വീടുമാറ്റം എപ്പോളും ഒരു തലവേദന പിടിച്ച പണിയാണ്. എല്ലാ സാമാനങ്ങളും പെറുക്കിക്കെട്ടി മറ്റൊരു വീട്ടിലേക്കു ഷിഫ്റ്റ് ചെയ്തു അവിടവുമായി ഒന്ന് ഇണങ്ങി വരുവാൻ അങ്ങനെ. താമസിക്കുന്ന അപ്പാർട്മെന്റിലെ താഴത്തെ നിലയിലേക്കാണ് ഞങ്ങൾക്ക് പെട്ടെന്ന് താമസം മാറ്റേണ്ടി വന്നത്.
ഫ്രിഡ്ജ് ടി വി തുടങ്ങി സാമാനങ്ങൾ ആളിനെ വിളിച്ചു മാറ്റി, ഇനിയുള്ളത് അടുക്കള ഐറ്റംസ് ഒക്കെ ആണ്, അത് ചെയ്യാനുള്ള ഡ്യൂട്ടി ഞാൻ ഏറ്റെടുത്തു, സഹായത്തിനു ഒരാളെ വിടാമെന്ന് ഫ്ലാറ്റിന്റെ ഓണർ അറിയിച്ചു. അങ്ങനെ സാധനങ്ങൾ പതിയെ താഴത്തേക്കു കൊണ്ടുപോകുന്ന ഗ്യാപ്പിലാണ് ഒരു പതിനാറു വയസ്സു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി കയറിവന്നത്.
"അക്കാ ഉങ്കളുക്ക് ഹെൽപ്ക്ക് ആൾ വേണമെന്ന് സാർ സൊന്നാർ"
അത് ശരി എന്നെ സഹായിക്കാൻ അയച്ചിരിക്കുവാണ്. മെലിഞ്ഞുണങ്ങി അസ്ഥിപഞ്ജരം കണക്കെ ഇരിക്കുന്ന ഈ പെണ്ണ് എന്ത് ഹെല്പ് ചെയ്യാനെന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി. അകത്തേക്ക് കടന്നു സാധനങ്ങൾ വാരിക്കെട്ടി അവൾ താഴേക്കു കുതിച്ചു. ഞാൻ ഒരുതവണ സ്റ്റെപ് ഇറങ്ങുന്ന സമയത്തു അവൾ നാല് തവണ കയറിയിറങ്ങി കാണും. ഇങ്ങനെ കുതിക്കാൻ ഇവളുടെ കാലിൽ ഇനിയെങ്ങാനും വല്ല യന്ത്രവും???
ദാന്ന് പറയണ സമയം കൊണ്ട് ബാക്കിയുള്ള എല്ലാ സാധനങ്ങളും അവൾ താഴെയെത്തിച്ചു. ഒരു മണിക്കൂർ ജോലി ചെയ്താൽ പിന്നെയൊരു രണ്ടു മണിക്കൂർ റെസ്റ്റെടുക്കുന്ന ഞാൻ അവളുടെ എനർജി കണ്ടു അന്തംവിട്ടു.
"അക്ക എല്ലാമേ ഇങ്ക അറേഞ്ച് പന്നാലാം"
ഈ പെണ്ണ് എന്തോന്നിതു, സ്റ്റെപ് കയറിയ ക്ഷീണം തീർക്കാൻ എത്ര മണിക്കൂർ ഉറങ്ങണം ന്നു ആലോചിച്ചു നിന്ന എന്നോട് ഇനി കൊണ്ടുവന്നതെല്ലാം ഒതുക്കിപ്പെറുക്കി വെക്കാംന്നു. ഒറ്റ സെക്കൻഡിൽ അവൾ അടുക്കളയിലേക്ക് ചാടി, കൊണ്ടുവന്ന ബോക്സിലെ പാത്രങ്ങൾ തരം തിരിച്ചു പുറത്തെടുത്തു വെക്കുന്നു, പാതിമനസ്സോടെ ഞാനും കൂടി.
കുപ്പിയിൽ നിന്നും പുറത്തുചാടിയ ഭൂതം കണക്കെ അവൾ ജോലിയിലാണ്, ഞാൻ ഒറ്റയ്ക്കായിരുന്നെങ്കിൽ രണ്ടു ദിവസം എടുത്താൽ തീർക്കാൻ പറ്റാത്ത പണിയവൾ ഒറ്റദിവസം കൊണ്ട് തീർത്തു തന്നു. എല്ലാം കഴിഞ്ഞപ്പോൾ കാര്യമായ അദ്ധ്വാനം ചെയ്യാത്ത ഞാൻ ഒടിഞ്ഞുതൂങ്ങി വീഴുന്ന അവസ്ഥയിൽ ആയി, അവൾ പക്ഷെ ഇനിം വല്ലോം ഉണ്ടേൽ കൊണ്ടുവാ എന്ന ഭാവത്തിലും. ഇനി നിർത്തിയാ ആ ഫ്ളാറ്റിടിച്ചു നിരപ്പാക്കി പുതിയതൊന്ന് വെക്കാൻ പറയും പെണ്ണ്.
"റേറ്റ് യെവളോ ?" ലോകത്തില്ലാത്ത ചാർജ് വാങ്ങും ന്നു മനസ്സിലുറപ്പിച്ചു ഞാൻ ചോദിച്ചു.
"ഏതാവത് കൊടുങ്കോ അക്കാ " എന്തേലും കൊടുക്കാൻ
നൂറിന്റെ രണ്ടു നോട്ടുകൾ ഞാൻ അവൾക്കു നേരെ നീട്ടി ഒന്നും മിണ്ടാതെ പൈസയും വാങ്ങിയവൾ ഇറങ്ങി നടന്നു. വെറുതെ അവൾ എന്ത് പറയുമെന്നറിയാനാണ് ഇരുന്നൂറു രൂപ കൊടുത്തതു, അവൾ ചെയ്ത അധ്വാനത്തിന് അതൊന്നും പോരാ, നടന്നു നീങ്ങുന്ന അവളെ നോക്കി ചെയ്തത് തെറ്റായിപ്പോയി എന്ന തോന്നലിൽ ഞാൻ നിന്നു.
കുറച്ചു ദിവസം കഴിഞ്ഞു അറഞ്ചം പുറഞ്ചം മഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം, ഒരിടത്തു പോവാൻ ഒരുങ്ങിക്കെട്ടി പുറത്തിറങ്ങിയപ്പോളാണ് കണ്ടത് റോഡ് തോടായി കിടക്കുവാണ് ഓട്ടോ പിടിക്കുക തന്നെ വഴി. വന്ന ഓട്ടോകളെല്ലാം ഫുൾ ലോഡ് ആണ് കാത്തിരുന്നു ഒടുവിൽ ഒരെണ്ണം നിർത്തി. കയറി ഇരുന്നു ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കിയ ഞാൻ ഞെട്ടി. അവൾ !! അന്ന് വീട്ടിൽ എന്നെ സഹായിക്കാൻ വന്ന അതെ പെണ്ണ്.
അവൾ എന്നെ നോക്കി ചിരിച്ചു, എന്തായിരിക്കും അവളുടെ മനസ്സിൽ വീട്ടിലിട്ടു പണിയെടുത്തു പഞ്ചറാക്കി മര്യാദക്ക് കാശു പോലും തരാത്ത പെണ്ണുംപിള്ള പിന്നേം വന്നോ എന്നോ മറ്റോ ആയിരിക്കുമോ, ചിരിക്കണോ വേണ്ടായോ എന്ന ഭാവത്തിൽ ഞാൻ ഇരുന്നു.
"അക്ക എപ്പടി ഇരുക്കു സൗഖ്യമാ " അവൾ ചോദിക്കുന്നു, ഫോൺ കയ്യിലെടുത്തു അതിൽ തോണ്ടുന്നതായി ഭാവിച്ചു സംസാരിക്കാൻ വലിയ താല്പര്യം ഇല്ല എന്ന മട്ടിൽ അലസമായി ഞാനെന്തോ മറുപടി കൊടുത്തു. ഇറങ്ങേണ്ട സ്ഥലം ആയപ്പോൾ നൂറിന്റെ നോട്ട് അവൾക്കു കൊടുത്തിട്ട് ഞാനിറങ്ങി നടന്നു. സാധാരണ നാല്പതോ അമ്പതോ മറ്റോ ആണ് കൊടുക്കാറ് . നടന്നു നീങ്ങിയ എന്റെ അരികിലേക്കവൾ എത്തി, കുറച്ചു നോട്ടുകൾ എനിക്ക് നേരെ നീട്ടിയവൾ പറഞ്ഞു,
"അക്ക ബാലൻസ് "
നോട്ടുകൾ കയ്യിലേക്ക് വെച്ചുതന്നവൾ വണ്ടി വിട്ടുപോയി. അങ്ങനെ വീണ്ടും അവൾ എന്നെ ഞെട്ടിച്ചു.
പിന്നെ ഞാനവളെ കാണുന്നത് അപർട്മെന്റ് ബിൽഡിങ്ങിൽ വെച്ചാണ് നാട്ടിൽ പോയി തിരിച്ചു വന്ന ദിവസം . നേരം വെളുത്തുവരുന്നതേ ഉള്ളു അപ്പാർട്മെന്റും പരിസരവും അടിച്ചു വാരുന്ന ജോലിയിലാണവൾ. എന്നെക്കണ്ടതും അവൾ ഒരു ചിരി പാസ്സാക്കി,
"അക്കാ ഊരുക്ക് പോയി തിരുമ്പി വര്ക്കിരയാ "
അതെയെന്ന് ഞാൻ തല കുലുക്കി
"'അമ്മ അപ്പാ എല്ലാം നല്ലാ ഇറുക്കാ ?" ഇവൾക്കിതെന്തൊക്കെ അറിയണം. സുഖമെന്ന് ഞാൻ മറുപടി കൊടുത്തു. ഫ്ലാറ്റിലേക്ക് കയറുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു,
"ഫ്രീ ആകുംബോത് എന്നോടാ ഫ്ലാറ്റ് വര മുടിയുമാ ?"
"ഇതോ വരേൻ അക്ക"
ഒരു കുളിയും പാസ്സാക്കി കഴിയുന്ന സമയം കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു. ഡോർ തുറന്നതും അവൾ അകത്തേക്ക് കയറി.
ഒരു കുളിയും പാസ്സാക്കി കഴിയുന്ന സമയം കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു. ഡോർ തുറന്നതും അവൾ അകത്തേക്ക് കയറി.
"ഏതാവത് വേലയിറുക്കാ അക്കാ?"
ഞാനൊന്നും പറയാതെ അഞ്ഞൂറിന്റെ ഒരു നോട്ട് അവൾക്കു നേരെ നീട്ടി,
"അന്നേയ്ക്കു നീ നിറയെ വേല എല്ലാം പന്നിയാച് അതുക്കു "
"നീങ്ക അന്നേയ്ക്കെ പണം കൊടുത്താർ അക്കാ അത് പോതും"
"അത് പറവായില്ലേ ഇതു വെച്ചുകൊ " ഞാൻ പണം വീണ്ടും അവൾക്കു നേരെ നീട്ടി.
"പണം തേവയില്ലായ് അക്കാ"
അവൾ വാങ്ങില്ല.
"കേരളം ചിപ്സ് ശാപ്പിടുവാ ?" ഞാൻ ചോദിച്ചു
ഒരു പ്ലേറ്റിൽ നിറയെ ചിപ്സുമായി ഞാനും അവളും നിലത്തു ചമ്രം പടിഞ്ഞിരുന്നു. അവൾ അവളുടെ കഥ പറഞ്ഞു.
ദേവി എന്നാണു പേര്, തമിഴ്നാട്ടിലെ ഏതോ കുഗ്രാമത്തിൽ ജനിച്ചു വളർന്നവളാണ്. കൃഷിയും മറ്റുമായി കഴിഞ്ഞു കൂടിയിരുന്ന കുടുംബം അച്ഛനും അവളും അനുജത്തിയും അടങ്ങുന്ന കുടുംബം. കൃഷി നഷ്ടത്തിലായപ്പോൾ ആരോടോ കടം വാങ്ങി, പലിശ പെരുകി നിൽക്കക്കള്ളിയില്ലാതായപ്പോൾ അവളുടെ അച്ഛൻ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.
ബാധ്യതകൾ തീർക്കാൻ പണം പലിശയ്ക്ക് കൊടുത്ത ആളിന്റെ മകനെ ദേവിക്ക് വിവാഹം ചെയ്തു നൽകാൻ നാട്ടുക്കൂട്ടം തീരുമാനിച്ചു(ഇത്തരം ഗ്രാമങ്ങളിൽ ഇപ്പോളും നാട്ടുകൂട്ടം ഒക്കെ കൂടിയാണ് പല പ്രശ്നങ്ങളും പരിഹരിക്കാര് ). പഠനം പാതിവഴിയിൽ നിർത്തി ഇതു വരെ നേരിൽ കാണാത്ത ആർക്കോ താലികെട്ടാൻ ദേവി തല കുനിച്ചു കൊടുത്തു.
പിന്നീടാണ് അറിയുന്നത് ഭർത്താവിന് മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ടെന്നു. അയാളുടെ പീഡനം സഹിക്ക വയ്യാതെ ആയപ്പോൾ അവൾ വീട്ടിലേക്കു മടങ്ങി. തിരിച്ചു ചെല്ലാൻ ഭർത്താവിന്റെ വീട്ടിൽ നിന്ന് ഭീഷണി ശക്തമായപ്പോൾ ഉള്ളതെല്ലാം വാരിക്കെട്ടി അവർ നാട് വിട്ടു. ചെന്നൈയിൽ വന്നു താമസമാക്കി.
അന്ന് തൊട്ടു തുടങ്ങിയ അധ്വാനമാണ്. അനുജത്തിയെ അടുത്തുള്ള സ്കൂളിൽ ചേർത്ത് അമ്മയെ വീട്ടുഭരണവും ഏൽപ്പിച്ചു അവൾ ജോലിക്കിറങ്ങി വൈകുന്നേരം വരെ വീട്ടുജോലിയെടുക്കും, അത് കഴിഞ്ഞാൽ പിന്നെ ഓട്ടോ ഓടിക്കും. അവൾക്കു പഠിക്കണ്ടേ എന്ന് ഞാൻ അവളോട് ചോദിച്ചു.
"ഞാൻ വേല പണ്ണിയാ താൻ അവൾക്കു പടിക്ക മുടിയും "
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം മറന്നു ഇങ്ങനേയും കഷ്ടപ്പെടുന്നവർ. ചിലർ അങ്ങനെയാണ് അടുത്ത് അറിഞ്ഞു കഴിയുമ്പോൾ വല്ലാത്തൊരു ബഹുമാനം തോന്നും. എനിക്ക് അവളോട് ഒരു അനുജത്തിയോടെന്ന പോലെ സ്നേഹം തോന്നി.
"അക്കാ എനിക്ക് ഉന്ഗങ്ങളെ നല്ല പുടിച്ചിരുക്കു "
പോകുവാൻ നേരം അവൾ പറഞ്ഞു. ഇറങ്ങാൻ നേരം വീണ്ടും ഞാൻ അവൾക്കു നേരെ പണം നീട്ടി.
"വെച്ചുകൊ ദേവി"
അവൾ വാങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ എപ്പോഴെങ്കിലും വന്നു വീടൊക്കെ തൂത്തു താ എന്ന് പറഞ്ഞപ്പോൾ അവൾ ആ പണം വാങ്ങി.
പിറ്റേന്ന് കാലത്തു പണിയൊക്കെ ഒതുക്കി വെറുതെ ഇരിക്കുന്ന സമയത്തു അവൾ പ്രത്യക്ഷപ്പെട്ടു തൂത്തു തുടയ്ക്കാൻ. അങ്ങനെ വീണ്ടും അവൾ എന്നെ തോൽപ്പിച്ചു. ഇന്നിപ്പോ ചെന്നൈ നഗരം വിട്ടു പോവാനുള്ള സമയം ആയപ്പോൾ പിരിയാൻ ഇഷ്ടമില്ലാത്തവരുടെ കൂട്ടത്തിൽ ഇനി അവളുമുണ്ടാകും എന്റെ കുഞ്ഞനുജത്തി.
Anjali Kini
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക