Slider

സുബ്രഹ്മണ്യന്‍ നമ്പൂതിരി ഏന്റ് സണ്‍സ്. കഥ.

0
Image may contain: one or more people and people sitting

മേല്‍പ്പുര ഇടിഞ്ഞുവീണ് ചെങ്കല്ലുചുമരു മാത്രം അവശേഷിച്ച പടിപ്പുരയുടെ മുന്‍പില്‍ സുരേഷ് ഒന്നു സംശയിച്ചു നിന്നു.ചവിട്ടു പടികളുടെ കല്ലുകള്‍ പലതും വശങ്ങളിലേയ്ക്ക് ചെരിഞ്ഞും ഇടിഞ്ഞു വീണും കിടക്കുന്നു.കല്ലുകള്‍ ചവിട്ടാതെ അയാള്‍ പടിപ്പുരയുടെ ചെമ്മണ്‍ തിണ്ണയില്‍ ചവുട്ടി കയറി.
നീണ്ടുവളര്‍ന്ന ദര്‍ഭപ്പുല്ലുകള്‍ക്കും വള്ളിച്ചെടികള്‍ക്കും ഇടയിലൂടെ നീളുന്ന ഒറ്റയടിപ്പാത ഒരു വള്ളിപ്പര്‍പ്പില്‍ ചെന്നുമുട്ടിയവസാനിക്കുന്നതു പോലെ അയാള്‍ക്കു തോന്നി. അതിനപ്പുറത്തു കാണുന്ന പടിഞ്ഞാറ്റിയുടെ എടുപ്പ് ആ മന അവിടെതന്നെയുണ്ടെന്നു സൂചിപ്പിച്ചത് ആശ്വാസമായി. ജനാലയില്‍ നിന്ന് അര്‍ന്നു വീഴാറായ വാതില്‍പ്പലകകളും പട്ടികയുടെ താങ്ങില്ലാത്തുകൊണ്ട് നിരയില്‍ നിന്നൂര്‍ന്നു നില്‍ക്കുന്ന ഓടുകളും മാത്രമാണ് ആ എടുപ്പിനുള്ള മാറ്റം.
പുല്ലും വള്ളികളും വകഞ്ഞുമാറ്റിക്കൊണ്ട് അയാള്‍ മനയെ ലക്ഷ്യമാക്കി നടന്നു.
മുപ്പത്തഞ്ചു വര്‍ഷം മുന്‍പു കോളേജിന്റെ കവാടത്തില്‍വച്ച് 'കാണാം' എന്നു പറഞ്ഞു പിരിഞ്ഞതിനു ശേഷം സുബ്രഹ്മണ്യനെ പറ്റി വിവരമൊന്നുമില്ല. അന്വേഷിച്ചില്ല എന്നു പറയുന്നതാണ് ശരി. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേയ്ക്കുള്ള പാച്ചിലിനിടയില്‍ പുറകോട്ടു നോക്കാന്‍ നേരം കിട്ടാറില്ല. ഉദ്യോഗം, വിവാഹം, കുട്ടികള്‍ , അവരുടെ വിദ്യാഭ്യാസം,.. അങ്ങനെ നട്ടം തിരിക്കാന്‍ ഒട്ടേറെയുണ്ട്.അറിയാതെ വീണുകിട്ടിയ ഒരവധിദിവസം നാട്ടിലെത്തിയപ്പോള്‍ പെട്ടന്നു തോന്നിയ ഒരാശയം - സുബ്രമണ്യനെ ഒന്നു കാണണം. കണ്ടെത്തുമെന്നുറപ്പില്ലാത്ത ഒരന്വേഷണം.
സിമന്റിട്ട ഇറയത്ത് ചാരുകസേരയിലിരുന്ന് പത്രം വായിച്ചിരുന്നയാള്‍ പത്രം വശത്തേയ്ക്കു മാറ്റി നോക്കി.
'' ആരാ, മനസ്സിലായില്ല.''കട്ടിചില്ലുള്ള കണ്ണട മൂക്കിന്‍പാലത്തിലുറപ്പിച്ച് അയാള്‍ സംഭ്രമത്തോടെ എഴുനേറ്റു.നനച്ച ഭസ്മക്കുറി മായാത്ത കഷണ്ടി കയറിയ നെറ്റിയും ഉന്തിനില്‍ക്കുന്ന നെഞ്ചിലൊട്ടിക്കിടക്കുന്ന മുഷിഞ്ഞ പൂണൂലും മുട്ടോളം മാത്രം ഇറക്കമുള്ള മുഷിഞ്ഞ തോര്‍ത്തുമുണ്ടും ധരിച്ച അയാള്‍ ഒരു പക്ഷേ സുബ്രഹ്മണ്യന്റെ ഏട്ടനാവാം. പൂജാരിയായ അവന്റെ ഏട്ടനെ ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്. അന്ന് മുഖം കുറെക്കൂടിപ്രസന്നമായിരുന്നൂ. ശരീരം പൂഷ്ടമായിരുന്നു.
'' ഞാന്‍ സുരേഷ്. സുബ്രഹ്മണ്യന്റെ ഒരു സൂഹൃത്ത് .''
''സുരേഷ് !''
ഒരു നിമിഷം അകാല വാര്‍ദ്ധക്യത്തിന്റെ മറനീക്കിക്കൊണ്ട് ആ രൂപത്തിലൊളിച്ചിരുന്ന സുബ്രഹ്മണ്യന്‍ ആഹ്ലാദത്തോടെ മുറ്റത്തേയ്ക്കു ചാടിയിറങ്ങി. സഖാവ് സുബ്രഹ്മണ്യന്‍.
'' എത്ര കാലായി കണ്ടട്ട് ! '' ഇറയത്തെ ബഞ്ചില്‍ സുരേഷിനെ പിടിച്ചിരുത്തുമ്പോള്‍ പറയാനാവാത്ത ആഹ്ലാദം അയാളെ വീര്‍പ്പു മുട്ടിക്കുന്നത് സുരേഷ് ശ്രദ്ധിച്ചു.
''എന്നെ കണ്ടട്ട് തനിക്ക് അത്ഭൂതം തോന്ന്ണ്ടാവും അല്ലേ ? ഈ ഭസ്മക്കുറീം മുഷിഞ്ഞ പൂണൂലും കഷ്ടിച്ച് അരമറയ്ക്കണ തോര്‍ത്തുമുണ്ടും.. ഇങ്ങനെയൊരു വേഷം ഒട്ടും പ്രതീക്ഷിച്ചില്യ, അല്ലേ ? ''
അതു ശരിയായിരുന്നു. വളച്ചുകുത്തിയ മുണ്ടും ടീഷര്‍ട്ടും ധരിച്ച് ചൊറുചൊറുക്കോടെ കാമ്പസ്സില്‍ ഓടിനടന്ന എസ് എഫ് ഐ നേതാവ്. യാഥാസ്ഥിതികമായ ഒന്നും അംഗീകരിക്കാത്തവന്‍. ഏതു സമരത്തിനും മൂന്‍പന്തിയില്‍ കൊടിപിടിച്ചയാള്‍. കലഹമില്ലാത്തിടത്തും കലഹമുണ്ടാക്കുന്ന വില്ലന്‍.ചരിത്രത്തോടു കലഹിക്കുന്നവന്‍ . ഹിസ്റ്ററി പ്രൊഫസര്‍ രാമകൃഷ്ണനെ ചോദ്യങ്ങള്‍കൊണ്ട് അടിയറപറയിച്ചവന്‍.
''amazing change !'' ഒരാത്മഗതം പോലെ സുരേഷ് പറഞ്ഞത് സുബ്രഹ്മണ്യന്റെ ഉള്ളു തുറന്നു.
'' ഞാന്‍ എങ്ങനെ ഈ കോലത്തില്‍ എത്തിപ്പെട്ടുവെന്ന് എനിക്കു തന്നെയറിയില്ല. ഏട്ടന്റെ അകാലമരണം , ഏട്ടത്തിയൂടെ വീവാഹത്തിനു വേണ്ട പണം കിട്ടാന്‍ വേണ്ടി ഒരു വേളി, രണ്ടാമത്തെ പ്രസവത്തില്‍ അവളുടെ മരണം, അങ്ങനെ നീങ്ങി ജീവിതം. ജോലി അന്വേഷിക്കാനും നാടുവിടാനും അവസരമുണ്ടായില്ല. ഒടുവില്‍ വയറ്റുപിഴപ്പിനു വേണ്ടി അടുത്തൊരമ്പലത്തിലെ ശാന്തിക്കാരനായി. എന്നെ പിന്‍തുടര്‍ന്ന് എന്റെ രണ്ടുണ്ണികളും ശാന്തിക്കാരായി. ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേരും ഈശ്വരപ്രസാദം വില്‍ക്കുന്ന കച്ചവടക്കാരാണ്. എല്ലാവിധ മനക്ലേശ പരിഹാരത്തിനും സമീപിക്കുക 'സുബ്രഹ്മണ്യന്‍ നമ്പൂതിരി ഏന്റ് സണ്‍സ്' , കാര്യാപറമ്പ് മന.'' പഴയകാലത്തെ സുബ്രഹ്മണ്യനെ പോലെ അയാള്‍ ആര്‍ത്തു ചിരിച്ചു .
ങ്ആ, അതൊക്ക പോട്ടെ തന്റെ വിശേഷങ്ങളു പറയൂ. കഷണ്ടീം കുംഭേം ചെവിയിലു രോമോം ഒക്കെ ആയീ , അല്ലേ? ഭാഗ്യവാന്‍ ''
''ഓ, അതൊക്കെ അങ്ങനെ നടക്കുന്നു, സുബ്രഹ്മണ്യാ. ബുദ്ധിമുട്ടുകൂടാതെ ജീവിക്കാനൊരു ജോലിയുണ്ട്. ഭാര്യ, രണ്ടു മക്കള്‍ ,ദില്ലിയിലും ബാംഗ്ലൂരും ഓരോ ഫ്ലാറ്റ് .എന്നു വെച്ച് ഞാനൊരു ധനാഢ്യനാണെന്നൊന്നും നീ വിചാരിക്കരുത്. എല്ലാം ബാങ്കുകാരുടെ വായ്പ്പയാണ്. ''
സമ്പന്നരോടും ആഢ്യന്മാരോടുമുള്ള സംബ്രഹ്മണ്യന്റെ പുച്ഛം ചെറുക്കുകയായിരുന്നു സുരേഷ്.
'' നീ പേടിക്കേണ്ട, സുരേഷേ,. എനിക്കിയ്യിടെയായി ധനികരെ വലിയ ബഹുമാനമാണ്. കുട്ടികളുടെ വിദ്യാഭ്യാസോം വീടുപണീം ഷെയര്‍മാര്‍ക്കറ്റിലെ ഏറ്റക്കുറച്ചിലും ആയി വലയുന്ന അവരുടെ വിഷാദരോഗത്തെ മന്ത്രവാദം ചെയ്ത് സുഖപ്പെടുത്തുന്ന ചെപ്പടിവീദ്യകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അതു തന്നെയാണ് എന്റെ രണ്ടു ഉണ്ണികളും ചെയ്യുന്നത്. കുറുപ്പന്മാരും പണിക്കന്മാരും കുറിക്കുന്ന പരിഹാരച്ചാര്‍ത്തുമായി നഗരങ്ങളിലെ കുടന്തവയറന്മാര്‍ ഈ മുറ്റത്ത് ഓടിക്കിതച്ചെത്തുന്നു. പണം തള്ളുന്നു. തട്ടും പുറത്തും മച്ചകങ്ങളിലും നോട്ടുകള്‍ കൂട്ടിയിട്ടിട്ടുണ്ട്.
ഇവിടെ പണത്തിനാവശ്യമില്ല.
വാതരോഗിയായ ചെറിയമ്മയ്ക്ക് കഷായം വെയ്ക്കാന്‍ മാത്രമാണ് അടുപ്പില്‍ തീ കൂട്ടുന്നത്. ഊണിന് ഏതെങ്കിലും അമ്പലത്തിലെ നെെവേദ്യം എത്തും. ഉപ്പും മുളകും പുളിയും തിരുമ്മികൂട്ടി എപ്പോഴെങ്കിലും അതുണ്ണും.
ശാന്തിക്കാരായ ഉണ്ണികള്‍ക്ക് ആരും പെണ്ണു കൊടുക്കില്ല. മൂത്തയാള്‍ വേട്ടുകൊണ്ടു വന്ന പെണ്‍കിടാവ് രണ്ടാം ദിവസം അവളുടെ ഇല്ലത്തേയ്ക്കു തിരീച്ചു പോയി. അതിനുശേഷം ഇവിടത്തെ കിടപ്പുമുറിയില്‍ ആരും മെത്തയൊരുക്കിയിട്ടില്ല. മെത്തപ്പായയില്‍ ചുരുണ്ടു കൂടികിടക്കുന്ന ഉണ്ണികളെ കാണുമ്പോള്‍ എനിക്ക് എന്നോടു തന്നെ അവജ്ഞ തോന്നുന്നു.
ആര്‍ക്കുവേണ്ടിയാണ് പിന്നെ പണം ?
വല്ലവര്‍ക്കും കൊടുക്കാനും പറ്റുന്നില്ല. മന്ത്രവാദിയുടെ ധനം കള്ളന്മാര്‍ക്കു പോലും വേണ്ട. എടുത്തവന്റെ കുലം മുടിയും എന്നാണ് അവരുടെ വിശ്വാസം .'' പരിഹാസവും വേദനയും കലര്‍ന്ന ബോധധാരക്കൊപ്പം അയാളുടെ നെഞ്ചിന്‍ കൂട് ഞരങ്ങുകയും മൂളുകയും ചെയ്തുകൊണ്ടിരുന്നു. നെഞ്ചിനെ ബന്ധിച്ച ഒരു ചങ്ങലപോലെ അയാളുടെ പൂണൂലും ശ്വാസവേഗത്തിനൊപ്പം ചലിച്ചുകൊണ്ടിരുന്നു..
'' ഇതെല്ലാം വലിച്ചെറിഞ്ഞ് ഏതെങ്കിലും നഗരത്തില്‍ പാര്‍ത്തു കൂടെ ? ഇഷ്ടം പോലെ പണമുണ്ടല്ലോ. വില്ലകളും ഫ്ലാറ്റുകളും പണിയുന്ന മുതലാളിമാര്‍ക്ക് ഏതു പണവും സ്വീകാര്യമാണ്. കള്ളപ്പണംകൊണ്ട് കളിക്കുന്ന അവര്‍ക്ക് പാപബോധമില്ല..'' സുരേഷിന്റെ ചോദ്യം സുബ്രഹമണ്യനെ കൂടുതല്‍ വിഷാദവാനാക്കി.
'' നിനക്കു തോന്നുണ്ടോ ആ മുതലാളിമാര്‍ അവരുടെ കള്ളപ്പണവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉപേക്ഷിച്ച് ഹിമാലയത്തില്‍ പോയി തപസ്സിരിക്കുമെന്ന് .അവര്‍ അതിന്റെ തടവുകാരാണ്. അതുപോലെയാണ് ഞാനും. എല്ലാം കള്ളമാണെന്നറിഞ്ഞിട്ടും ഈ പൂണൂലു പൊട്ടിച്ചെറിയാനോ വിഗ്രഹങ്ങള്‍ വലിച്ചെറിയാനോ എനിക്കാവുന്നില്ല.' '
''എന്തോ, നിന്റെ വാദങ്ങള്‍ എനിക്കു മനസ്സിലാവുന്നില്ല.'' സുരേഷ് തന്റെ ഭാഷണം തുടര്‍ന്നു.'' യുക്തിയും ശാസ്ത്രബോധവും ഏതു നൂലാമാലയും പൊട്ടിച്ചെറിയാനുള്ള സ്ഥെെര്യവുമുള്ള നിനക്ക് ഇതില്‍നിന്നു പുറത്തുവരാനാവില്ല എന്ന് വിശ്വസിക്കാനാവുന്നില്ല.''
'' വാ, നിനക്ക് എന്റെ ജീര്‍ണ്ണിച്ച നാലുകെട്ട് കാട്ടിത്തരാം '' ചോദ്യത്തിനുത്തരം പറയാതെ സുരേഷിന്റെ തോളില്‍ കയ്യിട്ടുകൊണ്ട് സുബ്രഹ്മണ്യന്‍ നാലുകെട്ടിലേയ്ക്കു നടന്നു. '' ദാ, അയാളാണ് എന്റെ രണ്ടാമത്തെ ഉണ്ണി. ഏതോ അമ്പലത്തിലെ പരിപാടി കഴിഞ്ഞ് ഉറങ്ങുകയാണ്. ഉണര്‍ന്നാല്‍ വീണ്ടും പോവും. പിന്നെയും വന്നുറങ്ങും. അതാണയാളുടെ ജീവിതം '' നാലുകെട്ടിന്റെ തെക്കിനിയില്‍ തോര്‍ത്തുമുണ്ടു വിരിച്ചുകിടന്നുറങ്ങുന്ന ചെറുപ്പക്കാരനെ അയാള്‍ ചൂണ്ടിക്കാട്ടി.
''ആരാ അവടെ? കുട്ടനാണോ? '' വടക്കെ മച്ചില്‍ നിന്നുയര്‍ന്ന ദീനസ്വരം സുബ്രഹ്മണ്യന്‍ പ്രതീക്ഷിച്ചതായി സുരേഷിനു തോന്നി. '' അതെ, ചെറ്യേമ്മേ ?എന്താ വേണ്ടത് ?വെള്ളം വേണോ ?''
''ഒന്നും വേണ്ട കുട്ടാ. ഈ മഹാപാപിയെ എപ്പഴാണാവോ വിളിക്ക്യാ ? നാരായണാ, നാരായണാ,..'' ആ ശബ്ദം നേര്‍ത്തുനേര്‍ത്ത് നിശ്ശബ്ദമായപ്പോള്‍ അവര്‍ കഷായക്കൂട്ടിന്റെയും തെെലങ്ങളുടെയും ഗന്ധം പെയ്യാനാവാത്ത മേഘം പോലെ വീര്‍പ്പൂമൂട്ടിക്കുന്ന നാലുകെട്ടു പ്രദക്ഷിണം തുടര്‍ന്നു.
'' ദാ, ഇവിടെയാണ് നാഗങ്ങളും കുട്ടിച്ചാത്തനും ചുടലഭദ്രകാളിയും വാഴുന്നത്. '' അഴിവാതില്‍ അടച്ചിട്ട മച്ചകം കാട്ടിക്കൊടുത്തപ്പോള്‍ താനറിയാതെ സുരേഷ് കെെകൂപ്പി കണ്ണടച്ചു നിന്നു. '' കണ്ടോ, ഇതാണ് അവരുടെ ശക്തി. ഒന്നുമറിയാത്ത നീയ്യും അവരെ ഭയപ്പ്ടുന്നു.''
പുറത്തളത്തിലൂടെ പുറത്തേയ്ക്കു കടന്നപ്പോള്‍ സുരേഷിനു വല്ലാത്ത ആശ്വാസം തോന്നി. എപ്പോഴും ഉറങ്ങുന്ന ഉണ്ണിനമ്പൂരിയും മഹാപാങ്ങള്‍ എണ്ണുന്ന ചെറിയമ്മയും വിനാശം പരത്താന്‍ കെല്‍പ്പുറ്റ പ്രതിഷ്ഠകളും അയാളെ വല്ലാതെ വീര്‍പ്പുമുട്ടിച്ചിരുന്നു. ''ജീര്‍ണ്ണതയില്‍ ഉറങ്ങുന്ന മനുഷ്യരും ദെെവങ്ങളും '', ഒരു കാലത്ത് സുബ്രഹ്മണ്യന്‍ അയാളുടെ സമുദായത്തെ കുറിച്ചു ആവര്‍ത്തിക്കാറുള്ള വാക്യം സുരേഷ് ഓര്‍ത്തത് ഉറക്കെയല്ലെങ്കിലും അതു ഗ്രഹിക്കാന്‍ സുബ്രഹ്മണ്യനു വിഷമമുണ്ടായില്ല.
'' ധനം പോലെ തന്നെയാണ് ജീര്‍ണ്ണതയും. രണ്ടും നമ്മളെ കെട്ടിയിടും. അനുഗ്രഹങ്ങളുടേയും ശാപങ്ങളുടേയും കഥകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു നാലുകെട്ടാണിത്. ചെറിയമ്മയെ പോലെ ചെയ്യാത്ത പാപങ്ങളുടെ കഥകള്‍ മെനഞ്ഞുമെനഞ്ഞ് വാതരോഗികളായവരാണ് ഞങ്ങള്‍. ഏതു കഷായം കഴിച്ചാലും മാറാത്ത വാതം. എന്നെയും അതു ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഈ ചെറിയമ്മയെയും നാഗങ്ങളെയും വിട്ടു പോവാനാവില്ല. ഒരു നഗരത്തിലും എനിക്കു ശാന്തി കിട്ടില്ല. ആരോ എഴുതിയ കഥയിലെ കഥാപാത്രങ്ങളാണ് ഞങ്ങള്‍ .ഗ്രന്ധത്തിന്റെ വരികളില്‍ തളയ്ക്കപ്പെട്ടവര്‍.''
പടിപ്പുരയുടെ ദിശയില്‍ തിരിച്ചു നടക്കുമ്പോഴും സുബ്രഹ്മണ്യന്‍ സുരേഷിന്റെ തോളില്‍ കെെവച്ചുകൊണ്ട് അതുമിതും പറഞ്ഞുകൊണ്ടിരുന്നു.
'' ഈ മാവ് കുറെക്കാലമായി പൂക്കാറില്ല.''പടിക്കലെ മാവ്' എന്ന് എല്ലാവരും വിളിക്കുന്ന മഹാവൃക്ഷം ചൂണ്ടിക്കാട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. ''പണ്ട് മുത്തശ്ശി പറയാറുണ്ട്. മാവിന്‍ ചോട്ടില്‍ കുട്ടിപ്പുരവെയ്ച്ചു കളിക്കാന്‍ കുട്ടികളുണ്ടായലെ മാവുകള്‍ പൂക്കു എന്ന്. എല്ലാം കഥകള്‍ . കുറെ കഥയില്ലാത്തവരുടെ കഥകള്‍, അല്ലേ ? നിന്റെ കുട്ടിള്‍ക്ക് ഇങ്ങനത്തെ കഥകളൊന്നും അറിവുണ്ടാവില്യ, അല്ലേ ?''
''എന്റെ കുട്ടികള്‍ക്ക് മാങ്ങ വിളയുന്നത് വിപണികളിലാണ്. അതിനപ്പുറത്ത് അവര്‍ക്കൊന്നുമറിയില്ല.'' എന്ന സുരേഷിന്റെ മറുപടിക്ക് ഒരു ഋഷിയുടെ മികവോടെ അയാള്‍ ആശിസ്സരുളി.
''നന്നായി . എവിടെനിന്നു വന്നു , എങ്ങോട്ടു പോകുന്നുവെന്നൊന്നും ഗൗനിക്കാതെ അവര്‍ ജീവിക്കട്ടെ.നീ അവര്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കരുത്.കമ്പ്യൂട്ടര്‍ ഭാഷ മാത്രം പഠിപ്പിക്കുക.''
യാത്രാമൊഴി തൊണ്ടയില്‍ കുടുങ്ങിപ്പോയ സുരേഷ് ശങ്കിച്ചുകൊണ്ട് പടിയിറങ്ങി.
''നിന്നെ ഞാന്‍ വല്ലാതെ ബോറടിപ്പിച്ചു, അല്ലേ ? സാരമില്ല. പൊറുത്തേക്ക്. '' വിരലുകള്‍ കണ്ണില്‍ തിരുമ്മി സുബ്രഹ്മണ്യന്‍ പറഞ്ഞു. ' ഇനിയൊരിക്കല്‍ നീ വരുമ്പോള്‍ ഞാന്‍ ചെറിയമ്മയുടെ കട്ടിലില്‍ കിടന്ന് മഹാപാപങ്ങള്‍ എണ്ണുകയാവും.അല്ലെങ്കില്‍ നാഗദേവതകള്‍ക്കൊപ്പം ഒരു വിഗ്രഹമായി മാറിയിട്ടുണ്ടാവാം. അതിനു മുന്‍പ് പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ക്കണമല്ലോ.അതിനുള്ള ഒരു നിയോഗമാണ് നിന്റെ വരവ്. സന്തോഷായി സുരേഷ്.'' കെെ ഉയര്‍ത്തിക്കാട്ടി അയാള്‍ മനയ്ക്കലേയ്ക്ക് തിരിച്ചു നടന്നു.തിരിഞ്ഞൊന്നു നോക്കാതെ.

By Rajan PAduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo