Slider

നല്ല ഹൃദയത്തിനുടമ(കുറിപ്പ്)

0

ഉണരുമ്പോൾ ഞാൻ അയാളുടെ തോളിൽ ആയിരുന്നു.പൂർണ്ണമായും ഉണർന്നെന്നു പറയാൻ പറ്റില്ല .കണ്ണ് തുറക്കാൻ നന്നേ ബുദ്ധിമുട്ട് .വീണ്ടും അർദ്ധമയക്കത്തിലേക്കു പോയ്.പുറത്തു മഴ നന്നായി പെയ്യുന്നുണ്ട് .തുലാവർഷം തിമിർത്തു പെയ്യുന്ന ആ രാത്രി, ഞങ്ങൾ തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നും കയറുമ്പോൾ വൈറ്റില വരെയുള്ള ബസ് ആണ് കിട്ടിയത് .വൈറ്റിലയിൽ ഒരുപാടു നേരം കാത്ത് നിന്നാണ് കോട്ടയത്തിന് ഒരു സൂപ്പർ ഫാസ്റ്റ് വന്നത് .അപ്പോഴേക്കും സമയം വൈകിയിരുന്നു .തിക്കിത്തിരക്കി കയറിപ്പറ്റി സീറ്റ്‌ ഒപ്പിച്ചെടുത്തു. ഭാഗ്യം ഇത്ര ദൂരം നിൽക്കാതെ, ഇരിപ്പിടം കിട്ടിയല്ലോ.
പുലർച്ചെ യാത്ര ആരംഭിച്ചത് കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു .അതിരാവിലെ ഭക്ഷണം കഴിക്കാതെയുള്ള യാത്ര എന്നെ നന്നായി ബുദ്ധിമുട്ടിച്ചു. യാത്രകൾ എല്ലാം തന്നെ ആശുപത്രിയിലേക്ക് മാത്രമായിട്ട്‌ 9 വർഷങ്ങൾ .വൈകിട്ട് കഴിച്ച മരുന്നിൻറെ സമയം നോക്കി 12 മണിക്കൂർ ശേഷം വേണം രക്ത പരിശോധന .അതുവരെ ഭക്ഷണവും കഴിക്കാതെ നോക്കണം .എൻ്റെ ചികിത്സകളെല്ലാം തൃശൂർ ജൂബിലി യിലെ ഡോക്ടറുടെ ആയതു മുതൽ ഇങ്ങനെ ആണ് പതിവ് .തൃശൂർ പോളി ക്ലിനിക്കിലെ പരിശോധനകൾ കൃത്യമായതിനാൽ അവിടെ തന്നെ പരിശോധിക്കുന്നതാണ് ജെയിംസ് ഡോക്ടറിന് താല്പര്യം .ഇടയ്ക്കു DDRC യിൽ ടെസ്റ്റ് നടത്തി നോക്കിയെങ്കിലും കൃത്യമായി ഫലം കിട്ടാതെ വന്നത് കൊണ്ടാണ് വീണ്ടും പോളി ക്ലിനിക് തന്നെ തിരഞ്ഞെടുത്തത് .DDRC യിൽ പണച്ചെലവു കൂടുതലാണെന്നു മാത്രമല്ല ഫലം വരാൻ രണ്ടു ദിവസം കാത്തിരിപ്പും .ഇവിടെ ആകുമ്പോൾ പുലർച്ചെ യാത്ര വേണം എന്നെയുള്ളൂ രണ്ടു മണിക്ക് ഡോക്ടർ വരുമ്പോഴേക്കും റിസൾട്ട് അവർ തരാറുണ്ട് .രാവിലെ തന്നെ എത്തേണ്ടി വരും എന്നേയുള്ളു.
ബ്ലഡ്‌ ടെസ്റ്റ്‌ കഴിഞ്ഞു രണ്ടു മണി വരെ ചുമ്മാ കറങ്ങണം. അല്ലെങ്കിൽ അവിടെ തന്നെ കാത്തിരുന്നു റിസൾട്ട്‌ വാങ്ങി ഡോക്ടറുടെ വീട്ടിലേക്കു പോകാം. നഗര ഹൃദയത്തിൽ ഉള്ള ആ പഴയ വലിയ വീട്ടിൽ ആണ് അദ്ദേഹം കൺസൾട്ടിങ്ങിനായി ഇരിക്കുന്നത്. നന്നായി ശ്രദ്ധിച്ചാൽ മാത്രമേ ആ ബോർഡ്‌ പോലും കാണൂ. പണത്തിനോട് ഒട്ടും തന്നെ ആർത്തി ഇല്ലാത്ത മനുഷ്യൻ. പൂത്തോൾ റോഡിലുള്ള ആ വീടിന്റെ വിശാലമായ മുറ്റം ജയലക്ഷ്മി സിൽക്‌സ്ന്റെ പാർക്കിംഗ് ഏരിയ ആണ്.
എല്ലാ മാസവും ഞങ്ങൾ പരിശോധനക്കായി അദ്ദേഹത്തിന്റെ വീട്ടിൽ എത്താറുണ്ട്. റിസൾട്ടിനായ് കാത്തിരുന്നു മുഷിയുമ്പോൾ ചിലപ്പോൾ തൃശൂർ മൃഗശാലയിൽ പോകും. പിന്നെ അത് മടുത്തു. 2.30 വരെ സമയം പോകാൻ പലപ്പോഴും തേക്കിൻകാട് മൈതാനത്തിൽ ഏതെങ്കിലും മരച്ചുവട് തിരഞ്ഞെടുത്തു.ചിലപ്പോൾ സിനിമ കാണാനും സമയം കിട്ടിയിട്ടുണ്ട്. ബിരിയാണി അത്രക്ക് ഇഷ്ടം ഇല്ലാത്ത ഞാൻ ഹോട്ടൽ ജയ കഫെ യിലെ ബിരിയാണി ആസ്വദിച്ചു കഴിക്കാറുണ്ട്. ഇടക്ക് പുസ്തക പ്രദർശനം നടക്കുന്ന ഇടങ്ങളിൽ കറങ്ങും. കുറേ പുസ്തകം തിരഞ്ഞെടുക്കും പിന്നെ അതിൽ നിന്ന് ഏറെ പ്രിയപ്പെട്ടത് എടുത്തു തിരിച്ചു പോരുമ്പോഴേക്കും ജെയിംസ് ഡോക്ടർ എത്തും.
ഇത്തവണ ഒരു വല്ലാത്ത യാത്ര ആയി പോയി. രാവിലെ തന്നെ ട്രെയിൻ കിട്ടാറുള്ളതാണ്. ഇന്ന്‌ ലൈനിൽ പണി നടക്കുന്നു. ബസ് തന്നെ ആശ്രയം. കോട്ടയത്തു നിന്ന് പെരുമ്പാവൂർ വഴി തൃശ്ശൂരിലേക്ക്. ഇടക്ക് ഛർദിയും... പലവട്ടം വാളുവെച്ചുള്ള യാത്ര അസഹനീയം. ഇത്തവണ ബ്ലഡ്‌ ടെസ്റ്റ്‌ നടന്നില്ല . സമയം ഒരുപാട് വൈകിയിരുന്നു. കുഞ്ഞും കൂടെയുണ്ട്. Ukg ക്കാരനെ കൂടെ കൂട്ടി. മൂത്തയാൾ അടുത്ത വീട്ടിൽ ഇരുന്നോളും. 11 വയസിനേക്കാൾ പക്വത അവനുണ്ട്. രാത്രിയിൽ എത്താൻ വൈകും അത് കൊണ്ട് അടുത്ത വീട്ടിൽ പറഞ്ഞേൽപ്പിച്ചു.
ബൈപോളാർ മൂഡ് ഡിസോർഡർ, അതിന്റെ
സകല ശക്തിയും എടുത്തു പോരാടുമ്പോൾ ഓടി എത്തുന്നത് തൃശ്ശൂർ ജെയിംസ് ഡോക്ടറുടെ അരികിലേക്കാണ്. അദ്ദേഹത്തിനെ അറിയൂ എന്നെയും എന്റെ മനസ്സിനെയും.ശരീര ഭാരം നന്നായി കുറഞ്ഞിരിക്കും അന്നേരം. ഉറങ്ങാൻ കൊതി തോന്നുന്ന ദിനങ്ങൾ. ചിലപ്പോൾ സംസാരം കുഴഞ്ഞു പോകും. കടുത്ത ക്ഷീണം ശരീര വേദന. എന്തിനെന്നറിയാത്തെ വേദനിക്കുന്ന മനസ്സുമായി വെറുതെ കിടക്കാനേ എനിക്കാകു.
ഈ യാത്രയും ഡോക്ടറെ കണ്ടു ആശ്വാസം തേടുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. രോഗം അതിന്റെ കുസൃതികൾ കാണിച്ചുകൊണ്ടേയിരിക്കുമ്പോൾ ദൂരം സമയം കാലാവസ്ഥ ഒന്നും നോക്കാതെ യാത്ര ചെയ്യേണ്ടി വരുന്നു.
തിരികെയുള്ള യാത്രയിൽ ഞങ്ങൾക്ക് ഒരുമിച്ചിരിക്കാൻ സീറ്റ്‌ കിട്ടിയില്ല. എതിർ വശത്തു രണ്ടു സീറ്റ്‌ മുന്നിൽ ആയിരുന്നു എനിക്കിരിക്കാൻ ഇടം കിട്ടിയത്. കുഞ്ഞുമായി കുറച്ചു നേരം നിന്ന് യാത്ര തുടരുന്നതിനിടയിൽ അദ്ദേഹത്തിനു ഒരു സീറ്റ്‌ കിട്ടിയതാണ്. ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങിയിരുന്നു.
അദ്ദേഹം എന്റെ ഉറക്കം മുടക്കാതെ എപ്പോഴും ശ്രദ്ധിക്കാറുണ്ട് . കുഞ്ഞു കൂടെ ഉള്ളപ്പോൾ രണ്ടുപേരെയും കൈകാര്യം ചെയ്യാൻ ഏറെ ബുദ്ധിമുട്ടാറുണ്ട്. തല എങ്ങും തട്ടാതെ മുട്ടാതെ പ്രത്യേകം ശ്രദ്ധിക്കും . മൂഡ് ചേഞ്ച്‌ ആയി കുറേ ദിവസങ്ങൾ ഉറക്കം നഷ്ടപ്പെടുന്ന ഞാൻ, യാത്രയിൽ നന്നായി ഉറങ്ങും.
ഇത്തവണ അടുത്ത് ആളില്ലെന്ന ബോധത്തോടെ ഇരുന്നെങ്കിലും ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. അടുത്ത് ഒരു ചേച്ചി ആയിരുന്നു ഇരുന്നത്. അവർ ഇറങ്ങിയതും വേറെ ആരോ വന്നതും ഞാൻ അറിഞ്ഞിരുന്നില്ല. നല്ല തിരക്കുണ്ടായിരുന്നു ബസിൽ. വൈക്കം കഴിഞ്ഞു ബസ് നിർത്തിയപ്പോൾ കണ്ണ് തുറന്നെങ്കിലും വീണ്ടും ഉറക്കത്തിലേക്കു പോയി.
പിന്നെ ഉണർന്നപ്പോൾ ഇളം നീല ഷർട്ട്‌ ആണ് ഞാൻ കാണുന്നത്. ഈ കളർ ഷർട്ട്‌ അല്ലല്ലോ അദ്ദേഹം ഇട്ടിരുന്നത്, ബോധം വന്നത് പെട്ടെന്നാണ്. അപ്പനും മോനും വേറെ സീറ്റിൽ ആണ് ഇരുന്നതെന്നും ഞാൻ വേറെ ആരുടെയോ തോളിൽ സുഖ നിദ്രയിൽ ആയിരുന്നെന്നും. ഞെട്ടി എഴുന്നേറ്റു ഞാൻ അയാളെ നോക്കി പുറകോട്ട് നീങ്ങാൻ ശ്രമിച്ചു. നന്നായി ഭയന്നിരുന്നു. ദൈവമേ ഒരു അപരിചിതന്റെ തോളിൽ ബോധം ഇല്ലാതെ എത്ര നേരം ഏത് അവസ്ഥയിൽ ആയിരുന്നു എന്നൊക്കെ ചിന്തിച്ചു . എന്റെ വെപ്രാളം കണ്ടിട്ട് ആകും ആ ചെറുപ്പക്കാരൻ ശാന്തമായി പറഞ്ഞു, "സാരമില്ല, നിങ്ങൾ നല്ല ഉറക്കം ആരുന്നു."ആ ഉറക്കത്തിനു തടസ്സം ആകണ്ട എന്നോർത്തു "
പരിഭ്രമവും ജാള്യതയും കൊണ്ട് പെട്ടെന്ന്
ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കി. ഭർത്താവും കുഞ്ഞും എവിടെ,? അവർ ഉറങ്ങുകയാണോ?.
ഞാൻ ഇവിടെയുണ്ട് എന്ന് എന്നെ അറിയിക്കാൻ അദ്ദേഹം ഒന്ന് തലയാട്ടി. കുഞ്ഞു അദ്ദേഹത്തിന്റെ മാറോടു ചേർന്ന് ഉറങ്ങുന്നുണ്ട്. പരിഭ്രമിച്ചു നോക്കിയ എന്നെ സാരമില്ല എന്ന് കണ്ണടച്ചു സമാധാനിപ്പിച്ചു.
"ചേട്ടനും മോനും ആണോ പുറകിൽ ഇരിക്കുന്നത് ".എന്റെ പുറകോട്ടുള്ള നോട്ടം കണ്ടു അയാളും തിരിഞ്ഞു നോക്കികൊണ്ട്‌ ചോദിച്ചു.
"അതെ, കയറുമ്പോൾ നല്ല തിരക്കായിരുന്നു. ഏറെ വൈകിയാണ് ഈ ബസ് എങ്കിലും കിട്ടിയത് "
തലയോലപ്പറമ്പ് കഴിഞ്ഞു ഉള്ള ഒരു സ്റ്റോപ്പിൽ അയാൾക്ക്‌ ഇറങ്ങണം എന്ന് പറഞ്ഞു. ആ പേര് ഞാൻ മറന്നു.വീടും വീട്ടുകാര്യങ്ങളും ചോദിച്ചു. ഞാൻ തൃശൂർ പോയി വരികയാണെന്നും. വീട് കോട്ടയത്ത്‌ ആണെന്നും മറുപടി പറഞ്ഞു.
അയാൾ ഒരു ടീവി ചാനലിൽ ജോലി ചെയ്യുന്നു . പെട്ടെന്ന് ഉണ്ടായ മീറ്റിംഗ് കൂടെ വന്ന മഴയും, ഓഫീസിൽ നിന്ന് ഇറങ്ങാൻ വൈകി. കിട്ടേണ്ട ബസ് കിട്ടിയില്ല. ബസ് ഇറങ്ങി കുറച്ചു നടക്കാൻ ഉണ്ടെന്നു അയാൾ പറഞ്ഞു.എന്റെ പരിഭ്രമം കുറഞ്ഞു വന്നു. ഞങ്ങൾ സംസാരം തുടർന്നു.അയാളുടെ ജോലിയെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ചോദിച്ചു. ഞങ്ങളുടെ കുടുംബ കാര്യങ്ങളും അയാൾ ചോദിച്ചെങ്കിലും തൃശ്ശൂരിലേക്കുള്ള യാത്ര എന്തിനായിരുന്നുവെന്ന് ഞാൻ പറഞ്ഞില്ല. അന്ന് ഇത്രേം ധൈര്യം ഇല്ലാരുന്നു. ഇപ്പൊ പറയാൻ നാണം ഒന്നുമില്ല. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വരാം ഇതൊക്കെ.
എന്തിനെയും നേരിടാൻ മനസ്സ് പാകപ്പെട്ടു. പ്രിയപ്പെട്ടവരുടെ പെട്ടെന്ന് ഉണ്ടാകുന്ന മരണം പ്രകൃതി ദുരന്തങ്ങൾ അതിനെക്കുറിച്ചുള്ള വാർത്തകൾ ഒക്കെ എന്നെ നന്നായി തളർത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ എന്നെ താങ്ങുന്നുണ്ട്. കുറച്ചു ദിവസം എല്ലാം താളം തെറ്റിയാലും ജീവിതത്തിലേക്ക് തിരിച്ചു വരും. അപ്പോഴൊക്കെ മക്കളും ഭർത്താവും ചേർന്ന് വീട്ടുകാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് എന്റെ വിശ്രമത്തിനു മുൻഗണന നൽകാറുണ്ട്. കാരണം മൂർച്ചയേറിയ ആയുധം ചില്ലു പത്രങ്ങൾ ഒന്നും എനിക്ക് ആ സമയത്തു കൈകാര്യം ചെയ്യാനാകില്ല. കൈകൾ തീരെ ബലമില്ലാതെ.... കുക്കിംഗ്‌ ഗ്യാസ് പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ ആകും. പല അബദ്ധങ്ങളും കാണിച്ചു കൂട്ടിയിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും താല്പര്യം തോന്നാത്ത ദിവസങ്ങൾ... അടുക്കളയിൽ കയറാതിരിക്കുന്നതാണ് ഭേദം.എളുപ്പം ഉണ്ടാക്കാവുന്ന, മുട്ട പൊരിച്ചതും പപ്പടം കാച്ചിയതും മോര് ഒക്കെ ആകും ആ ദിവസങ്ങളിലെ വിഭവങ്ങൾ.
ഇന്നെന്റെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ മൂത്ത പുത്രൻ അസ്സൽ ഒരു വീട്ടമ്മയുടെ കടമകൾ ഏറ്റെടുക്കും.ലീവ് ഇല്ലെങ്കിൽ . മോനെ കാര്യങ്ങൾ എല്ലാം ഏല്പിച്ചു, അദ്ദേഹം ജോലിക്ക് പോകും. മുൻ കോപി ആയ ചെക്കൻ ആ സമയം എത്ര മൃദുവായാണ് എന്നോടും കുഞ്ഞിനോടും ഇടപെടുന്നത്. അനിയനോട് ഉറഞ്ഞു തുള്ളി സംസാരിക്കാറുള്ള അവൻ മെല്ലെ കവിളിൽ തലോടി ഉണർത്തി കഞ്ഞി കുടിപ്പിക്കുന്നതും, എരിവില്ലാതെ കറികൾ ഉണ്ടാക്കി കൊടുക്കുന്നതും, എന്നെ അമ്പരപ്പിച്ച ഒരു കാഴ്ച്ച ആണ്.
പലപ്പോഴും മഴക്കാല രാത്രികളിൽ ഞാൻ ആ നീല ഷർട്ട്‌ധാരിയായ ചെറുപ്പക്കാരനെ ഓർക്കാറുണ്ട്. പേര് ചോദിച്ചിരുന്നു. പക്ഷെ ഓർമ്മിക്കുന്നില്ല. ഇറങ്ങിയ സ്റ്റോപ്പ് പോലും ഞാൻ ഓർക്കുന്നുന്നില്ല. ഒത്ത ഉയരവും വണ്ണവും ഉള്ള അല്പം കുറ്റിത്താടിയുള്ള ആ മുഖം അവ്യക്തമായി ഓർമയിൽ ഉണ്ടെങ്കിലും ഇനി ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞാൽ എനിക്ക് തിരിച്ചറിയാൻ കഴിയുമോ? പേര് പോലും ഓർമ ഇല്ലാതെ എങ്ങനെ.... സ്ഥലം ഏതെന്നു കൃത്യമായി ഓർക്കുന്നുമില്ല. Media one ചാനലിൽ ആണെന്ന് തോന്നുന്നു ജോലി ചെയ്തിരുന്നത്. ഒന്നും ശരിക്കു ഓർക്കുന്നില്ല. എന്നും ഓർമ്മയും മറവിയും തമ്മിൽ യുദ്ധത്തിലാണല്ലോ.
ആ തുലാവർഷ രാത്രിയിൽ അയാൾ എന്നോട് യാത്ര പറഞ്ഞു പോയപ്പോൾ ഞാൻ വെറുതെ കൈ വീശി, പെരുമഴയിൽ ഇരുട്ടിലേക്ക് നടന്നകലുന്നത് നോക്കിയിരുന്നു. ഒരു നന്ദി വാക്ക് പോലും പറയാതെ വീണ്ടും സീറ്റിൽ ചാരിയിരുന്നു മയങ്ങി.
ഇന്നും ചിലപ്പോൾ ആ നല്ല ചെറുപ്പക്കാരനെ ഓർക്കാറുണ്ട്. അയാൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ ആരായിരിക്കും. ഒരുപക്ഷെ അയാൾക്കും ഒരു കുഞ്ഞു പെങ്ങൾ വീട്ടിൽ കാണുമായിരിക്കും.
കഴിഞ്ഞ ദിവസം ഈ കാര്യങ്ങൾ ഒരു സുഹൃത്തുമായി സംസാരിക്കാൻ ഇടയായി. ജീവിതത്തിൽ വലിയ ഒരു നഷ്ടമാണ് ആ നല്ല മനസ്സിനുടമയായ ചെറുപ്പക്കാരനെ കൂടുതൽ പരിചയപ്പെടാൻ ശ്രമിക്കാതെ പോയത്.നല്ലൊരു സൗഹൃദം സമ്മാനിക്കാൻ അയാൾക്ക് കഴിഞ്ഞേനെ. രണ്ടു കുടുംബങ്ങൾ തമ്മിൽ ആഴമായ ബന്ധം ഉടലെടുക്കുമായിരുന്നു ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ.
തുലാവർഷം തകർത്തു പെയ്ത ആ രാത്രിയിൽ, ഇരുട്ടിൽ എന്റെ തളർന്നുള്ള ഉറക്കം. ആ തോളിൽ സുരക്ഷിതമായി അഭയം നൽകിയ, ഒരു കാവൽ മാലാഖയെപോലെ കരുതലേകിയ ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയും എന്നു ഇടക്ക് ഓർക്കാറുണ്ട്.
എന്നെങ്കിലും അയാളെ എനിക്ക് കണ്ടെത്താൻ ഈ ചെറിയ യാത്രാനുഭവക്കുറിപ്പു സഹായമായാൽ....
വേറൊന്നും വേണ്ട, ഇരുട്ടും മഴയും നിറഞ്ഞ ആ രാത്രിയിൽ തോളോട് ചേർന്ന് ഉറങ്ങിയ എനിക്കേകിയ സംരക്ഷണത്തിനു ഒരു നന്ദി വാക്ക് പറയാൻ.കരുണയുടെ ഒരു കുഞ്ഞു തുണ്ട് എനിക്കായി പകുത്തു തന്ന നല്ല ഹൃദയത്തിനുടമയെ ഒന്ന് കൂടെ കാണാൻ കഴിഞ്ഞാൽ അതിൽ പരം സന്തോഷം വേറൊന്നില്ല.
അളവില്ലാത്ത ബഹുമാനവും ഹൃദയം നിറയെ സ്നേഹവും കാത്തുവെച്ചു, എന്നെങ്കിലും അദ്ദേഹത്തെ കാണാനാകുമെന്ന പ്രതീക്ഷയോടെ, ഒപ്പം പ്രാർത്ഥനയോടെ ഞാനും കുടുംബവും അക്ഷരനഗരത്തിൽ കാത്തിരിക്കുന്നു.
ബിന്ദു ജോസഫ്
24/08/2020
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo