്കുന്ന ചായ്പ്.അവിടെത്തന്നെ ഉണക്കവിറകും ചൂട്ടും അടുക്കിവച്ചിട്ടുണ്ട്.ലയത്തില്‍ ഇത് വരെ കറന്റ് കണക്ഷന്‍ എടുത്തിട്ടില്ല.വീടിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ കറന്റ് ഇല്ലാത്തതാണ് നല്ലതെന്ന് മുരുകനും അയാളുടെ അമ്മയ്ക്കും നല്ലത് പോലെ അറിയാം.അയാള്‍ വിളക്ക് അരകല്ലിന് മുകളില്‍ വച്ചു.
“അത്താ..”പട്ടിക്കൂടിനുള്ളില്‍ തുടലിളക്കിക്കൊണ്ട് ആറുവയസ്സ് തോന്നിക്കുന്ന ഒരു കുട്ടി എഴുന്നേറ്റുനിന്നു.ചളി പിടിച്ചു കറുത്ത മഞ്ഞപ്പുള്ളികളുള്ള ഉടുപ്പിട്ട പെണ്‍കുട്ടി.അവള്‍ക്കരികില്‍ കിടന്ന നായക്കുട്ടി മുരുകന്റെയരികിലെക്ക് ഓടിവന്നു.
“തത്തേ,ഒച്ചയുണ്ടാക്കിയാല്‍ കൊല്ലും നിന്നെ ഞാന്‍ ..” മുരുകന്‍ മുരണ്ടു.
കുഞ്ഞു പേടിച്ചു ഒരു നിമിഷം നിശബ്ദയായി.
മെഴുകുതിരി വെട്ടത്തില്‍ ആറുവയസ്സുള്ള ബുദ്ധിമാന്ദ്യം ബാധിച്ച മകളുടെ കണ്ണുകള്‍ നീര്‍ നിറഞ്ഞു തിളങ്ങുന്നത് മുരുകന്‍ കണ്ടു.അവളാണ് തത്ത.
അയാള്‍ പൊറോട്ടയെടുത്ത് മെഴുകുതിരി വെട്ടത്തില്‍ അവളെ കാണിച്ചു.
നായ കുതിച്ചു വരുന്നത് കണ്ടു.അതിനേക്കാള്‍ വേഗത്തില്‍ തത്ത മുന്നോട്ടോടി വരാന്‍ ശ്രമിച്ചു.പക്ഷേ തുടല്‍ കാലില്‍കുരുങ്ങി അവള്‍ നിലത്തുവീണു.അപ്പോഴേക്കും നായ അയാളുടെ കയ്യില്‍നിന്ന് പൊറോട്ട തട്ടിപ്പറിച്ചു കഴിഞ്ഞിരുന്നു.
വലിയ വായില്‍ അവള്‍ നിലവിളിക്കാന്‍ തുടങ്ങി.
“അത്താ..പൊറോത്താ താ..പൊറോത്താ താ..പൊറോത്താ താ..”
“പ്ഭാ മിണ്ടരുതെന്ന് പറഞ്ഞില്ലേ നായേ."
അയാള്‍ കലിപൂണ്ട് ചാടിയെഴുന്നെറ്റ് വിറകുകെട്ടില്‍ നിന്ന് ഒരു വിറകുകമ്പ് ഊരിയെടുത്തു.പിന്നെ തത്തയുടെ മേല്‍ കലിതീരുവോളം ആഞ്ഞടിച്ചു.
“അത്താ..അത്താ...തല്ലെല്ലെ .പൊറോത്താ..വേന്താ..തല്ലല്ലേ..”തുടലുകള്‍ക്കിടയില്‍ പിഞ്ചുദേഹം കുരുങ്ങിക്കിടന്നു.അകത്തു പൊറോട്ടാ തിന്നുകൊണ്ടിരുന്ന പങ്കജാക്ഷി അയാള്‍ക്കരികിലെക്ക് വന്നു.
“ഡാ നാറീ,നിര്‍ത്തടാ..അതെങ്ങാനും ചത്താ..കുഴിച്ചിടാന്‍ എന്റെ പട്ടിവരും പറഞ്ഞേക്കാം.”
മുരുകന്‍ മെഴുകുതിരിയെടുത്ത്‌ തള്ളയുടെ നേരെ എറിഞ്ഞു.അത് അവരുടെ എല്ലിന്‍കൂട് പോലെയുള്ള നെഞ്ചില്‍ത്തട്ടി കെട്ടു.അപ്പോള്‍ ഒരു പുഴുത്ത തെറി അവരുടെ നാക്കില്‍നിന്ന് പുറത്തുചാടി.
അയാള്‍ അകത്തുപോയി നാറുന്ന പായ മുറിയുടെ മൂലയിലേക്ക് വിരിച്ചു.ഇത് നേരത്തെ തത്തയെ കിടത്തിയിരുന്നതാണ്.ഇപ്പോഴും മൂത്രത്തിന്റെയും മലത്തിന്റെ നാറ്റം അതില്‍നിന്ന് വമിക്കുന്നതു പോലെ അയാള്‍ക്ക് തോന്നി.ആ നാശം പിടിച്ചു കൊച്ചു ജനിച്ചതാണ് തന്റെ ജീവിതം കീഴ്മേല്‍ മറിയാന്‍ കാരണം.ബുദ്ധിമാന്ദ്യവും വളര്‍ച്ചാപ്രശ്നവുമുള്ള കുട്ടിയെ വളര്‍ത്താന്‍ ഗീതയ്ക്ക് കഴിഞ്ഞില്ല.താത്പര്യവുമുണ്ടായില്ല.ഒപ്പം മുരുകന്റെ മദ്യപാനവും കൂടിയായപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.ഗീതയെ അയാള്‍ പ്രേമിച്ചു കെട്ടിയതായിരുന്നു.അയാളുടെ അമ്മയ്ക്കും പെങ്ങന്‍മാര്‍ക്കും ഗീതയെ താത്പര്യമില്ലായിരുന്നു.ഒന്ന് ,വേറെ ജാതി.രണ്ട്, ഒരു തരി പൊന്നു പോലും തരാന്‍ നിര്‍വാഹമില്ലാത്ത കുടുംബം.
“അതൊന്നുമല്ല.എനിക്ക് നല്ല നെറവൊള്ളതുകൊണ്ടാ.പിന്നെ നിങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ പോലെയല്ല.എനിക്ക് വേണ്ടിടത്തു വേണ്ടത്ര മുഴുപ്പുമുണ്ട്.”കെട്ടിയ അന്ന് രാത്രി ഗീത ചെവിയില്‍ പറഞ്ഞത് വീണ്ടും കേള്‍ക്കുന്നത് പോലെ അയാള്‍ക്ക് തോന്നി.അയാള്‍ ചാടി എഴുന്നേറ്റു ചെങ്കല്‍ഭിത്തിയില്‍ തൂക്കിയിട്ട കൃഷ്ണന്റെ പടത്തിനു മുകളിലെ വിടവിലൂടെ മുറ്റത്തേക്ക് കാര്‍ക്കിച്ചു തുപ്പി.
അയാള്‍ വീണ്ടും കിടന്നു.ഇപ്പോള്‍ തത്തയുടെ ശബ്ദം കേള്‍ക്കാനില്ല. പട്ടി ഇടയ്ക്കിടെ ഓരിയിടും.മുന്‍പ് തത്ത കൂടെക്കിടക്കുന്ന പട്ടിയുടെ ഓരിയിടല്‍ കേള്‍ക്കുമ്പോള്‍ നിലവിളിക്കുമായിരുന്നു.ഇപ്പോള്‍ ശീലമായതു കൊണ്ടാവാം അത് കുറവാണ്.
അയാള്‍ക്ക് മകളോട് ക്രൂരത കാണിക്കുന്നുവെന്ന ചിന്ത പോലുമില്ല.അതിന്റെ അമ്മൂമ്മയായ പങ്കജാക്ഷിക്ക് അത്ര പോലുമില്ല.ഒരു ജീവന്‍ നിലനിര്‍ത്താന്‍ തങ്ങള്‍ സഹായിക്കുന്നുവെന്ന വിചാരം മാത്രമേ അവര്‍ക്ക് ആ കുരുന്നിനോട് ഇപ്പോഴുള്ളൂ.
തത്തയെ വീട്ടിനുള്ളില്‍ കയറ്റാന്‍ കഴിയില്ല.കാരണം അവള്‍ എപ്പോള്‍ എന്ത് ചെയ്യുമെന്ന് പറയാന്‍ പറ്റില്ല..അരിക്കലത്തില്‍ കയറി തൂറി വയ്ക്കും.ഗ്ലാസുകളും പാത്രങ്ങളും വലിച്ചെറിഞ്ഞു പൊട്ടിക്കും.കുടിക്കാന്‍ വച്ചിരിക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കും.ജനിച്ചപ്പോള്‍ മുതല്‍ തത്തക്ക് ലോകത്തോട് ദേഷ്യമാണ്.
തത്ത ജനിച്ചിട്ട്‌ ഇന്ന് വരെ ചിരിച്ചിട്ടില്ല.ഒന്നോ രണ്ടോ വയസ്സുള്ളപ്പോള്‍ ഒരു പേര് കേട്ട ഡോക്ടറിന്റെയടുത്തു അയാള്‍ കുഞ്ഞിനെക്കൊണ്ട് പോയി.
“എടോ മനുഷ്യരുടെ തലച്ചോറിനുള്ളില്‍ എങ്ങനെയാ ബുദ്ധി രൂപം കൊള്ളുന്നത്‌ എന്ന് ശാസ്ത്രത്തിനു ഇപ്പോഴും കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല.ചെലപ്പോ തന്റെ മകളുടെ പ്രശ്നം വളര്‍ച്ചയുടെ ഏതെങ്കിലും ഒരു നിമിഷം മാറാന്‍ മതി.ഒരു മിന്നല് പോലെ.ചെലപ്പോ മാറിയെന്നും വരില്ല.” ഡോക്ടര്‍ പറഞ്ഞു.
“അപ്പൊ ചിരിക്കാത്തതോ ?”
“ഞാന്‍ പറഞ്ഞില്ലേ .തലച്ചോറിനുള്ളില്‍ കോടിക്കണക്കിനു നാഡിവ്യൂഹങ്ങള്‍ വല പോലെ പിണഞ്ഞുകിടപ്പുണ്ട്.അതിലെ എതെങ്കിലും ഒരെണ്ണം ശരിയായാല്‍ ചിലപ്പോള്‍ ശരിയാകും.ആ ചിരിക്കുന്ന നിമിഷം തന്നെ ബുദ്ധിയും ഉണരും.ബുദ്ധി ഉണരുമ്പോള്‍ ചിരിക്കും.”
കുഞ്ഞു ജനിച്ചു കുറെ നാള്‍ ഗീത അതിനെ നോക്കാന്‍ ശ്രമിച്ചു.ഒടുവില്‍ അവളും തോറ്റു പിന്മാറി.ആളുകള്‍ക്ക് മുന്‍പിലേക്ക് തത്തയെ കൊണ്ടുപോകാന്‍ പറ്റില്ല.ഇതിനിടയില്‍ ഗീത കുറച്ചു കാശുള്ള മറ്റൊരുത്തനുമായി പ്രേമത്തിലായി.ഗീത പോയതിനുശേഷം കുറച്ചുനാള്‍ മുരുകന്റെ പെങ്ങന്‍മാരെ തത്തയെ നോക്കാന്‍ ഏല്‍പ്പിച്ചു.അവരും കയ്യൊഴിഞ്ഞു.ഇതിനിടയില്‍ അയാളുടെ കടങ്ങളും മദ്യപാനവും കൂടിവന്നു.താമസിച്ചിരുന്ന വീട് വിറ്റു.നിരാശ മൂത്ത് ഭ്രാന്തായ ഒരുച്ച നേരം അയാള്‍ വാഴക്ക് തളിക്കാന്‍ വച്ച ഫ്യൂരഡാന്‍ കുടിച്ചു.പക്ഷേ ചത്തില്ല.പെണ്മക്കള്‍ തന്നെ വയസ്സാംകാലത്ത് പരിഗണിക്കുകയില്ലെന്ന് മനസ്സിലാക്കിയ പങ്കജാക്ഷി അതോടെ മകന്റെയൊപ്പം വീണ്ടും കൂടി.മരണം പോലും കയ്യൊഴിഞ്ഞ നേരത്താണ് ദേവമ്മയുടെ കമ്പനിയില്‍ അയാള്‍ക്ക് ലോറിപ്പണി ശരിയാവുന്നത്.അങ്ങിനെയാണ് തള്ളയെയും തത്തയെയും കൂട്ടി മനുഷ്യനെത്താത്ത ഈ കാടുപിടിച്ച കുന്നിന്‍മുകളിലെ തോട്ടത്തിലേക്ക് അയാള്‍ വന്നത്.പങ്കജാക്ഷിയമ്മക്കും ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ നോക്കാന്‍ ഒരു താത്പര്യമില്ല.ലയത്തില്‍ വന്നതിന്റെ പിറ്റേദിവസം തത്ത തോട്ടത്തിലേക്ക് ഇറങ്ങിപോയി.പങ്കജാക്ഷി ഏറെനേരം തിരഞ്ഞിട്ടും അവളെ കണ്ടില്ല.ലയത്തിന് വെളിയില്‍ പണ്ടെങ്ങോ റബ്ബര്‍പാല്‍ സൂക്ഷിക്കാന്‍ വച്ചിരുന്ന വീപ്പയ്ക്കുള്ളില്‍ കയറി അവള്‍ ഒളിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ അവളെ കണ്ടുപിടിച്ചപ്പോള്‍ ദേഷ്യം കൊണ്ട് കണ്ണുകാണാതായ തള്ള അവളെ ദേഹം പൊട്ടി ചോരയൊലിക്കുവോളം തല്ലി.അന്ന് രാത്രി പങ്കജാക്ഷി ഉറങ്ങിക്കിടക്കുമ്പോള്‍ തത്ത അവരുടെ നരച്ച തലയില്‍ മൂത്രമൊഴിച്ചു.അതിന്റെ പിറ്റേന്നാണ് പങ്കജാക്ഷിയും മുരുകനും തത്തയെ ലയത്തിന്റെ പുറകിലെ പട്ടിക്കൂട്ടില്‍ തുടലിട്ട്‌ പൂട്ടിയത്.കരയുമ്പോള്‍ എന്തെങ്കിലും തിന്നാന്‍ കൊടുക്കും.ഇടക്ക് വെള്ളമൊഴിച്ചു നനയ്ക്കും.ഇപ്പോള്‍ തള്ളക്ക് സമാധാനമുണ്ട്.കൂറ്റന്‍ മതില് കെട്ടിയ കുന്നിന്‍മുകളിലെ തോട്ടത്തിലേക്ക് ആരും സാധാരണ വരാറില്ല.ഗേറ്റിന്റെ താക്കോലുകള്‍ മുരുകന്റെയും തള്ളയുടെയും കയ്യിലാണ്.അത് കൊണ്ട് തന്നെ തത്തയെ പട്ടിക്കൂട്ടിലടച്ചത് പുറംലോകം അറിയില്ല.ആരെങ്കിലും കണ്ടാ മോശമല്ലേ ?അതിനുള്ള മുന്‍കരുതലുകള്‍ കുടിലബുദ്ധിയും ക്രൂരതയും ജന്മനായുള്ള പങ്കജാക്ഷി കരുതിയിരുന്നു.
തന്നെ ഉപേക്ഷിച്ചുപോയതിനു ശേഷം നഗരത്തിലെ ഒരു ജവുളിക്കടയില്‍നിന്ന് ഗീത ഇറങ്ങിവരുന്നത് മുരുകന്‍ കണ്ടിരുന്നു.അവള്‍ക്ക് ഇപ്പോള്‍ പണ്ടത്തെതിനേക്കാള്‍ നിറവും മുഴുപ്പും വച്ചിരിക്കുന്നു.താനിവിടെ അവളുടെ തീട്ടക്കൊച്ചിനെ പട്ടിക്കൂട്ടിലിട്ട് വളര്‍ത്തി നരകിക്കുകയും. ഗീതയും അവളുടെ കെട്ടിയോനും ഇപ്പോള്‍ അവര്‍ കട്ടിലില്‍ കെട്ടിമറിയുകയായിരിക്കും.
“കൂത്തിച്ചി ,ചാടിപോകാന്‍ ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു.”..മുരുകന്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനിടയില്‍ പിറുപിറുത്തു.
അയാള്‍ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു.ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴാണ് അയാള്‍ വരുന്നത്.ചിലവിനുള്ള കുറച്ചു പണം അപ്പോള്‍ തള്ളക്കു കൊടുക്കും.കുളിച്ചു മുണ്ടും ഷര്‍ട്ടും മാറിയപ്പോള്‍ പങ്കജാക്ഷി ഒരു നുള്ള് ഭസ്മം അയാളുടെ നെറ്റിയില്‍ തൊടുവിച്ചു.
“എന്റെ പുള്ള എങ്ങനേലും ഒന്ന് കൂടി കെട്ടണം .” അവര്‍ മന്ത്രിച്ചു,അയാള്‍ അത് കേട്ടില്ലെന്നു നടിച്ചു.
“എന്റെ പഹവാനേ ..!” അവര്‍ കൃഷ്ണന്റെ പടത്തില്‍നോക്കി തൊഴുതു.
“അത്താ....അത്താ..” പട്ടിക്കൂട്ടില്‍ നിന്ന് തത്തയുടെ ചിലമ്പിച്ച സ്വരം കേട്ടു.
തള്ളയുടെയും മകന്റെയും മുഖം ചുളിഞ്ഞു.മേശപ്പുറത്തു ഒരു പടല വാടി പഴുത്ത പാളയംകോടന്‍ പഴം ഇരിക്കുന്നത് മുരുകന്‍ കണ്ടു.അതിലൊരെണ്ണം ഉരിഞ്ഞു അയാള്‍ പര്യമ്പുറത്തേക്ക് നടന്നു.പട്ടി ഇപ്പോഴും നല്ല ഉറക്കമാണ്.തുടല്‍ കിലുക്കി തത്ത എഴുന്നേറ്റു നില്പുണ്ട്.അവളുടെ മുടിയാകെ ചെളിപിടിച്ചിരിക്കുന്നു.
“അത്താ..അതിത്തു വിടാംപറ അത്താ.."
തത്ത അയാളുടെ തല കണ്ടതും കാറാന്‍ തുടങ്ങി.തോട്ടത്തിലെ പാഴ്മരങ്ങളുടെ ചില്ലകള്‍ക്കിടയിലൂടെ ഇളംവെയില്‍ തത്തയുടെ മുഖം തലോടാന്‍ ശ്രമിക്കുന്നു.തന്നെ അഴിച്ചുവിടാനാണ് അവള്‍ കരയുന്നത്.അയാള്‍ കയ്യിലിരുന്ന പഴം അവള്‍ക്ക് നേരെ നീട്ടി എറിഞ്ഞു.തുടലുകള്‍ക്കിടയിലൂടെ അവള്‍ ഇഴഞ്ഞുവന്നു അതെടുക്കുന്നത് അയാള്‍ നോക്കിനിന്നു.
തിരിഞ്ഞുനടക്കുന്നതിനിടയില്‍ വീണ്ടും തത്ത പുറകില്‍നിന്ന് വിളിച്ചു.
“അത്താ..നില്ലത്താ..”അയാള്‍ തിരിഞ്ഞുനിന്നു. തത്ത അയാള്‍ക്ക് നേരെ എന്തോ എറിഞ്ഞു.ഷര്‍ട്ടിന്റെ പോക്കറ്റിന്റെ ഭാഗത്ത് മഞ്ഞനിറം വീഴ്ത്തി അത് താഴേക്ക് വീണു.
മലം.
“പ്ഭാ കഴുവേര്‍ടമോളെ ..” അയാള്‍ അമറികൊണ്ട് നിലത്തു കിടന്നു കല്ല്‌ പെറുക്കി തത്തക്ക് നേരെ എറിഞ്ഞു.നിലത്തു കിടന്ന പട്ടി ഇടയിലേക്ക് ചാടിവീണത് കൊണ്ട് ഏറു അവള്‍ക്ക് കൊണ്ടില്ല.മുഴുത്ത കല്ല് കൊണ്ടുള്ള ഏറു പള്ളക്ക് കിട്ടിയ നായ മോങ്ങുന്നതിനിടെ തത്ത പട്ടിയുടെ പിറകില്‍ ഒളിച്ചു.
അതിനിടെ അയാളുടെ മൊബൈല്‍ ശബ്ദിച്ചു.കമ്പനിയിലെ മാനേജര്‍ സുഗതനാണ്.
“നമ്മുടെ മേലുകാവിലെ ക്രഷറില്‍ ഒരു ബംഗാളി മെഷീനില്‍ കുടുങ്ങി ചത്തു.നീ വേഗം വാ.അതിന്റെ കാര്യത്തിനായിരിക്കണം ദേവമ്മ നിന്നെ കാണണം എന്ന് പറഞ്ഞു.”
അയാള്‍ ഷര്‍ട്ടും മുണ്ടും ഊരിയെറിഞ്ഞു ദേഹം വീണ്ടും കഴുകി.പിന്നെ തലേന്ന് ഇട്ടുകൊണ്ടുവന്ന മുഷിഞ്ഞു നാറിയ മുണ്ടും ഷര്‍ട്ടും ധരിക്കുന്നതിനിടയില്‍ മുറ്റത്തിരുന്ന മുറുക്കുന്ന പങ്കജാക്ഷിയെ അയാള്‍ തെറിവിളിച്ചു.
“തള്ളയുടെ കോപ്പിലെ കുറി തൊടല്‍ കണ്ടപ്പഴേ രാവിലെ നാശമായിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു.അത് പോലെ തന്നെ..”
അവര്‍ അത് കേള്‍ക്കാതെ എന്തോ ചിന്തയില്‍ മുഴുകി ഇരിക്കുകയാണ്.
അയാള്‍ വേഗം കുന്നിറങ്ങി.ലോറിയുമായി അയാള്‍ പായുകയായിരുന്നു.ട്രാഫിക്ക് ബ്ലോക്കിനിടയില്‍ ഒരു വെളുത്ത ആള്‍ട്ടോയില്‍ സുന്ദരിയായ ഒരു യുവതി മടിയില്‍ ഓമനത്തമുള്ള ഒരു കുട്ടിയെ കളിപ്പിച്ചുകൊണ്ടിരിക്കുന്നത് മുരുകന്‍ കണ്ടു.അവളുടെ ഭര്‍ത്താവായിരിക്കണം വണ്ടിയോടിക്കുന്ന ചെറുപ്പക്കാരന്‍.ഡാഷ് ബോര്‍ഡില്‍നിന്ന് പാന്‍പരാഗ് എടുത്തു വായിലിട്ട് ചവച്ചു കൊണ്ട് മുരുകന്‍ ആ സന്തുഷ്ടകുടുംബത്തെ അസൂയയോടെ നോക്കി. ഇനി ഒരു വിവാഹം അയാള്‍ക്ക് നടക്കാന്‍ സാധ്യത കുറവാണ്.തത്ത ഉള്ളിടത്തോളം കാലം.
“ടിപ്പറിന്റെ ഒരു വശം മുട്ടിയാല്‍ മതി.അവന്റെ കോപ്പിലെ മാരുതി തവിട് പൊടിയാകും..” മുരുകന്‍ പിറുപിറുത്തു.
ആഫീസില്‍ ദേവമ്മയും മാനേജരും ഉണ്ടായിരുന്നു.വെളുത്തു മലപോലെ ഒരു സ്ത്രീ.കഴുത്തിലും കാതിലും സ്വര്‍ണ്ണാഭരണങ്ങള്‍ തിളങ്ങുന്നു.സിംഹാസനം പോലെയുള്ള ചുവന്ന വേല്‍വെറ്റു വിരിച്ച കസേരയിലിരുന്നു അവര്‍ മുരുകനെ വാത്സല്യത്തോടെ നോക്കി.തന്റെ തള്ള പങ്കജാക്ഷിയുടെ നോട്ടവുമായി എവിടയൊക്കെയോ സാമ്യമുള്ള നോട്ടം.ദേവമ്മയുടെ അരികില്‍ മറ്റൊരു വൃദ്ധനും ഇരിപ്പുണ്ടായിരുന്നു.കറുത്ത വസ്ത്രങ്ങള്‍ .നെറ്റിയില്‍ കുറി.കഴുത്തില്‍ വലിയ രുദ്രാക്ഷമാല.ജ്യോത്സനായിരിക്കണം.ദേവമ്മക്ക് ജ്യോതിഷം വളരെ താത്പര്യമുള്ള സംഗതിയാണ്.
“മുരുകന്‍ മേലുകാവിലെ കാര്യം അറിഞ്ഞല്ലോ അല്ലെ..” ദേവമ്മ ചോദിച്ചു.ചില്ല് മുറിയുന്നതു പോലെയുള്ള സ്വരം .
“അറിഞ്ഞു.എന്ത് ചെയ്യണമെന്നു കൊച്ചമ്മ പറഞ്ഞാ മതി.”
“ അതിനൊക്കെ ആളെ ഏര്‍പ്പാടാക്കി.ഞാന്‍ പറഞ്ഞുവന്നത് എന്റെ സമയം വളരെ മോശമാണ് മുരുകാ..”ദേവമ്മ പറഞ്ഞു.
“മുരുകാ ,കൊച്ചമ്മ പുതിയ വീട് പണിയുവാണല്ലോ.അതുമായി ബന്ധപ്പെട്ട കുറച്ചു പ്രശ്നങ്ങള്‍.”മാനേജര്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചു.ദേവമ്മ കയ്യുയര്‍ത്തി.അയാള്‍ നിശബ്ദനായി.കാര്യങ്ങള്‍ അവര്‍ തന്നെ പറഞ്ഞു.
ജാതക പ്രകാരം അവരുടെ ആയുസ്സിന്റെ മോശം സമയമാണിപ്പോള്‍.മരണം വരെ ഏതുനിമിഷവും സംഭവിക്കാം.തമിഴ്നാട്ടില്‍നിന്നുള്ള ജ്യോത്സ്യവും മന്ത്രവാദവും അറിയാവുന്ന പ്രഗല്‍ഭനായ ഒരു മനുഷ്യന്റെ ഉപദേശം അനുസരിച്ച് അവര്‍ പുതിയ ഒരു വീട് വയ്ക്കുവാണ്.ആ വീട് അവര്‍ക്ക് ആയുസ്സ് നീട്ടിനല്‍കും.പക്ഷേ...
“ഒരു കൊളന്തയെ തീയകം ചെയ്യ വേണ്ടും".കറുത്ത വസ്ത്രം ധരിച്ച ജ്യോത്സ്യന്‍ രുദ്രാക്ഷമണികള്‍ വിരല്‍കൊണ്ട് ഉരുട്ടുന്നതിനിടയില്‍ പറഞ്ഞു.
ഒരു കുഞ്ഞിനെ ബലി നല്‍കണം.
ഇന്ന് വീടിന്റെ തറ പൂര്‍ത്തിയാകുകയാണ്.ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പ് ഒരു കുട്ടിയെകൂടി തറയില്‍ ചേര്‍ത്തു വീടിന്റെ അസ്ഥിവാരമുയരണം.അതാണ്‌ ആവശ്യം.
“ഇപ്പോള്‍,ഇത്ര പെട്ടെന്ന് ...” അയാളുടെ വാക്കുകള്‍ മുറിഞ്ഞു.
“അടിക്കടിയുണ്ടാകുന്ന മരണങ്ങള്‍.ശത്രുക്കള്‍.വളരെ തിരക്കുള്ള ജ്യോത്സ്യനാണ്‌ ഇദ്ദേഹം.ഇന്ന് രാവിലെയാണ് ഇവിടെയെത്തി പൂജകളും മറ്റും നടത്തി വീണ്ടും ഗണിച്ചു ഇങ്ങനെയൊരു പരിഹാം പറഞ്ഞത്.മുരുകന് പറ്റുമെങ്കില്‍ മതി.” അവര്‍ പറഞ്ഞു.പിന്നെ അകത്തേക്ക് നോക്കി വിളിച്ചു.
“യാമിനീ..”
അകത്തുനിന്ന് സുന്ദരിയായ മറ്റൊരു സ്ത്രീ ഇറങ്ങിവന്നു.യാമിനിയാണ് ദേവമ്മയുടെ മനസാക്ഷിസൂക്ഷിപ്പുകാരി.ദേവമ്മയും യാമിനിയും തമ്മിലുള്ള ബന്ധം ആര്‍ക്കും കൃത്യമായി അറിയില്ല.എന്തായാലും മാനേജരെക്കാള്‍ കമ്പനിയില്‍ സ്ഥാനം അവള്‍ക്കാണ്.യാമിനി കയ്യിലിരുന്ന ബാഗ് മുരുകന്റെ കയ്യില്‍ കൊടുത്തു.
ബാഗിനുള്ളില്‍ പുത്തന്‍ നോട്ടുകെട്ടുകള്‍.
“പത്തു ലക്ഷം രൂപയുണ്ട്.അഡ്വാന്‍സ്.”ദേവമ്മ പറഞ്ഞു.
“യാമിനിക്ക് ഞാന്‍ വിവാഹം ആലോചിക്കുന്നുണ്ട്.മുരുകനും എത്രനാളാ ഇങ്ങനെ ഒറ്റക്ക് കഴിയുന്നത്‌.?”ദേവമ്മ മുറുക്കാന്‍ ചുവന്ന ചുണ്ടുകള്‍ക്കിടയിലൂടെ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു.
മുരുകന്‍ യാമിനിയെനോക്കി.യക്ഷിപ്രതിമ പോലെ ഒരു യുവതി.തീ പോലെയുള്ള നോട്ടം.ചന്ദനത്തിന്റെ നിറമുള്ള യാമിനിയെ വച്ച് നോക്കുമ്പോള്‍ ഗീത വെറും വിറകുകൊള്ളി മാത്രം.
“ഇത് നടന്നാല്‍..ഞാന്‍ നിനക്ക് ഒരു കോടി രൂപ തരും.പിന്നെ ഇവളെയും.എന്റെ ആയുസ്സിനു വേണ്ടിയാണ് ഞാന്‍ നിന്റെ സഹായം ചോദിക്കുന്നത്.”
ലോറിയിലിരിക്കുമ്പോള്‍ അയാളുടെ മനസ്സില്‍ യാമിനിയുടെ കാമം നിറഞ്ഞ നോട്ടമായിരുന്നു.ഇന്നലെ ഷിമ്മിക്കൂടിരുന്ന സീറ്റില്‍ ഇന്നൊരു പൊളിത്തീന്‍ ബാഗ്.അതില്‍ പുത്തന്‍ നോട്ടുകെട്ടുകള്‍.
പക്ഷേ ദേവമ്മയുടെ ആവശ്യം ?അതും ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതിന് മുന്‍പ് ?
ബിവറെജില്‍ നിന്ന് അയാള്‍ ഒരു കുപ്പി വിലകുറഞ്ഞ മദ്യം വാങ്ങി. ഒറ്റവലിക്ക് അതില്‍ പകുതി അയാള്‍ അകത്താക്കി.ഇപ്രാവശ്യം ട്രാഫിക്ക് ബ്ലോക്കില്‍ ബസ്സിലിരിക്കുന്ന ഗീതയെയും ഭര്‍ത്താവിനെയും അയാള്‍ കണ്ടു.മുട്ടി ഉരുമ്മിയിരിക്കുന്നതിനിടയില്‍ ഗീത വെളിയിലേക്ക് നോക്കിയപ്പോള്‍ മുരുകനെ കണ്ടു.അവള്‍ അയാളെ നോക്കി ചുണ്ട് കോട്ടി ഒരു ചിരി ചിരിച്ചു
.
തന്റെ തീട്ടം പുരണ്ട ജീവിതം രക്ഷപെടുവാന്‍ ഒരു സുവര്‍ണ്ണ അവസരമാണ് വന്നിരിക്കുന്നത്.യാമിനിയെ സ്വന്തമാക്കി ഒരു കോടീശ്വരനായി കഴിഞ്ഞാല്‍ ഗീതയെ ഒന്ന് കാണണം.അയാള്‍ ഒന്ന് ഊറിചിരിച്ചു.പിന്നെ വണ്ടി മുന്‍പോട്ടെടുത്തു.
അയാള്‍ ലയത്തിലെത്തി.പോളിത്തീന്‍ ബാഗിലെ നോട്ടുകെട്ടുകള്‍ കണ്ടപ്പോള്‍ പങ്കജാക്ഷിയുടെ കണ്ണ് തള്ളി.അമ്മയും മകനും കൂടി ഒരു ബക്കറ്റില്‍ വെള്ളവുമായി പട്ടിക്കൂടിനരികിലെക്ക് പോയി.ആദ്യം എതിര്‍ത്തെങ്കിലും വെള്ളത്തിന്റെ നനവ്‌ പറ്റിയപ്പോള്‍ തത്ത അടങ്ങിനിന്നു.അവളെ അവര്‍ പുത്തന്‍ ഉടുപ്പ് അണിയിച്ചു.പിന്നെ വയറുനിറയെ ഭക്ഷണം കൊടുത്തു.വണ്ടിയില്‍ കേറ്റാന്‍ നേരം പങ്കജാക്ഷി പേരകുട്ടിയുടെ നെറ്റിയില്‍ ഉമ്മവച്ചു.തത്ത എന്താണ് സംഭവിക്കുന്നതെന്നറിയാതെ കണ്ണ് മിഴിച്ചിരുന്നു.
തത്തയുമായി ചെല്ലുമ്പോള്‍ സന്ധ്യാകാറായിരുന്നു.ദേവമ്മയുടെ മുറുക്കാന്‍ ചുവന്ന ചുണ്ട് പോലെ ചക്രവാളം തത്തയെ കാത്തുകിടന്നു..
പണിയാന്‍ പോകുന്ന വീടിന്റെ തറയുടെ ഒത്തനടുക്ക് ഒരു കുഴിയുണ്ടാക്കിയിട്ടുണ്ട്.അതിനുള്ളില്‍ ഒരു കളം വരച്ചിരുന്നു.കുഴിക്ക് സമീപം പൂജാദ്രവ്യങ്ങള്‍ക്ക് മുന്‍പില്‍ രാവിലെ കണ്ട മന്ത്രവാദി.അയാള്‍ക്ക് മുന്നില്‍ എരിയുന്ന ഒരു ഹോമകുണ്ഡം.അയാള്‍ പൂജ തുടങ്ങിയിരിക്കുന്നു.ദേവമ്മയും മാനേജരും അവരുടെ വിശ്വസ്തരായ ഒന്നോ രണ്ടോ പേരും മാത്രമേയുള്ളൂ.മുരുകന്റെ അരികിലേക്ക് യാമിനി ചേര്‍ന്ന്നിന്നു.
തത്തയെ ഒരാള്‍ കുഴിയിലിറക്കി നിര്‍ത്തി.മന്ത്രവാദി കുഴിയിലേക്ക് പൂക്കള്‍ വാരിയെറിഞ്ഞു.വായുവില്‍ കര്‍പ്പൂരത്തിന്റെയും എള്ളിന്റെയും ഗന്ധം കലര്‍ന്നു.
കുറച്ചുമാറി ഒരു ജെ.സി.ബി കല്ലുകളുമായി തയ്യാറായിനിന്നു.ആ ജെ.സി.ബിയില്‍നിന്ന് കരിങ്കല്ലുകള്‍ ആ കുഴിയില്‍നിറയും.കല്ലുകള്‍ പതിക്കുമ്പോള്‍ തത്തയുടെ വളര്‍ച്ചയെത്താത്ത തലച്ചോറു ചിതറും.കോടിക്കണക്കിനു നാഡിഞരമ്പകളുടെ രക്തവല ദേവമ്മയുടെ ആയുസ്സിനു ബലം നല്‍കം.
മുരുകന്റെ തത്തയെ നോക്കി.അവള്‍ ഇപ്പോള്‍ മുകളിലേക്ക് കൗതുകത്തോടെ നോക്കിനില്‍ക്കുകയാണ്.മുന്‍പിലെ തീയിലേക്ക് മന്ത്രം ജപിച്ചു ഭസ്മം നിവേദിക്കുന്ന പൂജാരി,തിളങ്ങുന്ന ആഭരണങ്ങള്‍ ധരിച്ച ചുവന്ന ചുണ്ടുകള്‍ ഉള്ള തടിച്ച സ്ത്രീ..ഒരു സര്‍പ്പത്തെ പോലെ വാ പൊളിക്കാന്‍ കാത്തുകിടക്കുന്ന ജെ.സി.ബി....ഒന്നും തത്തയ്ക്ക് പരിചിതമായ കാഴ്ചകളല്ല.
ഒടുവില്‍ അവളുടെ നോട്ടം മുരുകനില്‍ എത്തിനിന്നു.
മന്ത്രവാദി ആംഗ്യം കാണിച്ചപ്പോള്‍ ജെ.സി .ബിയുടെ കരിങ്കല്ലുകള്‍ നിറച്ച കൈ വായുവിലേക്ക് ഉയര്‍ന്നുവരുന്നത് മുരുകന്‍ കണ്ടു.
സന്ധ്യയുടെ ചുവന്ന വെളിച്ചത്തില്‍ കുഴിയിലെ കളത്തില്‍ ഒരു പാവക്കുട്ടിയെപോലെ നിശ്ചലയായി നില്‍ക്കുന്ന മകള്‍ .അവളുടെ കണ്ണുകളില്‍ ഒരു ഭാവമാറ്റം .
അയാളെനോക്കി തത്ത ഒന്ന് പുഞ്ചിരിച്ചു.
അത് കണ്ടപ്പോള്‍ താന്‍ എന്തോ പ്രധാനപ്പെട്ട കാര്യം മറന്നുവെന്ന തോന്നല്‍ മിന്നല്‍പോലെ മുരുകനിലുണ്ടായി.എന്നാല്‍ അത് എന്താണെന്നു ഓര്‍ക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല.
വായുവില്‍ ജെ.സി.ബിയുടെ കൈ മെല്ലെ താഴ്ന്നുവരുന്നുണ്ടായിരുന്നു.
(അവസാനിച്ചു)
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot