നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗോവിന്ദന്റെ മൗനം.


Image may contain: Prem Madhusudanan, beard and closeup
*******************************
ആരോ വിളിക്കുന്നതു കേട്ടു ഗോവിന്ദൻ പയ്യെ തല തിരിച്ചു നോക്കി.. ഉച്ചവെയിലേറ്റു നീറി കിടന്ന വഴി വിജനമായിരുന്നു.
ആഞ്ഞിലിമരത്തിനു താഴെ വീണു കിടന്ന തണലിലേക്കു വേഗത്തിൽ കാലുകൾ വലിച്ചു നടക്കുവാൻ തുനിയുമ്പോഴേയ്ക്കും കരയുന്ന പോലുള്ള ആ വിളി വീണ്ടും കേട്ടു.ഗോവിന്ദൻ പരിഭ്രമത്തോടെ ചുറ്റും നോക്കി..
വഴിയരുകിലെ തൊട്ടാവാടി പടർപ്പുകളിൽ ഒരു തുമ്പ..
ആ തുമ്പ എന്തോ ' പറയുവാൻ ശ്രമിക്കുന്നു. കാറ്റുകൾ കാതിലെത്തിയപ്പോൾ ഗോവിന്ദൻ ആ നേർത്ത ശബ്ദം കേട്ടു.
ഇത്തിരി വെള്ളം...
കത്തുന്ന ആകാശത്തിനു ചുവട്ടിൽ വിറയ്ക്കുന്ന കൈകളോടെ ഗോവിന്ദൻ ആ തുമ്പയുടെ വാടിയ ഇലകളിൽ ഒന്നു തൊട്ടു..
######################
മണ്ണിൽ വെള്ളം തിരയുന്ന വേരുകൾ മനസ്സിൽ കണ്ടു ഗോവിന്ദൻ തന്റെ മുറിയിൽ കിടന്നു.
എന്റെ മോനെന്താ ഒന്നും മിണ്ടാത്തേ.?..
നെടുവീർപ്പോടെ ഗോവിന്ദന്റെ അമ്മ സാവിത്രി ചോദിച്ചു.
ഗോവിന്ദൻ മുകളിലേക്കു നോക്കി കിടന്നു.. തുറന്നിട്ട ജനാലയ്ക്കു മുകളിൽ നിറം മങ്ങിത്തുടങ്ങിയ ഭാരതത്തിന്റെ ഭൂപടത്തിലേക്കു ഗോവിന്ദൻ നോക്കി.. ഗോവിന്ദൻ മനകണ്ണിൽ കാഴ്ചകൾ കാണുകയാണ്..
യന്ത്രശാലകളിലെ പുക തുപ്പുന്ന കുഴലുകൾ.. തെരുവിന്റെ ഓരത്തു മുടി പാറിയ കുട്ടിയുടെ വിശപ്പിന്റെ മുഖം.
അറവുശാലയ്ക്കു പിറകിൽ കെട്ടിയിട്ട മാടിന്റെ മിഴികൾ ...
വറ്റിവരണ്ട പുഴയുടെ വിളറി വെളുത്ത ശരീരം.
എന്തോ പറയുവാനായി ഗോവിന്ദൻ ശ്രമിച്ചു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു..
കാഴ്ചകൾക്കിടയിലെപ്പോഴോ അയാൾക്കു ശബ്ദം നഷ്ടപ്പെട്ടിരുന്നു..
######################
ശബ്ദം നഷ്ടപ്പെട്ട ഗോവിന്ദന്റെ കഥ നാട്ടിൽ കാട്ടുതീ പോലെ പടർന്നു. ദിക്കറിയാതെ വീശിയ കാറ്റ് ആ തീ ആളിക്കത്തിച്ചു.. അടുക്കളയിൽ നിന്നും അടുക്കളയിലേക്കു ഗോവിന്ദന്റെ മൗനം ചർച്ചാ വിഷയമായി.
നിറകണ്ണുമായി സാവിത്രി മകനെ പരിചരിച്ചു.
വെള്ളം തിരയുന്ന വേരുകൾ കണ്ടു അയാൾ മിണ്ടാതെ കിടന്നു..
######################
താടിയും മുടിയും നീട്ടി വളർത്തി മുഷിഞ്ഞ ജൂബാ ധരിച്ച ഒരാൾ ഗോവിന്ദന്റെ അരികിലിരുന്നു. അയാൾ കവി പങ്കജാക്ഷൻ ആയിരുന്നു..
കവിയുടെ തോൾസഞ്ചിയിൽ നിന്നും എഴുതി പൂർത്തിയാക്കാത്ത ദേശസ്നേഹത്തിന്റെ ഒരു കവിത ഗോവിന്ദന്റെ മൗനത്തെ നോക്കി ചിരിച്ചു. അപ്പോൾ ഗോവിന്ദൻ കവിയുടെ മുഷ്ടി ചുരട്ടിയ കൈപ്പത്തിയിൽ മുറുകെ പിടിച്ചു.
ഭൂപടത്തിലേക്കു നോക്കി നെടുവീർപ്പിട്ടു കവി പങ്കജാക്ഷൻ ഗോവിന്ദന്റെ ശിരസ്സിൽ തലോടി പതുക്കെ പറഞ്ഞു.
സമാധാനമായിരിക്കൂ ... എല്ലാം ശരിയാവും..
അവസാനം ഗോവിന്ദനോടു നിശബ്ദനായി യാത്ര പറഞ്ഞു കവി പങ്കജാക്ഷൻ ഇടറിയ കാലടികളോടെ പുറത്തേയ്ക്കിറങ്ങി..
എന്റെ മോനെന്തു പറ്റീതാ .. വിതുമ്പലോടെ സാവിത്രി ചോദിച്ചു..
ഇടയ്ക്കു നരവീണ താടിയിൽ കൈ വിരലോടിച്ചു കവി നിന്നു.. പിന്നെ മുകളിലേക്കു നോക്കി..
സാവിത്രിയമ്മേ...
"ഗോവിന്ദന്.... അസ്തിത്വ പ്രണയമാണ് ".
അർത്ഥം മനസ്സിലാവാതെ സാവിത്രി ആദ്യം ഒന്നു ഞെട്ടി.. പിന്നെ എന്തോ ഓർത്തു കോരിത്തരിപ്പോടെ ഗോവിന്ദനെ നോക്കി പുഞ്ചിരിച്ചു.
.....പ്രേം മധുസൂദനൻ.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot