ഒരു കവിതയെഴുതാൻ നിൻ
മിഴി പോര. പെണ്ണെ ....!
മിഴിയിലുയിരായ് ജ്വലിച്ചു നില്ക്കും
അഴലിന്നഗാധ ഗൂഡ വിസ്ഫോടനം
താങ്ങാൻ കരുത്തില്ലെനിക്കു മീ
ക്ഷിതിക്കുമിപ്പോൾ .!
പ്രളയമല്ലെ ഭൂമിയിൽ പെണ്ണേ ...,
പ്രണയമില്ല മിഴിയിൽ.!
പരിഭവമേതുമില്ലാതഴലിനൊരു
സാന്ത്വന വാക്കുമില്ലെൻ മനസിലും.
എങ്കിലും പരസ്പരം തോളോടു
തോൾ ചേർന്നിരിക്കാം പിണക്കവും ,
പരിഭവ കെട്ടുമഴിച്ചു കൈമാറിടാം .
ചേക്കേറുവാനവസാന ചില്ലയും തേടി
പറക്കാം ,പറന്നു തളരുമ്പോളെങ്കിലും
ഈ തോളിൽ തല ചായ്ച്ചിരിക്കാം .
വിരസമായ് തോന്നും വരെയും വിശ്രമിക്കാം .
പിന്നെയും പറക്കാം നിൻ പക്ഷം നിവർത്തി
ഈ യനന്തവിഹായസ്സിൽ .
ഞാനില്ലയെങ്കിലും ,എന്റെ കൂട്ടു വേണ്ടെങ്കിലും .!
വെറുപ്പിന്റെ വാല്മീകം പൊട്ടിച്ചെറിയുക .,
ജല കുമിള പോലുള്ള ജീവിതത്തിൽ.
പലരുമിതു വഴി കടന്നു പോയ്
കാല്പാടുകൾ എല്ലാം മാഞ്ഞു പോയ് .
മതത്തിന്റെ ,നെറികെട്ട രാഷ്ടീയ
തെയ്യവും ,ഈ മഹാപ്രളയത്തിൽ
ഒലിച്ചുപോയി.
നീ തിന്ന പാത്രത്തിൽ ഞാൻ തിന്നതല്ലേ.?
നീ നിദ്രപൂകിയ മൺതറയിൽ ഇന്ന്
ഞാനും കിടന്നില്ലേ ഓമലാളേ .?!
വിശപ്പിന്റെ ഭാഷയും ,ദാഹത്തിൻ രൂപവും ,
ഒന്നായ രാപ്പകൽ മെല്ലെ മറയുംമ്പോൾ,
മറക്കില്ലാരിക്കലും മനസ്സിന്നടിത്തട്ടിൽ
മഹാപ്രളയം തന്ന ആത്മബന്ധം.!
.........................
അസീസ് അറക്കൽ
ചാവക്കാട് .
@ copyright protected*
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക