നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫ്രണ്ട് റിക്വസ്റ്റ്


ഫേസ്ബുക്കിലൂടെ ആണ് ഞാൻ അവനെ ആദ്യമായി പരിചയപ്പെടുന്നത്. അവൻ അയച്ച ഫ്രണ്ട് റിക്വസ്റ്റ് കണ്ട് ഞാൻ അവന്റെ പ്രൊഫൈൽ നോക്കി. കൊള്ളാം, ഡോക്ടർ ആണ് പയ്യൻ. അതും നാട്ടിലെ സർക്കാർ ആശുപത്രിയിൽ. ഇരിക്കട്ടെ, കൊറോണ ഒക്കെ അല്ലേ, പരിചയത്തിൽ ഒരു സർക്കാർ ഡോക്ടർ ഉള്ളത് എപ്പോഴും നല്ലതു തന്നെ. മാത്രമല്ല, കണ്ടാലും ഒരു പാവം ലുക്ക്‌ ഉണ്ട് ആൾക്ക്. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ റിക്വസ്റ്റ് ആക്‌സെപ്റ്റ് ചെയ്തു.
ഉടൻ വന്നു മെസഞ്ചറിൽ "ഹായ് മാം, താങ്ക്സ് ഫോർ ആക്‌സെപ്റ്റിങ് മൈ റിക്വസ്റ്റ്" എന്ന് അവന്റെ മെസ്സേജ്.
മെസഞ്ചർ നോട്ടിഫിക്കേഷനിൽ മെസ്സേജ് വായിച്ചെങ്കിലും ഞാൻ മെസഞ്ചർ ഓപ്പൺ ചെയ്യാനോ മറുപടി പറയാനോ പോയില്ല. രാത്രി പത്തു മണി കഴിഞ്ഞാൽ മെസഞ്ചർ, മറൈൻ ഡ്രൈവ് പോലെ ആണെന്നും, സ്ത്രീകൾക്ക് അത്രെ സേഫ് അല്ലാത്ത ഒരു പ്ലാറ്റ്ഫോം ആണെന്നും എന്തുകൊണ്ടോ എനിക്ക് തോന്നിയിട്ടുണ്ട്. രാത്രിയിൽ മാത്രം കൂവുന്ന കോഴികൾ ഇറങ്ങുന്ന ഒരു സാമ്രാജ്യം പോലെ! ഇത്തരക്കാരോട് പ്രതികരിക്കാതെ അവഗണിച്ചാൽ പോലും എന്റെ സ്വകാര്യതയിലേക്കു അനാവശ്യമായ ഒരു കടന്നുകയറ്റം നടത്തുന്ന പോലെ ആണ് എനിക്ക് പലപ്പോഴും ഫീൽ ചെയ്തിട്ടുള്ളത്. എന്റെ വീടിന്റെ മുന്നിൽ വന്ന് അനാവശ്യമായി കൂവി കൊണ്ട് എന്റെ സ്വസ്ഥ ജീവിതത്തിനു തടസ്സം വരുത്തുന്ന ഒരു ഫീൽ. നല്ല സുഹൃത്തുക്കളോട് പോലും ഒരു സമയം കഴിഞ്ഞാൽ സംസാരിക്കാൻ അതു കൊണ്ടു തന്നെ ബുദ്ധിമുട്ടാണ്. പുറത്ത് കോഴി കൂട്ടങ്ങൾ കൂവി കൊണ്ടേ ഇരിക്കും. രാത്രി ഒരു സമയം കഴിഞ്ഞാൽ മെസ്സഞ്ചർ ഒഴിവാക്കുക ആണ് ഏറ്റവും പ്രായോഗികമായ ബുദ്ധി. അതു കൊണ്ടു തന്നെ അവന്റെ മെസ്സേജ് ഞാൻ അപ്പോൾ അവഗണിച്ചു.
പിറ്റേന്ന് ഞാൻ അവനു മറുപടി ആയി ഒരു തംപ്സ് അപ്പ്‌ കൊടുത്തു. ഉടൻ വന്നു വിനയപൂർവം ആദ്യത്തെ ചോദ്യം.
"മാം ലെക്ച്ചറർ ആണോ?"
"നോ" ലെക്ച്ചററോ!!! "എന്നെ കണ്ടാൽ കിണ്ണം കട്ടു എന്നു പറയുവോ" എന്ന പഴഞ്ചൊല്ല് എന്തോ പെട്ടെന്ന് ഓർമ വന്നു. ഇനി ഇപ്പോൾ ശെരിക്കും ഒരു സീരിയസ് ലുക്ക്‌ ഉണ്ടോ എനിക്ക് എന്ന ഒരു ഡൌട്ട് എന്റെ ഉള്ളിൽ പെട്ടെന്ന് പൊട്ടി മുളച്ചു. എനിക്ക് ഉള്ളിൽ ഒരു ഗമ ഒക്കെ തോന്നി.
"മാം, കൊച്ചിയിൽ ആണോ?"
"യെസ്" ഞാൻ മറുപടി കൊടുത്തു.
"കൊച്ചിയിൽ എവിടെ ആണ്?"
ശ്ശെടാ ഇവൻ വിടാനുള്ള ഭാവം ഇല്ലാലോ!! ഞാൻ അവന്റെ സ്ഥലം നോക്കി. കൊച്ചിയിൽ തന്നെ ഉള്ള സ്ഥലം. കേട്ടിട്ടുണ്ട് എന്നല്ലാതെ വലിയ പിടുത്തം ഇല്ല. നോ പ്രോബ്ലം. ഗൂഗിൾ ഉണ്ടല്ലോ.. സ്ഥലം നോക്കിയപ്പോൾ അതിനടുത്തുള്ള ഒരു പ്രമുഖ ഓഡിറ്റോറിയത്തിൽ ഒരു ഫ്രണ്ടിന്റെ മോളുടെ കല്യാണത്തിന് പങ്കെടുക്കാൻ ഞാൻ പോയിട്ടുണ്ട്.
ഞാൻ എന്റെ സ്ഥലം ആയി ആ പേരു പറഞ്ഞു. സൈക്കോളജിക്കൽ മൂവ്.. അയൽവാസി ആണെന്നു കണ്ടാൽ പിന്നെ നമ്പർ ഇറക്കില്ലാലോ! പൊതുവെ വീടും ഊരും ഒക്കെ ആരു ചോദിച്ചാലും ഒന്നുകിൽ സത്യസന്ധമായി ഉത്തരം പറയും, അല്ലെങ്കിൽ ആ ചോദ്യം അവഗണിക്കും, ഇതെന്തോ അപ്പോൾ അങ്ങിനെ ചെയ്യാൻ ആണ് തോന്നിയത്.
"അവിടെ ഒക്കെ എനിക്ക് നന്നായി അറിയാം' പയ്യൻ വിടാനുള്ള ഭാവം ഇല്ല.
പക്ഷെ എനിക്കറിയില്ലാലോ.... അവന്റെ അയല്പക്കത്തെ ഈ സ്ഥലം തന്നെ കണ്ടെത്തിയത് ഗൂഗിൾ സിസ്റ്ററിന്റെ കനിവിലാണ്.
'അവിടെ കോൺവെന്റ് സ്കൂളിന്റെ അടുത്താണോ?"
കൃഷ്ണാ... പുലി വാലായല്ലോ!!!ഇനിയും ഗൂഗിൾ മാപ്പ് നോക്കാൻ വയ്യ. അതു കൊണ്ട് ഞാൻ എല്ലാത്തിനും ചേർത്തു വെറുതെ ഒരു തംബ്സ് അപ്പ്‌ അടിച്ചു. തംബ്സ് അപ്പ്‌ വിദ്വാനു ഭൂഷണം എന്നാണല്ലോ ന്യൂ ജെൻ ചൊല്ല്.
നാട്ടിലെ ഡോക്ടർമാർ മുഴുവൻ ഉറക്കമിളച്ചു വിശ്രമം ഇല്ലാതെ പണി എടുക്കുന്ന ഈ കൊറോണ കാലത്ത് ഇവൻ മാത്രം ഫുൾ ടൈം ഓൺലൈൻ...
"ഡോക്ടർക്ക് ഡ്യൂട്ടി ഇല്ലേ?" ഞാൻ അവനോടു ചോദിച്ചു.
"ഞാൻ ലീവിൽ ആണ്, പീജിക്കു പഠിക്കുവാ. ഇപ്പോൾ ക്ലാസ്സ്‌ ഇല്ല. നാട്ടിലേക്കു വരാനും പറ്റിയില്ല".
അപ്പോൾ അതാണ് കാര്യം. ലോക്ക്ഡൌൺ ഇമ്പാക്റ്റ്!! ലോക്ക്ഡൌൺ തുടങ്ങി വീട്ടിൽ ഇരിക്കുവാൻ തുടങ്ങിയതോടെ മുഖപുസ്തകത്തിലേക്കു ചേക്കേറിയവരുടെ എണ്ണം കൂടിയിരിക്കുന്നു. പല തരം ആളുകൾ പരിചയപ്പെടാൻ വരാറുണ്ട്. നല്ല സൗഹൃദങ്ങൾ ആഗ്രഹിക്കുന്നവർ, പെങ്ങളുട്ടി പോലെ ആണട്ടോ എന്നു പറഞ്ഞു ആദ്യമേ ഇമേജ് സേഫ് ആക്കുന്നവർ, ഇത്തിരി കിന്നാരം പറഞ്ഞിരിക്കാൻ മാത്രം ആഗ്രഹിക്കുന്നവർ, കൊച്ചു വർത്തമാനത്തിനപ്പുറം കിട്ടിയാൽ ഊട്ടി, പോയാൽ ചട്ടി ആറ്റിറ്റ്യൂഡ്കാർ. പിന്നെയും ഒരു വിഭാഗം ഉണ്ട്, നിർദോഷമായി "സുന്ദരി കുട്ടീ..." എന്നു നാലുനേരം ഗുളിക കഴിക്കുന്ന പോലെ വിളിച്ചു തളർത്തുന്നവർ!! അവരെ നേരിടാൻ ആണ് ഏറ്റവും ബുദ്ധിമുട്ട്. ഹനുമാൻ ചാലിസ തുടരെ തുടരെ ജപിച്ചു ഒരുവിധം ആണ് ആത്മ നിയന്ത്രണം കൈ വിടാതെ രക്ഷപ്പെടുന്നത്. ബഹുജനം പലവിധം എന്നു അമ്മമ്മ പണ്ട് പറയാറുള്ളത് ഓർമ വരും മെസ്സഞ്ചർ സൗഹൃദങ്ങൾ കാണുമ്പോൾ!!
"മാരീഡ് ആണോ?" സംശയങ്ങൾ തീർന്നിട്ടില്ല!!
എന്നോടോ ബാലാ.. എന്റെ കണ്ണു നിറഞ്ഞു പോയി. കൂടെ ഇരുന്ന റെഡി ടു ഗെറ്റ് മാരീഡ് എന്ന മട്ടിൽ പുര നിറഞ്ഞു നിൽക്കുന്ന അപ്പുവിനെ തട്ടി വിളിച്ചു. സ്വല്പം അഹങ്കാരത്തോടെ മെസ്സേജ് കാണിച്ചു കൊടുത്തു. "അമ്മയുടെ വീക്ക്നെസ്സ് എന്താന്നു അയാൾക്ക്‌ മനസിലായി. യങ് ആണെന്നു പറഞ്ഞ് അയാൾ ഒരു ഗുണ്ട് ഇട്ടതാ, താൻ വീഴുമോ എന്നറിയാൻ!". പൊട്ടി ചിരിച്ചു കൊണ്ടു മോന്റെ ഡയലോഗ്!!
കണ്ടാൽ പ്രായം പറയില്ലെന്നൊക്കെ ആൾക്കാർ പറയാറുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ടാണ്. ഇനി ഇവൻ ശെരിക്കും എന്നെ ആക്കിയതാവുമോ!! ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യുന്നതിനു മുമ്പ് പ്രൊഫൈൽ ശെരിക്കും നോക്കേണ്ടതായിരുന്നു. ഞാൻ വെറുതെ അവന്റെ പ്രൊഫൈൽ നോക്കി. ഒരു റെഗുലർ യൂസർ അല്ലെന്നു തോന്നി. അപ്പോൾ കോവിഡ് റിലീസ് ആണ്. ഇൻഫോയിൽ കണ്ടു, 'മാരീഡ് ടു സരിക'. ഒരു ജിജ്ഞാസയിൽ ഞാൻ സരികയുടെ പ്രൊഫൈൽ നോക്കി. ബെസ്റ്റ്... ഗ്രഹനിലയുടെ ഫോട്ടോ മാത്രമേ ഇനി കൊടുക്കാൻ ബാക്കി ഉള്ളൂ. രാവിലെ കഴിച്ച പ്രാതലിന്റെ.. എന്തിന് കുടിച്ച കട്ടന്റെ വരെ ഫോട്ടോ എടുത്തു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. കൂടാതെ ആനുകാലിക പ്രസക്തി ഉള്ള പല പോസ്റ്റുകളും. കൊള്ളാം. ആൾ വളരെ ആക്റ്റീവ് ആണ് എഫ്ബിയിൽ. തൃശൂർക്കാരി.
വെറ്റിനറി ഡോക്ടർ ആണ്. വിവാഹം കഴിഞ്ഞിട്ട് അധികം ആയിട്ടില്ല. വിവാഹ ദിവസം, വിവാഹം നടന്ന ഓഡിറ്റോറിയം, ബന്ധുക്കൾ എല്ലാം റ്റാഗ്ഗ്ഡ് ആണ്. ഞാൻ ആവശ്യത്തിനുള്ള വിവരങ്ങൾ ഒക്കെ വാരി കൂട്ടി. വാടാ മോനെ, ഞാൻ റെഡി, നീ ഗുണ്ട് ഇട്ടാൽ ഞാൻ ബോംബ് ഇടും എന്ന മട്ടിൽ തിരിച്ചെത്തി ഞാൻ മെസ്സഞ്ചറിൽ.
അപ്പോഴേക്കും മെസ്സഞ്ചർ ഇൻബൊക്സ് നിറഞ്ഞിരുന്നു. ഒരു കുന്ന് മെസ്സേജ് ഉണ്ട് ചെക്കന്റെ. ഞാൻ സുന്ദരി ആണെന്നതടക്കം. ആദ്യം കണ്ടപ്പോഴേ ഒരിഷ്ടം തോന്നി എന്നും. ചൂണ്ട ഇടുന്നതിനോട് എനിക്ക് ഒരു വിരോധവും ഇല്ല. അതവരുടെ സ്വന്തം കാര്യം. പക്ഷെ, അതിനു ചില മാനദണ്ഡങ്ങൾ പാലിക്കണം എന്ന പക്ഷക്കാരി ആണ് ഞാൻ.
ശുദ്ധ സൗഹൃദങ്ങൾ ഏതു പ്രായക്കാരുടെ ആണെങ്കിലും എനിക്കു വിരോധം ഇല്ല. പക്ഷെ അതിനപ്പുറത്തേക്ക് ഒരു പ്രണയം തോന്നണമെങ്കിൽ...എഴുപതുകളിലെയും എൺപതുകളിലെയും ശുദ്ധപ്രണയങ്ങൾ ആണ് ഇപ്പോഴും എന്റെ മനസ്സിൽ..... കാരൂരിന്റെയും പത്മരാജന്റെയും പത്മനാഭന്റെയും ഒക്കെ സാത്വിക പ്രണയത്തെ ഇപ്പോഴും നെഞ്ചേറ്റുന്നവൾ.... ഔട്ട്‍ഡേറ്റഡ് എന്നു മറ്റുള്ളവർക്ക് തോന്നിയേക്കാം. പക്ഷെ ഈ കാലഘട്ടത്തിലെ താത്കാലിക പ്രണയങ്ങളോട് എനിക്ക് താല്പര്യം തോന്നിയിട്ടില്ല. അഥവാ പ്രണയത്തിനപ്പുറം 'എ ലിറ്റിൽ മോർ ദാൻ എ ഫ്രണ്ട് കോൺസെപ്റ്റ്.. എന്തോ എനിക്ക് ഒരിക്കലും ദഹിക്കാറില്ല. എന്നു വച്ചു ഈ ജനറേഷന്റെ ചിന്തകളെ ഞാൻ ചോദ്യം ചെയ്യാൻ പോകാറുമില്ല. അവർക്ക് അവരുടെ വഴി, എനിക്കെന്റെ വഴി. എന്നാൽ പിന്നെ
തരത്തിൽ പോയി ചൂണ്ട ഇട്ടൂടെ ഇവനൊക്കെ!! എന്തായാലും ആദ്യത്തെ ബോംബ് ഇടാൻ ഞാൻ തീരുമാനിച്ചു.
"സരികയുടെ ഹസ്ബൻഡ് ആണല്ലേ? " ഞാൻ ചോദിച്ചു.
"സരികയെ മീനു എങ്ങിനെ അറിയും? " ഉടൻ വന്നു ചോദ്യം.
മാം മാറി മീനു!!! ഇതെപ്പോ!! ഞാൻ ഒന്നു സരികയുടെ പ്രൊഫൈൽ പോയി വന്ന നേരം കൊണ്ടോ!! ഇവനെ ഇന്നു ഞാൻ.. ഇപ്പോൾ ശെരി ആക്കി തരാം.
"സരിക എന്റെ ചേച്ചിയുടെ മോളുടെ കൂടെയാ പഠിച്ചിരുന്നെ മെഡിസിന്. എന്നെ അറിയാം. നിങ്ങളുടെ കല്യാണത്തിന് ഒക്കെ ഞാൻ വന്നിട്ടുണ്ട്. തൃശൂർ കൌസ്തുഭത്തിൽ വച്ചായിരുന്നില്ലേ? അന്നു ഞാൻ മനുവിന്റെ അമ്മ സന്ധ്യയേയും പരിചയപ്പെട്ടിരുന്നു. മനുവിനെയും കണ്ടിരുന്നു. പക്ഷെ, മനു ഓർക്കാൻ വഴി ഇല്ല". ഞാൻ പറഞ്ഞു.
ഭും... പൊട്ടി ബോംബ്.
അപ്പുറത്ത് നിന്നും അനക്കം ഇല്ല.
"ആക്ച്വലി സരികയുടെ ഹസ് ആയത് കൊണ്ടാണ് ഞാൻ റിക്വസ്റ്റ് വന്നപ്പോൾ അക്‌സെപ്റ്റ് ചെയ്തേ" അടുത്ത ബോംബ് കൂടി ഇട്ടു ഞാൻ. ഇരിക്കട്ടെ ഒരു ബോണസ്.
ഒരു നീണ്ട മൗനത്തിനു ശേഷം മറുപടി വന്നു."ഉവ്വോ, എനിക്കാരെയും അറിയില്ല."
"ഉം.." ഞാൻ മൂളി. നിർത്തണമെങ്കിൽ നിർത്തിക്കോ.. എന്ന മട്ടിൽ ഞാൻ എന്റെ ഉത്തരം ആ ഒരു മൂളലിൽ ഒതുക്കി.
"ആന്റി സരികയുമായി കോൺടാക്റ്റ് ഉണ്ടോ? "
"ആന്റി!!!" ഭാര്യയെ അറിയാമെന്നു പറഞ്ഞപ്പോൾ ഒറ്റയടിക്ക് അവൻ എന്നെ ആന്റി ആക്കി!! അടാ പാവി... ഞാൻ മനസ്സിലോർത്തു. അപ്പു അറിഞ്ഞാൽ ചിരിച്ചു തല തല്ലി വീഴും ചെക്കൻ!!!
"അങ്ങിനെ ഇല്ല. ചേച്ചിയുടെ മകൾ
നന്ദന വഴി ഉള്ള പരിചയം ആണ്. റെഗുലർ കോൺടാക്റ്റ് ഇല്ല" ഞാൻ പറഞ്ഞു.
പിന്നെയും മൗനം മറുപുറത്ത്.
ഇനിയും ബോംബ് വേണ്ടി വരുമോ എന്നാലോചിച്ചപ്പോഴേക്കും അവന്റെ മെസ്സേജ് വന്നു. "ഞാൻ വെറുതെ ബോർ അടിച്ചപ്പോൾ.. ആന്റി എല്ലാവരെയും അറിയും എന്നു എനിക്കറിയില്ലായിരുന്നു." അവൻ ന്യായീകരണങ്ങളുടെ ഭാണ്ഡം തുറന്നു.
"അതിനെന്താ, സരികയോട് എന്റെ അന്വേഷണം പറയൂ." ഞാൻ ചിരി അടക്കി എഴുതി.
മറുപടി ആയി മിനിമം ഒരു തംബ്സ് അപ്പ്‌ പ്രതീക്ഷിച്ചിരുന്നു ഞാൻ. അതു പോലും ഉണ്ടായില്ല. അവൻ അപ്പോഴേ ഓഫ്‌ലൈൻ ആയി.
പിന്നീട് രണ്ടു ദിവസത്തേക്ക് തിരക്കിനിടയിൽ ഞാൻ മനുവിന്റെ കാര്യം മറന്നു. മൂന്നാം പക്കം ഓർത്തപ്പോൾ മെസ്സഞ്ചറിൽ നോക്കി. അനക്കമില്ല. ഒരു ഇന്റ്യൂഷനിൽ ഞാൻ ഫേസ്ബുക്ക്‌ നോക്കി. അവൻ എന്നെ അൺഫ്രണ്ട്‌ ചെയ്തിരിക്കുന്നു..
സരിക്കക്കു മെസ്സഞ്ചറിൽ ഞാൻ ഒരു മെസ്സേജ് ഇട്ടു.
"ഹായ് സരിക, ഐ ആം എ ബിഗ് ഫാൻ ഓഫ് യുവർ പോസ്റ്റ്‌സ്. ദേർ ഈസ്‌ സംതിങ് പോസിറ്റീവ് ഇൻ യുവർ പോസ്റ്റ്‌സ് ആൻഡ് അറ്റ് ടൈംസ് ഇൻഫൊർമേറ്റീവ് റ്റൂ. കീപ് പോസ്റ്റിങ്ങ്‌. ഗോഡ് ബ്ലെസ്"
"താങ്ക് യൂ സോ മച്ച്" മറുപടി അപ്പോൾ തന്നെ വന്നു. പിന്നെ കുറെ ലവ് സ്‌മൈലികളും.
ഒപ്പും വന്നു ഫേസ്ബുക്കിൽ... സരികയുടെ ഫ്രണ്ട് റിക്വസ്റ്റ്.

Written by Meena Ravindranath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot