നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുഴക്കരയിലെ വീട് (കഥ)


Best of Nallezhuth 23
ആ ആളൊഴിഞ്ഞ പുഴയോരം അവര് തിരഞ്ഞെടുത്തത് അവർക്ക് സ്വന്തമായ നിമിഷങ്ങളുടെ ഓർമപ്പെടുത്തലിനു വേണ്ടി മാത്രമായിരുന്നു…
മുത്തു മുറിഞ്ഞൊഴുകുന്ന പുഴയുടെ താളം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോഴവർക്ക് ഒരേ മനസ്സാണെന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു അവരുടെ ഓരോ വാക്കുകളും !
ഒരാൾ പറയുന്നത് മറ്റെയാൾ പുഞ്ചിരിച്ചുകൊണ്ട് അംഗീകരിക്കുക എന്നത് പ്രണയത്തിന്റെ താരുണ്യവസ്ഥ യാണെന്ന് തോന്നുന്നു….
തികച്ചും ഔപചാരികമായ വിവാഹത്തിന്റെ രണ്ടു ദിനങ്ങൾക്ക് ശേഷം വീട്ടിലെ ബഹളങ്ങൾക്കിടയിലൂടെ ഊർന്നിറങ്ങി കറങ്ങാൻ വേണ്ടി ഇറങ്ങിയ യുവ മിഥുനങ്ങൾ
അവളായിരുന്നോ ഇവിടെ വരാൻ താല്പര്യം പ്രകടിപ്പിച്ചത്….? അതോ അവനോ?
അവരിരിക്കുന്ന പുല്തകിടിക്കൊരു വശം ചേർന്ന് വെട്ടി ഒതുക്കിയ വഴിയിൽ ഒരു ഭാഗത്തു നിന്ന് ഓരം ചേർന്ന് ഒതുക്കുകല്ലുകൾക്കു മേലെയായി വിശാലമായ മുറ്റവും മനോഹരമായ, വെള്ള പെയിന്റടിച്ച ഒരു വീടും കാണാമായിരുന്നു…
അവർക്കരികിലൂടെ ഒരു ഭ്രാന്തൻ ഉച്ചത്തിൽ പാടിക്കൊണ്ട് കടന്നുപോയി….
അവൻ ഈരടികൾ ആസ്വദിച്ചു കൊണ്ടുപറഞ്ഞു
“ഹൌ ബ്യൂട്ടിഫുൾ “
“…നോക്കൂ.. . ആ വീടിന്റെ ജാലകക്കാഴ്ചകൾ എത്ര കണ്ടാലും മടുക്കില്ല അല്ലേ….. “
അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു…
അവൻ ചിരിച്ചു അവളുടെ കരതലം തലോടിക്കൊണ്ടിരുന്നു…..
“ഇത് പോലൊരു വീട് നമുക്കും വെക്കണം “
അവൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
അവർ രണ്ടു പേരും നോക്കി നിൽക്കേ ടെറസിന്റെ മുകളിൽ വീട്ടുകാരി വന്നു നിൽക്കുന്ന കാഴ്ച കണ്ടു…..
അവർക്ക് നേരെ പൂത്തുനിൽക്കുന്ന മുള മരങ്ങൾക്കിടയിൽ നിന്നും പല വർണ്ണങ്ങളിലുള്ള ചിത്ര ശലഭങ്ങൾ കൂട്ടമായി പറന്നു വന്നു കൊണ്ടിരുന്നു… ആ വീടിന്റെ കാഴ്ചകളെ മറപ്പിച്ചു കൊണ്ട് ശലഭങ്ങളുടെ മനോഹാരിതയിൽ മുഴുകി രണ്ടു പേരും..
നേരം സന്ധ്യയ്‌യോടടുക്കുന്നു…
‘ഇനിയും വരാം’ എന്ന് പറഞ്ഞു രണ്ടു പേരും ഉത്സാഹത്തോടെ അവിടെ നിന്നും പോവുമ്പോൾ അവൾ വീണ്ടും ആ ടെറസിലേക്കു നോക്കി വീട്ടുകാരി ഇപ്പോഴും അവർക്കന്യമായ കാഴ്ചകളിലേക്ക് നോക്കി പുറം തിരിഞ്ഞു നിൽക്കുകയാണ്…..
അല്ലെങ്കിലും ആ മനോഹരമായ പുഴയും അവിടുത്തെ അന്തരീക്ഷവും ആരെയും കൊതിപ്പിക്കുന്നതാണ് !
‘ആ സ്ത്രീ ഭാഗ്യവതിയാണ് !’
അവൾ മനസ്സിൽ പറഞ്ഞു പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ തൂങ്ങി തണുത്ത കാറ്റിന്റെ അലയൊലികൾ ഭേദിച്ചു കൊണ്ട് ചടുലമായി നടന്നു…..
----------------====---------------------
തികച്ചും വ്യത്യസ്തമായതെന്തോ തിരയുകയായിരുന്നു അവളുടെ കണ്ണുകൾ…
നട്ടുച്ച വെയിലിനു ശക്തി കൂടുമ്പോൾ ഉണ്ടാക്കി ഭദ്രമായി മൂടി വെച്ച ഭക്ഷണ പത്രങ്ങളുടെ ഗന്ധം അവൾക്കിപ്പോ മടുപ്പാണ്…
നരച്ചു തുടങ്ങിയ അടുക്കള ചുവരുകൾ അവളുടെ നിഴലുകൾ ക്കൊണ്ട് വേഗതയാൽ തിരക്കിട്ടു ചിത്രം വരച്ചുകൊണ്ടിരിക്കും ആനേരം….
പാത്രങ്ങൾ അതുമിതും പറഞ്ഞു കലഹിച്ചു കൊണ്ടിരിക്കും….
ഒരു മുരടനക്കത്തിന്റെ ശബ്ദം മാത്രം കാതോർത്തു കൊണ്ടിരിക്കും അവളപ്പോഴും…. ആ നേരം അവളെ തേടി വേറെയൊന്നും വരാതായിരിക്കുന്നു എന്ന തോന്നൽ ഇല്ലാതായത് കുറച്ച് ദിവസം മുൻപാണ്……
‘മാളൂ മതി കളിച്ചത് ചോറ് തിന്നാൻ വാ ‘
ആ വിളി പ്രിയങ്കരമായ എന്തിനെയോ അവളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു…
മുരടനക്കം കേൾക്കുമ്പോൾ അവൾ അടച്ചു വെച്ച പാത്രങ്ങൾ തുറക്കും…
അതിൽ നിന്നും വരുന്ന ഗന്ധം അവളിൽ ഓക്കാനം വരുത്തും
എന്നും ഒരേ താളത്തിൽ പാകം ചെയ്ത മടുപ്പിന്റെ ഗന്ധം !
വിളമ്പി വെച്ച ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന അയാൾ അപ്പോഴും തിരക്കിട്ട ചർച്ചകളുടെ കോലാഹലങ്ങളിൽ മുഴുകി യിരിക്കുന്നുണ്ടാവും….
അവൾ അടുക്കള പത്രങ്ങളോട് കലഹിക്കും അവറ്റകളെ പ്രഹരിക്കും. മടുപ്പിൽ നിന്നും ഭ്രാന്തു വരുമെന്ന് പാത്രങ്ങൾ മുഖത്തോടു മുഖം നോക്കി വേദനയോടെ പിറുപിറുക്കും
അവളപ്പോൾ പല വിളികളെ തിരയും
കുഞ്ഞി ചോറും കൂട്ടാനും വെച്ചു കഴിഞ് മാളുവപ്പോൾ, കിടത്തുമ്പോൾ കണ്ണ് ചിമ്മുന്ന കുഞ്ഞാവയുടെ ചെമ്പൻ മുടിയിഴകളെ തലോടി പറയും
“ഇപ്പൊ വരാവേ “
വിഷം തീണ്ടാത്ത വെള്ളരിക്കറിയും നല്ല മുഴുത്ത പെടയ്ക്കണ അയല പൊരിച്ചതും സ്നേഹത്തളികയിൽ നിന്നും വാരി വായിൽവെച്ചുതന്ന അമ്മമുഖം അവളെ ഈറനണിയിക്കും……
ഓർമ്മകളിങ്ങനെ ഒന്നൊന്നായി ചങ്ങല പോലെ ഒന്നിൽ തൊട്ട് തൊട്ടു അങ്ങനെ വന്നു കൊണ്ടിരിക്കും…. ഓല വേലിക്കെട്ടിയ തൊടിയിലെ കുളത്തിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ നിന്നും നിശ്ശബ്ദതയ്ക്ക് പൊട്ടു തൊടുമ്പോലെ ഇടയ്ക്കിടക്ക് വീഴുന്ന ഞാവല്പഴത്തിന്റെ മണം മൂക്കിനെ ലെഹരിപിടിപ്പിക്കുന്നപോലെ….
ആ വീടിന്റെ എല്ലാ മൂലകളിൽ നിന്നും മടുപ്പിന്റെ ഗന്ധം തന്നിലേക്ക് പടർന്നു പിടിക്കുന്നതറിയുന്നുണ്ടായിരുന്നു അവൾ
“എന്റെ പ്രിയതമക്ക് നൽകാൻ ഇതിലും മനോഹരമായതൊന്ന് വേറെ എന്താണുള്ളത് “
ആ വീടിന്റെ അവസാന മിനുക്കു പണികൾക്കിടയിൽ അവളെയും കൂട്ടി വന്ന ഒരു ദിവസം നെറ്റിയിൽ ചുംബിച്ചു കൊണ്ടയാള് പറഞ്ഞ വാക്കുകളായിരുന്നത്…..
പിന്നെപ്പോഴോക്കെയോ മാറ്റങ്ങളുടെ കാലമായിരുന്നു…..മടുപ്പിന്റെ ഗന്ധങ്ങൾ അവൾക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു
കൂടെക്കൂടെ ഉയരുന്ന അയാളുടെ ബിസിനസ്സും സ്റ്റാറ്റസും അവർക്കിടയിൽ വിള്ളലുകൾ സൃഷ്ടിച്ചു കൊണ്ടിരുന്നു…
അവളുടെ അതിഭാവുകത്വമില്ലായ്മ ആൾക്കൂട്ടങ്ങൾക്കുമുമ്പിൽ അയാളെ നാണം കെടുത്തിയത്രെ !
പരാതികൾ മാത്രം നിറഞ്ഞ ഒരു ലോകം അവൾക്കു ചുറ്റും അവശേഷിച്ചു….
തൊട്ടതിനും പിടിച്ചതിനും കുറ്റം മാത്രം കേട്ടു മടുത്തപ്പോഴാണ് അവളും മൗനം പാലിച്ചത്
അയാളിൽ അതൊരസ്വസ്ഥതയും ഉണ്ടാക്കിയില്ല…
ആ വീടൊരു സത്രം പോലെയായി…..അവളവിടുത്തെ പരിചാരികയും..!
ഓർമകളുടെ കണ്ണികൾ വീണ്ടും അവളറിയാതെ തിരഞ്ഞു കൊണ്ടിരുന്നു…..
എന്റെ ഹൃദയത്തിൽ എത്ര മുള്ളുകൾ കോറിയാലും
എന്റെ പനിനീർ പൂവേ...നിന്നെ ഞാൻ സ്നേഹിക്കാതിരിക്കു വതെങ്ങിനെ…..
താഴെ പുഴയുടെ മണൽ തിട്ടയിൽ നിന്നും ഒഴുകി വന്ന ഗാനത്തിന്റെ ഈരടികളിൽ മുഴുകി അവൾ ആ ടെറസിൽ കുറേ നേരം നിന്നു….
പിന്നെ പതിയെ അവിടെ നിന്നും ഇറങ്ങി പുഴയോരം ലക്ഷ്യമാക്കി നടന്നു….
“നിന്റെ മനസ്സ് ഒരിക്കലെങ്കിലും എനിക്ക് വേണ്ടി വേദനിക്കില്ലെന്നോ….. ഒരിക്കൽ പോലും എന്നെ തേടില്ലെന്നോ….? “
ഒരു യുവാവിന്റെ മുഖം ഓർമയുടെ ചങ്ങലയിൽ കോർത്തു കൊണ്ടിരുന്നു….
ആ ഗാനം കേൾക്കുന്ന ദിക്കിലേക്ക് അവളുടെ നടത്തത്തിന്റെ വേഗം കൂടി…
തണുത്ത കാറ്റിൽ ആടിയുലയുന്ന പൂത്തുലഞ്ഞ മുളം കാട്ടിൽ നിന്നും പക്ഷികൾ കുറുകിക്കൊണ്ടിരുന്നു…..
പരന്നൊഴുകിയ നിലാവിൽ അവൾ ആവേശത്തോടെ നടന്നു…..
ആ മുളമരങ്ങൾ ഇനിയും പൂക്കുമായിരിക്കുമോ....? ആയുസ്സിൽ ഒരുതവണയല്ലാതെ,... ചിലതൊക്കെ വീണ്ടും വീണ്ടും പൂക്കുമത്രേ !...
“എന്റെ ഹൃദയത്തിൽ എത്ര മുള്ളുകൾ കൊറിയാലും എന്റെ പനിനീർ പൂവേ നിന്നെ ഞാൻ സ്നേഹിക്കാതിരിക്കുവതെങ്ങിനെ “! അവൾ ആ ഈരടി ഏറ്റു പാടിക്കൊണ്ടിരുന്നു....
(അവസാനിച്ചു )
Mariha Shabnam

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot