വെയിലാണെനിയ്ക്കിന്നു ചുറ്റിലും
നേരമേറെപ്പുലർന്നാലുമില്ലെങ്കിലും.
ഉമ്മറക്കോലായിലോരം കിടക്കുന്ന
കാൽ തുടയ്ക്കും വിഴുപ്പാണിന്നു ഞാൻ.
പുകയുന്നടുപ്പിന്റെയുള്ളിലെ കനലു പോൽ
ചൊകെ ചൊകെ നീറുന്നിതെന്റെയുള്ളം.
രാജകുമാരിയായച്ഛന്റെ തോളിൽ ഞാൻ
വാലായി അമ്മതൻ സാരിത്തലപ്പിലും
പ്രണയമായ്...
ഒരുവന്റെ കണ്ണിലെ സ്വപ്നമായ് ....
ജീവിച്ചതെന്നുടെ നല്ല കാലം.
ഏകാന്തമിന്നു ഞാനാരോടോ ചൊല്ലുന്നു
വയ്യ.... വയ്യെന്തു ഞാൻ ചെയ്തിടേണ്ടൂ?
ഓടിമറഞ്ഞൊരെൻ സ്വപ്നങ്ങളെന്നോടുറക്കെച്ചിരിക്കുന്നു
ചെവി പൊത്തിയോടുന്നു ഞാനും.
കനവിനാൽ നിനവിനാൽ പൂത്തൊരെൻ മിഴികളിൽ
നനവുതിർന്നീടുന്നു ദുഃഖത്തിനാൽ.
ഭാരങ്ങളെത്രയോ താങ്ങി നടന്നിന്നു
ഒടിയുന്നു നടുവും തളരുന്നു തനുവും
താങ്ങുവാനില്ലാരുമിന്നെന്റെയരികിലായ്.
താങ്ങുവാനില്ലാരുമിന്നെന്റെയരികിലായ് ....
താഴെപ്പതിയ്ക്കട്ടെ ഞാൻ...
ഇനിയൊന്നുണരാതെ കണ്ണടയ്ക്കട്ടെ ഞാൻ...
അപ്പോഴും ...
വെയിലാണെനിയ്ക്കെന്റെ ചുറ്റിലും
നേരമേറെപ്പുലർന്നാലുമില്ലെങ്കിലും ...
താത്രിക്കുട്ടി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക