നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭ്രാന്തന്റെ പശ്ചാത്താപം (ചെറുകഥ)

Image may contain: 2 people, people smiling, people standing and outdoor

ഇരുളിന്റെ കരിമ്പടങ്ങൾ വകഞ്ഞുമാറ്റി നേർത്ത സൂചിമുനകൾപോലെ സൂര്യന്റെ പ്രകാശം കണ്ണുകളെ നോവിച്ചു. ഉറക്കം നഷ്ടമായതിന്റെ വികാരവിക്ഷോഭങ്ങളോ, നിരാശയോ പ്രകടമാക്കാതെ തികച്ചും ശാന്തനായി, തിരിഞ്ഞു കിടന്നുറങ്ങാൻ ശ്രമിച്ച അയാളുടെ കണ്ണുകളോട് പിണങ്ങിയ നിദ്രാദേവതയെവിടെയോ മറഞ്ഞു..
ചെറിയ ശബ്ദതരംഗങ്ങളോടെ നഗരമുണരുകയാണ്.. അതിനോടൊപ്പം അയാളുമുണരാൻ ശ്രമിച്ചു..
നഗരത്തിന്റെ തിരക്കുകളിൽ നിന്നല്പം മാറി, പ്രധാന പാതയ്ക്കുമതിന് സമാന്തരമായി പരന്നു കിടന്ന കടലിനും ഒത്തനടുക്കായി നിന്നിരുന്ന ആ വലിയ ആലിന്റെ ചുവട്ടിലായിരുന്നു തലേന്ന് രാത്രി, അയാളുടെ വീട്ടിലെ, അയാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വടക്കേമുറി ഒരുക്കിയത്...
അയാൾ ഈ ലോകത്താകെ സ്നേഹിച്ചിരുന്നത് ആ മുറി മാത്രമായിരുന്നു.അവിടെ വെച്ചാണ് ഒരു പുരുഷനാണെന്ന് ആദ്യചുംബനത്താൽ കാമുകി അയാളെ അറിയിച്ചത്.. അവിടെ വെച്ചായിരുന്നു കരിഞ്ഞുണങ്ങാൻ വേണ്ടി മാത്രം വിരിഞ്ഞ സ്വപ്നങ്ങളെ അയാൾ തിരിച്ചറിഞ്ഞത്.. അവിടെ വെച്ചുതന്നെയാണ് വിജയിച്ചുവെന്നു ലോകം വാഴ്ത്തിയ ചവിട്ടുപടികളുടെ ആഘോഷവും ആന്മസംതൃപ്തിയും അയാൾ നുകർന്നിരുന്നത്...എല്ലാത്തിലുമുപരി വഞ്ചിക്കപ്പെട്ടതിലും അപമാനിക്കപ്പെട്ടതിലും മനംനൊന്ത്, ഒരു പ്രതികാരമെന്നോണം വീടും നാടുമുപേക്ഷിക്കാൻ തീരുമാനിച്ചതും അവിടെ വെച്ചാണ്... തീരുമാനങ്ങളുടെ മൂകസാക്ഷിയായി നിലകൊണ്ട ആ മുറി വെറും കല്ലും മണ്ണും തടിയും മാത്രമല്ല.. സങ്കടങ്ങളും പരിഭവങ്ങളും പ്രതീക്ഷകളും തൊട്ടറിഞ്ഞ , അയാളുടെ സ്പന്ദങ്ങൾ ഏറ്റെടുത്ത് ജീവൻ വച്ച ഏതോ അചലവസ്തു കൂടിയായിരുന്നു....
കടൽത്തീരമാകെ വിതറികിടന്ന പൊടിമണ്ണ് പുലരിയുടെ ശാന്തതയിൽ ആലസ്യത്തിലമർന്ന കടലിന്റെ കിന്നാരങ്ങൾക്ക് ചെവിയോർത്തിരുന്നു..
കണ്ണുകൾ പതുക്കെ തുറന്ന്, പ്രഭാതത്തിന്റെ ശാന്തത ആസ്വദിച്ച അയാളുടെ ആസ്വാദനത്തിന്റെ താളം തൊട്ടപ്പുറത്ത് നടന്ന ദാരുണമായ കൊലപാതകത്തിന്റെ ഭീകരതയിലേക്ക് തെന്നിമാറി.. പൊടിമണ്ണിന്റെയിളക്കം അയാളെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചുവെന്നതാകും ശരി..
പൊഴിഞ്ഞുകിടന്ന പഴുത്തയിലകളിലൊന്നിന്റെ അടിയിൽ പ്രാണരക്ഷാർത്ഥം ഒളിച്ചിരുന്ന പഴുതാര അയാളുടെ ശ്രദ്ധ മനപൂർവ്വം ക്ഷണിക്കുകയായിരുന്നു... അതിനെ തിരഞ്ഞു നടന്ന ഓന്തിനെ കബളിപ്പിക്കാൻ,പാതിമുറിഞ്ഞ ശരീരവുമായി പഴുതാരക്കു കഴിഞ്ഞതിലയാളും സന്തോഷിച്ചു..പഴുതാര സരസ്വതി ദേവിയുടെ വാഹനമാണെന്നും അതിനെ വേദനിപ്പിക്കരുതെന്നും കുട്ടിക്കാലത്തിന്റെ അറിവില്ലായ്മകളിലെവിടെയോ മുത്തശ്ശി മന്ത്രിക്കുന്നത് വർഷങ്ങൾക്കിപ്പുറമുപ്പുകാറ്റിനൊപ്പം കാതിൽ തഴുകി... എന്നാൽ അല്പനേരത്തിനു ശേഷം പഴുതാരയുടെയൊളിത്താവളം കണ്ടെത്തിയ ഓന്ത്, ആ ജീവിയെ നിഷ്കരുണം അകത്താക്കി..പാതിശരീരവുമായി അഭയം തിരഞ്ഞ വാഹനത്തെ രക്ഷിക്കാൻ കഴിയാതിരുന്ന സരസ്വതിദേവിയുടെ ബലഹീനതയോർത്ത് അയാൾ ഉറക്കെ ചിരിച്ചു... ഉച്ചത്തിൽ ചിരിക്കുന്നത് കേട്ട് ഓന്ത് ക്ഷണനേരത്തിൽ ഓടിയൊളിച്ചു
താൽക്കാലികമായ സന്തോഷങ്ങൾ എന്നുമയാളുടെ ജീവിതത്തിൽ എത്തിനോക്കി കടന്നുപോകാറുള്ളതിനാൽ, കണ്മുമ്പിൽ നടന്ന കൊലപാതകത്തെ പ്രതി പ്രത്യേകിച്ചൊന്നുമയാളെ അലോസരപ്പെടുത്തിയില്ല....
പണ്ട് അയാളൊരു മനുഷ്യനായി ജീവിച്ച ബാല്യകാലത്തിന്റെ നേർത്ത വിസ്മയങ്ങളിലൊന്നിൽ പഴുതാരയെ കണ്ടു തൊഴുതു നിന്നതും ഒളിഞ്ഞു നിന്നു കണ്ട അച്ഛന്റെ കൗതുകം വത്സല്യമായി പുണർന്നതുമായ ഓർമ്മകൾ, ഇഷ്ടമില്ലാതിരുന്നിട്ടുകൂടി തികട്ടിവരുന്ന ദഹനക്കേടായി അയാൾക്കനുഭവപ്പെട്ടു....
അച്ഛൻ... പാതി ജീവൻനൽകിയതിന്റെ കടപ്പാടിന്റെയല്ലാതെ, നിഷ്കളങ്കമായി അയാൾ സ്നേഹിച്ചിരുന്ന സത്യമായിരുന്നു.. അച്ഛൻ മാത്രമല്ല, അമ്മയും.ഓർമ്മകളിൽ സുഗന്ധം തോന്നിയ നാൾവഴികൾ അതുമാത്രമായിരുന്നു... നാലുവയസ്സിന്റെ കുറുമ്പുകളിലെവിടെയോ നഷ്ടമായ അവ്യക്തയമായ രൂപത്തിനുമപ്പുറം സ്നേഹം വിതറിയ നന്മകൾ ആയിരുന്നു അയാൾക്ക് അച്ഛനെന്നത്...
കീറിപറിഞ്ഞതും അഴുക്കുപുരണ്ടതും വളർന്ന് ജടകെട്ടിയ മുടിയിഴകളും കയ്യിൽ കരുതിയ നനഞ്ഞ ചാക്കിനുമപ്പുറം അയാളെ ദർശിക്കാൻ അതുവഴി കടന്നുപോയ ആർക്കും സാധിച്ചിരുന്നില്ലയെന്നതിൽ കൂടുതൽ വർണ്ണനകൾ അയാൾ അർഹിക്കുന്നില്ല....
ശരീരത്തിലടിഞ്ഞു കൂടിയ ദുർമേദസ്സുകൾ നൽകിയ വിരൂപമായ വീർത്ത ശരീരങ്ങളുടെ ഭാരം കുറയ്ക്കാൻ നഗരത്തിലെ ഫ്ലാറ്റുകളിൽ നിന്നും പ്രഭാതസവാരിക്കിറങ്ങിയ കുറച്ചു പണകൊഴുപ്പുകളായ നഗരവാസികളും , ഉദയം തിരഞ്ഞെത്തിയ വിനോദസഞ്ചാരികളെയും ഒഴിച്ചാൽ കടപ്പുറം ഏറെക്കുറെ വിജനമായിരുന്നു..
വർഷങ്ങൾ കണ്ടു പഴകിച്ച കാഴ്‌ചകളിൽ, വ്യത്യസ്തത തിരയുന്ന മനുഷ്യരിൽ നിന്നും അയാളെ വേർപെടുത്തിയത്, പഴമകളിൽ പുതുമ തിരഞ്ഞിരുന്ന അയാളുടെ കണ്ണുകളും ഹൃദയവുമായിരുന്നു..
പുലരിയുടെ ശാന്തത അയാളുടെയുള്ളിലെ അഗ്നിപർവ്വതത്തെ തണുപ്പിച്ചില്ല.. വർഷങ്ങൾ താണ്ടി, വിടാതെ പിന്തുടർന്ന ഓർമ്മകളുടെ നിഴൽചിത്രങ്ങൾ എന്നത്തേയും പോലെ അസ്വാഭാവികത നിറച്ച പെരുമാറ്റങ്ങളാൽ, വ്യത്യസ്തനായ മനുഷ്യനായി ആ കടപ്പുറത്ത് ചുറ്റിത്തിരിയാൻ അയാളെ പ്രേരിപ്പിച്ചു... അസാധാരണമായതെല്ലാം ഭ്രാന്തിന്റെ ലക്ഷണമെങ്കിൽ ആയാളും ഭ്രാന്തനാണ്..
ഭ്രാന്തന്മാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം അയാളെ ഭ്രാന്തനായി ജീവിക്കാൻ പ്രേരിപ്പിച്ചു പോന്നു..
കടമകളും കടപ്പാടുകളും തീർക്കുന്ന അസ്വസ്ഥതയുടെ കണ്ണികൾ അറുത്തുമാറ്റേണ്ടതാണ്...
അടക്കപ്പെടാനാകാത്ത വിധം അരക്കെട്ടിലെ വീര്യം ബലം വെക്കുമ്പോൾ, പെണ്ണുടലിനെ തേടുന്ന പുരുഷൻ പിതാവായും, തന്നിലേക്കിറങ്ങിയ രേതസ്സിനെ ഉള്ളിലെ രക്തത്തിൽ ബന്ധിപ്പിച്ചു , ബീജത്തെ ഭ്രൂണമായും, ഭ്രൂണത്തെ ജീവനായും രൂപാന്തരണത്തിന് വിധേയമാക്കുന്ന സ്ത്രീയെ മാതാവായും കാണുന്ന അലിഖിത നിയമങ്ങളിലാണോ കടപ്പാടിന്റെ നിർവചനം???
പത്തുമാസം ചുമന്നതിന്റെയും വളർച്ചയുടെ പടവുകളിൽ ആശങ്കയുടെ കനലുകൾ കത്തിച്ചതിന്റെയും പ്രത്യുപകാരമാണോ കടമകൾ?
ഇന്ന് അയാളെ സംബന്ധിച്ച്, ആഗ്രഹപൂർത്തീകരണത്തിനു പരസ്പരം ഉടലുകൾ തേടിയവരാണ് ജന്മം നൽകിയ സ്ത്രീയും പുരുഷനും...
സ്വയം ചോദിക്കുന്ന ചോദ്യങ്ങളിൽ ഉത്തരം കണ്ടെത്തുന്നത് സ്വാഭാവികമായ അയാളുടെ ദിനചര്യകളിൽ പെടുന്നതാണ്..അതല്പം ഉറക്കെയാകുന്നതിനാൽ എല്ലാവരുടെയും ശ്രദ്ധ ഒരുമാത്ര അയാളിലേക്ക് തിരിക്കപ്പെടുകയും ഭ്രാന്തനെന്ന ധാരണയിൽ,എല്ലാവരും അയാളെ കടന്നുപോകുകയും ചെയ്തിരുന്നു...
നിർവചനങ്ങൾ തേടാതെ സ്വയം വഴികൾ കണ്ടെത്തുകയെന്നത് അയാളുടെ മാത്രം പ്രത്യയശാസ്ത്രമായിരുന്നു. അതിനാലാണ്, വളരെയെളുപ്പത്തിൽ, പിൻവിളികളുടെയോ, പരമ്പര്യത്തിന്റെയോ ,സ്നേഹത്തിന്റെയോ കരുതലിന്റെയോ നൊമ്പരശീലുകൾക്ക് കാതോർക്കാതെ ഒരു സുപ്രഭാതത്തിൽ എല്ലാമുപേക്ഷിച്ചിറങ്ങി പുറപ്പെടാൻ എളുപ്പത്തിൽ സാധിച്ചത്....
ഓർമ്മകൾ ചിക്കിചികഞ്ഞെടുക്കുമ്പോൾ അയാൾ വീണ്ടുമൊരഞ്ചുവയസ്സുകാരനിലേക്ക് മടങ്ങി...
അച്ഛന്റെ സ്നേഹം പകരം നൽകാൻ, അമ്മയുടെ വൈധവ്യം വീണ്ടും സിന്ദൂരച്ചുവപ്പിൽ മായച്ചുകളയാൻ വളർത്തച്ഛനെന്ന പേരിലൊരാൾ വരുന്നത് രോഷത്തോടെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു എന്നത് അയാളുടെ പോരായ്മയാണ്.. പിന്നെയും അമ്മയുടെ രക്തത്തിൽ കലർന്ന ജീവന്റെ തുടിപ്പുകൾ സഹോദരനായി കാണാതെ, ശത്രുവായി കണ്ടതയാളുടെ രണ്ടാമത്തെ പോരായ്മ....
പൊടിമണ്ണിൽ കാൽപാദങ്ങളാഴത്തിൽ താഴ്ത്തി, വർഷങ്ങളായി നടന്നു പഴകിച്ചയാ കടൽത്തീരത്തു കൂടി അയാൾ നടന്നു.. പഴകിദ്രവിച്ച കാഴ്ചകളിലേക്ക് ഊളിയിട്ടിറങ്ങാനും അന്നത്തെയാകാശം തിരയാനും തുടങ്ങവേ, ഒരു പെൺകുട്ടിയുടെ ശബ്ദം അയാളെയാകർഷിച്ചു. അണകെട്ടിനിർത്തിയിരുന്ന ജലം സ്വന്തന്ത്ര്യം ലഭിക്കുമ്പോൾ കാണിക്കുന്ന ഭ്രാന്തമായവേശം പോലെ, അയാളുടെയുള്ളിലെ മണിച്ചിത്രത്താഴിട്ട പൂട്ടുകളിലുറങ്ങിയിരുന്ന ഓർമ്മകൾ, പൂട്ടുകൾ പൊട്ടിച്ചെറിയപ്പെടുകയും പുറത്തേക്ക് പ്രവഹിക്കുകയും ചെയ്തു....
"കടലിന്റെ ആഴമെത്രയാ??"
"കടലമ്മയുടെ വീടെവിടെയാ??"
"നമ്മുടെ വീടിന്റെയടുതെന്താ കടൽ കാണാത്തത്"
ആ പെൺകുട്ടിയുടെ സംശയങ്ങളിൽ ഉത്തരം നല്കാനാകാതെ വിഷമിച്ച വൃദ്ധന്റെ കണ്ണുകളിൽ പടർന്ന വാത്സല്യത്തിന്റെ തിളക്കം ഉപ്പുകാറ്റിൽ ലയിച്ചു ചേർന്നു പതുക്കെ അയാളിലേക്കും പകരുകയായിരുന്നു.. അതേ വാത്സല്യത്തിന്റെ തിരയിളക്കം,അയാളുടെ വരണ്ട കണ്ണുകളിൽ ജലാംശം നിറച്ചുവെന്നു തോന്നുന്നു..
മൂന്നുവയസിന്റെ കൗതുകകാഴ്ച്ചകളുമായി പലരും അയാളെ കടന്നുപോയിട്ടുണ്ടെങ്കിലും ഈ കുട്ടി മാത്രം.....
എന്തുകൊണ്ടോ, അയാൾക്കുള്ളിൽ അസ്വസ്ഥതയുടെ നൂലിഴകൾ കൂടുകൂട്ടാൻ തുടങ്ങി... ആ പെൺകുട്ടിയുടെ കൊഞ്ചലുകൾ ഉണർത്തിവിട്ട അയാളിലെ പിതാവിനെ വീണ്ടും ചങ്ങലകണ്ണികളിൽ ബന്ധിക്കാൻ ശ്രമിച്ചുവെങ്കിലും തോൽവി സമ്മതിക്കേണ്ടി വന്നു...
"കടലിന്റെ ആഴം പാതാളത്തോളം താഴെ"
അയാൾ പോലുമറിയാതെ ഉത്തരങ്ങൾ ഉതിർന്നു വീഴുമ്പോൾ ഒരു നിയോഗം പൂർത്തിയാക്കുകയായിരുന്നു അവിടെയാ കുട്ടിയും അവളുടെ ചോദ്യങ്ങളും..
തിരഞ്ഞ ഉത്തരം കിട്ടിയ സന്തോഷത്തോടെ വിടർന്ന കണ്ണുകൾ അല്പം കൂടി വിടർത്തി അവൾ നോക്കി...
"അപ്പൊ കടലമ്മയുടെ വീട്?"
"പവിഴപ്പുറ്റിന്റെ നടുക്ക്......"
ഉത്തരങ്ങൾ തിരയുന്ന ബാല്യത്തിനപ്പുറം അയാൾ തേടി നടന്നതെന്തോ ലഭിച്ച അനുഭവം.അല്ലെങ്കിലും ഹൃദയകവാടങ്ങൾ പെട്ടന്ന് തുറക്കാനുള്ള കഴിവ് കിലുക്കാംപെട്ടി പോലെ കൊഞ്ചുന്ന പെൺകുട്ടികൾക്കാണ്...ആൺകുട്ടികളെക്കാൾ വേഗത്തിൽ അവരത് പൂ൪ത്തിയാക്കുന്നു......
അയാളുടെ ഭീകരമായ രൂപത്തിലൊട്ടും നീരസം തോന്നാതെ ആ കുട്ടി അയാളോട് സംസാരിച്ചു...
പിന്നെയും അർത്ഥമില്ലാത്ത, ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ.. അയാളുടെ ഉത്തരങ്ങൾ ചിരിച്ചുകൊണ്ട് ശരിവെച്ച മുത്തച്ഛന്റെ മുഖഭാവം അവളുടെ വിശ്വാസ്യത നേടിയെടുക്കാൻ എളുപ്പമാക്കി...
അയാളുടെയുള്ളിലെ കുറ്റബോധത്തിന്റെ അവശേഷിപ്പിച്ച കനലുകൾ തീർത്ത നേരിപ്പൊടിനുള്ളിലേക്ക് വലിച്ചെറിയപ്പെട്ടത് സ്വന്തം ജീവിതത്തിനും സ്വപ്നത്തിനുമൊപ്പം മറ്റെന്തോ വിലപിടിപ്പുള്ളതും ആയിരുന്നു....ആ തിരിച്ചറിവ് ഒരു സർപ്പദംശനം പോലെ അയാളെ ഞെട്ടിച്ചു..
ചുറ്റുമുള്ള മനുഷ്യരുടെ ചെയ്തികളിലോ മുഖങ്ങളിലോ അയാളുടെ ദൃഷ്ടി പതിഞ്ഞിരുന്നില്ല. എന്നാൽ മുത്തച്ഛന്റെ വിരലിൽ തൂങ്ങി,കടത്തിരകൾക്കിടയിലൂടെ നനഞ്ഞ കാലുകളമർത്തി തിരയോട് കൂട്ടുകൂടിയ ആ മൂന്നുവയസ്സുകാരിയിലേക്ക് കുഴിയൻ കണ്ണുകൾ തേടിയതിന്റെ പൊരുളെത്ര തടഞ്ഞിട്ടും തിരഞ്ഞിട്ടും മനസ്സിലാക്കാൻ അയാൾക്ക് സാധിച്ചില്ല
അവളുടെ കുഞ്ഞുമിഴികളിൽ ഉടക്കിയ അയാളുടെ കണ്ണുകൾ സുന്ദരമായതിൽ നിന്നും പിൻവാങ്ങാൻ മടിച്ചു നിൽക്കവേ, കയ്യിൽ കരുതിയ കടലപൊതി, മുത്തച്ഛന്റെ പിടിവിടുവിച്ചു ,ചെറു പുഞ്ചിരിയോടെ അയാൾക്ക് കൊടുക്കാൻ ഓടിവന്ന അവളുടെ നിഷ്കളങ്കത അയാളെ അമ്പരപ്പിച്ചു.....
അയാളുടെ അബോധമനസ്സിലെവിടെയോ, പിത്രുവാത്സല്യത്തെ തേടിയിറങ്ങി, കാതങ്ങൾ പിന്നിട്ടൊരു പിഞ്ചുപെൺകുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചിൽ കാതുകളിലുയർന്നു കേട്ടു.. എവിടെയോ ഒരു കുട്ടി അയാളുടെ പാരമ്പര്യത്തിന്റെ ജീനുകൾ വഹിക്കുന്നതായൊരു തോന്നൽ ശക്തിപ്പെട്ടുവരവേ തളർന്നയഹങ്കാരം കൂടൊഴിയുന്നതും അയാൾക്കറിയാൻ കഴിഞ്ഞു...
എന്തുകൊണ്ടാണെന്നറിയില്ല, ആ കുട്ടിയുടെ കൊഞ്ചലുകളിലൂടെ വിസ്‌മൃതിയുടെ കാണാക്കയങ്ങളിലേക്ക് ഊളിയിട്ടിറങ്ങാൻ, അയാളുടെയോർമ്മകൾ തിടുക്കം കാട്ടി...പലതും പാതിവഴിയിലുപേക്ഷിച്ചു നടന്നുപോരുമ്പോൾ, അവശേഷിക്കുന്ന ഗന്ധത്തിന്റെ മറപറ്റി പിന്തുടർന്നുപദ്രവിക്കാൻ ഓർമ്മകൾക്ക് മത്സരമാണ്..അയാളൊർത്തു...
എന്തുകൊണ്ടോ ആ കുട്ടിയും മുത്തച്ഛനും ദൃഷ്ടിയിൽ നിന്നും മറഞ്ഞതിനു ശേഷവും ഭൂതകാലത്തിന്റെ നേർത്ത ശീലുകൾക്കിടയിൽ നിന്നും ഏതോ യോനിഗുഹയുടെ ഇരുണ്ടയറകളിലെവിടെയോ പറ്റിച്ചേരാൻ വെമ്പൽ കൊണ്ടൊഴുകിയ രേതസ്സിന്റെ സ്പന്ദനം അയാളെ അസ്വസ്ഥനാക്കി....
അയാളുടേതായ ചിന്തകൾ മാത്രം കൂച്ചുവിലങ്ങിട്ട ഏതോ ദുരൂഹതയുടെയുള്ളിലായിരുന്നു അയാൾ ജീവിച്ചിരുന്നത്.. സ്വന്തം തീരുമാനങ്ങളുടെ മാത്രം തൊഴിലാളിയായി മാറിയ അയാൾ വളരെ വേഗത്തിൽ വെറുപ്പുകൾ മാത്രം വാരികൂട്ടികൊണ്ടിരുന്നു.. അമ്മാവന്റെ മോളെ സ്നേഹിച്ചതും, അവളിൽ ആശ്രയം തിരഞ്ഞതും ജോലിയോ വരുമാനമോയില്ലാതെ അവളെ കൂടെകൂട്ടാൻ തീരുമാനിച്ചതും ഭ്രാന്തൻ ചിന്തകളായി എല്ലാവരും കണ്ടതയാളുടെ തെറ്റല്ല എന്നതായിരുന്നു അയാളുടെ തീരുമാനങ്ങൾ പഠിപ്പിച്ചത്....
കടമയുടെയും കടപ്പാടിന്റെയും പൊരുളറിഞ്ഞ സഹോദരൻ അയാളെക്കാൾ മുമ്പേ വളർന്നു. ഒരിക്കലും ദുർമുഖം കാട്ടാതെ കരുണയോടെ മാത്രം സ്നേഹിച്ച അച്ഛൻ, അയാൾക്ക് അമ്മയുടെ ഭർത്താവും, കൂടെപിറപ്പിന്റെ അച്ഛനുമായി മാത്രം കണ്ടുകൊണ്ട് കാഴ്ചകളെ ചുരുക്കി....
എവിടെയൊക്കെയോ താളം പിഴക്കുകയാണ്..അല്ല.. പിഴച്ചിരിക്കുന്നു... വർഷങ്ങളുടെ അഴുക്കും പൊടിയും വികൃതമാക്കിയ അയാൾക്ക് സമീപം യാതൊരു ഭയമോ അറപ്പോ വെറുപ്പോയില്ലാതെ ഓടിവന്ന ആ കൊച്ചുപെൺകുട്ടി നൽകിയത് വെറുമൊരു കടലപ്പൊതിയല്ല.. ഇതുവരെ തോന്നാതിരുന്ന ഒരു തിരിച്ചറിവാണ്..
സ്വയം കണ്ടെത്തിയ നോവുകളായിരുന്നു അയാളുടെ ചിന്തകളെ നയിച്ചിരുന്നത്. കാണുന്നതിലെല്ലാം വൈരൂപ്യവും വേദനയും ഇഷ്ടകേടുകളും മാത്രം തിരഞ്ഞെടുപ്പ് നടത്തിയത് ബോധപൂർവ്വം ആണെന്ന് അയാളിപ്പോ തിരിച്ചറിയുന്നു..
ജീവിതത്തിലെ ഉയർച്ചകളെല്ലാം സ്വയം കീഴടക്കി വിജയിച്ചു നിന്ന അനിയനെ വെറുത്തതും സ്വയം സൃഷ്ടിച്ച പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകതയാണ്... അവനോടുള്ള വെറുപ്പ് തന്നിലേക്ക് ഉൾവലിയാനുള്ള പുകമറയായിരുന്നുവെന്നും അയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞു...
സ്വയം പരിശോധിക്കുമ്പോൾ, സ്നേഹിച്ച പെണ്ണിനെ, അവളെ പോറ്റാൻ കഴിയുന്ന കരങ്ങളിൽ ഏൽപ്പിക്കാൻ തീരുമാനിച്ച അവളുടെ പിതാവിന്റെ, അയാളുടെ അമ്മാവന്റെ തീരുമാനത്തെ വൈരാഗ്യത്തിന്റെ കണ്ണുകളോടെ നോക്കിയത് വിസ്‌മൃതിയുടെ ആഴങ്ങളിൽ തോറ്റുപോയവന്റെ ജാള്യതയുറപ്പിക്കാനുള്ള ശ്രമം മാത്രമായിരുന്നു.
അവളെ പോറ്റാൻ അമ്മാവൻ കണ്ടെത്തിയ ബലിഷ്ഠമായ കരങ്ങൾ സ്വന്തം കൂടെപിറപ്പിന്റെയാണെന്ന് അറിഞ്ഞപ്പോൾ, ഊട്ടിയുറപ്പിച്ച പകയുടെ മരകുറ്റികൾ,അയാളുടെ ഹൃദയ കവാടത്തിൽ വലിയൊരു മുറിവ് അവശേഷിപ്പിച്ചു....
മനപൂർവ്വം കവർന്നെടുത്ത, അവളുടെ ചാരിത്ര്യം കൊണ്ടായിരുന്നു ആ മുറിവിൽ മരുന്ന് പുരട്ടി ,ആശ്വാസത്തിന്റെ സുഗന്ധം നുണഞ്ഞത്.. അയാളുടെ ഉച്ഛിഷ്ടമായി മാത്രം കാമുകിയെ കണ്ടതും വികലമായ മനസ്സിനെ ഭ്രാന്തിന്റെ മേമ്പൊടി ചേർത്ത് സ്വന്തം മനസാക്ഷിയെ വിശ്വസിപ്പിച്ചതും അയാളാണ്..അനിയന്ത്രിതമായ വികരമായിരുന്നില്ല, അവളെക്കുറിച്ചുപോലും, ചിന്തിക്കാതെ പകയുടെയും, ഒറ്റയ്ക്കായി എന്നു സ്വയം വിശ്വസിപ്പിച്ചു ചെയ്തുകൂട്ടിയ വൈരാഗ്യത്തിന്റെയും അഗ്നിയെ ആളികത്തിച്ചു പകരം വീട്ടുകയായിരുന്നു.... അവിടെ അയാൾ മാത്രമായിരുന്നു ശരി....
താണ്ടിയ വഴികളിലൊരിക്കലും സ്നേഹത്തോടെ പെരുമാറിയിട്ടില്ലാത്ത അയാളുടെ അനിയനോട് അയാൾ വീണ്ടും ദിശതെറ്റി ആഞ്ഞടിച്ച കനൽകാറ്റായിരിക്കുന്നു. ഈ ക്രൂരതയുൾകൊള്ളാനും ക്ഷമിക്കാനും അയാളെ സ്നേഹിച്ചിരുന്ന സഹോദരനും കാമുകിക്കും കഴിയുമോയെന്നതും അയാളുടെ ആകുലതകളിൽ പറ്റിപ്പിടിച്ചു...
കവർന്നെടുത്ത ചാരിത്യത്തെയും കൊണ്ട് അന്നുരാത്രി തന്നെ വീടുവിട്ടിറങ്ങിയപ്പോൾ ഒരുപക്ഷേ അയാൾ ഉപേക്ഷിച്ചിട്ട ജീവന്റെ സ്പന്ദനമാകും മൂന്നുവയസ്സുകാരിയുടെ കൗതുകകണ്ണിലൂടെ പിൻവിളിയായത്..
എല്ലാവരും,കൂട്ടത്തിൽ ഭ്രാന്തനെന്ന് മുദ്രകുത്തിയ അയാൾക്ക് ആ കൊച്ചുകുട്ടിയുടെ മനസ്സിൽ ചാർത്തിയ അയാളുടെ ചിത്രം പച്ചയായ മനുഷ്യന്റെയെന്ന തിരിച്ചറിവിൽ പുതിയൊരു പ്രകാശം, ഇരുട്ടുമൂടിയ അയാളുടെ ജീവിതത്തെ പ്രകാശിപ്പിക്കുകയായിരുന്നു...
അന്നത്തെ പകൽ മുഴുവൻ ഭൂതകാലത്തിന്റെ അവശേഷിപ്പുകളിൽ പൊടിയും ചാരവും തിരക്കിയുള്ള യാത്രയിലായിരുന്നു അയാൾ.. പെട്ടന്നൊരു ഭൂമികുലുക്കമോ കൊടുങ്കാറ്റോ കൊണ്ടു തൂത്തെറിയപ്പെടാവുന്ന ജീവിതത്തിൽ അവശേഷിപ്പുകളുടെ ഭാണ്ഡകെട്ടുകളിൽ അയാൾ തിരഞ്ഞതും അയാളുടെ മാത്രം മിച്ചങ്ങളായിരുന്നു...
അങ്ങിനെയെങ്കിൽ,തീർച്ചയായും ഇതേ പ്രായത്തിൽ ഒരു കുഞ്ഞുജീവൻ അയാളുടെ പിൻഗാമിയായി ...ചിന്തകൾ കാടുകയറവേ തെറ്റുകളോരോന്നായി ചോദ്യങ്ങളുന്നയിക്കാൻ തുടങ്ങിയിരിക്കുന്നു..ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ...
ഒരു തിരിച്ചുപോക്ക് അനിവാര്യമോ?? വെറുമൊരു മാപ്പുപറിച്ചിലിൽ തീരുമോ..സ്വയം കണ്ടെത്തുന്നയുത്തരങ്ങളെക്കാൾ മറ്റുള്ളവരുടെ ചോദ്യത്തിന്റെ പൊരുളുകൾ അയാളിൽ ആദ്യമായി പൊട്ടിവിരിഞ്ഞു..
വർഷങ്ങൾക്ക് ശേഷവും മാറ്റമില്ലാതെ നിൽക്കുന്ന അന്വേഷണം സ്നേഹസാമിപ്യങ്ങൾക്കാണെന്നും അയാൾ തിരിച്ചറിയുകയായിരുന്നു... തിരിച്ചറിവുകളുടെ വഴിത്താരകളിലെങ്ങും പിൻവിളിപോലെ അയാളെ അലട്ടിയത് മൂന്നുവയസിന്റെ കൊഞ്ചലുകളും പ്രീയപ്പെട്ട മറ്റെന്തൊക്കെയൊ ആയിരിക്കുന്നു...
ഒരുപാട് ആശങ്കകൾക്കൊടുവിൽ, തീരുമാനം മടങ്ങിപോക്കിലെത്തി നിൽക്കുമ്പോൾ പരിവർത്തനങ്ങൾക്ക് വിധേയമാക്കപ്പെടുന്ന മനസാക്ഷിക്കുമുമ്പിൽ അയാൾ തോൽവി സമ്മതിച്ചു..
അതുവരെയുള്ള നാണയശേഖരങ്ങൾ എണ്ണി തിട്ടപ്പെടുത്തി യാത്രക്കാവശ്യമായ മുന്നൊരുക്കങ്ങൾ സ്വപ്നം കണ്ടുകൊണ്ട് ,അയാളുറങ്ങി....വർഷങ്ങൾക്ക് ശേഷം അയാളിൽ സ്വപ്നങ്ങൾ കൂടുവെച്ചു..മോഹങ്ങളും.. വളർച്ചയുടെ പടവുകളിൽ ആശങ്കയുടെ കനലുകൾ എരിക്കുന്നവനോടുള്ള കടപ്പാടല്ല പിതൃത്വം.... ഉള്ളിലെ രക്തത്തോട് കലർന്ന രേതസ്സിനെ ജീവനായി പരിവർത്തനം ചെയ്യുന്നതുമല്ല മാതൃത്വം..സ്വയം കണ്ടെത്തിയ നിർവചനങ്ങൾക്കുമപ്പുറം ബന്ധങ്ങൾ തീർക്കുന്നയാഴങ്ങളിൽ പുതിയ ജീവിതം തിരയുകയാണ് അയാളിപ്പോൾ... ചെയ്ത തെറ്റുകൾക്ക് മാപ്പില്ല.. എങ്കിലും സ്വയം തിരുത്താൻ ഒരവസരം ...
അയാളുടെ ജീവിതം നിറം വെക്കട്ടെ.. അയാൾ മടങ്ങി പോകട്ടെ.. കാത്തിരിക്കുന്നവരിൽ വാത്സല്യം തിരയുന്ന കുഞ്ഞുകണ്ണുകളുണ്ടാകട്ടെ..., കാത്തിരിപ്പിൽ നീക്കിവെച്ച സ്നേഹം കനലുകളായി അയാളിലെ പാപങ്ങൾ തുടച്ചു നീക്കട്ടെ...പശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തമില്ലെങ്കിൽ ക്ഷമിക്കാൻ എല്ലാവരും തയ്യാറാകട്ടെ...
(അവസാനിച്ചു)
അശ്വതി അരുൺ....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot