Slider

പിന്‍വിളികള്‍

0

തെളിയാതെ കത്തുന്ന നെയ്‌വിളക്കൊന്നെന്റെ
അച്ഛന്റെ അസ്ഥിത്തറയില്‍ വിതുമ്പുന്നു
നൊമ്പരപ്പൂക്കളാല്‍ ഞാന്‍ തീര്‍ത്ത പൂക്കളം
വാടി,ച്ചിരിക്കുന്നു നനവുമായ് സ്മൃതികളില്‍.
ഓര്‍മ്മകള്‍ കൂട്ടിപ്പെറുക്കിയെടുക്കുമ്പോ-
ഴുള്ളം പിടയ്ക്കുന്നു, ചിതയൊന്നെരിയുന്നു.
ഉത്രാടനാളിലന്നച്ഛന്‍ പകര്‍ന്നോരാ
ചുംബനത്തിന്‍ചൂടു നിറയുന്നു ഹൃത്തില്‍.
പിന്‍വിളിയോടെ ഞാന്‍ മണ്ടിക്കുതിച്ചെത്തി-
യച്ഛന്റെ സൈക്കിളിന്‍പിന്നാലെ പാഞ്ഞതും
അരുതരുതുണ്ണി ! പിന്‍വിളിയരുതെന്നു
അമ്മയോതുന്നതെന്‍ കാതോരമണയുന്നു.
മുത്തച്ഛനേകുവാന്‍ ഓണക്കോടിയും പിന്നെ
ഉണ്ണിക്കു തുന്നിയ കുപ്പായവും വാങ്ങി,
വേഗേനയെത്തിടാമെന്നു പറഞ്ഞിട്ടു
കോടിപുതച്ചെത്തിയച്ഛനെന്തേ മയക്കമായ് ?
മേലേപ്പറമ്പിലന്നൂഞ്ഞാലു കെട്ടിയ
മാവുകൊണ്ടച്ഛനെ മൂടിപ്പുതച്ചതും
മുത്തമന്നച്ഛനുനല്കി മുത്തച്ഛന്‍
പൊട്ടിക്കരഞ്ഞതും ഞാന്‍ നോക്കിനിന്നുപോയ് !
അച്ഛന്റെ കാലനായ് വന്നൂപിറന്നവ-
നെന്നെന്നെ നോക്കിപ്പറയുന്നയലുകാര്‍ !
സദ്യയൊരുക്കാതെ കഞ്ഞി വിളമ്പുന്നതെ-
ന്തിനെന്നറിയാതെ ഞാനും കുടിച്ചന്ന്.
ഓണമെന്നോര്‍മ്മയിലെന്നും നിറയ്ക്കുന്നു
തെക്കേപറമ്പിലെയണയാത്ത ചിതയൊന്ന്.
മിഴിനീരുണങ്ങാതെ ചിരിമാഞ്ഞുപോയൊരെ-
ന്നമ്മയാണിന്നെന്റെ ഓണസ്മൃതികളില്‍
മിഴിനീരുണങ്ങാതെ ചിരിമാഞ്ഞുപോയൊരെ-
ന്നമ്മയാണിന്നെന്റെ ഓണസ്മൃതികളില്‍...
=================================
ശിവരാജന്‍ കോവിലഴികം
മയ്യനാട് കൊല്ലം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo