നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെറുക്കപ്പെട്ടവർ (കഥ)


ഗ്രാമത്തിന്റെ നിഷ്കളങ്കത പേറുന്ന ശുദ്ധരായ ചില മനുഷ്യരെ കാണാം നമ്മുടെ നാട്ടിൻപുറങ്ങളിൽ. പ്രത്യേകിച്ചു മോഹങ്ങളോ സ്വപ്നങ്ങളോ ഇല്ലാതെ ഓളങ്ങളിൽ ഒഴുകുന്ന പൊങ്ങുതടിപോലെ ജീവിച്ചു തീർക്കുന്നവർ
അതിൽ പെട്ട ഒരാൾ ആയിരുന്നു തുരപ്പൻ കേളു എന്ന് നാട്ടുകാർ വിളിക്കുന്ന കേളുവേട്ടൻ
ഏതോ ഒരു വഴക്കിൽ നഷ്ടമായ ഇടതുകണ്ണ് ഒരു നിറം മങ്ങിയ തോർത്തിനാൽ മറച്ച് തലയിൽ കെട്ടി കയ്യിൽ ബീഡിക്കെട്ടും ചുണ്ടിൽ എരിയുന്ന ബീഡിയുമായി നിൽക്കുന്ന കൃശഗാത്രനായ കേളുവേട്ടൻ ആണ് എന്റെ ഓർമ്മകളിൽ.അയാൾ ആ തലക്കെട്ട് ഒരിക്കലും അഴിച്ചു കണ്ടിട്ടില്ല
കേളുവേട്ടൻ ഓർമ്മയായിട്ട് വർഷങ്ങൾ ഏറെ ആയിരിക്കുന്നു.
ചിലപ്പോഴൊക്കെ ഷാപ്പിൽ നിന്നും നിറയെ കള്ളും മോന്തി ആടിക്കുഴഞ്ഞു വഴിയിൽ കണ്ടവരെ ചീത്ത വിളിച്ചും നടക്കുന്നത് കണ്ടിട്ടുണ്ട്
നാട്ടുകാരുടെ കണ്ണിൽ അയാൾ ഒരു കൊള്ളരുതാത്തവൻ ആണ്
നാട്ടിൻപുറത്തെ ദാദയായി ജനം കണക്കാക്കുന്നവൻ. പക്ഷെ അയാൾ ആരോടെങ്കിലും വഴക്കിടുന്നത് ഞാൻ കണ്ടിട്ടേയില്ല.
കള്ളും കുടിച്ച് വരുമ്പോൾ ഞങ്ങളെ ആരെയെങ്കിലും കണ്ടാൽ ഒരു ചിരിയുണ്ട്. വൃത്തികെട്ട വഷളൻ ചിരിയല്ല, ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന ചിരി…
പണ്ടെപ്പോഴോ അയാൾ ഒരു പോലീസുകാരനെ കൊന്നു എന്ന പേരിൽ അയാൾക്കെതിരെ ഒരു കേസ് ഉണ്ടായിരുന്നു. അയാൾ മരിക്കുന്നത് വരെ ആ കേസിന്റെ പിറകെ നടക്കേണ്ടി വന്നിട്ടുണ്ട്.
ഏതോ അടിപിടി കേസിൽ അയാൾക്കെതിരെ ഒരു കേസ് ഉണ്ടായി, അതിനെ കുറിച്ച് ചോദിക്കാൻ കേളുവേട്ടൻ പോലീസുകാരന്റെ വീട്ടിൽ ചെന്നത്രെ. കേളുവേട്ടനെ കണ്ടതും അയാൾ കുഴഞ്ഞു വീണു, ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ആള് മരിച്ചു പോയിരുന്നു
മരിച്ചത് പോലീസുകാരൻ ആയതിനാൽ തന്നെ കേളു കൊന്നതാണെന്ന മട്ടിൽ കേസ് മാറി. അയാൾക്ക് വേണ്ടി വാദിക്കാൻ ആരും ഉണ്ടായില്ല
പിന്നെ കുറച്ചു നാൾ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങി. ജനങ്ങളുടെ കണ്ണിൽ അയാൾ കൂടുതൽ വെറുക്കപ്പെട്ടവനായി മാറി. നാട്ടിലെ ചെറിയ ചെറിയ ജോലികൾ ചെയ്തു പോന്നിരുന്ന അയാളെ ആരും പണിക്ക് വിളിക്കാതായി
ആ കാലത്താണ് ഞങ്ങൾ അച്ഛന്റെ നാട്ടിൽ നിന്നും ഇവിടെ എത്തുന്നത്. അയാളോട് അല്പം മനുഷ്യത്വം കാട്ടിയിരുന്നത് അച്ഛൻ മാത്രം ആയിരുന്നു.
ഒരു വീട്ടിലും അയാളെ അടുപ്പിക്കില്ല, വീട്ടിൽ കയറ്റിയാൽ തന്നെ കുട്ടികളെ ഒക്കെ മാറ്റിനിർത്തും
കേളുവേട്ടന് ഭാര്യയും മക്കളുമൊന്നുമില്ല.
ഞങ്ങളുടെ വീട്ടിൽ മാവിൽ കയറാനും പുളി പറിക്കാനും മറ്റ് പണികൾക്കും ഒക്കെ കേളുവേട്ടനെ ആണ് വിളിക്കാറ്. വീട്ടിൽ വന്നാൽ ഞങ്ങൾ അടുത്ത് ചെല്ലും. ഞങ്ങളോട് സംസാരിക്കും, പാട്ട് പാടിത്തരും…
മടങ്ങിപ്പോകുമ്പോൾ ആളുടെ കണ്ണ് നിറയും,
തന്നോട് മറ്റാരും ഇത് പോലെ സംസാരിക്കാറില്ല, കുഞ്ഞുമക്കളെ പോലും നോക്കാനോ സംസാരിക്കാനോ ആളുകൾ അനുവദിക്കാറില്ല
അതും പറഞ്ഞ് കനത്ത ഹൃദയവ്യഥയോടെ നടന്നു നീങ്ങുന്ന അയാളെ കാണുമ്പോൾ ഞങ്ങൾ കുട്ടികൾക്കും നൊന്തിരുന്നു.
ആർത്തലച്ചു പെയ്യുന്ന ഒരു മഴക്കാലത്ത് കലക്കവെള്ളം കുത്തിയൊഴുകുന്ന തോട്ടിൻ കരയിൽ തണുത്തു മരവിച്ച് കേളുവേട്ടൻ കിടന്നു..
ഇങ്ങനെയും ചിലർ…
വെറുക്കപ്പെടാനായി മാത്രം.

നീലിമ A

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot