Slider

പ്രണയ രതി

0

പ്രണയ രതി
********************
വയലറ്റ് നിറഞ്ഞ ചുവരുകളിലെല്ലാം ചിത്രങ്ങൾ.
ഒരു ചുവരിൽ മാത്രം വരച്ച് മുഴുമിക്കാത്ത ഒരു വയലറ്റ് പൂവ്.
ഒരു ജോഡി സ്വർണ മീനുകൾ മാത്രമുള്ള ഉരുണ്ട അക്വേറിയത്തിനിപ്പുറം ഒരു മയിൽപ്പീലി തുണ്ട്.
കട്ടിലിനോട് ചേർന്ന് ബാൽക്കണിയിലേയ്ക്കുള്ള വാതിലിനടുത്ത്
ഒരു കുഞ്ഞ് പൂച്ചട്ടിയിൽ ഒരു വള്ളിപ്പടർപ്പ്.കിടപ്പ് മുറിയുടെ പ്രണയഭാവം ഒട്ടും കുറയ്ക്കാത്ത മട്ടിൽ
അർദ്ധനഗ്നയായി ഒരു പെണ്ണ്.
അവളുടെ മടിയിൽ ഒരു കുഞ്ഞിനെ പോലെ കിടന്നു കിടപ്പ് മുറിയുടെ അച്ചടക്കം സൂക്ഷ്മം വീക്ഷിച്ച് ജീവൻ ഒരു ദീർഘശ്വാസത്തിലേയ്ക്ക് അവളുടെ ഓർമകളെ മുഴുവൻ ആവാഹിച്ചെടുത്തു.
പ്രണയത്തിന്റെ വിയർപ്പ് തുള്ളികൾ പടർന്ന നാസികയിലേയ്ക്ക് ഊർന്ന് വീണ നീളൻ മുടികൾ ശ്രദ്ധയോടെ മാടിയൊതുക്കുകയാണ് സാരംഗി.
നഖക്ഷതങ്ങളിൽ ഗുൽമോഹറുകളെ പോലെ പൂത്ത് ചുവന്നിരുന്ന അവളുടെ മുലകളിൽ ഇനിയുമേറെ വസന്തങ്ങൾ ബാക്കിയിരിപ്പുണ്ടെന്ന് അവനപ്പോഴും നിശ്ചയമായിരുന്നു.
"ഒരു നിശാഗന്ധിയെ പോലെ രാത്രിയുടെ വെട്ടത്തിൽ പുത്തിരുന്ന ഈ പെണ്ണ് തന്നെയാണോ രാത്രിയുടെ ആലസ്യത്തിൽ ഇപ്പോൾ പാതി കൂമ്പിയ താമരമൊട്ട് പോലെ
നിർവികാരയായിരിക്കുന്നത്"
ജീവൻ തന്റെ പതിവ് സാഹിത്യഭാഷ കടമെടുത്ത് ചോദിച്ചു.
സാരംഗി ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല ജീവന്റെ സാഹിത്യ ഭാഷയിലുള്ള ചോദ്യങ്ങൾ. കള്ളമൊളിപ്പിച്ച് കബളിപ്പിക്കുന്നവരുടെ സൂത്രപ്പണിയാണ് അതെന്നാണ് അവളുടെ ഭാഷ്യം.
പ്രണയമെന്ന രസം അവർക്കിടയിൽ കടന്നു വരും മുന്നെ ജീവനവൾക്കയച്ചിരുന്ന കത്തുകളിൽ മുഴുവനും സാഹിത്യമായിരുന്നു എന്ന
പരാതി അവൾക്ക് പണ്ടേ ഉള്ളതാണ്.
മുറിയൻ മലയാളത്തിലവളെഴുതുന്ന കത്തുകളിൽ അവൾ ആ നീരസമറിയിക്കാറില്ലായിരുന്നെന്ന് മാത്രം.അഡ്രസ്സ് എഴുതി തീരുന്നിടത്ത് വരെ വിശേഷങ്ങൾ കുത്തി നിറച്ചിട്ടേ അവൾ കത്തയക്കാറുണ്ടായിരുന്നുള്ളു.
ഇന്ന് പക്ഷേ അവർക്കിടയിൽ വിശേഷിച്ചതെന്ന് പറയാൻ ഒന്നുമില്ലാതായിരിക്കുന്നു.
രാത്രിയുടെ മറവിൽ ഒന്നായി മാറുന്ന രണ്ട് മാംസപിണ്ഡങ്ങൾ !!
നിന്റെ നിമ്നോതങ്ങളിൽ ആർത്തിരമ്പി തിരയടിച്ച് നുര പരത്തി ശാന്തമായി തീരമണയുന്ന ഒരു കടല് മാത്രമാണോ ഞാനെന്ന് അവന് ചോദിക്കണമെന്നുണ്ടായിരുന്നു.
ചോദിച്ചില്ല...!
ഫിലോസഫി പറയല്ലേ ജീവ ന്ന് അവൾ കൈ കൂപ്പി അപേക്ഷിച്ചാലൊ..
കാവ്യാത്മകമായി പറയുന്നതിനെ യെല്ലാം അവൾ ഫിലോസഫിയെന്ന് പറഞ്ഞ് പണ്ടേ കളിയാക്കാറുണ്ട്.
"ജീവ....നീയ്യെന്താണിങ്ങനെ ഓർക്കുന്നത്, ഒന്നെണീറ്റേ എന്റെ തുടകൾ വേദനിക്കുന്നു....."
ജീവനൊന്നും മിണ്ടാൻ തോന്നിയില്ല. അവന്റെ കണ്ണുകൾ ചുവന്നിരുന്നു.
പുറത്തൊരു മഴ ആർത്തിരമ്പി പെയ്യാൻ കോപ്പ് കൂട്ടുന്നത് പോലെ....പെണ്ണിന്റെ മണമുള്ള കാറ്റ് പുറത്തെ ഗുൽമോഹർ ചില്ലകളിൽ തട്ടിത്തെറിച്ച് മുറിയിലേയ്ക്ക് വന്ന് പോയ്ക്കൊണ്ടിരിപ്പുണ്ട്.
സാരംഗി അവന്റെ മുഖമെടുത്ത് മാറോട് ചേർത്ത് കവിളുരുമ്മി ചോദിച്ചു...
ജീവാ.. എന്ത് പറ്റി???
അവളും പെയ്യാൻ തുടങ്ങിയിരുന്നു.
ഒരു ദീർഘ ശ്വാസമെടുത്ത് അവൻ അവളുടെ കണ്ണിലേയ്ക്കാഴ്ന്നിറങ്ങി.
ശക്തമായ തീരുമാനങ്ങളിൽ
അവനെ തിരുത്തിയിരുന്ന അവളുടെ കണ്ണുകളിലപ്പോൾ പ്രണയം മാത്രമേ അവശേഷിച്ചിരുന്നുള്ളു എന്നവന് തോന്നി.
"ഒരുമിച്ചൊരു ജീവിതമില്ലെന്നറിഞ്ഞിട്ടും നീയ്യെന്തിനാണ് പെണ്ണേ
എന്നെയിങ്ങനെ പ്രണയിക്കുന്നത്."
ഒരു മറുപടിയുമില്ലാതെ അവളവന്റെ ചുണ്ടിലേയ്ക്ക്
ആഴ്ന്നിറങ്ങി പൊട്ടിക്കരഞ്ഞു.
കവിളിലൂടെ ഊർന്നിറങ്ങിയ കണ്ണീർ അവന്റെ ചുണ്ടുകളിൽ ഉപ്പ് ചേർത്ത് അവളുടെ പൊക്കിൾച്ചുഴിയിലേയ്ക്ക് വഴുതി വീണു കൊണ്ടേയിരുന്നു.
ദീർഘ ചുംബനത്തിന്റെ കൂടപ്പിറപ്പുകളായ വേലിയേറ്റങ്ങളൊന്നും പക്ഷേ
അപ്പോൾ ജീവനിലുണ്ടായില്ല.
ശ്വാസഗതിയിൽ ഉയർന്ന് താണിരുന്ന മുലകൾ ഒന്നും ജനിപ്പിക്കാതെ അവന്റെ മാറിലേയ്ക്ക് ചേർന്നിരുന്നു.
"ഇതെന്റെ പ്രണയമാണ് ജീവ..
ഒരുടലും ഒരു മനസ്സുമായി തന്നെ എനിയ്ക്ക് നിന്നെയറിയണം. നിന്നെയറിയാത്തതായൊന്നും എന്റെ ശരീരത്തിൽ വേണ്ട.ഇതെന്റെ സ്വാതന്ത്ര്യമാണ്.
എന്റെ തീരുമാനങ്ങളുടെ മേൽ ചുവപ്പ് വരയ്ക്കാനുള്ള
അധികാരം ഞാൻ ജനിച്ച മതത്തിനും നാടിനുമില്ല."
അവശേഷിച്ചിരുന്ന അവസാനത്തെ തുണിയും ഊരിയെറിഞ്ഞ് അവളവനിലേയ്ക്ക് ഒരു പുഷ്പ്പ വല്ലരിയായ് പടർന്ന് കയറി.
പുറത്ത് മഴ കുത്തിപ്പെയ്യുന്നുണ്ട്.
മഴ വീണ മണ്ണിന്റെ മണവും അവളുടെ വിയർപ്പിന്റെ ഗന്ധവും അവന് വേർ തിരിച്ചറിയാൻ കഴിഞില്ല.
കനത്ത മഴയിൽ വരി തെറ്റി പായുന്ന കാറ്റിന്റെ കുസൃതിയിൽ ജനൽ വിരി തെന്നിയകന്നപ്പോഴാണ്
കടലോന്റെ അവസാന രശ്മി പതിഞ്ഞ് തെളിഞ ആ പുസ്തകം അവന്റെ കണ്ണിലുടക്കിയത്.
വിടർന്ന ശംഖുപുഷ്പ്പത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന സൂചിമുഖിയുടെ വരഞ്ഞ് തീരാത്ത ചിത്രമുള്ള ചുമരിനോട് ചേർത്ത് വെച്ചിരിക്കുന്നു
മാധവിക്കുട്ടിയുടെ 'എന്റെ കഥ '.
പ്രണയമെന്നത് രതിയാണെന്ന്..
രതിയെന്നത് പ്രണയവും.
മേഘമൽഹാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo