Slider

കഴുമരം (ചെറുകഥ)

0


അയാൾക്ക്‌ ജഡ്ജ് കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, എന്നിട്ട് ചോദിച്ചു 'നിങ്ങൾ ഈ കുറ്റം ചെയ്തിട്ടുണ്ടോ?'
'ഉവ്വ് സാർ'
'നിങ്ങൾക്ക് കോടതിയോട് എന്തെങ്കിലും പറയാനുണ്ടോ?'
'സാർ എന്നെ എന്ത് ശിക്ഷയാണ് തരുന്നതെങ്കിലും അത് എത്രയും വേഗത്തിൽ നടപ്പാക്കണം. അത് പോലെ എന്റെ ഒമ്പത് വയസ്സായ മകളെ എന്റെ വീട്ടുകാർക്കും എന്റെ ഭാര്യാവീട്ടുകാർക്കും കൊടുക്കരുത് സാർ'
അയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു.
കുറച്ചു നേരം കോടതി, സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ധതയായിരുന്നു. 
ജഡ്ജി വിധി പറഞ്ഞു.
'നിങ്ങൾ നിങ്ങളുടെ ഭാര്യയെ മുൻകൂട്ടി തയ്യാർ ചെയ്ത പ്രകാരം കായലിൽ കൊണ്ട് പോയി മുക്കികൊന്ന കുറ്റം പ്രോസിക്ക്യൂഷന് സംശയാസ്പധമായി തെളിയീക്കാൻ കഴിഞ്ഞിട്ടുള്ളത് കൊണ്ടും സാക്ഷികൾ ഇല്ലാത്ത ഈ കൊടും ക്രൂരതക്ക് സാഹചര്യതെളിവുകൾ വെച്ച് കൊണ്ടും പ്രതി കുറ്റം സമ്മതിച്ചത് കൊണ്ടും ഇൻഡ്യൻ ശിക്ഷാനിയമം 302 പ്രകാരം മരണം വരെ തൂക്കികൊല്ലുവാൻ ഈ കോടതി വിധിച്ചിരിക്കുന്നു'
അയാൾ എല്ലാം നിസ്സംഗധയോടെ കേട്ടു.
അയാളുടെ ചിന്തകൾ വർഷങ്ങൾക്കു പിന്നോട്ട് പോയി.
ഒരേ ജാതിക്കാരായിരുന്ന താനും ജലജയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്; രണ്ടു പേരുടെയും വീട്ടുകാർക്ക് ആ വിവാഹത്തിന്നു എതിർപ്പായിരുന്നു എന്ന് മാത്രമല്ല, അത് നടക്കാതിരിക്കാൻ വളരെയധികം പരിശ്രമിച്ചു. തന്മൂലം രെജിസ്റ്റർ വിവാഹമാണ് നടന്നത് 
ആ നാട്ടിൽ അതൊരു സംസാരവിഷയമായിരുന്നു. അവരുടെ ദാമ്പത്യം എല്ലാവർക്കും ഒരു മാതൃകയായിരുന്നു.
അവർക്ക് ഒരു പെണ്‍കുഞ്ഞു പിറന്നു. 'ചിന്നു' എന്ന് വിളിക്കുന്ന ശാന്ത. ഇരുവീട്ടുകാരുടെയും എതിർപ്പും നിസ്സഹകരണവും കാരണം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആയാൾക്ക് ജോലിക്കായി മുംബായിലേക്ക് പോകേണ്ടി വന്നു.
ഇതിനിടെ അയാളുടെ ജീവിതത്തിലെ ഒരു പ്രത്യേക സംഭവമുണ്ടായി. അയാൾക്ക് നാട്ടിൽ നിന്നൊരു കത്ത് വന്നു. ആരാണ് അയച്ചതെന്ന് എഴുതിയിട്ടുണ്ടായിരുന്നില്ല. ജലജ മറ്റു ചിലരുമായി അവിഹിതബന്ധം ഉണ്ടെന്നാണ് ആ കത്തിലെ ഉള്ളടക്കം.
അയാൾ കൂടുതലൊന്നും അന്വേഷിച്ചില്ല, ആലോചിച്ചില്ല. ആരെയും അറിയീക്കാതെ നാട്ടിലേക്ക് വണ്ടി കയറി. 
ഭാര്യയോട് ഇഷ്ടക്കെടൊന്നും കാട്ടിയില്ല. അന്ന് രാത്രിയിൽ അയാൾ ഭാര്യയോട് പറഞ്ഞു. 'നമുക്ക് കായലിൽ വഞ്ചിയിൽ പോകാം'
'ഈ പാതിരാവിലോ?' നിഷ്കളങ്ങതയോടെ ജലജ ചോദിച്ചു.
എന്നിട്ടും അവർ കുളിച്ചു യാത്രയായി. മകൾ നല്ല ഉറക്കത്തിലാണ്. അയാളുടെ നിർബന്ധപ്രകാരം ആ കുട്ടിയെ അവിടെ തന്നെ ഉറക്കാൻ വിട്ടു. അവളെ ഒറ്റയ്ക്ക് നിര്ത്തെണ്ടെന്നു ഭാര്യ പറഞ്ഞപ്പോൾ അയാൾ മറ്റൊന്നാണ് പറഞ്ഞത്. 'നമ്മുടെ വീടിന്റെ മുന്നിലുള്ള കായലിൽ വഞ്ചിയിൽ സവാരി ചെയ്തു ഇപ്പോൾ തന്നെ തിരിച്ചു വരാമല്ലോ' എന്നാണു.
ചന്ദ്രികാചര്ചിതമായ രാത്രി. അയാൾ വഞ്ചി തുഴയുകയാണ്. അവൾക്ക് ആ യാത്ര വളരെ ഇഷ്ടപ്പെട്ടു എന്ന് അയാൾ മനസ്സിലാക്കി. ചെറിയ ഓളങ്ങൾ യാത്രക്ക് ഹരം കൂട്ടി. കരിമീൻ ചാടുന്നത് നിലാവിൽ ജലജ കണ്ടു. നല്ല കരിമീൻ എന്ന് അവൾ പറയുകയും ചെയ്തു. ഇടയ്ക്കു അവൾ കൈ വെള്ളത്തിലേക്കിട്ട് മീനെ പിടിക്കാൻ നോക്കി. ഇതിനിടെ വഞ്ചി കുറച്ചധികം ദൂരം കരയിൽ നിന്നും യാത്ര ചെയ്തിരിക്കുന്നു. അവൾ അത് സൂചിപ്പിക്കുകയും ചെയ്തു.
'ചേട്ടാ, നമുക്ക് തിരിച്ചു പോകാം, മോള് തനിച്ചല്ലേ'
'കുറച്ചു സമയം കൂടെ കഴിഞ്ഞാൽ നമ്മുടെ യാത്ര മംഗളമാകും.' അയാളുടെ മറുപടി അവൾക്ക് മനസ്സിലായില്ല. അവൾ അതിനെ പറ്റി ഒന്നും ചോദിച്ചില്ല. ഈ ചേട്ടൻ അല്ലെങ്കിലും അങ്ങിനെയാ. തന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന ചേട്ടൻ. 'ചേട്ടാ നമുക്ക് നാളെ കുറച്ചു കരിമീൻ മേടിക്കണം'
അയാൾ അതിന്നും മറുപടി ഒന്നും പറഞ്ഞില്ല 
അയാൾ വഞ്ചി പതുക്കെ ആട്ടാൻ തുടങ്ങി. ജലജ പേടിച്ചു വിറച്ചു. ജലജ അയാളുടെ കയ്യിൽ ബലമായി പിടിച്ചു. അയാൾ ആ കൈ തട്ടിമാറ്റി അവളെ പുഴയിലേക്ക് ഒരൊറ്റതള്ളൽ. അവൾ വെള്ളത്തിന്റെ അടിത്തട്ടിലേക്ക് പോയി. നീന്തൽ അറിയാത്ത ജലജ ശ്വാസം വലിക്കാൻ എങ്ങിനെയോ മുകളിലേക്ക് വന്നു. 'എന്റെ പോന്നു ചേട്ടാ, എന്നെ രക്ഷിക്കൂ' എന്ന് അവ്യക്തമായ സ്വരത്തിൽ ആവൾ പറയുന്നുണ്ടായിരുന്നു. 'നിനക്ക് ഞാനല്ലാതെ വേറെ ആണുങ്ങളെ വേണം' എന്ന് പറഞ്ഞു കൊണ്ട് വെള്ളത്തിന്നു മുകളിലേക്ക് വന്ന ജലജയെ അയാൾ വഞ്ചി തുഴയുന്ന പങ്കായം കൊണ്ട് തലയ്ക്കു ഒറ്റ അടി. അതോടെ അവൾ വെള്ളത്തിലേക്ക്‌ താഴ്ന്ന് പോയി..........
സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം ജയിലിൽ അയാളെ കാണാൻ അവരുടെ ബന്ധക്കാരനായ ഒരാൾ വന്നു. എന്നിട്ട് പറഞ്ഞു. 'എന്നോട് ക്ഷമിക്കണം. ഞാനാണ് നിങ്ങൾക്ക് ആ കത്തയച്ചത്. സത്യത്തിൽ, ജലജയെ പറ്റി എഴുതിയത് നുണയാണ്. .....' പിന്നെയും ആ ബന്ധക്കാരൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
അയാൾ ആ ബന്ധക്കാരന്റെ മുഖത്തേക്ക് കാർപ്പിച്ചു തുപ്പി. ശേഷം അയാൾ ജെയിലിന്റെ കമ്പിയിൽ സ്വന്തം തലയിട്ടടിച്ചു. ഈ വിവരം കോടതിയിൽ പറയണമെന്ന് ആദ്യം അയാൾക്ക്‌ തോന്നി. പിന്നെ ആലോചിച്ചു, വേണ്ട എല്ലാ ശിക്ഷയും താൻ തന്നെ അനുഭവിക്കാം.
വധശിക്ഷക്ക് വിധിച്ചവരെ കിടത്തുന്ന കണ്ടംഡ് സെല്ലിൽ കിടന്നു കൊണ്ട് അയാൾ ഈ കഥ ഓര്ത്തു. 
*******************************
നാളെയാണ് തൂക്കിലേറ്റുന്ന ദിവസം. ജയിൽ അധികൃതർ വന്നു അയാളുടെ തൂക്കം നോക്കി. ഇതിനു കുറച്ചു ദിവസം മുമ്പും തൂക്കം നോക്കിയിട്ടുണ്ട്. രാത്രിയിൽ എന്ത് ഭക്ഷണമാണ് വേണ്ടതെന്ന് അയാളോട് അന്വേഷിച്ചു. ഇതാണ് അവസാനത്തെ അത്താഴം. കരിമീൻ വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. ജലജക്ക് ഏറ്റവും ഇഷ്ടപെട്ട, അവസാനമായി തന്നോട് ആവശ്യപ്പെട്ട കറി. ആരാച്ചാർ വന്ന് കയറിന്നു ബലം കിട്ടാൻ മെഴുക്കു പുരട്ടുമെന്നും തന്റെ തൂക്കത്തിലുള്ള വസ്തു കയറിൽ കൊളുത്തി ബലം പരിശോധിക്കുമെന്നും പറയുന്നത് കേട്ടു.
ഭക്ഷണം കൊണ്ട് വെച്ചു. പക്ഷെ ഒന്നും കഴിക്കാൻ തോന്നിയില്ല. അത് വരെയുണ്ടായ ആൽമധൈര്യം ചോർന്നു പോയ പോലെ.
പുലർച്ചെ നാല് മണിയോ അഞ്ചു മണിയോ ആയിട്ടുണ്ടാവും ജയിൽ അധികൃതരും ഡോക്ടറും കൂടെ അയാളെ തൂക്കിലേറ്റാൻ കൊണ്ട് പോയി. ഇനി നാളത്തെ പ്രഭാതം താൻ കാണില്ലായെന്ന സത്യം അയാൾ തിരിച്ചറിഞ്ഞു. പ്ലാറ്റ്ഫോമിൽ അയാളെ നിറുത്തി. ആരാച്ചാർ വന്നു. ജയിൽ അധികൃതർ കുറ്റപത്രവും കോടതി വിധിയും വായിച്ചുകേൾപ്പിച്ചു. ആരാച്ചാർ അയാളെ തലവഴി കറുത്ത തുണിയിട്ട് മൂടി. കഴുത്തിൽ തൂക്കുകയർ കെട്ടി. പെട്ടെന്ന് ആരാച്ചാർ ലിവർ വലിച്ചു...................

<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo