Slider

പുതിയ തീരങ്ങൾ (കഥ)

2

മൗനം വാക്കുകളെ അപഹരിച്ചു കൊണ്ടു പോയ ആ അശാന്തമായ സായാഹ്നത്തിൽ, വിദഗ്ധയായ ഒരു മനഃശാസ്ത്രജ്ഞയെ പോലെ, ജയദേവന്റെ കണ്ണുകളിൽ നോക്കികൊണ്ട്‌ മനസ് വായിച്ചറിയാൻ ശ്രമിക്കുകയായിരുന്നു ഞാൻ. കാർമേഘങ്ങൾ നിറഞ്ഞ മാനം പോലെ അവന്റെ മനസ്സും അസ്വസ്ഥമായിരുന്നു എന്നെനിക്ക് തോന്നിയിരുന്നു. ഓഫീസിന്റെ വാതിൽ തള്ളി തുറന്നു കൊണ്ടുള്ള അവന്റെ വരവും, കാലടിയുടെ ചടുല താളങ്ങളും അങ്ങനെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കുകയായിരുന്നു. അവന്റെ കാലടികളുടെ താളത്തിൽ നിന്നും മനസിന്റെ ഭാവത്തെ പറ്റി ഏകദേശമൊരു ധാരണ സൃഷ്ടിക്കാൻ പലപ്പോഴും എനിക്ക് കഴിഞ്ഞിരുന്നു. ചിലപ്പോളത് പുലർകാല വെയിൽ പോലെ ശാന്തവും , മറ്റു ചിലപ്പോൾ തുള്ളിയുറയുന്ന കാലവർഷം പോലെ രൗദ്രവും ആയിരുന്നു.
എന്നാൽ കൈപിടിയിൽ ഒതുക്കാൻ ശ്രമിക്കും തോറും വഴുതിപ്പോകുന്ന ഒരു പുഴമീനിനെ പോലെ എന്റെ മുഖത്തേക്ക് നോക്കാതെ, മേശപ്പുറത്തിരുന്ന പേപ്പർ വെയിറ്റ് വലത്തേക്കും ഇടത്തെക്കും കറക്കികൊണ്ട് വെറുതെ ഇരുന്നതേയുള്ളൂ അവൻ. ഒരു ചോദ്യത്തിലൂടെ ഞങ്ങൾക്കിടയിലെ മൗനം അവസാനിപ്പിച്ചു കൊണ്ട് അവന്റെ മനസിന്റെ വിജനതയിലേക്ക് ഒരു പാത സൃഷ്ടിക്കാമെന്നു കരുതി ഞാൻ ചോദിച്ചു
"ജയദേവാ, നിന്നെ കണ്ടിട്ട് എത്ര നാളായി? നിനക്ക് സുഖമല്ലേ? ജീവിതം ഒക്കെ എങ്ങനെ പോകുന്നു? "
"ജീവിതമെന്നത് നമ്മുടെ ഇഛക്കനുസരിച്ചു ചലിക്കുന്ന ഒരു വളർത്തു മൃഗമല്ലല്ലോ? ജലത്തിലെ ഒഴുക്കിനനുസരിച്ചു നീങ്ങുന്ന ഒരു പച്ചിലയെ പോലെ കാലത്തിന്റെ ഒഴുക്കിൽ അതങ്ങനെ ഒഴുകി അകലും. "
അവന്റെ മറുപടിയിലാകമാനം ഒരു നിരാശ നിറഞ്ഞു നിന്നിരുന്നു. ഭാവികാല ജീവിതത്തെ പറ്റി മധുര സ്വപ്‌നങ്ങൾ നെയ്തിരുന്ന അവന്റെ പഴയ സംസാരത്തെ പറ്റി ഞാനോർത്തു. ഒരു നിമിഷത്തേക്കെങ്കിലും ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമുഴക്കം പോലെ ശക്തവും ഊർജസ്വലവുമായിരുന്നു പണ്ടൊക്കെ അവന്റെ വാക്കുകൾ. ജീവിതത്തിൽ ഒന്നും നേടാത്തവന്റെ ദുർബലത മാത്രമേ ഇപ്പോൾ എനിക്കതിൽ ദർശിക്കാനായുള്ളൂ. എന്റെ മുന്നിലിരിക്കുന്നത് ആ പഴയ ജയദേവന്റെ ജീവിക്കുന്ന പ്രേതമാണെന്ന് എനിക്ക് തോന്നി.
പിന്നെയും എന്തൊക്കെയോ ചോദിക്കുവാനുണ്ടായിരുന്നുവെങ്കിലും വാക്കുകൾ എന്റെ തൊണ്ടയിൽ തങ്ങി നിന്നു. ഓഫീസ് സമയം കഴിഞ്ഞിട്ടും മടങ്ങി പോകാതെ അവിടെ തന്നെ ഇരുന്ന ആ നശിച്ച നിമിഷത്തെ ഞാൻ മനസ്സിൽ ശപിച്ചു. ക്ഷണിക്കപ്പെടാത്ത അതിഥിയെ പ്പോലെ വീണ്ടും നിശബ്ദത ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നു. എന്നാൽ പടർന്നു പന്തലിക്കാനൊരുങ്ങിയ ആ നിശബ്ദതയുടെ വിത്തിനെ മുളയിലേ നുള്ളി എറിഞ്ഞു കൊണ്ട് പെട്ടെന്ന് അവൻ പറഞ്ഞു.
"ഞാൻ ഇന്നലെ സീതയെ കണ്ടിരുന്നു. "
ചില്ലുജാലകത്തിന്റെ പ്രതലത്തിൽ പറ്റിപ്പിടിച്ചിരുന്ന ജലകണങ്ങൾ ക്ഷണനേരം കൊണ്ട് മാഞ്ഞിട്ട് പുറം കാഴ്ചകൾ വ്യക്തമാകുന്നത് പോലെ, ഏറെ നാളുകൾക്ക് ശേഷം അവൻ എന്നെ കാണാൻ വന്നതിന്റെ ഉദ്ദേശം എനിക്ക് വ്യക്തമാകാൻ തുടങ്ങി. ഓർക്കുവാനിഷ്ടപ്പെടാത്ത ഭൂതകാല ഓർമ്മകൾ തന്നെ വല്ലാതെ വേട്ടയാടുമ്പോഴൊക്കെയും എന്നെ കാണാൻ വരികയെന്നത് അവന്റെ ഒരു പതിവായിരുന്നുവല്ലോ? . ഒരു നാൾ ഞങ്ങൾ തമ്മിലുണ്ടായിരുന്ന അഗാധമായ സൗഹൃദത്തിന്റെ തായ് വേരു അവൻ ഇപ്പോഴും അറുത്തു മാറ്റാത്തതിൽ ഒരേ സമയം സന്തോഷവും ദുഖവും എനിക്ക് മനസിൽ തോന്നി.
ഓർമകളുടെ തേരിലേറി ഞാൻ ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു. ആരിലും അസൂയ ജനിപ്പിച്ചിരുന്ന, സീതയുടെയും ജയദേവന്റെയും മനോഹരമായ പ്രണയകാലവും, പിന്നീട് ദുഃഖത്തിന്റെ കാണാക്കയങ്ങളിലേക്കു നിർദാക്ഷിണ്യം അവനെ തള്ളിയിട്ടിട്ട് മറ്റേതോ തീരത്തേക്ക് വഞ്ചി തുഴഞ്ഞു പോയ സീതയെ പറ്റിയും ഞാൻ ഓർത്തു. ഇഷ്ടമില്ലാത്ത ഭക്ഷണം ചവച്ചിറക്കുന്നതു പോലെയുള്ള മനോവികാരത്തോടെ ഞാൻ ചോദിച്ചു.
"എവിടെ വച്ചാ നീ സീതയെ കണ്ടത്? "
"ബീച്ചിൽ. അവളും കുടുംബവും ഉണ്ടായിരുന്നു. "
"നിന്നെ അവൾ കണ്ടോ? "
"ഇല്ല. കാണാതെ ഞാൻ മറഞ്ഞു നിന്നു. പകരക്കാരന്റെ സ്ഥാനം എപ്പോഴും തിരശീലയ്ക്ക് പിന്നിലാണല്ലോ? അവൾക്ക് ഒരു നല്ല ജീവിതമാണ് കിട്ടിയിരിക്കുന്നത് എന്ന് തോന്നുന്നു. മുഖം അത് വിളിച്ചു പറയുന്നുണ്ട്. എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ അല്ലേ? "
അപകടകരമായ അടിയൊഴുക്കിനെ ഒളിച്ചു വച്ചുകൊണ്ട് ഉപരിതലത്തിൽ ശാന്തത ഭാവിക്കുന്ന ഒരു പുഴ പോലെയാണ് അവനെന്ന് എനിക്ക് തോന്നി. അവന്റെ മനസിനെ ആശ്വസിപ്പിക്കാൻ ഞാൻ പറയുന്ന വാക്കുകൾക്ക്, ചുട്ടു പഴുത്ത ലോഹക്കഷണത്തിൽ വീഴുന്ന ജലകണങ്ങളുടെ ആയുസ്സ് മാത്രമേ ഉള്ളുവെന്ന് നല്ലതു പോലെ അറിയാവുന്ന ഞാൻ നിസ്സംഗമായി ഒന്നു മൂളിയിട്ട് കൂടെ ഇതുകൂടി കൂട്ടിച്ചേർത്തു.
"അവളെ പറ്റിയോർത്ത് ജീവിതം തച്ചുടക്കുന്ന നീയാണ് ഞാൻ കണ്ടിരിക്കുന്നതിൽ വച്ചേറ്റവും വലിയ വിഡ്ഢി. "
"അതെ ഞാൻ വിഡ്ഢിയാണ്, സമ്മതീച്ചിരിക്കുന്നു. നിന്നെ പോലെയൊരു ആത്മാർത്ഥ സുഹൃത്ത്‌ ഇല്ലായിരുന്നെങ്കിൽ എല്ലാ വിഡ്ഢികളും ചെയ്യുന്ന ആ വലിയ വിഡ്ഢിത്തം ഞാനും എന്നേ ചെയ്തേനെ? പക്ഷേ ഓരോ പ്രാവശ്യവും അതിന് ഒരുങ്ങുമ്പോൾ ഒക്കെയും നിന്റെ മുഖവും, പലപ്പോഴായി നീ പറഞ്ഞിട്ടുള്ള ആശ്വാസ വാക്കുകളും
എന്റെ മനസിലേക്ക് വരും. എപ്പോഴും സ്വന്തം ഹൃദയത്തോട് എന്നെ ചേർത്ത് പിടിച്ച നിനക്ക് എന്റെ വേർപാട് താങ്ങാൻ കഴിയില്ല എന്നോർക്കുന്നത് കൊണ്ടു മാത്രമാണ് ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നത് തന്നെ."
ചിലപ്പോളൊക്കെ നമ്മൾ പറയുന്ന ചില വാക്കുകൾ വീര്യം കൂടിയ മരുന്നുകളെക്കാൾ ഫലം ചെയ്യും എന്ന് മനസ്സിൽ ഓർത്തു കൊണ്ട്
താഴേക്ക് ഒഴുകി വീഴാൻ സമ്മതിക്കാതെ എന്റെ കണ്ണുകളിൽ നിറഞ്ഞു വന്ന കണ്ണുനീരിനെ, പുറം കൈ കൊണ്ട് തുടച്ചു മാറ്റി ഞാൻ മൗനമായി ഇരുന്നു. ഒപ്പം, ഇത്രയും ആത്മാർത്ഥമായി തന്നെ സ്നേഹിച്ചിട്ടും ഒരു കറിവേപ്പില പോലെ അവനെ വലിച്ചെറിഞ്ഞ സീതയോടുള്ള ദേഷ്യവും എന്റെ മനസ്സിൽ വർധിച്ചു.
എന്നെ മൗനത്തിന്റെ കാരാഗൃഹത്തിൽ ബന്ധിതയാക്കാൻ സമ്മതിക്കാതെ അവൻ പറഞ്ഞു.
"യഥാർത്ഥത്തിൽ ഞാൻ ഇപ്പൊ വന്നത് നിന്നോട് യാത്ര ചോദിക്കാനാണ്. . വിദേശത്തുള്ള എന്റെ ഒരു സുഹൃത്ത് എനിക്കവിടെ ജോലി ശരിയാക്കിയിട്ടുണ്ട്. എന്തു ജോലി ആണെങ്കിലും വേണ്ടില്ല. ഹൃദയത്തെ കൊത്തി വലിക്കുന്ന ഒരുപാട് വേദനകൾ തന്ന ഇവിടെ നിന്ന് രക്ഷപ്പെടണം എന്ന് മാത്രമേ ഞാനിപ്പോ ചിന്തിക്കുന്നുള്ളൂ. എവിടെ ആയിരുന്നാലും ഞാൻ നിന്നെ എന്നും ഓർമ്മിക്കും. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ അത് മാത്രം മതി എനിക്ക്. "
ശാന്തമായ മനസ്സോടെ ഞാൻ പറഞ്ഞു
"കാലത്തിന് ഉണക്കാൻ പറ്റാത്ത ഒരു മുറിവും ആരിലും അവശേഷിക്കില്ല എന്ന് നീ കേട്ടിട്ടില്ലേ? കുറെ നാളുകൾ കഴിയുമ്പോൾ എല്ലാം വെറും ഓർമ്മകൾ മാത്രമാകും. "
"ഉം. എന്നാ വന്നേ, ഇന്ന് ഹോസ്റ്റൽ വരെ ഞാനും കൂടി വരാം. പണ്ടത്തെ പോലെ നമുക്ക് സന്തോഷമായി ഒരുമിച്ചു നടക്കാം."
ഓഫീസിന്റെ മതിലിനപ്പുറം ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു. അവന്റെ കൂടെ പുറത്തേക്ക് ഇറങ്ങുമ്പോൾ, പുതിയ തീരങ്ങൾ തേടി ഒഴുകിപ്പോകുന്ന അതിനെ ഞാൻ ഒരു നിമിഷം സന്തോഷത്തോടെ നോക്കി നിന്നു.
Written By
Renjini EP Namboothiri
2
( Hide )
  1. ഭാവുകങ്ങൾ പ്രിയപ്പെട്ട രഞ്ജിനി , ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ ഒരുമിച്ചു പഠിക്കാൻ സാധിച്ചതിൽ സന്തോഷം ������

    ReplyDelete
  2. മനോഹരം ജി..
    എഴുത്തിന്റെ വഴിയിൽ എല്ലാ വിധ ആശംസകളും

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo