തോറ്റവൻ ഞാൻ
ജീവിതത്തിലെന്നും തോറ്റവൻ ഞാൻ
ജാതികളിലേറ്റം താണ ജാതിയിൽ ജനിച്ചുപോയി
ആ ജനനം തന്നെയൊരു തോല് വിയായി .
പക്ഷെ അംബേദ്കറും ഗുരു നാരായണനും
ജ്വ ലിപ്പിച്ച പന്തങ്ങളിൽനിന്നൊരു
കുഞ്ഞു തിരി ഞാൻ കൊളുത്തി
ആ തിരിവെട്ടത്തിലെന്നുള്ളിലെ
ഇരുളിനെയകറ്റാൻ ശ്രമിക്കെ
പണ്ടെന്നോ വേരറ്റുപോയൊരാ ജാതിചിന്തകൾ
വീണ്ടും പുതു നാമ്പെടുക്കുന്നുവോ ! കഴിവിനേക്കാളുപരി ജാതിയും മതവും
പിന്നെ പണവും മാനദണ്ഡങ്ങളാകുന്നുവോ !
പിന്നോട്ടു തള്ളുന്നു പഴുതുകളില്ലാതെ
വാക്കിലും നോക്കിലും അവഗണമാത്രം
ജീർണിച്ചുപോയി മഹാന്മാർ തൻ വാക്കുകൾ
അവരുടെ സ്വപ്നങ്ങളെല്ലാം
സ്വപ്‌നങ്ങൾ മാത്രമായി .
ഒരു ചില്ലുപാത്രം വീണുടഞ്ഞപോലെന്റെ കാമനകളെല്ലാം ചിതറിത്തെറിച്ചു പോയി.
മനസ്സിന്റെ താളം തെറ്റിയോ !
അറിയില്ല ഒന്നുമറിയില്ല
കൈത്തിരി കെട്ടുപോയി
ഇരുളിലാണ്ടുപോയ് ഞാൻ.
പക്ഷെ വിശപ്പിന്റെ വിളികളുയരുന്നു
കൈനീട്ടി ഞാൻ ഒരുനേരത്തെയന്നത്തിനായ്
കിട്ടിയതോ പരിഹാസവാക്കുകൾ !
യാചിക്കുന്നവന്റെയും ജാതി ചോദിക്കുന്നുവോ?
നിവൃത്തിയില്ലാതെഞാൻ കള്ളനായി
ഒരുനേരത്തെയന്നതിന്നു കള്ളനായി
പാ തികഴിക്കവേ ആക്രോശമുയരുന്നു ചുറ്റും
താഡനങ്ങളേറ്റു കുഴഞ്ഞുവീഴുമ്പൊഴും
ബോധം മറയുമ്പോഴും കണ്ടു ഞാൻ
എന്റെ ജാതിപ്പേര് വിളിച്ചാർക്കുന്ന ജനത്തിനേ
കോടികൾ കട്ടവർ , തട്ടിപ്പു നടത്തിയോർ
പിന്നെ കൈക്കൂലി വാങ്ങിയോർ
പിന്നെയും പിന്നെയും കുറ്റങ്ങൾ ചെയ്തവർ
എല്ലാവരും ശീതീകരിച്ചമുറിയിൽ
മൃഷ്ടാന്നഭോജ്യരായി ഉറങ്ങുന്നു സ്വച്ഛം
അവർക്കൊക്കെ മുന്നിൽ ഞാൻ തോറ്റുമടങ്ങുന്നു.
ഹാ ! ആ മഹാന്റെ വാക്കുകൾ വീണ്ടും അന്ന്വർത്ഥമാകുന്നുവോ
ഒരു ഭ്രാന്താലയമോ എന്റെ നാട് ! കഷ്ടം !
അനൂപ് ജെ എസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക