നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാലന്റൈൻസ് ഡേ


"അമ്മേ, ഇന്ന് വാലന്റൈൻസ് ഡേ ആയിട്ട് അച്ഛനെന്താ ഗിഫ്റ്റ് തന്നത്?"
അൽപ്പം പരിഹാസം കലർന്ന ഭാവത്തോടെയുള്ള മകളുടെ ചോദ്യം കേട്ട് ഗംഗ മുഖമുയർത്തി നോക്കി.
"അല്ല, നിങ്ങളോട് രണ്ടാളോടും ഈ ദിവസത്തെ പറ്റി പറഞ്ഞിട്ടെന്താ കാര്യം" അമ്മയുടെ മുഖത്തെ ചോദ്യഭാവം കണ്ടിട്ട് മകൾ ശിവാനി കൂടുതൽ വ്യക്തമാക്കി. പുച്ഛം തെളിഞ്ഞു നിന്ന ആ വാചകം ഗംഗയിൽ ഒരു ചെറു ചിരി ഉണർത്തി. "കൂടുതൽ കാര്യം അന്വേഷിക്കാതെ കോളേജിൽ പോവാൻ നോക്ക്". ഓ ഞാൻ പോവാ, ഇനി അതിന്റെ ദേഷ്യം എന്നോട് തീർക്കണ്ട,"
ഇതും പറഞ്ഞു ശിവാനി ബാഗ് എടുത്ത് പോവാനിറങ്ങി.
മകൾ പോകുന്നത് ഒരു നിമിഷം നോക്കി നിന്ന ശേഷം ഗംഗ ധൃതിയിൽ ഭർത്താവിനു കൊണ്ടു പോകാനുള്ള ചോറു പൊതിയാൻ തുടങ്ങി. മണി 9 കഴിഞ്ഞു ഒമ്പതരക്ക് തന്റെ ഭർത്താവ് ശിവരാമന് ഓഫീസിൽ പോണം. ഇന്ന് ഇടാനുള്ള ഷർട്ടും പാന്റും ഇസ്തിരിയിടുകയാണ് അദ്ദേഹം. നേരത്തെ അവൾ പറഞ്ഞത് കേട്ടു കാണുമോ എന്തോ. കുറച്ച് കഴിഞ്ഞ് ശിവരാമൻ ഇറങ്ങി പതിവ് പോലെ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് അവൾ കൊടുത്തു വിട്ടു. അയാൾ പോയ ശേഷം അവൾ ബെഡ്റൂമിൽ കയറി അലമാര തുറന്നു. മെല്ലെ അടിയിലത്തെ തട്ടിൽ ഇരുന്ന ഒരു ചുവപ്പ് കോട്ടൻ സാരി കയ്യിലെടുത്തു മൃദുവായി തലോടി. അത് ദേഹത്തോട് ചേർത്ത് വെച്ച് കണ്ണാടിയിൽ നോക്കി. മനസ്സ് ഒരു 20 വർഷം പിന്നോട്ട് പോയി.
അന്ന് വിവാഹം കഴിഞ്ഞു 4 കൊല്ലം. ഓണത്തിന് ഡ്രെസ്സ് എടുക്കാനായി ടൗണിലെ ഒരു തുണിക്കടയിൽ കയറി. 3 വയസുകാരി ശിവാനിയെ വീട്ടിൽ മുത്തശ്ശിയെ ഏല്പിച്ചാണ്‌ പോന്നത്. ആദ്യം തന്നെ അവൾക്കൊരു നല്ല ഫ്രോക്ക് അദ്ദേഹം എടുത്തു. വില കണ്ടപ്പോൾ തന്റെ മനസ്സ് ഒന്നു പതറിയെങ്കിലും ഓമന മകളോടുള്ള അച്ഛന്റെ സ്നേഹവും ഇത് ഇടീക്കുമ്പോൾ അവളുടെ കണ്ണുകളിലെ നക്ഷത്ര തിളക്കവും ഓർത്തപ്പോൾ പിന്നെ എതിരു പറയാൻ തോന്നിയില്ല. ശിവേട്ടന്റെ അനിയത്തി രാജിക്കും അദ്ദേഹത്തിന്റെയും തന്റെയും മാതാപിതാക്കൾക്കുള്ളതും എടുത്ത ശേഷമാണ് പുറത്തേയ്ക്കിട്ടതിൽ ഒരു ചുവന്ന സാരിയിൽ കണ്ണുടക്കിയത്. പണ്ട് മുതലേ പ്രിയപ്പെട്ട നിറം ആയതിനാൽ വേഗം തന്നെ എടുത്തു ദേഹത്തു വെച്ച് നോക്കി. "പുതിയ കളക്ഷൻ ആണ് ചേച്ചി , ചേച്ചിക്ക് നന്നായി ചേരും" സെയിൽസിന് നിൽക്കുന്ന പെണ്കുട്ടിയുടെ വാക്കുകളും കൂടെ കേട്ടപ്പോൾ തന്റെ കണ്ണിലും ഒരു പൂത്തിരി മിന്നി. സാരിയുടെ വില കണ്ടപ്പോൾ ആ പൂത്തിരി ഒന്നു മങ്ങി പോയി. "നോക്കി നിൽക്കാതെ നിനക്കുള്ളതും കൂടെ വേഗം എടുക്ക് കടയിൽ തിരക്ക് കൂടുന്നു, മോൾ അന്വേഷിക്കില്ലേ വേഗമാവട്ടെ". "അല്ല, അപ്പൊ ഏട്ടനുള്ളത് എടുത്തില്ലല്ലോ?"
"എനിക്ക് ഇവിടുത്തെ ഒന്നും ഇഷ്ടപ്പെട്ടില്ല, ഓഫീസിന്റെ അടുത്ത് പുതിയൊരു കട വന്നിട്ടുണ്ട് അവിടുന്ന് അടുത്ത ദിവസം മേടിച്ചോളാം. നിനക്കുള്ളത് എടുക്ക്."
ഇത്രയും ധൃതിയിൽ പറഞ്ഞൊപ്പിച്ചു ബില്ലിംഗ് സെക്ഷനിലേക്ക് പോയി. അപ്പോൾ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി. അനിയത്തിയുടെ കല്യാണത്തിനു ചേർന്ന ചിട്ടി, വീട് വെച്ചതിന്റെ ലോൺ, അമ്മയുടെ മരുന്ന്, ഇതിലേക്കെല്ലാം മാറ്റിവെച്ചതിനു ശേഷമാണ് ഓണത്തിന് ഡ്രെസ്സ് എടുക്കാനുള്ള തുക ഒപ്പിച്ചത് ഇപ്പോ എടുത്തതിനു തന്നെ വിചാരിച്ചതിലും കൂടുതൽ ആയിട്ടുണ്ട്, അപ്പോൾ പിന്നെ ഏട്ടനുള്ളത് വേണ്ടെന്നു വെച്ചു. അതാണ് കാര്യം. ഒന്നാലോചിച്ചതിനു ശേഷം കയ്യിലിരുന്ന സാരി അവിടെ തന്നെ ഇട്ടു ബാക്കി എല്ലാം പായ്ക്ക് ചെയ്തോളാൻ പറഞ്ഞു. ബില്ലടക്കാൻ നേരം ഏട്ടൻ ചോദിച്ചു "നിന്റെ ഡ്രെസ്സ് എവിടെ?" അത് പിന്നെ കഴിഞ്ഞ ഓണത്തിന് എടുത്തത് തന്നെ ഇത് വരെ ഇട്ടിട്ടില്ല, കഴിഞ്ഞ ആഴ്ച്ച വീട്ടിൽ പോയപ്പോ അമ്മ ഒരു സാരി തന്നിരുന്നു, അതൊക്കെ പുതിയതായി ഇരിക്കുന്നുണ്ട് എന്തിനാ വെറുതെ മേടിച്ചു കൂട്ടുന്നെ മാത്രമല്ല ഞാൻ ഉദ്ദേശിച്ച കളർ ഒന്നും കിട്ടീതുമില്ല ഇനിയിപ്പോ വേണ്ട രാജിയുടെ കല്യാണത്തിന് നല്ലൊരെണ്ണം എടുക്കാം"
ഒന്നിരുത്തി മൂളിയ ശേഷം അദ്ദേഹം ബില്ലടച്ചു . കടയിൽ നിന്ന് ഇറങ്ങുമ്പോൾ ഡിസ്പ്ലേയിൽ കിടന്നിരുന്ന തന്റെ മനം കവർന്ന ആ സാരിയെ നോക്കി ഒന്നു സംശയിച്ചു നിന്നു .
"ഭർത്താവിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി കൂടെ നിൽക്കാൻ കഴിയുന്നിടത്താണ് നമ്മുടെ വിജയം" കല്യാണം ഉറപ്പിച്ചതിനു ശേഷം അമ്മ ഇടക്കിടെ പറയാറുള്ള വാചകം മനസിൽ മുഴങ്ങി. പിന്നെ ഒന്നും നോക്കാതെ ശിവേട്ടന്റെ പുറകെ നടന്നു. വീട്ടിൽ എല്ലാവർക്കും ഡ്രെസ്സൊക്കെ ഇഷ്ടപ്പെട്ടു. നിനക്കെന്താ മോളെ എടുക്കാത്തത് എന്ന അമ്മയുടെ ചോദ്യത്തിന് ശിവേട്ടനോട് പറഞ്ഞ അതേ മറുപടിയും പറഞ്ഞു. ദിവസങ്ങൾ കടന്നു പോയി. പതുക്കെ ആ സാരിയുടെ കാര്യവും വിട്ടുപോയി. ഒരു ദിവസം ഓഫീസിൽ നിന്ന് വന്നു നേരെ അടുക്കളയിലേക്ക് കയറി ഒരു കവർ തന്നെ ഏല്പിച്ചു, അലമാരയിലേക്ക് വെക്കാൻ പറഞ്ഞു . എന്നാൽ പിന്നെ ഇങ്ങോട്ട് വന്ന നേരം കൊണ്ട് സ്വയമങ്ങ് വെച്ചാലെന്താ എന്നു ചിന്തിച്ചു കൊണ്ട് മുറിയിൽ പോയി അലമാര തുറന്നു. എങ്കിലും എന്താവും ഇത്ര കാര്യമായിട്ട് എന്ന് വിചാരിച്ചു വെറുതെ ഒന്ന് തുറന്നു നോക്കി. അരികിൽ സ്വർണ്ണ പൂക്കൾ ഉള്ള അതേ ചുവന്ന സാരി. അപ്പോളാണ് ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാണല്ലോ എന്നോർമ വന്നത്. അപ്പൊ ഈ സാരി അന്ന് അദ്ദേഹം കണ്ടിരുന്നു. "ഇത് തന്നെയല്ലേ നിനക്ക് അന്ന് ഇഷ്ടപെട്ട സാരി? " എന്നു ചോദിച്ചു കൊണ്ട് അദ്ദേഹം മുറിയിലേക്ക് വരുന്ന വരെ താൻ ആ സാരി നെഞ്ചോട് ചേർത്ത്‌ നിൽക്കുകയായിരുന്നു. കണ്ണു രണ്ടും നിറഞ്ഞു മറുപടി പറയാൻ വാക്കുകൾ കിട്ടാതെ നിൽക്കുമ്പോൾ കവിളത്തൊന്നു തട്ടി ചിരിച്ചുകൊണ്ട് "പോയി ചായ എടുക്ക് ഗംഗേ വിശന്നു പൊരിയുന്നു" എന്നും പറഞ്ഞു ഡ്രസ്സ് മാറാൻ പോയി.
അന്ന് ഞങ്ങൾ രണ്ടാൾക്കും അറിയില്ലായിരുന്നു പ്രാരാബ്ധങ്ങൾക്കിടയിലും ഉള്ളിലെ പ്രണയം ഇങ്ങനെ ചെറിയ സന്തോഷം കൊണ്ട് പ്രകടിപ്പിക്കാൻ പ്രത്യേക ദിവസം ഉണ്ടെന്ന്. ഓരോ തവണ എടുക്കുന്തോറും ഭംഗി കൂടി വരുന്ന ആ സാരി ഗംഗ ഒന്നുകൂടെ ചേർത്ത് പിടിച്ചു. അപ്പോൾ വർഷങ്ങൾക്കു മുൻപ്‌ ആദ്യമായി അതുടുത്ത് ശിവരാമന്റെ മുന്നിൽ നിന്നപ്പോൾ ഉണ്ടായ നാണം കലർന്ന പുഞ്ചിരി പതിയെ വിടർന്നു വന്നു.

Vani Narayan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot