നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തെറ്റു ചെയ്യാത്തവർ (കഥ)


അമ്മാവൻ എത്തി വിവരം അറിയാതെ മിനി ആകെ അസ്വസ്ഥയായിരുന്നു. അച്ഛന്റെ മറുപടി ഊഹിക്കാവുന്നതേ ഉള്ളു എന്നാലും ഒരു വെപ്രാളം ആയിരുന്നു. അമ്മക്ക് ഒരു ഭാവ വ്യത്യാസവും ഇല്ല. അമ്മയെ ബാധിക്കുന്ന കാര്യം അല്ലല്ലോ എന്നൊക്കെ ആലോചിച്ചു ഇരിക്കുമ്പോഴാണ് അമ്മാവൻ കടന്നു വന്നത്.. വന്ന കയറിയ ഉടനെ അമ്മാവനോട് ചോദിച്ചു.
എന്ത് പറഞ്ഞു ?
വരില്ല... ഞാൻ ആവുന്നതും പറഞ്ഞു നോക്കി ക്ഷണ കത്തും കൊടുത്തു. ആ മനസ്സിന് ഒരു ഇളക്കവും ഉണ്ടായില്ല..
ചായയും കൊണ്ട് വന്ന അമ്മ പറഞ്ഞു, വരില്ലെങ്കിൽ പിന്നെ കാലു പിടിക്കാൻ ഒന്നും പോണ്ട മനു അല്ലെങ്കിൽ അമ്മാവൻ കൈ പിടിച്ചു തരും..
മിനി ഒന്നും പറഞ്ഞില്ല, പറയാൻ കഴിഞ്ഞില്ല..
അമ്മാവൻ പോയ്‌ കഴിഞ്ഞപ്പോൾ അവൾ കട്ടിലിൽ പോയി കിടന്നു.. ഇനി ഒരാഴ്ച ഉള്ളു തന്റെ വിവാഹത്തിന് അച്ഛൻ കൈ പിടിച്ചു ഇറക്കണമെന്ന തന്റെ ആഗ്രഹം നടക്കില്ല, അല്ലെങ്കിലും ഒരു മകളുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട ഒരു പ്രവൃത്തി അല്ലല്ലോ തന്നിൽ നിന്നും ഉണ്ടായത്. അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ലല്ലോ.
മോളെ എഴുന്നേറ്റ് ഭക്ഷണം കഴിക്കു..
ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും എങ്ങനെ ഒരു പോം വഴി കാണാം എന്ന ചിന്ത ആയിരുന്നു.. ആരെ കൊണ്ട് പറയിച്ചാൽ ആണ് കാര്യം നടക്കുക എന്ന് ആലോചിചിരിക്കുമ്പോഴാണ്
സൈമൺ മാഷിന്റെ രൂപം മനസ്സിൽ തെളിഞ്ഞു വന്നത് .. നാളെ മാഷിനെ ഒന്ന് പോയ്‌ കാണാം കല്യാണവും വിളിക്കാം എന്ന് മനസ്സിൽ കരുതി ഉറങ്ങാൻ കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല.
ആഴ്ചയിൽ ഒരു ദിവസം കോടതിയിൽ പോയി കലങ്ങിയ കണ്ണുകളുമായെത്തിയ എന്നെ ആദ്യമായി മനസ്സിലാക്കിയതും എന്നിൽ നിന്നും എല്ലാം ചോദിച്ചറിഞ്ഞതും മാഷണല്ലോ... തല വേദന, ഡോക്ടറുടെ അടുത്ത് പോയി എന്നൊക്കെ ഓരോ പ്രാവശ്യവും നുണ പറയുന്ന എന്റെ കള്ളത്തരം മനസ്സിലാക്കിയതും മാഷാണ്..അച്ഛന്റേം അമ്മയുടേം ഡിവോഴ്സിനെ തുടർന്ന് മക്കളുടെ അവകാശം നേടിയെടുക്കാൻ രണ്ട് പേരും വാദം നിരത്തുമ്പോൾ, ഒന്നുമറിയാതെ എന്താണ് സംഭവിക്കുന്നതെന്നോ ഒന്നും മനസ്സിലാക്കാതെ കോടതിയിൽ കയറി ഇറങ്ങുമ്പോൾ അച്ഛന്റെയും അമ്മയുടെയും സ്നേഹം മാത്രമേ ആഗ്രഹിച്ചിരുന്നുള്ളു.. വാദത്തിനിടയിൽ കൂട്ടിൽ കേറ്റി നിർത്തി അച്ഛന്റെ കൂടെ ആണോ അമ്മയുടെ കൂടെ ആണോ പോകേണ്ടതെന്ന ചോദ്യത്തിന്, രണ്ടുപേരുടെയും കൂടി പോകണം എന്ന് പറഞ്ഞപ്പോൾ ചോദിച്ച വക്കീലിനും കേട്ടിരുന്ന ജഡ്ജിക്കും മറ്റുള്ളവർക്കും ഒന്നും പറയാനാകാതെ എല്ലാവരും വിതുമ്പിയത് എന്തിനാണെന്ന് അന്ന് മനസ്സിലായിരുന്നില്ല. അങ്ങനെ വാദങ്ങൾ നീണ്ടു പോകുമ്പോഴും എന്റേയും മനുവിന്റെയും ക്ലാസുകളും സന്തോഷവും നഷ്ടപ്പെട്ടു കൊണ്ടിരുന്നു..
കോടതിയിൽ പോകേണ്ട ദിവസം ആകുമ്പോൾ തലക്ക് ഒരു കനം ആയിരുന്നു ആരോടും ഒന്നും പറയാനാകാതെ, എല്ലാവരും പറയുന്നത് കേൾക്കാനും അനുസരിക്കാനും മാത്രമേ അന്ന് കഴിഞ്ഞിരുന്നുള്ളൂ. അച്ഛനും അമ്മയും രണ്ടിടത്ത് ആയപ്പോൾ അവർ ഇനി ഒരിക്കലും ഒന്നാകില്ല എന്നറിയാനുള്ള വിവേകം അന്നുണ്ടായില്ല, ആരും പറഞ്ഞതുമില്ല അതുകൊണ്ട് സ്കൂളിൽ എത്തുമ്പോൾ ഒരുപാട് നുണകൾ പറയേണ്ടി വന്നിട്ടുണ്ട്. വാദപ്രതിവാദങ്ങൾക്കൊടുവിൽ നാലു ദിവസം അമ്മയുടെ അടുത്തും മൂന്ന് ദിവസം അച്ഛന്റെ കൂടെ പോകാനും കോടതി വിധിച്ചപ്പോൾ കൂടുതൽ ബുദ്ദിമുട്ടേണ്ടി വന്നത് ഞാനും മനുവും ആയിരുന്നു.
നാലു ദിവസം കഴിയുമ്പോൾ അച്ഛൻ വരും അല്ലെങ്കിൽ ആരെയെങ്കിലും വിടുമായിരുന്നു. പോകേണ്ട ദിവസം ആകുമ്പോൾ പുസ്‌തകവും ഡ്രെസ്സും യൂണിഫോം എല്ലാം കൂടി എടുത്ത് വെച്ച് അങ്ങോട്ടു പോകുന്നത് എനിക്കും മനുവിനും വിഷമം ഉണ്ടാക്കുന്നതായിരുന്നു. അച്ഛൻ ഞങ്ങളെ സന്തോഷിപ്പിക്കാൻ പലതും വാങ്ങിത്തരുമെങ്കിലും, അമ്മയെ അമ്മാവന്റെ വീട്ടിലേക്കയച്ചിട്ട് വരുന്ന ഞങ്ങൾക്ക് അതൊന്നും സന്തോഷം നൽകിയിരുന്നില്ല. അച്ഛൻ പുറത്ത് പോകുമ്പോൾ ഞങ്ങളെ നോക്കിയിരുന്നത് ഒരു അമ്മായി ആയിരുന്നു. സ്കൂളിൽ പോക്കും പടിപ്പുമെല്ലാം ആഴ്ച്ചയിലെ മൂന്ന് ദിവസം ആകെ അവതാളത്തിൽ ആകും.. പിന്നീടുള്ള നാലു ദിവസങ്ങളിൽ അത് തരണം ചെയ്യാൻ നന്നായി കഷ്ടപ്പെടേണ്ടി വരുമായി
രുന്നു. അച്ഛൻ സ്നേഹിച്ചിരുന്നെങ്കിലും അമ്മയുടെ സാമിപ്യം ആയിരുന്നു അന്ന് ഞങ്ങൾ കൂടുതൽ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ അച്ഛന്റെ വീട്ടിലേക്ക് പോകേണ്ടി വരുന്ന ദിവസങ്ങളിൽ ഞങ്ങൾ വാശി പിടിച്ചു കരയുമായിരുന്നു. കോടതി വിധി അനുസരി
ക്കണമെന്നുള്ളത് കൊണ്ട് അമ്മയും അമ്മാവനും പലപ്പോഴും ഞങ്ങളെ നിർബന്ധിച്ചു പറഞ്ഞയക്കുകയും ചെയ്തിരുന്നു. നന്നായി പഠിച്ചിരുന്ന ഞങ്ങളുടെ പഠനവും അതോടെ താഴേക്കു പോന്നു.. എന്നിലും മനുവിലും ഉണ്ടാക്കിയ വ്യതിയാനങ്ങൾ മനസ്സിലാക്കിയത് കൊണ്ടാകാം സൈമൺ മാഷ് എന്നെ വിളിച്ചു കാര്യങ്ങൾ ചോദിച്ചത്. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും മാഷിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ എല്ലാം പറയേണ്ടി വന്നു. ഗിരിജ ടീച്ചറുമായി മാഷ് സംസാരിക്കുകയും അന്ന് മുതൽ ടീച്ചറുടെ പ്രത്യേക ശ്രദ്ധ കിട്ടിയിരുന്നത് കൊണ്ടും മാത്രമാണ് തോൽ‌വിയിൽ നിന്ന് കര കയറിയത്..
അച്ഛന്റെ വീട്ടിലേക്കു പോകാനുള്ള ഞങ്ങളുടെ ബുദ്ദിമുട്ടും കരച്ചിലും അവിടെ ഉള്ള ഏകാന്തതയും ഒക്കെ ആയിരിക്കാം അമ്മയെയും അമ്മാവനേം വീണ്ടും വക്കീലിന്റെ അടുത്തെത്തിച്ചത്.. മനുവിന് ഞാൻ എന്നും ഒരു ആശ്വാസം ആയിരുന്നു എനിക്ക് അവൻ ഒരു കൂട്ടും. അച്ഛന്റെയും അമ്മയുടേം അകൽച്ച ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. അവനു ഞാനും എനിക്ക് അവനും അതായിരുന്നു ഞങ്ങളുടെ ലോകം
അച്ഛന്റെ അവിടേക്കുള്ള പോക്ക് തടസ്സപ്പെടുത്തുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിന് വേണ്ടി വക്കീൽ പറഞ്ഞു പഠിപ്പിച്ചു തന്നത് അതുപോലെ കോടതിയിൽ പറഞ്ഞപ്പോൾ കേട്ടിരുന്ന അമ്മയും അമ്മാവനും അടക്കം എല്ലാവരും അന്താളിച് പോയി.. അന്ന് അമ്മയുടെ മുഖം വിഷമം കൊണ്ട് താഴുന്നത് മാത്രമേ എന്റെ ശ്രദ്ധയിൽ പെട്ടുള്ളു.. അച്ഛന് ഒന്നും സംസാരിക്കുവാൻ ഉണ്ടായിരുന്നില്ല, ഒരു പക്ഷെ സംസാരിക്കുവാൻ സാധിച്ചിട്ടുണ്ടാകില്ല.. വക്കീലിനു കേസ്‌ഏത് വിധേനയും ജയിപ്പിക്കുക എന്നത്‌ ഒഴിച്ചാൽ, ആരൊക്കെ വേദനിക്കുന്നു ആരൊക്കെ സന്തോഷിക്കുന്നു എന്ന് നോക്കേണ്ട കാര്യമില്ലല്ലോ..അച്ഛന്റെ വീട്ടിൽ പോകാതിരി
ക്കണമെങ്കിൽ പറയുന്നത് പോലെ പറയണമെന്ന് പറഞ്ഞപ്പോൾ, വള്ളി പുള്ളി തെറ്റാതെ പറഞ്ഞതിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടെന്നു അന്ന് മനസ്സിലായിരുന്നില്ല. അതോടെ അച്ഛന്റെ വീട്ടിലേക്കുള്ള പോക്ക് നിലച്ചു കിട്ടിയെങ്കിലും പീഡിപ്പിക്കുന്ന അച്ഛനും അവിഹിത ബന്ധമുള്ള അമ്മയും എന്ന ലേബൽ ഞങ്ങൾക്ക് കിട്ടിയത് ഞാനും മനുവും ഒഴിച്ച് ബാക്കി എല്ലാവരും അറിഞ്ഞിരുന്നു.. അതിൽ പിന്നെ അച്ഛൻ ഞങ്ങളെ കാണാൻ വരുകയോ ഞങ്ങൾ അങ്ങോട്ട്‌ പോകുകയോ ചെയ്തില്ല.
എല്ലാവരുടേം അടക്കി പിടിച്ചുള്ള സംസാരങ്ങളും സഹതാപവുമൊക്കെ എല്ലാവരിൽ നിന്നും അകന്നു നിൽക്കാനും മൗനം പാലിക്കുവാനും ഞങ്ങൾ ശീലിക്കുകയായിരുന്നു..ആ മൗനത്തിന് ഭംഗം വരുത്താനും മറ്റ് കുട്ടികളുമായി കൂടുതൽ അടുപ്പം ഉണ്ടാക്കുവാനും ഗിരിജ ടീച്ചറുടെ ഇടപെടലുകൾ ഒരു പരിധിവരെ സഹായിച്ചു എന്ന് തന്നെ പറയാം.. പത്താം ക്ലാസ്സ്‌ കഴിഞ്ഞ് സയൻസ് എടുക്കാനും അത് കഴിഞ്ഞ് സൈക്കോളജി എന്താണെന്നും എല്ലാം പറഞ്ഞു തന്നതും ടീച്ചർ തന്നെ ആയിരുന്നു... എന്നെ പോലെ ഉള്ള കുട്ടികൾ ഉണ്ടാകാതിരിക്കാനും, ഇനി ഉണ്ടാകുന്ന കുട്ടികൾക്ക് ആശ്വാസമേ
കാനും സാധിക്കുമെന്ന് തോന്നിയത് കൊണ്ട് ഞാനും ആ കോഴ്സ് തന്നെ തിരഞ്ഞെടുത്തു..
ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അമ്മയും അച്ഛനും തമ്മിലുള്ള വേർപിരിയലിന്റെ യഥാർത്യം ശെരിക്കും മനസ്സിലായത്..അപ്പോഴാണ് അതിനെ കുറിച്ച് അമ്മയോട് ചോദിച്ചതും. കല്യാണം കഴിക്കുമ്പോൾ അമ്മയുടെ സൗന്ദര്യം ഒന്ന് മാത്രമായിരുന്നു അച്ഛൻ നോക്കിയിരുന്നത്. അതീവ സുന്ദരിയായ അമ്മയെ ആരായാലും ഇഷ്ടപെടുമായിരുന്നു.. രണ്ട് മക്കൾ ആയതിന് ശേഷം ഉണ്ടായ സംശയങ്ങൾ, വെറും സംശയം മാത്രമായിരുന്നു. അതിൽ നിന്ന് ഉണ്ടായ പൊട്ടിത്തെറികളിൽ മറ്റുള്ളവർ കൂടി കൂടിയപ്പോൾ രണ്ട് പേരും രണ്ട് വഴിക്ക് ആകേണ്ടി വന്നുവെന്ന് മാത്രം.. അവർക്കിടയിൽ അപ്പോഴും സ്നേഹം ഉണ്ടായിരുന്നു... പൊട്ടിത്തെറികൾക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് അച്ഛൻ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കഥ ആയിരുന്നു അവിഹിതം.ആ ഹിതത്തിൽ പിടിച്ച് എല്ലാവരും കൂടി രണ്ട് പേരെയും രണ്ടാക്കി കൊടുത്തു.. ഞങ്ങളെ കുറിച്ച് ആരും ചിന്തിച്ചില്ല.. പാവം കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തു എന്ന് അവിടേം ഇവിടേം നിന്ന് പറയുന്നതല്ലാതെ, അച്ഛനേം അമ്മയേം രണ്ടാക്കിയതിൽ നേട്ടം കണ്ടവരായിരുന്നു എല്ലാവരും.. ഒരു തെറ്റും ചെയ്യാത്ത അമ്മയെ കുറ്റപ്പെടുത്തിയതിന് അച്ഛന് ദൈവം അറിഞ്ഞു കൊടുത്ത ശിക്ഷ ആയിരിക്കാം ഒരു പക്ഷെ വക്കീലിലൂടെ എന്നെ കൊണ്ട് അന്ന് പറയിപ്പിച്ചത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. പറയാൻ പാടില്ലാത്ത തെറ്റ് ആണെങ്കിലും, മനഃപൂർവമോ അറിഞ്ഞു കൊണ്ടോ അല്ല അന്ന് അത് താൻ ചെയ്തതെന്നും അച്ഛനും ബോധ്യപ്പെട്ടു കാണും. എന്നാലും എല്ലാവരുടേം മുമ്പിൽ അച്ഛന്റെ നിഘണ്ടുവിൽ മാത്രം ഉണ്ടായിരുന്ന അപമാനം എന്ന വാചകമാകാം അച്ഛൻ അത്രമേൽ ഞങ്ങളെ വെറുത്തത്.
വേറെ കല്യാണം കഴിച്ച് രണ്ട് കുട്ടികളുമായി സുഖമായി ജീവിക്കുമ്പോഴും അച്ഛൻ ഞങ്ങളെ കുറിച്ച് അന്വേഷിച്ചിരുന്നില്ല.. ഞങ്ങളെ വളർത്താനും പഠിപ്പിക്കാനും ഒക്കെ അമ്മ കഷ്ടപ്പെടുമായിരുന്നു... ഞങ്ങളെ നന്നായി വളർത്തുക എന്നതല്ലാതെ സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും ആ പാവത്തിന് കഴിയുമായിരുന്നില്ല. ഞങ്ങളുടെ ഗാർഡിയൻ ആയി അമ്മാവന്റെ പേര് എഴുതിയിരുന്ന അമ്മക്ക് ഒരിക്കൽ അച്ഛന്റെയും അമ്മയുടേം പേര് മാത്രം ഉള്ള ഫോമിൽ അച്ഛന്റെ പേര് എഴുതാൻ വിഷമിക്കുന്നത് ഞാൻ കണ്ടതാണ് . പേരെഴുതിയിട്ടു അച്ഛനെ സ്കൂളിൽ കൊണ്ട് ചെല്ലേണ്ട അവസ്ഥ വന്നാലോ, അല്ലെങ്കിൽ മക്കളെ നോക്കാത്ത അച്ഛന്റെ പേര് മാത്രം എന്തിനെഴുതണം എന്ന് ചിന്തയിലാണോ എന്നും അറിയില്ല.. അവസാന ദിവസം ഞാൻ കൊണ്ട് പോയ ഫോമിൽ ആ കോളം പൂരിപ്പിച്ചിരുന്നില്ല. പിന്നീട് ഉള്ള ഞങ്ങളുടെ എല്ലാ ഫോമുകളിലും ആ കോളം കാലിയായിരുന്നു..
വിവാഹ ജീവിതത്തിന്റെ സങ്കൽപ്പങ്ങൾ എപ്പോഴും അച്ഛന്റെയും അമ്മയുടെയും ജീവിതം ആയിരുന്നു, അതുകൊണ്ട് കല്യാണം തന്നെ ഒരു പേടി സ്വപ്നം ആയിരുന്നു.. കല്യാണമേ വേണ്ട എന്ന് തീരുമാനമെടുത്തതും അതുകൊണ്ട് തന്നെയായിരുന്നു
നിഖിൽ വന്ന് പരിചയപ്പെട്ടപ്പോൾ എന്തോ ഒരു ഇഷ്ടം തോന്നി, വീട്ടുകാരുമായി വന്ന് വിവാഹം ആലോചിക്കുമ്പോൾ അമ്മയുടെ നിർബന്ധ
ത്തിനു മുന്നിൽ എതിർത്തൊന്നും പറയാൻ കഴിയാതിരുന്നതും ആ ഇഷ്ടം കൊണ്ടാകാം..
എല്ലാ വിവരങ്ങളും അറിഞ്ഞു കൊണ്ട് തന്നെ ആണ് നിഖിൽ എന്നെ ഇഷ്ടപെട്ടത്. എന്നിലെ മൗനം ആണോ വിഷമം തോന്നിക്കുന്ന മുഖഭാവം ആണോ നിഖിലിന് എന്നെ ആകർഷിച്ചതെന്നും നിഖിലിനും വ്യക്തമല്ല.. പരസ്പരം തോന്നിയ ഒരു ഇഷ്ടം.. അമ്മയും ഞങ്ങളുടെ ജീവിതത്തിലെ സംഭവവികാസങ്ങൾ നിഖിലിന്റെ വീട്ടുകാരെ ബോധ്യപ്പെടുത്തിയിരുന്നു..
എല്ലാം അറിയുന്നവരാണെങ്കിലും കല്യാണത്തിന്റെ അന്ന് അച്ഛൻ കൈ പിടിച്ച് തരണമെന്ന മോഹവും അതിലൂടെ താൻ അറിയാതെ ചെയ്തു പോയ തെറ്റിന് മാപ്പ് ചോദിക്കുകയും ചെയ്യാം എന്ന ചിന്തയും എങ്ങിനെ എന്റെ ഉള്ളിൽ കടന്നു കൂടി എന്നറിയില്ല..ഒരു പക്ഷെ വിവാഹം എന്ന സങ്കല്പത്തിൽ നിന്ന് വ്യതിചലനം ഉണ്ടായപ്പോൾ തോന്നിയ വികാരം ആകാം..അല്ലെങ്കിലും അച്ചനോട് വെറുപ്പൊന്നും തോന്നിയിരുന്നില്ല. എല്ലാം ഒരു പേടിയായിരുന്നു.. അച്ഛനെ വിളിക്കണം എന്ന് പറഞ്ഞപ്പോൾ അമ്മയും അമ്മാവനും എതിർത്തതുമില്ല..
രാവിലെ എഴുന്നേറ്റ് റെഡിയായി മാഷിനെ ചെന്ന് കണ്ട് അച്ഛന്റെ വിവരങ്ങൾ പറഞ്ഞപ്പോൾ, അച്ഛനെയും കൂട്ടി കല്യാണ ദിവസം എത്താം എന്ന മാഷിന്റെ ഉറപ്പിൽ ലെറ്ററും കൊടുത്ത് പോരുമ്പോൾ, വരുന്ന ഞായറാഴ്ച ആണ് എന്ന് ഒന്ന് കൂടി ഓർമപ്പെടുത്താനും മറന്നില്ല. വേണമെങ്കിൽ താൻ ചെന്ന് മാപ്പ് പറയുകയും ചെയ്യാം എന്ന് പറഞ്ഞെങ്കിലും, അതിന്റെ ഒന്നും ആവശ്യമില്ലെന്നായിരുന്നു മാഷിന്റെ മറുപടി..
കാര്യങ്ങൾ ഓരോന്ന് ചെയ്യുന്നുണ്ടെങ്കിലും അച്ഛൻ വരുമോ എന്ന ശങ്ക എപ്പോഴും മനസ്സിനെ അലട്ടിയിരുന്നു. മാഷിനെ കണ്ടതും അച്ഛനെ കൊണ്ട് വരുമെന്നുള്ള മാഷിന്റെ വാക്കും അമ്മയോടും അമ്മാവനോടും പറഞ്ഞതുമില്ല. അവർ പ്രതീക്ഷിക്കണ്ടല്ലോ എന്ന് കരുതി..
10 മണിക്കുള്ള മുഹൂർത്തത്തിന് അണിഞ്ഞൊരുങ്ങുമ്പോഴും നെഞ്ചിനുള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു...കുട്ടികളും വലിയവരും ആയി എത്രയോ പേരുടെ മനസ്സിനെ പാകപ്പെടുത്തുന്ന തനിക്ക് സ്വന്തം മനസ്സിനെ പാകപ്പെടുത്താൻ കഴിയുന്നില്ലല്ലോ എന്ന് ഓർത്തു പോയി
ഒരുങ്ങിത്തീരാറായപ്പോൾ അമ്മാവൻ വന്ന് സ്വകാര്യം പോലെ പറയുന്നത് കേട്ടു, അയാൾ വന്നിട്ടുണ്ട് മുഹൂർത്തം കഴിഞ്ഞ് പോകുന്നത് വരെ അമ്മയെ ഒന്ന് മാറ്റി നിർത്തണം എന്ന്..
പുറമെ ഒന്നും കാണിക്കാതെ ഓടി നടക്കുന്ന അമ്മയെ കണ്ടപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഇത്രയും നാൾ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി ഇത്രയൊക്കെ ചെയ്തിട്ടും ബന്ധം വേർപ്പെടുത്തി എന്ന കാരണത്താൽ അച്ഛൻ വരുമ്പോൾ അമ്മ മാറി നിൽക്കേണ്ട അവസ്ഥ അത് ഓർക്കാൻ കൂടി കഴിഞ്ഞിരുന്നില്ല.
എല്ലാവരും കുശുകുശുത്തും ആംഗ്യ ഭാഷയിലുമൊക്കെ ആയി അച്ഛനെ കാണാൻ പോയപ്പോൾ മനസ്സിൽ ഒന്ന് ഉറപ്പിച്ചു എല്ലായിടവും അമ്മയും കൂടെ ഉണ്ടാകണം എന്ന്, അതിന് മനുവിനെ വിളിച്ച് വേണ്ട നിർദേശങ്ങൾ കൊടുത്തു.. ഒരു തെറ്റും ചെയ്യാതെ അമ്മയും ഞാനും മനുവും ഒരുപാട് അനുഭവിച്ചതാണ്. ഇനിയും അത് ആവർത്തിക്കരുതല്ലോ
അമ്മയുടെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് നടക്കുമ്പോൾ മാഷിന്റെ കൂടെ അച്ഛൻ അവിടെ ഉണ്ടായിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് അനുഗ്രഹം വാങ്ങി അച്ഛന്റെ കാൽ തൊട്ട് വന്ദിക്കുമ്പോൾ മനസ്സിൽ അറിയാതെ ചെയ്തു പോയ തെറ്റിന്റെ മാപ്പ് പറച്ചിലായിരുന്നു.
നിഖിലും അച്ഛനുമായി നിന്ന് ഫോട്ടോ എടുത്തപ്പോൾ മനു അമ്മയെ കൊണ്ട് വന്ന് കൂടെ നിർത്തിയപ്പോൾ അമ്മയുടെ കൈ ഞാൻ മുറുകെ പിടിച്ചു, തെറ്റ് ചെയ്യാത്തവർ ഒരിടത്ത് നിന്നും മാറി നിൽക്കേണ്ടവരല്ല , എല്ലാവരും കൂടിയുള്ള ഫാമിലി ഫോട്ടോ എടുക്കുമ്പോഴും മനസ്സിൽ ആഗ്രഹിച്ചിരുന്നതും അതായിരുന്നു.
ബന്ധുക്കളും കൂട്ടുകാരും എല്ലാവരും ചേർന്ന് കല്യാണം ആഘോഷമാക്കിയപ്പോഴും, എനിക്കുണ്ടായിരുന്നത് ഒരുപാട് തവണ പേരെഴുതാതെ വിട്ടിരുന്ന ആ കോളം ജീവിതത്തിൽ ആദ്യമായി പൂരിപ്പിക്കാൻ സാധിച്ചതിലുള്ള സംതൃപ്തി ആയിരുന്നു ,

Written by: Nessy Showkath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot