നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുത്തശ്ശി (കഥ)


...................
" വീടെത്തിയെടോ ഇറങ്ങുന്നില്ലെ?എന്താ സ്വപ്നം കണ്ടിരിക്കുകയാണോ?"
ശ്രീയേട്ടന്റെ ചോദ്യം കേട്ട് ഓർമ്മകളുടെ ചങ്ങല കിലുക്കത്തിൽ നിന്നും ഞാൻ പുറത്തു വന്നപ്പോഴേക്കും കാർ ചന്ദ്രോത്ത് തറവാടിന്റെ ഉമ്മറത്ത് എത്തിയിരുന്നു.
കാറിന്റെ ശബ്ദം കേട്ട് അമ്മയും അച്ഛനു ഓടി വന്നു .. മാളൂനെ അമ്മ വാരിയെടുത്തു തെരുതെരെ ഉമ്മവച്ചു." അമ്മമ്മടേ കുട്ടി വലുതായല്ലോ '' എന്നു പറഞ്ഞു കൊണ്ടവളെ കൊഞ്ചിക്കാൻ തുടങ്ങി.
'' മുത്തശ്ശി എവിടമ്മേ?''
"അകത്തുണ്ട് .. ഇപ്പൊ നടക്കാൻ 'തീരെ വയ്യാണ്ടായിരിക്ക്ണു ,രണ്ടീസായിട്ട് നെന്റ വർത്താനം പറച്ചിൽ തന്നെയാ.. കുറച്ചു മുന്നെയും ചോദിച്ചതേ ള്ളൂ ;
അപ്പു എത്തിയോ ദേവിയേ എന്ന് "
"മുത്തശ്ശി കുട്ടീ ..., ദേ അപ്പു എത്തീട്ടോ..
'' ഞാൻ മുത്തശ്ശിയുടെ അടുത്ത് പോയി .
എന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു..
"മുത്തശ്ശീടെ വായാടി എത്തിയോ " എന്നു പറഞ്ഞു കൊണ്ടെന്നെ കെട്ടിപ്പിടിച്ചു..
വെറ്റിലയുടെയും അടക്കയുടെയും ഗന്ധം ഞാൻ നന്നായിട്ട് ആസ്വദിച്ചു.
പണ്ട് ശ്രീയേട്ടനും ഞാനും മുത്തശ്ശിക്ക് മുറുക്കാൻ ഇ ടിച്ചു കൊടുക്കുന്നതിൽ മൽസരിച്ചിരുന്നു. അച്ഛന്റെ പെങ്ങൾ രാധമ്മായീടെ മകനാണ് ശ്രീ എന്ന ശ്രീനാഥ്, എന്റെ സാക്ഷാൽ പതിപരേമശ്വരൻ.
വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് അടക്കയും ചേർത്ത് ഇടികല്ലിൽ ഇടിച്ച് പൊടിയാക്കി എടുക്കണം അത് വായിലിട്ട് ചവയ്ക്കുമ്പോൾ നല്ല ചുവന്ന നിറം ആകും. മുത്തശ്ശിക്ക് ഇടിക്കുന്നതിൽ നിന്നും കുറച്ച് എടുത്ത് ഞാനും വായിലിട്ട് ചവയ്ക്കും. എന്നിട്ട് മുറുക്കി ചുവപ്പിച്ച് നടക്കുമായിരുന്നു.
അമ്മ കാണുകയാണെങ്കിൽ നല്ല ചീത്ത കിട്ടും .
"പെൺകുട്ട്യോൾ അങ്ങനെയൊന്നും ചെയ്യാൻ പാടില്ല ."
എന്നായിരുന്നു അമ്മേടെ വാദം.
പക്ഷേ ഞാൻ ഒളിച്ചും പാത്തും ,മുറുക്കി ചുവപ്പിക്കുമായിരുന്നു.
"ദേവിയേട്ടത്തിയേ, വിരുന്നുകാരെത്തിയോ ?"
"ആ വട്ട് പെണ്ണ് എത്തി സാവിത്രിയേട്ടത്തീ .''
ഞാൻ ചിരിച്ചു കൊണ്ട് സാവിത്രിയേട്ടത്തിയോട് പറഞ്ഞു .
"പഠിച്ച് വല്യ ഡോക്ടറായിട്ട് പോലും
ഈ കുട്ടിക്ക് ഒരു മാറ്റവും ഇല്യല്ലോ ദേവിയേട്ടത്തീ "
" വെറും ഡോക്ടറല്ല സാവിത്രിയേട്ടത്തീ , ഭ്രാന്തിന്റെ ഡോക്ടർ "
എന്നെ കളിയാക്കിക്കൊണ്ട് ശ്രീയേട്ടൻ അവിടേക്ക് വന്നു.
പണ്ട് സാവിത്രിയേട്ടത്തി എന്നെ വട്ട്പെണ്ണെന്നാണ് വിളിച്ചിരുന്നത്.
അവര് പറയുന്നതിലും കാര്യമുണ്ട് ഒരു പിരി പണ്ടേ എനിക്ക് ഇളകിയിരുന്നു.. അതു കൊണ്ട് തന്നെയാണ് എന്നെ ചികിത്സിക്കാൻ ഇനി മറ്റൊരു ഭ്രാന്തിന്റെ ഡോക്ടറിനെ തേടി പോകണ്ടാന്ന് കരുതി MBBS കഴിഞ്ഞിട്ട് 'സൈക്യാട്രിയിൽ തന്നെ സ്പെഷ്യലൈസ് ചെയ്തത് .
" പോയി കുളിച്ചിട്ട് വരൂ അപ്പൂ , നിനക്കിഷ്ടപ്പെട്ട മാമ്പഴ പുളിശേരിയും, കടുമാങ്ങ അച്ചാറും, ഇടിച്ചക്കത്തോരനും, അവിയലും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്. . ശ്രീയേയും വിളിച്ചോളൂ ട്ടോ മാളൂന് ഞാൻ മേല് കഴുകി കൊടുത്തു .
ഇന്നലെ തന്നെ നെന്റെ മുറി വൃത്തിയാക്കിയിട്ടിട്ടുണ്ട്.
അതൊക്കെ നെന്റ അച്ഛൻ തന്നെ ചെയ്തു. വേറാരെങ്കിലും അത് ചെയ്താൽ മാഷ്ക്ക് തൃപ്തിവരില്ലാല്ലോ."
അമ്മ പറഞ്ഞു .
അച്ഛൻ അങ്ങനെയാ എനിക്കാവശ്യമുള്ളതല്ലാം അച്ഛന് തന്നെ ചെയ്തു തരണം മറ്റാരെ വിട്ടും ചെയ്യിക്കില്ല ,,ഗോപിമാഷ് ടെ വാശിയാ അത് .
ഞാൻ മുകളിലേക്ക് കയറി. ഓരോ പടി കയറുംതോറും എന്റെ പ്രായം കുറഞ്ഞ് കുറഞ്ഞ് അവസാന പടിയിൽ എത്തിയപ്പോൾ ഞാനാ പാവാടക്കാരിയായ ഇത്തിരി വട്ട് ഒക്കെയുള്ള പഴയ അപ്പു ആയി മാറി .
മേശപ്പുറത്ത് ബുക്കുകൾ ഭംഗിയായി അടുക്കി വച്ചിട്ടുണ്ടായിരുന്നു.ഏറ്റവും മുകളിലായി മഞ്ഞ് തന്നെ ഉണ്ട്. വി്മല ; മലയാളനോവൽസാഹിത്യത്തിലെ എക്കാലത്തെയും പ്രണയ നായിക , എന്നെ നോക്കി പുഞ്ചിരിക്കുന്നതുപോലെ തോന്നി.
നാലുകെട്ടും, അസുരവിത്തും ഖസാക്കിന്റെ ഇതിഹാസവും, ഗുരുസാഗരവും, ദേശത്തിന്റെ കഥയും, പാത്തുമ്മയുടെ ആടും, രണ്ടിടങ്ങഴിയും ഒക്കെ ഉണ്ട്.. ഒരു കാലത്ത് എന്റെ വായനയെ സമൃദ്ധമാക്കിയവർ... ഇന്ന് ഏതെങ്കിലും ബുക്ക് ഒന്ന് തുറന്നു നോക്കാൻ പോലും സമയമില്ല. ശ്രീയേട്ടനോടൊപ്പം ഡൽഹിയിൽ താമസമാക്കിയതിൽപ്പിന്നെ നഗരജീവിതത്തോടു ഞാനും പൊരുത്തപ്പെട്ടു തുടങ്ങി. മനശാസ്ത്രവുമായി ബന്ധപ്പെട്ട ബുക്കുകൾ അല്ലാതെ ഒരു സാഹിത്യരചന വായിച്ചിട്ട് കാലങ്ങൾ എത്രയായി...!
ജനാല തുറന്നു കിടപ്പുണ്ട്..
അതിലൂടെ നോക്കിയാൽ കുളം കാണാം. നല്ല വെള്ളമിപ്പോഴും ഉണ്ട്.
കുളക്കടവിൽ പനിനീർ റോസ് പൂവിട്ട് നിൽക്കുന്നുണ്ട്.. പണ്ട് ഞാനായിരുന്നു ആ റോസ് ചെടികൾ അവിടെ നട്ടുപിടിപ്പിച്ചത്. കൽപ്പടവിൽ റോസ്പൂവിന്റെ സുഗന്ധവും ആസ്വദിച്ച് വെള്ളത്തിൽ കാലിട്ടടിച്ച്
ഇരിക്കാൻ വല്ലാത്തൊരു രസമായിരുന്നു..
പണ്ട് ഒരീസം കുളക്കരയിൽ വച്ച് സേതു ചിറ്റയും ഉണ്ണിചെറിയച്ഛനും കെട്ടിപ്പിടിച്ച് നിൽക്കുന്നത് കണ്ടിട്ട് ഞാൻ ഓടിച്ചെന്ന് അമ്മയെ വിളിച്ചു കൊണ്ട് കാണിച്ചു... അന്നേരം അമ്മ ചിറ്റയെ ഒത്തിരി വഴക്കു പറഞ്ഞു.അമ്മയുടെ അനിയത്തി സേതു ചിറ്റ വിരുന്നിന് വന്നതായിരുന്നു.
മുത്തശ്ശി ഉണ്ണിചെറിയച്ഛ നേയും ചീത്ത പറഞ്ഞു.
എന്തിനാ അവര് അങ്ങനെ കെട്ടിപിടിച്ചതെന്ന് എനിക്ക് ' നല്ല സംശയമുണ്ടായിരുന്നു.
"വലിയ കുട്ട്യോൾ അങ്ങനെയൊക്കെ കാട്ടും , അപ്പു അതൊന്നും കാണാൻ പോകണ്ടാ " എന്ന് അന്ന് മുത്തശ്ശി പറഞ്ഞു.'.
ആ സംഭവം കഴിഞ്ഞ് അധികനാള് കഴിയുന്നതിനു മുന്നെതന്നെ ഉണ്ണിചെറിയച്ഛൻ ചിറ്റയെ പുടവ കൊടുത്തു കൊണ്ടുവന്നിരുന്നു.
ഒരു വർഷം കഴിഞ്ഞ് അവർക്ക് ഒരു ഉണ്ണിയുണ്ടായി അതാണ് രാജിക്കുട്ടി എന്ന് വിളിക്കുന്ന രാജലക്ഷ്മി. അവളുടെ കല്യാണത്തിന് കഴിഞ്ഞ വർഷം ഞാനും ശ്രീയേട്ടനും വന്നു. പക്ഷേ ഒരു ദിവസത്തെ ലീവിനായതിനാൽ മാളൂനെ ശ്രീയേട്ടന്റെ അമ്മയുടെ അടുത്ത് ആക്കിയിട്ടാണ് വന്നത്.
ആറാം ക്ലാസ് സ്കൂൾ അടച്ചിരിക്കുന്ന സമയം അടുത്ത് ഏഴിലേക്കുള്ള പാoപുസ്തകം തെക്കേതിലെ ശ്യമമ്മായീടെ മോൻ സുരേഷിന്റെ കയ്യിൽ നിന്ന് മേടിച്ചോണ്ട് വരുന്ന വഴിയാണ് അത് സംഭവിച്ചത്..
വല്ലാത്തൊരു വയറു വേദന നോക്കിയപ്പം പാവാടയിൽ ചോരപ്പാടുകൾ പേടിച്ചു പോയി.'.കരഞ്ഞുകൊണ്ട് പോയി അമ്മയെ കെട്ടിപ്പിടിച്ചു. അമ്മയാ അന്നേരം പറഞ്ഞത് ഞാൻ വല്യ കുട്ടിയായി ,
ഇനി ആൺകുട്ടോൾടെ അടുത്തൊന്നും ഇരിക്കാൻ പാടില്ലാത്രെ..
അച്ഛനോട് അടക്കത്തിൽ അമ്മ പറയുന്നത് കേട്ടു "അപ്പൂനെ ഇനി തുള്ളിക്കളിക്കാനൊന്നും വിടണ്ട ഋതുമതിയായ കുട്ട്യോൾ വീട്ടിൽ അടങ്ങിയിരിക്കണം . മാഷിനി അവൾടെ താളത്തിനൊത്ത് തുള്ളാതിരുന്നാൽ മതി.. പെണ്ണിനിച്ചിരി ചാട്ടം കൂട് തലാ. "
അന്ന്
ഒരാഴ്ച തെക്കേ ചായ്പിലാണ് എന്നെ കിടത്തിയത് . അവിടെ ഒരു കട്ടിൽ ഉണ്ട്. അമ്മയും എല്ലാ മാസവും ഒരാഴ്ച അവിടെയായിരുന്നു കിടക്കാറുണ്ടായിരുന്നത്. വയറുവേദന മാറാൻ വേണ്ടിയെന്നായിരുന്നു അമ്മ അതിന് പറഞ്ഞിരുന്നത്..
അതൊക്കെ കഴിഞ്ഞ് കുറച്ച് ദിവസം ആയപ്പോൾ എന്റെ മനസിൽ ഒരാശയം സാവിത്രിയേട്ടത്തിയുടെ മോൾ ; എന്റെ ഫ്രണ്ട് ലക്ഷ്മിയെയും കൂടി ഒന്ന് വല്യ കുട്ടിയാക്കിയാലോന്ന്..! അവള് അടുത്ത് രണ്ടാം ക്ലാസിലേക്കാണ്. അങ്ങനെ ലക്ഷ്മിയുടെ പാവാടയിൽ ചുവന്ന സിന്ധൂരം കലക്കി തേച്ചു.എന്നിട്ട് സാവിത്രിയേടത്തിയുടെ അടുത്ത് കൊണ്ടു കാണിച്ചു..
"ലക്ഷ്മി ഋതുമതിയായി .. ല്ലേ സാവിത്രിയേട്ടത്തീ "എന്നു ഞാൻ ചോദിച്ചപ്പോൾ പാവം അവര് അന്തം വിട്ടു പോയി.അവസാനം ലക്ഷ്മി എന്നെ ഒരു ദയയും ഇല്ലാതെ ഒറ്റിക്കൊടുത്ത് മാപ്പ് സാക്ഷിയായി. പിന്നെ സാവിത്രിയേട്ടത്തി എന്റെ കൈയ്യും പിടിച്ച് അമ്മേടെടുത്തേക്ക് ഒരു പോക്കായിരുന്നു..
അമ്മ അന്ന് പേരക്കൊമ്പ് ഒടിച്ച് പൊതിരെ തല്ലി.. അവസാനം അച്ഛൻ വന്നാണ് പിടിച്ചി മാറ്റിയത്..
പിന്നീട് എന്റെ വട്ട് കുറച്ച് കുറഞ്ഞെങ്കിലും ചിലപ്പൊ ഞാനറിയാണ്ട് തന്നെ പുറത്ത് വരുമായിരുന്നു.
എട്ടാംക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കണ ഒരു ഏപ്രിൽ മാസം.. ശ്രീയേട്ടൻ അന്ന് തറവാട്ടിൽ വന്ന് നിൽപ്പുണ്ടായിരുന്നു. എഞ്ചിനീയറിംഗ് രണ്ടാംവർഷമാണ്. എന്നെ കാണുമ്പോൾ ആ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം കാണാറുണ്ട്.. അതേ തിളക്കം പണ്ട് സേതു ചിറ്റയെ കാണുമ്പോൾ ഉണ്ണിചെറിയച്ഛന്റ് കണ്ണുകളിലും കണ്ടിരുന്നു..
ഒരു ദിവസം ' ഞാൻ ശ്രിയേട്ടനെ കുളക്കടവിൽ വിളിച്ചു കൊണ്ടു പോയി നിർത്തി കെട്ടിപിടിച്ചു..
ശ്രീയേട്ടൻ അന്നേരം പേടിച്ചു കുതറി മാറാൻ ശ്രമിച്ചു. പക്ഷേ ഞാൻ പിടി വിട്ടില്ല ..
"നിനക്ക് നൊസ്സ്ണ്ടോ അപ്പൂ " എന്ന് പറഞ്ഞന്നെ ശ്രീയേട്ടൻ പിടിച്ചു തള്ളി. അപ്പോഴാണ് ഞാൻ കാര്യം പറഞ്ഞത് ;
" മ്മൾ ഇങ്ങനെ നിക്കണത് അമ്മയും മുത്തശ്ശിയും കണ്ടാൽ കുറച്ചീസം കഴിയുമ്പോ മ്മടെയും കല്യാണം നടത്തിത്തരും.
അന്ന് സേതു ചിറ്റയുടേയും ഉണ്ണിചെറിയച്ഛന്റേയും കല്യാണം അങ്ങനെയല്ലെ നടത്തി കൊടുത്തത്.
ഒരു വർഷം കഴിഞ്ഞിട്ട് മ്മക്കും ഒരുണ്ണി ണ്ടാകും. എന്നിട്ട് അതിനെ നിക്ക് കളിപ്പിച്ചോണ്ട് വീട്ടിലിരിക്കാലോ.. "
"അമ്മയെ വിളിച്ചോണ്ട് കാണിക്കാൻ ഞാൻ ലക്ഷ്മിയെ ഏർപ്പാടാക്കിയിട്ടുണ്ട്.. "
ഇതു കൂടി കേട്ടപ്പോൾ ശ്രീയേട്ടന് കലിയിളകി.
" നന്നായി ഒൻപതാം ക്ലാസിലേക്ക് പോണ നീയും കോഴ്സ് പോലും പൂർത്തിയാക്കാത്ത എന്നെയും പിടിച്ച് ഇപ്പത്തന്നെ കെട്ടിക്കും നീയിവിടെ കാത്തിരുന്നോ .. ആൾക്കാർ പറയണത് വെറുതെയല്ല നിനക്ക് പ്രാന്താ.. "
അതും പറഞ്ഞ് ശ്രീയേട്ടൻ ദേഷ്യത്തിൽ അവിടെ നിന്നും പോയി...
പഠിത്തത്തിൽ നിന്നും രക്ഷ നേടാൻ ഞാങ്കണ്ട വഴിയായിരുന്നു അത്. കല്യാണം കഴിഞ്ഞാൽ പിന്നെ പഠിക്കണ്ടല്ലോ.പക്ഷേ അതും ചീറ്റിപ്പോയി...
സുഖമുള്ള ഓർമ്മകളുടെ ഭാണ്ഡം പുറത്തിറക്കി വച്ചിട്ട് ഞാൻ കുളിച്ചു റെഡിയായി വന്നു..
അപ്പോഴേക്കും ശ്രീയേട്ടൻ മുകളിൽ കയറി വന്നിരുന്നു... ജനാലയിലൂടെ കുളക്കടവിലേക്ക് നോക്കി
'' അപ്പൂ,,, നാളെ മ്മക്ക് കുളത്തിൽ കുളിക്കണം എന്നിട്ട് ഈറനുടുത്തു കൊണ്ടുവന്ന് നീയെന്നെ കെട്ടിപിടിക്കണം"
എന്നെ മെല്ലെ ചേർത്തു പിടിച്ചു എന്നിട്ട് കാതിൽ പറഞ്ഞു
" അതു കണ്ട് അമ്മായിയും ഗോപി മാമയും കൂടി മ്മളെ പിടിച്ച് കെട്ടിച്ചാലോ ! "
ഞാൻ ചിരിച്ചു കൊണ്ടാ മാറിൽ തല താഴ്ത്തി... പിന്നെ മധുരമുള്ള ഓർമ്മകളുടെ ഉള്ളറകളിലേക്ക് ഒന്നൂടി സഞ്ചരിച്ചു..... ആ പഴയ വട്ട് പെണ്ണായി ......
*************************
" മുത്തശ്ശീടെ കുട്ടിക്ക് ഒന്നൂല്ലാട്ടോ ,അപ്പൂ,,,, കണ്ണ് തുറക്ക് കുട്ടീ മുത്തശ്ശിയെ നോക്ക് "
മുത്തശ്ശിയുടെ ശബ്ദമാണല്ലോ ...
മുത്തശ്ശീ,.. മുത്തശ്ശി... മുത്തശ്ശി.....
"താങ്ക് ഗോഡ് അപർണ്ണ മാഡം കണ്ണു തുറന്നല്ലോ "
എന്നു പറയുന്ന സിസ്റ്ററെ കണ്ടു കൊണ്ടാണ് ഞാൻ കണ്ണു തുറന്നത്..
അവർ ഡോക്ടറെ വിളിക്കാനായി ഓടി പോയി..
ഡോക്ടർ ചെറിയാൻ വന്നപ്പോൾ ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുകയായിരുന്നു..
"Relax അപർണ്ണാ....
കിടന്നോളൂ... "
" ഞാൻ എന്തിനാ ഡോക്ടർ ഇവിടെ കിടക്കുന്നത്..? ഞാനിപ്പൊ തറവാട്ടിലല്ലെ ... മുത്തശ്ശി എന്നെ വിളിക്കുന്നത് കേട്ടല്ലോ! അമ്മ നിക്ക് മാമ്പഴ പുളിശേരിയും, അവിയലും കടുമാങ്ങ അച്ചാറും ഒക്കെ ണ്ടാക്കി തന്നല്ലോ !"
അപ്പോഴേക്കും ശ്രീനാഥും മാളുവും അവിടേക്ക് വന്നു...
" ശ്രീയേട്ടാ ഞാനെങ്ങനെയാ ഇവിടെ എത്തിയെ?"
" അപർണ്ണാ,, താൻ ഡ്യൂട്ടി കഴിഞ്ഞ് ഇവിടിന്ന് പോകുന്ന വഴി തനിക്ക് ഒരാക്സിഡന്റ് സംഭവിച്ചു... കഴിഞ്ഞ രണ്ടു ദിവസം അപർണ്ണ ബോധമില്ലാണ്ട് ഈ Icuൽ ആയിരുന്നു.. സീരിയസ് ഹെഡ് ഇൻജുറി ആയതിനാൽ ഒരു സർജറി വേണ്ടി വന്നു .. ഇരുപത് ശതമാനം മാത്രമേ ഞങ്ങൾക്ക് പ്രതീക്ഷ ഉണ്ടായിരുന്നുള്ളൂ.
ദൈവത്തോട് ഞങ്ങൾ എല്ലാവരും ഇതുവരെ പ്രാർത്ഥിക്കുകയായിരുന്നു.
കഴിഞ്ഞ 48 മണിക്കൂർ അപർണ്ണ മറ്റൊരു ലോകത്തായിരുന്നു.. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള ലോകം ...
ഡോക്ടർ ചെറിയാൻ പറഞ്ഞു നിർത്തി..
മനോഹരമായ ഒരു സ്വപ്നത്തിന് നടുവിൽ ആയിരുന്നു താനിത് വരെ. ആ സ്വപ്നത്തിൽ ആണ് മുത്തശ്ശി വന്ന് തന്നെ വിളിച്ചത് ''
ഞാൻ അമ്പരന്ന് ഡോക്ടറെ നോക്കി.
" ശ്രിയേട്ടാ നമുക്ക് തറവാട്ടിലേക്ക് പോകാം എനിക്ക് മുത്തശ്ശി യെ കാണണം "
" അപ്പൂ,,,,മുത്തശ്ശി പോയിട്ട് കൊല്ലം മൂന്നായില്ലേ !"
ശ്രീയേട്ടൻ പറഞ്ഞു
അപ്പോഴാണ് ഞാൻ അതോർത്തത് മുത്തശ്ശി ഞങ്ങളെ വിട്ട്പോയിട്ട് മൂന്നു വർഷായി....
എന്റെ വയ്യായ്ക കണ്ടിട്ടാവും സ്വപ്നത്തിൽ മുത്തശ്ശി വന്നത് ...
മുത്തശ്ശിയുടെ കൈയ്യും പിടിച്ച് ആ പഴയ പാവാടക്കാരിയായി ചന്ദ്രോത്ത് തറവാട്ടിന്റെ തൊടിയിലൂടെ ഓടിക്കളിക്കാൻ
മനസ്സ് വല്ലാണ്ട് ആഗ്രഹിച്ചു പോകുന്നു..
അത്രമേൽ പ്രിയമുള്ളതെന്തോ നഷ്ടപ്പെട്ടതിന്റെ വേദന ഹൃദയത്തിൽ ഒരു നീറ്റലായ് മാറുന്നത് ഞാനറിഞ്ഞു.....
സജിത അനിൽ

1 comment:

  1. മനോഹരം ജി..
    ഒത്തിരി ഇഷ്ടം..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot