Slider

ഭാവം

0

ഭാവം
ഞാൻ ഞെട്ടിയെഴുനേറ്റു.ഫോണിലേക്ക്‌ നോക്കി സമയം അഞ്ച്‌ പത്തായി, 'ഹൂഹ്‌' അപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്‌. ഏട്ട്‌ മണിക്ക്‌ എഴുന്നേൽക്കുന്നത്‌ സ്വപ്നം കണ്ടാണു ഞാൻ ഞെട്ടിയുണരുന്നത്‌. ഞാൻ എനിക്ക് ഇടതു വശത്തേക്ക്‌ നോക്കി, മോൻ നല്ല ഉറക്കത്തിലാണു. അവനെ ഉണർത്താതിരിക്കാൻ വേണ്ടി ഞാൻ അലാറം സെറ്റ്‌ ചെയ്തിട്ടില്ലയിരുന്നു. അവൻ എഴുന്നേറ്റാൽ പിന്നെ രേവുനു പണിയാവും, എല്ലാ പരിപാടിയുടെ ഓർഡറും അപ്പോൾ തെറ്റും. ഞാൻ മോന്റെ അപ്പുറത്തേക്ക്‌ നോക്കി രേവൂനെ കാണുന്നില്ല. കണ്ണൊന്നു തിരുമ്മികൊണ്ട്‌ ഞാൻ എഴുന്നേറ്റു. സൈടിലെ മേശപ്പുറത്തുവചിരുന്ന കണ്ണട എടുത്തോണ്ട്‌ ഞാൻ മുറിക്ക്‌ വെളിയിലേക്ക്‌ കടന്നു. അടുക്കള തെളിഞ്ഞിട്ടുണ്ടായിരുന്നു. ബനിയന്റെ തുംബുകൊണ്ട്‌ ഞാൻ കണ്ണട തുടച്ച ശേഷം അടുക്കളയിലേക്ക്‌ നടന്നു.
"രേവു..!" എന്റെ ശബ്‌ദം കേട്ട്‌ അവൾ തല മാത്രം ഒന്ന് എന്റെ നേരെ തിരിച്ചു. എന്നെ കണ്ടെപാടെ പെട്ടെന്ന് തന്നെ ഷെൽഫിൽ വെച്ചിരുന്ന അവളുടെ ഫോണിലേക്ക്‌ കൈ നീട്ടി സമയം നോക്കി, അവളുടെ മറ്റേ കൈയിൽ ഒരു തവിയും പിടിച്ചിട്ടുണ്ടായിരുന്നു. സമയം അഞ്ചേ പത്ത്‌ ആണെന്നു കണ്ടപ്പോൾ അവളുടെ മുഖം ആകെ മാറി. നേരെ എന്നെ നോക്കി, ഉണർത്താൻ മറന്നുപോയ ആ പരിഭവം ഞാൻ മനസ്സില്ലാക്കി. "സ്സോറി" എന്ന് ആ മുഖഭാവത്തിൽ നിന്ന് വായിച്ചെടുത്തു.
"കുഴപ്പില്ലാടാ.. ഞാൻ തന്നെ എഴുന്നേറ്റില്ലേ.!". ഒന്ന് ചിരിച്ച്‌ അവൾ തിരിഞ്ഞു വീണ്ടും പാചകത്തിൽ ശ്രദ്ധിച്ചു. ഞാൻ ഫ്രിഡ്‌ജിനരികിലേക്ക്‌ നടന്നു,ഫ്രിഡ്ജ്‌ തുറന്ന് ഒരു കുപ്പി വെള്ളം എടുത്ത ശേഷം സ്ലാബിനു മുകളിൽ ഇരുന്നു. അവളുടെ മുഖം എന്റെ നേരെ എന്ന് രീതിയിൽ.
"നി എപ്പോഴാ എഴുനേറ്റെ.?" ഞാൻ ചോദിച്ചു. 'നാലര' വിരലുകൾ വേഗത്തിൽ വിടർത്തികൊണ്ട്‌ എന്നോട്‌ പറഞ്ഞു.
"അപ്പോ എന്നെയും വിളിക്കാൻ പാടില്ലായിരുന്നോ.?" അവൾ എന്നെ നോക്കി ചിരിച്ചു. 'നല്ല ഉറക്കായിരുന്നു, ഉറങ്ങണ കണ്ടിട്ട്‌ വിളിക്കാൻ തോന്നില്ല, കുറച്ച്‌ നേരെം കൂടെ കിടന്നോട്ടെന്ന് വിചാരിചു' ന്ന് ആംഗ്യത്താൽ അവൾ എന്നോട്‌ പറഞ്ഞു.
"എന്തുപറ്റി എന്റെ രേവൂനു എന്നോട്‌ ഇത്ര സ്‌നേഹം തോന്നാൻ.? ഇന്ന് അപ്പോ ഇടിവെട്ടി മഴ ഒക്കെ പെയ്യുലോ!" ഇത്‌ കേട്ട്‌ പാടെ അവളുടെ കണ്ണുകൾ ചെറുതായി, കയ്യിലുണ്ടായിയിരുന്ന ആ തവികൊണ്ട്‌ എന്നെ അടിക്കാൻ ഓങ്ങി വന്നു. ഞാൻ പെട്ടന്നു ചാടി മാറി നിന്നു. കലിപ്പിൽ തന്നെ എന്നെ നോക്കി.
"എന്തിനാ രേവു ഇതിനെക്കെ ഇങ്ങനെ പ്രകോപിതയാകുന്നെ. ഞാൻ നിന്നെ വെറുതെ കളിയാക്കിയതല്ലെ." ഞാൻ അവളുടെ അടുത്ത്‌ ചെന്ന് നിന്നു, അവളുടെ മുഖത്തേക്ക്‌ നോക്കി പക്ഷെ അവൾ എന്നെ നോകുന്നില്ല, മുഖത്ത്‌ ആകെ ദേഷ്യം. ഞാൻ ഗ്യാസ്‌ ഓഫ്‌ ചെയ്തു "ഏതെങ്കിലും ഒന്ന് ചൂടായാൽ മതി ഇപ്പോ ഇവിട്വ്‌". ഞാൻ കൈയില്ലുണ്ടായിരുന്ന തണുത്ത വെള്ള കുപ്പി അവളുടെ മുഖത്ത്‌ വെച്ചു, "കൂൾ ഡൗൺ ഡാർലിഗ്‌". അവൾ പുഞ്ചിരിചുകൊണ്ട്‌ എന്റെ കൈ തട്ടി മാറ്റി, ഗ്യാസ്‌ ഓൺ ചെയ്തു.
ഞാൻ അവിടെ തന്നെ വീണ്ടും പറ്റി നിന്നപ്പോൾ എന്നെ തള്ളി അടുക്കളേന്ന് ചാടിച്ചു റൂമിലേക്ക്‌ കൂട്ടിവന്നു, ബാത്‌റൂമിന്റെ വാതിൽ തുറന്ന് അവൾ അതിലേക്ക്‌ വിരൽ ചൂണ്ടി. സമയം ഒരുപാട്‌ ആയിന്നു എനിക്ക്‌ അറിയാം പക്ഷെ എന്താണെന്നറിയില്ല അവൾ ധൃതി പിടിച്ച്‌ ഒരോന്നു ചെയുംബോൾ എന്നോടുള്ള ഭാവങ്ങൾ കാണാൻ വല്ലത്തൊരു ക്യുട്ട്‌ണസ്‌ തന്നെയാ. ഒരോ ദിവസം തുടങ്ങുന്നതും അവളുടെ ഈ മൗനമായ വ്യഗ്രത കണ്ടുകൊണ്ടാകുംബോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഉന്മേഷമാണു. പക്ഷെ ഇന്നത്തെ ഈ തിടുക്കം ദിവസവും ഉള്ളതിനും കുറച്ച്‌ നേരത്തെയാ. ഞങ്ങളുടെ കംബനിയുടെ തന്നെ ടേർണിംഗ്‌ പോയിന്റ്‌ ആകാൻ സാധ്യതയുണ്ട്‌ ഈ ദിവസം, അതിനുവേണ്ടി ഞാൻ ഡൽഹിയിലേക്ക്‌ പോകാൻ തുടങ്ങുന്നതിന്റെ ഒരുക്കമാണു. രാവിലെ പത്ത്‌ മണിക്കാണു ഫ്ലൈറ്റ്‌ ,പോകുന്നതിനു മുന്നെ അംബലത്തിലും ഒന്ന് കയറണം.
ഞാൻ പെട്ടെന്നു തന്നെ കുളി കഴിഞ്ഞു. ഒരു പോസിറ്റിവ്‌ സൈൻ പോലെ മോൻ അപ്പോഴും നല്ല ഉറക്കമായിരുന്നു, സാധാരണ ഈ നേരം ഞങ്ങളെയുറക്കത്തവനാ. ഞാൻ കുളികഴിഞ്ഞ്‌ വന്നപോഴെക്കും രേവു ഭക്ഷണം ഉണ്ടാക്കി വെച്ചിരുന്നു.അവളും ഉടൻ തന്നെ കുളിക്കാൻ കയറി. അവളു കുളിക്കാൻ കേറി കുറച്ച്‌ കഴിഞ്ഞപ്പോഴെക്കും അവൻ എഴുന്നേറ്റു പ്രഭാതഗീതം തുടങ്ങി. ഞാൻ അവനെ എടുത്തു കരച്ചിൽ മാറ്റാൻ ശ്രമിച്ചു.
"മോനു അമ്മ കുളിക്കുവല്ലേടാ മോൻ കരയാതെ...!", പാട്ടും പാടി നോക്കി അവൻ അടുക്കുന്നില്ല. രേവു മര്യാദക്ക്‌ തോർത്തുക പോലും ചെയ്യാണ്ട്‌ ഇറങ്ങി വന്നു എന്റെന്നു മേനെ വാങ്ങി. അവളുടെ സ്പർശനം അവൻ അറിഞ്ഞതും കരച്ചിലിന്റെ തീവ്രത കുറഞ്ഞു. അവനെ അവൾ മാറോട്‌ ചേർത്തു. അകമറിഞ്ഞതിൻ ഗുണമാണു അവളിൽ നിന്ന് അവനിലേക്‌ പടർന്ന ആ സ്പർശനം അവനു സംരക്ഷണമായത്‌. മൊഴിയോ നോട്ടമോ വേണ്ടാ വിരൽതുംബിന്റെ ആ സ്പ്ർശം തന്നെ ധാരാളം. ഈ കാഴ്ചക്കുമുന്നിൽ രേവു ഒരു അത്ഭുതം ആയിട്ട്‌ തോന്നി,രേവു ഓരോ നിമിഷവും ഞാൻ എന്ന എന്റെ അമ്മയുടെ മകനെയും ഓർമ്മപെടുത്തി. രേവുവിന്റെ തലമുടിയിഴയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുകയായിരുന്നു, ഞാൻ അവളുടെ പുറകിൽ ചെന്ന് നിന്ന് അവളുടെ തല തോർത്തി ആ സമയത്തിൽ അവനും സെയിലന്റ്‌ ആയി. അവനെ എന്റെ കൈയിലേക്ക്‌ തന്നെ അവൾ ഡ്രസ്സ്‌ മാറി. വയറു നിറഞ്ഞപ്പോൾ അവന്റെ മുഖത്തെ ചിരി തെളിഞ്ഞു. "മുണ്ട്‌ നി മാറ്റിയുടുപ്പിക്കരുത്‌" ചെറിയ ഒരു പരിഭ്രമം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു, ഞാൻ അവനെം കൊണ്ട്‌ ഹാളിലേക്ക്‌ വന്നു. അപ്പോഴെക്കും രേവു ഡ്രസ്സ്‌ മാറി വന്ന് എന്റെന്നു അവനെ വാങ്ങി ,അവന്റെ മേൽ തുടച്ച്‌ അവനെം റെഡിയാക്കി. എന്റെ ചുവന്ന ഷർട്ടിനൊത്ത മാച്ചിലായിരുന്നു അവളുടെ ചുവന്ന കരയുള്ള സെറ്റ്‌ സാരിയും.അവൾ കണ്ണാടിക്കു മുന്നിൽ നിൽക്കുബോൾ തൊട്ട്‌‌ പുറകിൽ ഞാൻ അവളെ നോക്കുന്നത്‌ അവൾക്കും കണ്ണാടിയിലൂടെ കാണാം,സിന്ദൂരം നെറ്റിയിൽ ചാർത്തിയ ഉടനെ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി, നെറ്റിയിലെ സിന്ദൂരവും കണ്മഷിയെഴുതിയ കണ്ണുകളും, സെറ്റ് സാരിയും പഴയ ആ സിനിമകളിൽ കാണുന്ന ഒരു ഫീൽ ,
"നിന്നെ ഞാൻ ഇന്നും ആദ്യായിട്ട്‌ കാണുന്ന പോലെ ഫീൽചെയുന്നു". അവൾ വിരലുകൾ അവളുടെ ചുണ്ടിൻ മുന്നിൽ വച്ച്‌ 'മതി' എന്ന ഭാവത്തിൽ തലയാട്ടി. സമയം ആറാവാൻ അഞ്ച്‌ മിനിട്ട്‌.
മുറ്റത്തുള്ള തുളസി കതിർ നുള്ളി അവൾ മുടിയുടെ പുറകിൽ വെച്ചു. സമയം വൈകിയ കാരണം അവൾ കാറിൽ പോകാം എന്ന് നിർബന്ദിച്ചു. വീട്ടിന്നു ഒരു 5 മിനിട്ടെ കാറിൽ യാത്രയുള്ളു അംബലം വരെ. അംബലത്തിനു മുന്നിൽ എത്തിയപ്പോൾ ഞാൻ മോനെ അവളുടെ കയ്യിൽ നിന്ന് വാങ്ങി ഞങ്ങൾ ഒരുമിച്ച്‌ അംബലത്തിലേക്ക്‌ കയറി. നേരം വെളുത്തു വരുന്നതെയുള്ളായിരുന്നു, അംബലത്തിനു മുന്നിൽ കത്തിച്ച വിളക്കിന്റെ പ്രകാശവും എണ്ണയുടെ മണവും പുലർച്ചെയുള്ള ഭക്തിഗാനവും മനസ്സിൽ ഒരു ഉണർവ്വ്‌ നൽകി. അയ്യപ്പനാണു ഈ അംബലത്തിലെ പ്രതിഷ്ഠ്‌. രേവു ഇവിടുത്തെ ശാന്തതയെ വല്ലാതെ ഇഷ്ടപെടുന്നുണ്ട്‌. ഇവിടെ എപ്പോ വന്നാലും പ്രാർത്ഥനയുടെയിടയിൽ അവളുടെ കണ്ണുകൾ നിറയുന്നത്‌ ഞാൻ കാണാറുണ്ട്‌, ഞാൻ ശ്രദ്ധിക്കാതെ അവൾ അത്‌ തുടച്ചും കളയും,ഞാൻ അത്‌ അറിഞ്ഞതായി അവൾക്ക്‌ മുന്നിൽ നടിച്ചിട്ടുമില്ല, അവളുടെ കണ്ണുകൾ എന്തിനാണു നിറയുന്നത്‌ എന്ന് ചോദിച്ചട്ടുമില്ല. ഞാൻ ആ കണ്ണീരിൽ അവളുടെ സങ്കടവും സന്തോഷവും കണ്ടു. ആറരയായപ്പോൾ ഞങ്ങൾ തിരികെ വീട്ടിൽ വന്നു. രണ്ട്‌ ദിവസത്തെ യാത്രയായതിനാൽ പാക്കിഗ്‌ അവൾ തന്നെയായിരുന്നു, അതും അവൾ നേരത്തെ തന്നെ ചെയ്തിരുന്നു. അവളുടെ ആ ധൃതി അപ്പോഴും കാണാമായിരുന്നു. ഞാൻ അവൾ ചെയുന്ന ഒരൊ കാര്യങ്ങളും നോക്കി നിന്നു, ഞാൻ അവളെ നോക്കുന്നത്‌ കാര്യമാക്കതെ അവൾ ഒരോ കാര്യങ്ങളും ചെയ്തു അതെ വ്യഗ്രതയിൽ ,പെട്ടന്നു അവൾ ഒന്നു നിന്നു , അവളെ നോക്കുന്ന എന്നിലേക്‌ അവൾ അടുത്തു, ഒരു ചെറിയ കെട്ടിപിടിത്തും, നിശബ്ദമായ അവളുടെ ആ കരച്ചിലാണു അന്നും ഇന്നും അവളെ എന്നിലേക്ക്‌ കൂടുതൽ അടുപിച്ചിരിക്കുന്നത്‌. അവളെ എന്റെ കൈകളിനുള്ളിൽ ചേർത്ത് പിടിക്കുംബോൾ അതിരുകളില്ലാത്ത സന്തോഷം ഉള്ളിലുണ്ട്‌, അന്ന് ഞാൻ ആദ്യമായി രേവൂനെപറ്റി എന്റെ സുഹ്രുത്തുക്കളോടും ബന്ധുകളോടും സംസാരിച്ച ദിവസം, 'എന്റെ നന്മ,ഭാവി, കുടുംബജീവിതം,..' അതൊക്കെ വിചാരിക്കും പോലെ എളുപ്പം ആകിലെന്നും, പിന്നീട്‌ ഈ തീരുമാനം ഓർത്ത് സ്വയം ദുഖിക്കേണ്ടി വരുമെന്നും അങ്ങനെ ഒരോ കാരണങ്ങൾ പറഞ്ഞു അവർ അവരുടെ അഭിപ്രായം വ്യക്തമാക്കി. എന്നെയും ആദ്യനാളുകളിൽ ഈ ചിന്തകൾ വല്ലാതെ വലട്ടിയിരുന്നു പക്ഷെ ആ ചിന്തകളെ തരണം ചെയാൻ ഉള്ള ബലം രേവു എനിക്കായി തന്നിട്ടുള്ള ഒരേ കത്തുകളിലെ അക്ഷരങ്ങൾ കൂട്ടിവായിക്കുംബോഴും ലഭിച്ചിരിന്നു.
ഇനി സംസാരിച്ച്‌ നിന്ന് ഫ്ലൈറ്റ്‌ മിസ്സ്‌ ചെയ്യണ്ട,ടെൻഷൻ ആവരുത്‌ ! ആയാൽ പ്രസന്റേഷനെ ബാധിക്കുമെന്നും, ഫ്രി മയിന്റോടെ എല്ലാവരോടും സംസാരിക്കണം ,പിന്നെ നല്ല ചിരിച്ചോണ്ട്‌ വേണം ഒരോന്ന് വിശദീകരിക്കാൻ. പിന്നെ അവൾ എന്താ പറയണ്ടെന്നു ഓർത്തു, ഞാൻ ചിരിച്ചോണ്ട്‌ തന്നെ അവളെ നോക്കി നിന്നു. "തീർന്നോ.?" ഞാൻ അവളോട്‌ ചോദിച്ചു. അവളുടെ കൈകൾ എന്തോ പറയാനായിട്ട്‌ തിടുക്കം കൂട്ടുന്നുണ്ട്‌,എന്നെക്കാളും ടെൻഷൻ അവൾക്കാണു. ഞാൻ അവളുടെ കൈകളെ മുറുകെ പിടിച്ചു, "ഇനി ആ ഓൾ ദ ബെസ്റ്റ്‌ അങ്ങ്‌ പറഞ്ഞെ..!"
ഞാൻ അവളുടെ കൈകൾ സ്വതന്ത്രമാക്കി. തംബ്സ്‌ അപ്പ്‌.
ഞാൻ ഇറങ്ങാൻ തുടങ്ങുബോഴെക്കും മീരയും വന്നു, മീര ഞങ്ങൾക്ക്‌ സഹായത്തിനുനിൽക്കുന്ന ഒരു കുട്ടിയാണു. രേവുനെ മനസിലാക്കാൻ കഴിയുമ്മെന്നതാണു മീരയിൽ ഞാൻ കണ്ട വലിയ പ്ലസ്‌.
മോന്റെ ഒരോ ദിവസത്തിലെ വളർച്ചയും രേവുവിൽ ഒരു ആശ്വാസവും ടെൻഷനും ഉണ്ടാക്കിയിട്ടുണ്ട്‌. രേവുനെ ഞാൻ വിവാഹം കഴിക്കുന്നതിനു മുന്നെ അവൾ എന്നെ അകറ്റിയ ഒരു കാരണം,അവൾ ഏറെ ഭയന്ന ഒരു കാര്യം അത്‌ ഒരിക്കൽ എന്നോട്‌ പറഞ്ഞു , "എല്ലാവരും പറയുന്നതാണു ശരി, നി എടുത്ത്‌ ചാടി ഇങ്ങനെയൊരു തീരുമാനം എടുക്കാൻ പാടില്ല, നി വിചാരിക്കുന്നതുപോലെ ആകില്ല കാര്യങ്ങൾ,.. പ്രധാനമായും നമ്മൾക്ക്‌ ജനിക്കുന്ന കുട്ടിയും എന്നെപോലെയാണെങ്കിലോ..?" അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,അവളുടെ കൈകൾ വിറക്കുന്നു, വർഷങ്ങളായി ഒരു ചില്ലുകുപ്പിക്കുള്ളിൽ അവൾ കരുതിയ ആ ചോദ്യം,അതുവരെ ആരോടും അവൾ പങ്കുവെക്കാത്തെ കാര്യങ്ങളിൽ ഒന്നായിരുന്നു അവളുടെ ഈ ചോദ്യവും.അവളുടെ കണ്ണീരിൽ ആ കുപ്പിയുടെ ചില്ല് തകരുന്നത്‌ ഞാൻ കണ്ടു, "രേവു നിനക്ക്‌ നന്നയിട്ട്‌ അറിയാം ,ഞാൻ നിന്നെ ഇഷ്ടപെട്ടതും ദാ ഇപ്പോൾ നിന്നെ കല്യാണം കഴിക്കണം എന്ന് ആഗ്രഹിക്കുന്നതും ഒരു സഹതാപത്തിന്റെം പുറത്താല്ലായെന്ന്. പിന്നെ നി പറഞ്ഞപോലെ നമുക്ക്‌ ജനിക്കുന്ന കുട്ടിയും നിന്നെ പോലെയാണെങ്കിലിപ്പോയെന്താ അവൾ നമ്മടെ മോളല്ലെ..! പിന്നെ നി ഒന്ന് ഓർത്തുനോക്കിയ നിനക്‌ കിട്ടുന്ന ഒരു സെക്ക്ന്റ്‌ ചാൻസ്‌ അല്ലെ,നമ്മടെ മോളെ ഏറ്റവും നന്നയിട്ട്‌ മനസിലാക്കാൻ കഴിയുന്ന നിയുള്ളപ്പോൾ അവൾക്ക്‌ വേറെയെന്ത്‌ പേടിക്കണം,? അവൾ ആഗ്രഹിക്കുന്ന ഏതു ഹൈറ്റ്‌സിലും അവൾക്‌ എത്താം., പിന്നെ കൂട്ടിനു ഞാൻ ഉണ്ടല്ലോ..!"
"മോളോ..?" കണ്ണീരിൽ നനഞ്ഞ ഒരു പുഞ്ചിരിയോടെയുള്ള ഒരു ചോദ്യം.
പിന്നെ അവൾ പ്രഗ്നനന്റായ സമയത്ത്‌ അവൾക്ക്‌ ടെൻഷൻ കൂടിവന്നു.രേവു അവളുടെ അച്ചന്റെയും അമ്മയുടെയും ഒപ്പം അവളുടെ വീട്ടിൽ ആയിരുന്നു, ഒരു ഒറ്റ ചെക്ക്‌ അപ്പ്‌ പോലും അവൾ മുടക്കിയിട്ടില്ല. അവൾക്ക്‌ ഇഷ്ടമല്ലത്ത പല ഭക്ഷണങ്ങളും അവൾ കഴിച്ചു, വൈറ്റമിൻസും പ്രട്ടീൻസും ഉണ്ടെന്നുള്ള കാരണം കൊണ്ട്‌ മാത്രം. അതിനിടയിൽ വിശ്വാസം ഇത്തിരി കൂടിയിട്ടുമുണ്ടായിരുന്നു. ഈ കാലയളവിൽ പലപ്പോഴും എന്റെ സാമീപ്യം അവൾക്കൊരു ആശ്വാസമായി തോന്നുന്നതായി ഞാൻ മനസിലാക്കി. എന്റെ അമ്മയും ഈ ദിവങ്ങളിൽ മുടങ്ങാതെ അംബലത്തിൽ പോയിരുന്നു, അച്ചനോട്‌ സംസാരിക്കുംബോൾ ഡബിൾ പോസ്സിറ്റിവ്‌ ആയിട്ട്‌ തോന്നും.അങ്ങനെ അവളുടെ ഡെലിവറിയുടെ അന്ന്, ഞാൻ അവൾക്കൊപ്പം ലേബർ റൂമിൽ ഉണ്ടായിരുന്നു ,അവന്റെ വരവും ഒപ്പമുള്ള ആ കരച്ചിലും, സന്തോഷത്തെ അക്ഷരങ്ങളാക്കാൻ പറ്റാത്ത നിമിഷം, ഞാൻ രേവുനെ നോക്കി.ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ചിത്രവും നിമിഷവും, അവളുടെ ആ മുഖവും സന്തോഷവും.
വണ്ടിയെടുക്കുന്നതിനു മുൻപ്‌ ഞാൻ കാറിന്റെ ചില്ല് താഴ്‌ത്തി രേവുനെ നോക്കി, എത്തിയയുടെൻ മെസ്സെജ്‌ ചെയണം എന്ന് അവൾ എന്നോട്‌ പറഞ്ഞു, ഞാൻ തലായാട്ടി ഒരു ബായ്‌ പറഞ്ഞ്‌ കാർ എടുത്തു.ഈ മെസ്സെജിംഗ്‌ സൗകര്യം ഇല്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിച്ച ഒരുപാട്‌ നിമിഷങ്ങളുണ്ട്‌, രേവുന്റെ മെസ്സേജ്‌ ഒരോ ദിവസം ഞാൻ വായിക്കുംബോൾ ടെക്‌നോളജിയെ ഒരു അത്ഭുതത്തോടെ കാണാറാണു പതിവ്‌. അതിപ്പോഴും തുടരുന്നു.
രാവിലെ പത്തുമണിക്കായിരുന്നു മീറ്റിഗ്‌ അറേഞ്ച്‌ ചെയ്ത്ത്‌ ,രാവിലെ 5 മണിക്ക്‌ തന്നെ രേവു വിളിച്ചുണർത്തി. തുടർന്ന് ഒരു വിഡിയോ കോൾ രേവുന്റെ മുൻപിൽ ഒരു റിഹേർസ്സൽ.ഒരു തംബ്സ്‌ അപ്പ്‌, ഒരു ഫ്ലൈങ്ങ്‌ കിസ്സ്‌- ഓൾ സെറ്റ്‌. ഇനി കുറച്ച്‌ നേരം ഫ്രി ആയിട്ട്‌ ഇരിക്ക്‌
മീറ്റ്‌ഗ്‌ കഴിഞ്ഞ്‌ അവൾക്ക്‌ ടെക്സറ്റ് ചെയ്താൽ മതിയെന്ന് പറഞ്ഞു. 'ഓക്കെ'.
ഞാനും പിന്നെ ആർ ആർ ഡിസ്സയൻസിന്റെ കോ-ഓണറുമാണു മീറ്റിങ്ങിനു പങ്കെടുക്കേണ്ടത്‌ പക്ഷെ കോ ഓണർ ആയ എന്റെ ഭാര്യക്ക്‌ ഇതുപോലെയുള്ള ഫങ്ങ്‌ക്ഷൻസ്‌ പണ്ടുമുതലെ ഇഷ്‌ടം അല്ല.അവൾക്ക്‌ കംഫർട്ടായി തോന്നുന്ന സർക്കിൾ വിട്ട്‌ അവക്ക്‌ പോകാനും താത്പര്യമില്ല. പക്ഷെ ഇന്നത്തെ ഈ മീറ്റിങ്ങിനു അവൾ ഒപ്പം ഉണ്ടാകണമെന്ന് എനക്കാഗ്രഹമുണ്ടായിരുന്നു, ഞാൻ അത്‌ അവളോട്‌ ഒരു തവണ പറഞ്ഞപ്പോൾ അത്‌ വേണ്ട മോൻ തനിച്ചാകില്ലെ എന്ന് പറഞ്ഞു ഒഴിവാക്കി,പിന്നീട്‌ ഞാൻ ഈ കാര്യത്തിൽ അവളെ നിർബന്ദിച്ചിട്ടില്ല.മാത്രവുമല്ല ഞാൻ ഇന്ന് പ്രസന്റ്‌ ചെയ്യാൻ പോകുന്നത്‌ അവളുടെ ഡിസൈനും കൺസപ്റ്റുമാണു.
ആദ്യ ദിവസത്തെ മീറ്റിങ്ങ്‌ പ്രതീക്ഷിച്ചപ്പോലെ തന്നെ പ്ലസ്‌ ആക്കാൻ കഴിഞ്ഞു, കംപനിക്ക്‌ കൺസപ്റ്റ്‌ ഇഷ്‌ടപെട്ടു.ഒരു ബൾക്ക്‌ ഓർഡർ കിട്ടുമെന്ന കാര്യത്തിൽ ഏതാണ്ട്‌ ഉറപ്പായി. ഉടൻ തന്നെ ഞാൻ ഈ സന്തോഷം രേവൂനെ അറിയിച്ചു അവളും ആകെ ത്രിൽ ആയി. പിറ്റെന്ന്,അവിടെയുള്ള എന്റെ സുഹ്രുത്തുക്കളോട്‌ ഡൽഹിയിൽ ഞങ്ങളുടെ ഒരു ബ്രാഞ്ച്‌ തുടങ്ങുന്നതിനെ പറ്റിയുള്ള ചർച്ചകൾക്ക്‌ ശേഷം ഞാൻ തിരിച്ചുപോരാൻ ഒരുങ്ങി. പോരുന്നതിനു മുന്നെ ഞാൻ 'ഓൾഡ്‌ മെർച്ചന്റ്‌ മാർക്കറ്റിൽ' പോയി, അവിടെ രേവൂനു ആകർഷിക്കുന്ന എന്തെങ്കിലും കണ്ടെത്താൻ കഴിയൂന്ന് എനിക്‌ ഉറപ്പുണ്ടായിരുന്നു. ഞാൻ ഒരുപാട്‌ നടന്നു, പക്ഷെ അവളുടെ കണ്ണുകളെ അത്ഭുതപെടുത്തുന്ന ഒന്നും എനിക്ക്‌ കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ പെട്ടാന്നണു ഒരു കൊച്ചു പെൺകുട്ടി ഒരു കടയുടെ അരികിൽ കുറെ പെയിന്റിങ്ങുംസുമായി ഇരിക്കുന്നത്‌ കണ്ടത്‌, ഞാൻ ആ കുട്ടിക്കരികിലേക്ക്‌ നടന്നു, അക്രിലിക്കും ഓയിലും ക്രയോൺസും എല്ലാം മിക്സ്‌ ചെയ്ത പെയിന്റ്ങ്ങ്സ്‌ ആയിരുന്നു ആ കുട്ടിയെടെ കയ്യിൽ. "സാർ ദേക്ഖോ സാർ .." ആ കുട്ടി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഞാൻ ആ കുട്ടിയുടെ പെയിന്റങ്ങിലേക്ക്‌ നോക്കി, ഒരോന്നും മനോഹരമാണു എന്നാൽ അതിൽ ഒന്നിൽ എന്റെ കണ്ണുടക്കി,ആ കുട്ടിയോട്‌ ഞാൻ ഇതെല്ലാം അവൾ വരച്ചതാണോ എന്ന് തിരക്കി, മുഴുവൻ അവൾതന്നെയാ വരച്ചെ എന്ന് അഭിമാനത്തോടെ പറഞ്ഞു.ആ കടയിൽ ഒരു സ്ത്രിയുമുണ്ടായിരുന്നു, "സാർ ഹർ പെയിന്റ്ങ്ങ്‌ മെരാ ബെട്ടാ ദ്വാരാ കിയാ ജാതാ ഹെ സാബ്‌.." ആ അമ്മയുടെ വാക്കുകളിൽ മകളെകുറിച്ചുള്ള അഭിമാനം വ്യക്തമായിരുന്നു. വൈകിട്ട്‌ ക്ലാസ്‌ കഴിഞ്ഞു തന്റെ പെയിന്റിങ്ങ്‌സും വിൽക്കാൻ അമ്മയുടെ ഒപ്പം യുണിഫോം പോലും മാറാതെ വന്നിരുന്ന ആ കുട്ടിയോട്‌ ഒരു പ്രത്യേക ഇഷ്‌ടം തോന്നി " വാവ്‌ ലിൽ ആർട്ടിസ്റ്റ്‌".എന്റെ കണ്ണുകൾ ഉടക്കിയ ആ പെയിന്റിങ്ങ്‌ 'ഒരു പെൺകുട്ടി ഒരു പുഴയോരത്തിരുന്ന് ഓടക്കുഴൽ വായിക്കുന്നു, ചുറ്റൂം പൂംബാറ്റയും പക്ഷികളും കാട്ടിലെ മൃഗങ്ങളും' ഒരു സംഗീതം ആ ചിത്രത്തിലേക്ക്‌ നോക്കുംബോൾ ഉള്ളിൽ ഫീൽ ചെയാൻ കഴിഞ്ഞു. ഞാൻ അത്‌ ആ കുട്ടിയുടെ കയ്യിന്നു വാങ്ങി. എന്റെ ഫോണീന്നു മോന്റയും രേവൂന്റെം ഫോട്ടോയും ആ കുട്ടിക്ക്‌ കാട്ടി, രേവൂനു ഗിഫ്റ്റ്‌ ചെയാൻ ഉള്ളതാണെന്നും പറഞ്ഞു, രേവുനു ഈ ചിത്രം ഇഷ്ടപെടും എന്ന് പറഞ്ഞപ്പോൾ ആ മുഖത്തെ നിഷ്കളങ്കമായ പുഞ്ചിരിനിറഞ്ഞ ഭാവം കാണാൻ കഴിഞ്ഞു.ആ കുട്ടി ചിത്രം പിടിച്ചോണ്ട്‌ നിൽക്കുന്ന ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ഞാൻ ആ കുട്ടിയുടെ അമ്മയോട്‌ അനുവാദം ചോദിച്ചു, എന്റെ പെരുമാറ്റം നല്ല രീതിയിൽ ആയതുകൊണ്ടാകണം അവർ എതിർത്തു പറഞ്ഞില്ല, കൂടെ രേവൂനെ കാട്ടാൻ ആണെന്ന് പറഞ്ഞപ്പോൾ ഒരു ക്യുട്ട്‌ സ്‌മൈലോടെയുള്ള ഒരു പിക്‌ ആ കൊച്ചു മിടുക്കി എനിക്ക്‌ സമ്മാനിച്ചു.
അടുത്ത്‌ പ്രഭാതം വീട്ടിൽ നിന്ന് ആരംഭിച്ചു. പുലർച്ച രണ്ട്‌ മണിക്ക്‌ ഞാൻ വീട്ടിൽ എത്തി, മോനും രേവുവും ഉറങ്ങിയിരുന്നു. കാർ ശബ്ദം കേട്ട്‌ രേവു വന്ന് വാതിൽ തുറന്നു. രണ്ടു ദിവസം കാണാതിരുന്നിട്ട്‌ കണ്ടത്തിന്റെ ആവേശം രേവുവിലും രേവുവിന്റെ കണ്ണിലൂടെ എന്നിലും ഞാൻ കണ്ടു. ഒന്നു ഷവർ എടുത്ത്‌ വന്ന ശേഷം രേവു എന്നോട്‌ വിശേഷങ്ങൾ തിരക്കി. ഞാൻ ചെന്ന അന്നുമുതലുള്ള ഓരോ കാര്യങ്ങളും അവളോട്‌ പറഞ്ഞു, നിശബ്ദമായി ഒരു ഇടപെടലും ഇല്ലാതെ അവൾ കേട്ടിരുന്നു, രേവൂനെ പരിജയപെട്ട ശേഷമാണു-എന്റെ സംസാരിത്തിൽ എനിക്ക്‌ തന്നെ ഒരു വിശ്വാസം വന്നത്‌. ഞാൻ പറയുന്നത്‌ ഇത്ര ആകാംക്ഷയോടെ കേട്ടിരിക്കുന്ന ഒരാൾ പോലും എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടില്ല, മാത്രമല്ല ഞാൻ സംസാരിക്കുന്നതിനിടയിൽ അവൾ കണ്ണുകൾ എന്നിൽ നിന്ന് എടുക്കാറില്ല, ഒരു ഒഴുക്ക്‌ പോലെ ഞാൻ സംസാരിച്ച്‌ പോകും . ഈ ഒഴുക്കിനു കാരണം ഞാൻ പറയുന്നത്‌ കേൾക്കുംബോൾ അവളുടെ മുഖത്ത്‌ വിടരുന്ന ചില ഭാവങ്ങളാണു. ഇടയ്ക്ക്‌ അവളുടെ കണ്ണുകൾ ചിമ്മുന്നതും, ചെറുതാകുന്നതും ,അതിശയത്താൽ അവളുടെ കൺപീലികൾ പരസ്പരം അകലുന്നതും എന്നെ നിർത്താതെ ഒരോ കാര്യങ്ങൾ പറയാൻ പ്രേൽസാഹിപ്പിക്കുന്നുണ്ട്‌. ഞാൻ പറഞ്ഞു വന്ന് അവൾക്‌ ആ ഗിഫ്റ്റ്‌ പ്രസന്റ്‌ ചെയ്തു. പ്രതീക്ഷിച്ചപോലെതന്നെ അവൾക്കത്‌ ഇഷ്‌ടപെട്ടു, ഞാൻ ചിത്രം വരച്ചാളെക്കൂടി കാട്ടിയപ്പോൾ അവൾ ആ ചിത്രത്തിലേക്‌ ഒരുപാട്‌ നേരം നോക്കി നിന്നു. ഒരു ഡയമണ്ട്‌ നെക്ലേസ്സിനാൽ ജനിപ്പിക്കാൻ കഴിയാത്ത വിധം സന്തോഷം അവളിൽ ഞാൻ കണ്ടു, കാരണം ഇതാണു ഞാൻ സ്നേഹിക്കുന്ന രേവതി മറ്റാരാലും പകരം വെക്കാൻ കഴിയാത്തെ എന്റെ ജീവിതത്തിലെ ഒരെയൊരു രേവതി.
രേവതിക്ക്‌ മോന്റെ കാര്യത്തിൽ ശ്രദ്ധ ദിനംതോറും കൂടിവന്നു. അവനെ ഓരോ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നതിലും പറയിപ്പിക്കുന്നതിനും അവൾക്ക്‌ ജിജ്ഞാസ കൂടിക്കൂടി വന്നു ,ഈ അവസരത്തിലും ഞാൻ ടെക്ക്‌നോളജിക്ക്‌ നന്ദി പറഞ്ഞു. യ്യൂട്യുബിൽ അവൾ ഒരോ ദിവസവും പുതിയ കാര്യങ്ങൾ അറിയാൻ ശ്രമിച്ചു, അവളാൽ എന്തൊക്കെ ചെയാൻ കഴിയും എന്ന് ഉപദേശം അവൾ തേടി. മോന്റെ ഉച്ചാരണവും ഉച്ചാരണ രീതിയും മെച്ചപെടുത്താൻ അവൾ അവനു ഒരുപാട്‌ വീഡിയോകൾ കാട്ടി തുടങ്ങി, പകൽ സമയത്ത്‌ അവൾക്ക്‌ കൂട്ടായി മീരയും ഉണ്ടായിരുന്നു. രാത്രി എനിക്ക്‌ എത്ര തിരക്കാണെങ്കിലും കുറഞ്ഞത്‌ അര മണിക്കൂർ എങ്കിലും ഒരുമിച്ചിരുന്ന് മോനോട്‌ സംസാരിക്കണം എന്ന് രേവു എന്നോട്‌ പറഞ്ഞു. ഞങ്ങൾ എല്ലവരും ഒരുമിച്ച്‌ മുൻവശത്തെ ഹാളിൽ വന്നിരിക്കും, രേവു എന്റെ കയ്യിൽ ഒരൊ സാധനങ്ങൾ തന്ന ശേഷം അത്‌ എന്താണെന്നു മോനോടു ചോദിക്കാൻ പറയും, "മോനെ ഇതെന്ത..? പറഞ്ഞെ..!" അവൻ അവളെ നോക്കും, ആകെയുള്ള ആറു പല്ലും കാട്ടി ഒരു ചിരി ചിരിച്ച്‌ അവളുടെ തോളിലേക്ക്‌ ചായും. രേവു അടുത്തുണ്ടായിരുന്ന മണി എടുത്ത്‌ കിലുക്കി, അവൻ തല പോക്കി "ണിം ണിം" അവൻ പറഞ്ഞു. ഞാൻ അവനോട്‌ വീണ്ടും ചോദിച്ചു "ബോ..."അവൻ പറഞ്ഞുതുടങ്ങി
"ആ പറാ.."രേവൂന്റെ ചുണ്ടനക്കത്തിൽ നിന്ന് ഞാൻ വായിച്ചു.
"ബോത്ത്‌" അവൻ പറഞ്ഞൊപ്പിച്ചു. "ആഹാ.." എന്ന് പറഞ്ഞ്‌ ഞാൻ കൈയടിച്ചു, അവനും സന്തോഷത്തിൽ രണ്ടു കയ്യും അടിച്ച്‌ ചിരി തുടങ്ങി. അതിനേക്കളും സന്തോഷം ഞാൻ രേവുവിൽ കണ്ടു.അവൻ ഒരു പ്രസംഗം പറഞ്ഞു കയ്യടി വാങ്ങിയതിനു തുല്യമായിരുന്നു അവളുടെ സന്തോഷം.
"ഗുഡ്‌ ബോയ്‌." എന്ന് പറഞ്ഞ്‌ ഞാൻ അവനെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു. അവൻ എനിക്കും ഒരെണ്ണം തന്ന് എഴുന്നേറ്റ്‌ പോയി രേവുനെ കെട്ടിപിടിച്ചിരുന്നു. ഈ സംഭഷണം ഒരു ദിനചര്യയായി മാറി പക്ഷെ ഒരൊ ദിവസവും ഒരു പുതുമ അനുഭവപെട്ടു.
തന്നിൽ നടക്കുന്ന പല കാര്യങ്ങളും എന്തൊക്കെയെന്നുപോലും അറിയാതെ ഭൂമി ചുറ്റൽ തുടർന്നു. മോൻ മറ്റൊരാളുടെ സഹായമില്ലാതെ വാക്കുകൾ തന്നെ പറയാൻ തുടങ്ങി. അവനു നാലു വയസ്സ്‌ കഴിഞ്ഞു, പക്ഷെ ഇതുവരെ ഒരിക്കൽ പോലും അവൻ എന്നോട് ചോദിക്കത്തെ ഒരു കാര്യം ഇന്ന് അവൻ എന്നോട്‌ ചോദിച്ചു, "അച്ചെ,നമ്മടെ അമ്മ എന്താ മിണ്ടാത്തെ.?" എന്താണു അവൻ ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ കാരണം ആയതെന്ന് എനിക്ക്‌ അറിയില്ല. 'കുട്ടികൾ ചോദിക്കുന്ന ചോദ്യത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കതെ അവർക്ക്‌ മറുപടി കൊടുക്കണം എന്ന് ഒരു പുസ്തകത്തിൽ വായിച്ചതായി ഓർക്കുന്നു, എന്തായലും അവർ ഒരിക്കൽ അത്‌ മനസിലാക്കും.ഇപ്പോൾ അവർ കുട്ടികളാണു, അവർക്ക്‌ മനസിലാകുന്ന രീതിയിൽ ഒരു മറുപടി നൽകണം'.
"പറ അച്ചെ, എന്റെ ക്ലാസിലെ കുട്ടികളോടൊക്കെ അവരുടെ അമ്മ സംസാരിക്കണ്ടല്ലോ , എന്നോട്‌ സംസാരിക്കത്തെയെന്നാ..?" ആകെ ഒരു വിഷമം അവന്റെ മുഖത്ത്‌ ഞാൻ കണ്ടു, പറയുന്ന മറുപടി ഇനി അവനെ കൂടുതൽ വിഷമിപ്പിക്കാൻ പാടില്ല. ഞാൻ അവനെ എടുത്ത്‌ എന്റെ മടിയിലേക്ക്‌ ഇരുത്തി.
"അത്‌ ഞാനും അമ്മയും തമ്മിലുള്ള ഒരു ചെറിയ കളിയാ..!"
"കളിയോ?" ഒരു അതിയത്തോടെ അവൻ തിരക്കി.
" ആ,മോൻ ഇത്‌ വേറാരോടും പറയരുത്‌. പറയുവോ.?"
" ഇല്ല പറയൂല്ല" അവനു അത്‌ കേൾക്കാനായിട്ട്‌ കൊതിയായി.
"നമ്മടെ അമ്മ വീട്ടിൽ ഒറ്റക്ക്‌ ഒരുപാട്‌ ജോലികൾ ചെയ്യണില്ലെ" "ഉം" അവൻ മൂളി.
"അപ്പോ ഞാനാണോ മോനാണോ അമ്മയായിട്ട്‌ ഒന്നും പറയാതെ തന്നെ അമ്മെനെ സഹായിക്കുന്നത് സ്‌നേഹിക്കുന്നതും എന്ന് അറിയാനുല്ല കളിയാ ഇത്‌. ഈ കളിയിലു ഒരാൾ ജയിക്കുംബോഴെ അമ്മ മിണ്ടുവുള്ളു എന്ന് പ്രോമിസ്‌ ചെയ്തു പോയി."
"അയ്യോ..!" അവൻ തുടർന്നു "അപ്പോ ഞാൻ അമ്മെനെ അച്ചെനെക്കാളും സഹായിച്ചലും സ്‌നേഹിച്ചാലും എന്നോട്‌ അമ്മ മിണ്ടുവോ..?"
"പിന്നെ, അതുറപ്പല്ലെ. അതുവരെ ഇത്‌ നമക്കുള്ളിൽ ഒരു സീക്രട്ട്‌ ആയിരിക്കണം. ഇനി അമ്മയോട്‌ ഈ കാര്യം ചോദിക്കരുത്‌.ഡീൽ" അവൻ ഒരിക്കൽ സത്യം മനസിലാക്കുന്ന വരെ ഇതായിരിക്കട്ടെ അവന്റെ സത്യം എന്ന് ഞാൻ കരുതി.
"ഡീൽ" അവന്റെ മുഖത്തെ ആ വിഷമം മാറി സന്തോഷം വിരിഞ്ഞു. തംബ്‌സ്സ്‌ അപ്പ്‌.
"ഇനി മോൻ അമ്മയോട്‌ ഇത്‌ ചോദിക്കുവോ."
"ഇല്ല" അവൻ ദൃഢനിശ്ചയത്തോടെ പറഞ്ഞു. ഞാൻ മുറിയുടെ വാതിലിലേക്ക്‌ തലയൊന്ന് ചെരുച്ചു നോക്കി, രേവു എല്ലാം കേട്ടു നിൽക്കുണ്ടായിരുന്നു. ഞാൻ അവളുടെ നേരെ കണ്ണുചിമ്മി. മറ മാറ്റിയ ഒരു സന്തോഷം ആ മുഖത്തും ഞാൻ അപ്പോൾ മുതൽ കണ്ടു.
മോനു പിന്നെ രേവൂന്റെ കാര്യങ്ങളിൽ വല്ലാത്തെ ശ്രദ്ധകാട്ടി തുടങ്ങി. അവർ ഇടയ്ക്ക്‌ ഒന്ന് പിണങ്ങുംബോൾ അധികം താമസിക്കാതെ തന്നെ അവൻ ഓടി പോയി അവളോട്‌ സോറി പറയും ഇനി അങ്ങനെ ചെയ്യൂല ചിരിക്ക്‌ അമ്മ എന്ന പറഞ്ഞ്‌ അവളുടെ പുറകെ നടക്കും. പയ്യെ പയ്യെ രേവുവിനെ അവൻ മനസിലാക്കി വന്നു. അതെനിക്ക്‌ മനസിലായത്‌ എന്തുണ്ടെങ്കിലും അവൻ ആദ്യം വന്ന് പറയുന്നത്‌ അവളോടാണു, എന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും അമ്മ എന്നും അമ്മ തന്നെയാണു.
മറ്റൊരളുടെ മുഖത്ത്‌ തന്നെപറ്റി അറിയുംബോൾ ഉണ്ടാവുന്ന സഹതാപം കാണുന്നത്‌ രേവൂനു ഭയങ്കര കലിയാണു, പക്ഷെ അവൾ അത്‌ പുറത്ത്‌ കാട്ടില്ല ,ആരോടും പരിഭവവുമില്ല. അത്തരമൊരു സാഹചര്യം അവൾ ഒഴിവാക്കാൻ ശ്രമിക്കും അതുകൊണ്ട്‌ തന്നെ അത്ര അടുപ്പം ഉള്ളവരുടെ ഫങ്ങ്‌ഷസിനു മാത്രമേ പോകാറുമുള്ളു. മോന്റെ സ്‌കൂളിലും ആ കാർണത്താൽ അവൾ അങ്ങനെ പോകാറില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ പറഞ്ഞുവിടും, എന്നാൽ ഇടക്ക്‌ എന്നോടോപ്പം വരും -വന്നാൽ തന്നെ എന്റെ കൈകളിൽ പിടിച്ച്‌ അധികം ആരും ശ്രദ്ധിക്കാത്തെ ഒരിടത്ത്‌ ഒതുങ്ങും. മോന്റെ എന്തെങ്കിലും പരിപാടികളുണ്ടെങ്കിൽ അവൾ അതൊന്നും മിസ്സ്‌ ചെയ്തിട്ടില്ല, അവൾ പരിപാടി കാണാൻ വരുന്നത്‌ മോനും വലിയ ഒരു ആത്മവിശ്വാസവുമാണു.
അവനു അവളോടുള്ള ആ സ്നേഹവും കരുതലും കാണുംബോൾ അന്നു ഞാൻ പറഞ്ഞ ആ നുണ കേട്ടു നിന്ന ആ കൊച്ചു കുട്ടിയെ തന്നെ അവൻ വളർന്നിട്ടും അവനിൽ ഞാൻ കണ്ടു,ആ കരുതലും സ്‌നേഹവും ഒരു കുറവും ഇല്ലതെതന്നെ ഇപ്പോഴും കാണുംബോൾ അതിയായ സന്തോഷം തോന്നി .
ഡിസംബർ മാസത്തിലെ ഒരു പ്രഭാതം,ഞങ്ങൾ ഒരുമിച്ച്‌ വീടിനു മുന്നിലെ ലോണിൽ ഇട്ടിരിക്കുന്ന കസേരയിൽ ഇരിക്കുകയായിരുന്നു അപ്പോ പെട്ടന്ന് എന്തോ ഓർമ്മിച്ചെടുത്ത്‌ അവൻ എന്നോട്‌ പറഞ്ഞു, "അച്ചാ നമ്മളിൽ ആരോ ഒരാൾ ജയിച്ചിട്ടുണ്ട്‌ എന്ന് തോന്നുന്നു..!" മുന്നിൽ ഒച്ച വെച്ച്‌ കളിച്ചുകൊണ്ടിരുന്ന മീനുവിനെ നോക്കി അവൻ പറഞ്ഞു. അവനു ഏഴു വയസ്സുള്ളപ്പോളാണു മറ്റൊരു അംഗം കൂടി ജനിക്കുന്നത്‌. ഒരു അനിയത്തിയെ കിട്ടിയെ സന്തോഷം കണ്ട്‌ രേവു അവനോട്‌ പറഞ്ഞു 'മോനു ഇവളെ നമ്മൾ എന്താ വിളിക്കാ..?'. അവൻ ഒന്നും ആലോചിക്കതെ "മീനുന്ന് മതി" ,പറഞ്ഞശേഷം മീനുന്റെ ആ കുഞ്ഞു മുഖത്തെക്ക്‌ തന്നെ അവൻ നോക്കി നിന്നു. പത്ത്‌ വർഷം കഴിഞ്ഞുരിക്കുന്നു.
'കളിയോ?' ഞാൻ ഒന്ന് ആലോചിചു, അപ്പോഴാണു ഞാൻ അന്ന് അവനോട്‌ പറഞ്ഞ ആ കളവ്‌ ഓർത്തത്‌. ഞാൻ മറുപടി പറയാൻ അവനെ നോക്കിയപ്പോഴാണു രേവു വീട്ടിന്നു ഇറങ്ങി വരുന്നത്‌, അവൾ കൈകൾ ഉയർത്തി എന്താണു സംസാരം എന്ന് ചോദിച്ച്‌ ഞങ്ങൾക്കടുത്തെക്ക്‌ വന്നു, ഞാൻ ഒന്നുമില്ലെന്നു കണ്ണിറുക്കി. അവൾ വരുന്നത്‌ കണ്ട്‌ എയ്ഞ്ചലിനെയും (പട്ടി കുട്ടി) പൊക്കി പിടിച്ച്‌ ഉച്ചത്തിൽ "അമ്മേ....." എന്ന് വിളിച്ചോണ്ട്‌ അവൾക്ക്‌ അരികിലേക്ക്‌ മീനു ഓടി ചെന്ന് കെട്ടിപിടിച്ചു. ഞാൻ മോനും അവളെ തന്നെ നോക്കിനിന്നു, അപ്പോ ഞാൻ അവൻ പറഞ്ഞ കാര്യം ആലോചിച്ചു, അവന്റെ തോളിലെക്ക്‌ ഞാൻ കൈവെച്ചു അവനെ നോക്കി ഒന്ന് ചിരിച്ചു.
"ശരിയാ" എന്റെ ആലോചനക്ക്‌ ഞാൻ മറുപടി നൽകി.
.
"സ്‌നേഹത്തിന്റെ ഭാഷയിലുള്ള തുടക്കങ്ങളിൽ ചിലപ്പോൾ ഒരു കൊച്ചു കളവിനു വരെ വലിയ സ്ഥാനമുണ്ട്‌"

Amal Satheesan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo