നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൾ

Image may contain: 1 person
ഒരു തുണ്ടുകടലാസിൽ ഞാൻ എല്ലാം എഴുതി വച്ചു. ഇനി അവൾ വരുമ്പോൾ ഇത് കൈമാറണം. ഇനിയും ഹൃദയം നീറി നീറി....
വയ്യ.. എന്തുവന്നാലും വേണ്ടീല.. ഈ തീരുമാനം അന്തിമമാണ്.
ഒരു പക്ഷേ അവൾ അവളുടെ വീട്ടുകാരോട് പറഞ്ഞേക്കാം. വീട്ടുകാർ തനിക്കെതിരെ കലാപക്കൊടി ഉയർത്തിയേക്കാം. എന്തും നേരിടാനുള്ള മനക്കരുത്ത് തനിക്കുണ്ട്.
എന്ന് മുതലാണ് ഞാനവളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എന്ന് മുതലാണ് അവളെന്റെ കണക്കുകൂട്ടലിന്നിരയായത്. എന്നു മുതലാണ് അവളെന്റെ ഹൃദയത്തിൽ ചേക്കേറിയത്?.
അതെ അവളെന്നും കടയിൽ വരുമായിരുന്നു. മുടങ്ങാതെ.
അങ്ങിനെ അവളെന്റെ പരിചയക്കാരിയായി. പക്ഷേ ആ പരിചയവും അടുത്തിടപഴകലുമെല്ലാം കച്ചവടത്തിന്റെ ഒരു തന്ത്രമായിരുന്നു.
പക്ഷേ അത് ഇത്രത്തോളം വളരുമെന്ന് ഒരിക്കലും കരുതിയില്ല.
പിന്നീട് അവളുടെ വരവുകൾ കുറഞ്ഞു വന്നു. അവളെന്നും വരുമെന്ന് കരുതി ഞാൻ കാത്തിരിക്കും.
എന്നാൽ അവൾക്കു കാര്യം മനസ്സിലായിത്തുടങ്ങിയതായിരിക്കും എന്നിൽ നിന്നകലാൻ കാരണം.
ഏതായാലും വേണ്ടീല. മനസ്സിലടക്കിപ്പിടിച്ചിട്ട് കാര്യമില്ല. തുറന്നു പറയണം.
പക്ഷേ എങ്ങിനെ പറയും. പറയുമ്പോൾ അവളുടെ പ്രതികരണം എന്തായിരിക്കും. ഇനി അഥവാ ആരെങ്കിലും കേട്ടാലോ?
ആകെ വഷളത്തരമാണ്.
അതു കൊണ്ട് എഴുതിക്കൊടുക്കാം. വിശദമായി എഴുതാമല്ലൊ.
സൗകര്യം പോലെ അവൾക്ക് വായിക്കുകയും ചെയ്യാം.
അങ്ങിനെയാണ് ഒരു തുണ്ടു കടലാസിൽ ഞാൻ എന്റെ ഹൃദയാഭിലാഷം കുറിച്ചു വച്ചത്.
അങ്ങിനെ ആ സന്ദർഭം വന്നെത്തി.
ഞാൻ മടക്കി എടുത്തു വച്ച ആ കടലാസ് കഷണം അവളുടെ കൈകളിൽ സമർപ്പിച്ചു.
തുറന്നു നോക്കിയ അവൾ അത് വായിച്ചിരിക്കാം.
രൂക്ഷമായി എന്നെ നോക്കി ആ കടലാസ് കഷ്ണം ഉള്ളം കൈയിൽ ചുരുട്ടിപ്പിടിച്ച് അവൾ വേഗത്തിൽ നടന്നു പോയി.
ഇനി എന്തൊക്കെയായിരിക്കും സംഭവിക്കുക.
ഞാൻ ചില തീരുമാനങ്ങൾ എടുത്തു.
പടാപടാമിടിക്കുന്ന ഹൃദയത്തിന്റെ വിങ്ങലുകൾ എന്നെ തളർത്താതിരിക്കട്ടെ.
എങ്കിലും ഈ നോമ്പുകാലത്ത് തന്നെ അവൾക്ക് എഴുത്ത് കൊടുത്തത് കച്ചവടത്തെ ബാധിക്കുമോ?.
പക്ഷേ കൊടുക്കാതിരിക്കാൻ കഴിയില്ലല്ലോ... മനസ്സിൽ അടക്കിപ്പിടിച്ച് എത്ര നാൾ..?
മണിക്കൂറുകളൊന്നും വേണ്ടി വന്നില്ല.
കടയുടെ മുന്നിൽ വന്നു നിന്ന ബുള്ളറ്റിൽ നിന്നും തടിമാടന്മാരായ രണ്ട് പേർ ചാടിയിറങ്ങി.
എന്താണ് ഇനി സംഭവിക്കാൻ പോണത് എന്നൊന്ന് ആലോചിച്ചു വന്നപ്പോഴേക്കും ആ തടിമാടന്മാർ എന്റെ മുന്നിലെത്തിയിരുന്നു.
അവർ എന്റെ നേരെ നീട്ടിയ കൈകളിൽ ആ തുണ്ടം കടലാസുമുണ്ടായിരുന്നു.
അവരുടെ ഘനഗംഭീര ശബ്ദം." എന്താടാ ഇത്"?.
"ഏത്"? പതറിക്കൊണ്ടായിരുന്നു എന്റെ ചോദ്യം.
"ഈ എഴുതിയത് വായിക്കടാ" ഒരു ആജ്ഞതന്നെയായിരുന്നു അത്.
"അയ്യായിരത്തി അറുന്നൂറ്റിമുപ്പത്തിരണ്ട് രൂപ"
ഞാൻ വേഗത്തിൽ വായിച്ചു മറുപടി കൊടുത്തു.
"ഇന്നാ പിടിച്ചോ.. ആറായിരം ഉണ്ട്. ബാക്കി അവിടെ ഇരിക്കട്ടെ.. ഇനിയും കുട്ടി വരുമ്പോൾ കൊടുത്തോളണം.. പിന്നെ അയ്യായിരത്തിൽ കൂടണ്ട..".
ഹാവൂ ആശ്വാസമായി!....ഈ ആഴ്ചത്തെ കുറിപ്പൈസ കൊടുത്താലും ബാക്കിയാ..
ഹുസൈൻ എം കെ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot