നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥ


'പറയേണ്ട കാര്യങ്ങളുമുണ്ട് ', 'പറയാൻ പാടില്ലാത്ത കാര്യങ്ങളുമുണ്ടെന്നാണ്' ഞാൻ കേട്ടിട്ടുള്ളത്. ഇന്ന് വൈകിട്ട് അമ്മയോട് ന്യൂസിൽ കേട്ട കാര്യങ്ങളെപ്പറ്റി എല്ലാം സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
അമ്മയുടെ ഒരു ഡയലോഗ്.
'ഒരാളെപ്പറ്റി മോശം നമ്മൾ പറയാതിരുന്നാൽ, നമ്മളെപ്പറ്റിയുള്ള ഒരു മോശം കാര്യം മറ്റൊരാൾ പിന്നെ പറയാതിരിക്കുമത്രെ' . കേട്ടപ്പോൾ അത് ശരിയാണെന്ന് തോന്നി. ഒരു 'കർമ്മ ഇഫക്ട്' പോലെ. ഞാൻ കൊള്ളാം എന്ന മട്ടിൽ അമ്മയെ നോക്കിയപ്പോൾ അമ്മ പറഞ്ഞു
'ഇത് എന്റെ അഭിപ്രായമല്ല, പരിശുദ്ധ ഖുറാനിന്റെ ഒരു വ്യാഖ്യാനം എവിടയൊ വായിച്ച കൂട്ടത്തിൽ കണ്ടതാണ് '.
എന്തായാലും സംഭവം കൊള്ളാം. പറയാൻ പാടില്ലാത്ത കാര്യം പിടികിട്ടി. ഇനി പറയേണ്ട കാര്യം, അത് ഞാൻ സാധാരണ സ്ഥിരമായി ചെയ്യാറുള്ളതാണ്. 'മാപ്പ്', 'പ്രണയം', 'No' ഇതൊക്കെ തോന്നിയാൽ ഉടൻ പറഞ്ഞു പോകുന്ന സ്വഭാവമാണെനിക്ക്. അതിന് കാരണവും ചെറുപ്പത്തിൽ വായിച്ച ഒരു കഥയാണ്. മുമ്പെഴുതിയ 'ഉപ്പിട്ട കാപ്പിയുടെയും', 'ഇടതു കൈ ഇല്ലാത്ത കരാട്ടെ കാരന്റെ 'കഥ പോലെ എന്നെ ചെറുപ്പത്തിൽ സ്വാധീനിച്ച മറ്റൊരു കഥ. ഇംഗ്ലീഷിൽ വായിച്ച ആ കഥ എനിക്ക് പറ്റുന്നതുപോലെ, എന്റെ രീതിയിൽ, മലയാളത്തിൽ പുനരാവിഷ്ക്കരിക്കാൻ ശ്രമിക്കാം.
കഥ തുടങ്ങുന്നത് എട്ടാം ക്ലാസിലാണ്.
എട്ടാം ക്ലാസ്
അവൾ മറ്റൊരു സ്ക്കൂളിൽ നിന്നും മാറി ഈ സ്ക്കൂളിൽ എന്റെ ക്ലാസിൽ വന്നു ചേർന്നു. ഞാൻ അവളെ ആദ്യമായി കണ്ട ദിവസം.
എനിക്ക് അവളോട് പറയണമെന്നുണ്ട്, 'ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൾ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവളെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല.'
പത്താം ക്ലാസ്
ഞങ്ങൾ സുഹൃത്തുക്കളായി. നോട്ട്ബുക്ക് കൈമാറുകയും, ഡൗട്ട് ചോദിക്കാൻ ഫോൺ വിളിക്കുകയും ഒക്കെ ചെയ്യും. എനിക്ക് അവളോട് പറയണമെന്നുണ്ട്, 'ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൾ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവളെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല.'
പന്ത്രണ്ടാം ക്ലാസ്
ഞങ്ങൾ ആത്മ മിത്രങ്ങളായി. ഒരിക്കൽ ക്ലാസ് കട്ട് ചെയ്ത സിനിമയ്ക്കു വരെ പോയി. എന്തും അങ്ങോട്ടുമിങ്ങോട്ടും പറയാനുള്ള അടുപ്പം ഞങ്ങൾ തമ്മിലുണ്ട്. എനിക്ക് അവളോട് പറയണമെന്നുണ്ട്, 'ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൾ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവളെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല.'
ഡിഗ്രി ഫൈനൽ ഇയർ
അവളിപ്പോൾ എന്നെ വിളിച്ചിരുന്നു. അവൾ പ്രണയിക്കുന്ന ആ പയ്യനുമായി പിണങ്ങി. അതിന്റെ സങ്കടം സഹിക്കുന്നില്ല എന്ന് പറഞ്ഞ് കുറേ കരഞ്ഞു. ഞാൻ എങ്ങനെയൊക്കെയോ ആശ്വസിപ്പിച്ചു. രണ്ടു പാക്കറ്റ് ചിപ്സും, ഒരു തമാശ പടവും ഒക്കെ എന്റെ വീട്ടിലിരുന്ന് കണ്ട്, എന്റെ അമ്മ കുറച്ച് ഉപദേശിച്ച് ചായയൊക്കെ കൊടുത്ത് സന്തോഷിപ്പിച്ച് മടക്കിയയച്ചു. എനിക്ക് അവളോട് പറയണമെന്നുണ്ട്, 'ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൾ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവളെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല.'
അവളുടെ കല്യാണ ദിവസം( നാല് വർഷങ്ങൾക്കു ശേഷം)
ഞാൻ ജീവിതത്തിൽ അന്നുവരെ പ്രണയിച്ച ഒരേയൊരാൾ. ഒരു വെള്ള ഫ്രോക്കണിഞ്ഞ്, ഒരു മാലാഖയെപ്പോലെ ആ പള്ളിയുടെ പടികളിറങ്ങി എന്റെ അടുത്തേക്ക് വന്നു. സ്നേഹത്തോടെ എന്നെ ആശ്ലേഷിച്ചു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു.
' ഇത്ര ദൂരം നീ വരില്ല എന്നാണ് ഞാൻ കരുതിയത്. എനിക്ക് ഭയങ്കര സന്തോഷമായി നിന്നെ കണ്ടപ്പോൾ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ' എന്ന്.
എനിക്ക് അവളോട് പറയണമെന്നുണ്ട്, 'ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൾ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവളെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല.'
മുപ്പത് വർഷങ്ങൾക്ക് ശേഷം
(അവളുടെ മരണാന്തര ചടങ്ങ്)
ഞാൻ ഈ ജന്മത്തിൽ ഏറ്റവും പ്രണയിച്ച ആൾ, ഈവട്ടം കണ്ടപ്പോഴും വെള്ള വസ്ത്രമണിഞ്ഞ ഒരു മാലാഖയെ പോലെ തന്നെ തോന്നി. ഇപ്പോൾ പക്ഷെ ആൾ നിശ്ചലമാണ്. ആ ചിരിയില്ല, കലപില പോലെ ആ സംസാരമില്ല. പോവാൻ അനുവാദം കൊടുത്തില്ലെങ്കിലും ഒരു യാത്ര പോലും പറയാതങ്ങ് പോയി. അടക്കം കഴിഞ്ഞ് അവളുടെ വീട്ടിൽ ചടങ്ങുകൾ അവസാനിച്ച് ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോൾ, അവളെഴുതിയ ഡയറികൾ ആ മേശപ്പുറത്ത് ഞാൻ കണ്ടു. കൗതുകത്തോടെ ഞങ്ങളുടെ സ്കൂൾ, കോളേജ് കാലഘട്ടങ്ങളിലെ ഡയറികൾ ഞാൻ ഒന്ന് മറിച്ചു നോക്കി. ഒരു വരി ആ കാലഘട്ടങ്ങളിലെല്ലാം ആവർത്തിച്ചിരിക്കുന്നത് കണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ നിർത്താതെ ഒഴുകി. ആ വരികൾ ഞാൻ ഒരു നെടുവീർപ്പോടെ, കണ്ണുനീർ നിറഞ്ഞ് മങ്ങിയ കാഴ്ച്ച കൊണ്ട്, ആദ്യവും അവസാനവുമായി വായിച്ചു; "എനിക്ക് അവനോട് പറയണമെന്നുണ്ട്, ആദ്യം കണ്ടമാത്രയിൽ തന്നെ എനിക്ക് അവൻ എന്റെയാണ് എന്ന് തോന്നി എന്ന്. എനിക്ക് ഒരു സുഹൃത്തിനേക്കാളുപരി, ഒരു സഹപാഠിയേക്കാളുപരി അവനെ എന്റേത് മാത്രമായി ജീവിതകാലം മുഴുവൻ പ്രണയിച്ച് ജീവിക്കണമെന്ന് തോന്നുന്നു എന്ന്. പക്ഷേ എന്തോ ധൈര്യം വരുന്നില്ല. അവനെന്നോട് പ്രണയമുണ്ടായിരുന്നെങ്കിൽ അവൻ പറയുമായിരുന്നല്ലോ!! "
ഇതാണ് ആ കഥ. ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതങ്ങ് പറഞ്ഞേക്കണം. അവരെന്നും നമ്മളോടൊപ്പം ഉണ്ടാകില്ല. പ്രത്യേകിച്ച് നല്ല കാര്യമാണെങ്കിൽ ഒരുപേക്ഷയും വിചാരിക്കാതെ പറഞ്ഞേക്കണം എന്നാണ് എന്റെ അഭിപ്രായം. ഈ പോസ്റ്റ് അവസാനിക്കും മുൻപ് നിങ്ങളോട് എനിക്കൊരു വലിയ നന്ദി പറയണം. നിങ്ങൾ ഇട്ട ലൈകും കമന്റും എല്ലാം നിങ്ങൾ കുറച്ചു കഴിയുമ്പോൾ മറക്കും, പക്ഷെ നിങ്ങളുടെ ഓരോ ലൈകും കമെന്റും ഞാൻ വീണ്ടും വീണ്ടും എടുത്തു നോക്കാറുണ്ട്. സത്യത്തിൽ എന്റെ പോസ്റ്റിൽ ലൈക്കടിക്കുന്ന, കമന്റ് ചെയ്യുന്ന എല്ലാ പ്രൊഫൈലും ഞാൻ കയറി നോക്കിയിട്ടുണ്ട്. എന്നെങ്കിലും നേരിൽ കാണുമ്പോൾ ഹൃദയം നിറഞ്ഞ ഒരു നന്ദി ഞാൻ പറയും, എന്നെ ഞാനായി സ്വീകരിച്ചതിന്, എന്നെ ഞാൻ ആയി സ്നേഹിക്കുന്നതിന്. നിങ്ങൾ കുറ്റം കണ്ടാലും പറയണം.
അപ്പോൾ എന്തു പറയാം', 'എന്ത് പറയണ്ടാ' എന്ന പോസ്റ്റ് ഇവിടെ അവസാനിക്കുന്നു. നമുക്ക് ഇനിയും കാണാം.നമ്മുടെ എഴുത്തിന്റെ ഈ ലോകത്തു വെച്ച്; കുറേ കഥകളും, കുറെ തമാശകളും, കുറെ ആഗ്രഹ സഫലീകരണങ്ങളും, പിന്നെ 'പറയാത്ത കാര്യങ്ങളും', 'പറയാവുന്ന കാര്യങ്ങളുമായി' നമുക്ക് കുറെ കാലം വീണ്ടും ജീവിക്കാം....
-പ്രവീൺ പി. ഗോപിനാഥ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot