നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓണത്തച്ഛൻ


"എന്തിനാ ഏട്ടാ ഈ കായകുലയൊക്കെ? "
"കുറച്ചു വറുക്കാം, ബാക്കി പഴുപ്പിക്കാം. അവധിയല്ലേ, പിള്ളേര് കഴിച്ചോളും".
"അതിപ്പോ കുറച്ചു കാശു കൊടുത്താ ൽ വറുത്തുപ്പേരി മേടിക്കാലോ? "
"അതിനു നീ വറുക്കുന്ന സ്വാദ് കിട്ട്വോ?"
വർഷങ്ങളോളം ഓണക്കാലത്ത് മുടങ്ങാതെ കേട്ടിട്ടുള്ള അച്ഛന്റെയും അമ്മയുടെയും സംഭാഷണ ശകലങ്ങൾ.
അച്ഛനെ കൊണ്ടു റെഡിമെയ്ഡ് വറുത്തുപ്പേരി മേടിപ്പിക്കുവാനുള്ള അമ്മയുടെ ശ്രമങ്ങളും അമ്മയെ കൺവിൻസ് ചെയ്തു അതു വീട്ടിൽ തന്നെ ഉണ്ടാക്കാനുള്ള അച്ഛന്റെ ശ്രമങ്ങളും ഒരു പതിവ് കാഴ്ച ആയിരുന്നു എല്ലാ ഓണക്കാലത്തും. കായകുല മേടിക്കുന്നതും, കഴുകി വൃത്തി ആക്കി അരിഞ്ഞു കൊടുക്കുന്നതും എല്ലാം അച്ഛൻ സ്വന്തം അവകാശം പോലെ ചെയ്തു പോന്നു. വറുക്കുന്നത് മാത്രം ആയിരുന്നു അമ്മയുടെ ജോലി. പക്ഷെ ഇനി ഒരു ഓണക്കാലത്തും അത് ഉണ്ടാവില്ല. മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷവും പൊട്ടിച്ചിരികളും ഓണാഘോഷമാക്കി മാറ്റിയിരുന്ന ആ പാവം അച്ഛൻ കാലയവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. ഞങ്ങൾ എത്രെ ആഗ്രഹിച്ചാലും തിരികെ വരാനാവാത്ത വിധം..
ആഘോഷങ്ങളുടെ ആളായിരുന്നു അച്ഛൻ. ഓരോ ഉത്സവങ്ങളും ആഘോഷിക്കുന്നത് വഴി നാം നമ്മുടെ സംസ്കാരവും പൈതൃകവും കുട്ടികളിലേക്ക് പകർന്നു കൊടുക്കുക കൂടി ആണ് ചെയ്യുന്നത് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആൾ. അത്തം മുതൽ പൂവിടണം എന്നും ഓണത്തപ്പനെ വച്ചു വെളുപ്പിനെ എതിരേൽക്കണം എന്നും ഒക്കെ കുഞ്ഞിലേ പഠിപ്പിച്ചതും അച്ഛൻ തന്നെ. വലുതാകുംതോറും ഓണപരീക്ഷയുടെ മത്സരപഠിപ്പിലേക്കു മുങ്ങിത്താണ് എപ്പോഴോ ഞങ്ങൾ അത്തം തൊട്ടുള്ള പൂവിടൽ ഒക്കെ നിർത്തി. പലപ്പോഴും അച്ഛൻ സംഘടിപ്പിച്ചു കൊണ്ടു വന്ന പൂക്കൾ കവറിൽ ഇരുന്നു തന്നെ വാടി തീർന്നു. പിന്നെ പിന്നെ അവസാന മൂന്ന് ദിവസം മാത്രമായി പൂവിടൽ. അതും അച്ഛനു വേണ്ടി..പക്ഷെ ഒരിക്കൽ പോലും അച്ഛൻ പരിഭവിച്ചതായി ഓർക്കുന്നേ ഇല്ല. ഞങ്ങൾ മക്കളുടെ ഇഷ്ടങ്ങളും സൗകര്യങ്ങളും ആയിരുന്നു അച്ഛനു എന്നും ഓണം.
അതു കൊണ്ടു തന്നെ കഴിഞ്ഞ വർഷം, അച്ഛനെ വേർപിരിഞ്ഞുള്ള ആദ്യത്തെ ഓണം, വല്ലാത്ത ഒരു നൊമ്പരമായിരുന്നു. മടി പിടിച്ചിരുന്നാൽ സ്നേഹത്തോടെ ശാസിച്ചു പൂക്കളമൊരുക്കിക്കാനോ, കായ വറുക്കാനോ, സദ്യ ഒരുക്കാനോ ഇനി ഒരിക്കലും അച്ഛൻ വരില്ല എന്ന തിരിച്ചറിന്റെ ഓണം.. അതു സൃഷ്ടിക്കുന്ന നൊമ്പരവും അസ്വസ്ഥതയും താങ്ങാവന്നതിലും അപ്പുറമാണ്.. പ്രിയപെട്ടവരുടെ വേർപാട് നമ്മളിൽ സൃഷ്ടിക്കുന്ന ശൂന്യതയും നൊമ്പരവും കാലം എത്രെ കഴിഞ്ഞാലും മാറില്ലെന്നും അതുമായി പൊരുത്തപ്പെട്ടു ജീവിക്കുകയേ വഴി ഉള്ളൂ എന്നും അച്ഛന്റെ വേർപാടിൽ ആശ്വസിപ്പിക്കാൻ വിളിച്ച ഒരു സുഹൃത്ത്‌ പറഞ്ഞിരുന്നത് എത്രെ ശെരി എന്നിപ്പോൾ തോന്നുന്നു.
പൂക്കളിടാനും സദ്യ ഒരുക്കാനും എന്നു വേണ്ട എല്ലാത്തിനും ഉത്സാഹിയായിരുന്നു അച്ഛൻ. മക്കൾ മുതിർന്നപ്പോൾ കൊച്ചു മക്കൾക്കും ആഘോഷങ്ങളുടെ നിറവ് പകർത്തി കൊടുത്തു അച്ഛൻ. പക്ഷെ അവരും ഓരോരുത്തരായി ചിറകു വിടർത്തി അച്ഛന്റെ കിളിക്കൂട് വിട്ട് പറന്നകന്നകലുകയും ഏറ്റവും ഇളയ പേരക്കുട്ടി ആയ എന്റെ മകൾ പോലും ഓണപരീക്ഷയുടെ മത്സര പഠിപ്പിലേക്ക് കൂപ്പു കുത്തുകയും ചെയ്തതോടെ ചരിത്രം വീണ്ടും ആവർത്തിക്കാൻ തുടങ്ങി. പക്ഷെ അപ്പോഴും പരിഭവിക്കാതെ സ്നേഹവാത്സല്യങ്ങളോടെ അച്ഛൻ കാത്തിരുന്നു, ഞങ്ങളുടെ തിരക്കൊഴിയാൻ.
മെല്ലെ മെല്ലെ അച്ഛന് ഓണവും വിഷുവും എല്ലാം കാത്തിരിപ്പിന്റെ നാളുകളായി. പറന്നകന്ന കുഞ്ഞുങ്ങൾ എല്ലാവരും അച്ഛനെ കാണാൻ വരുന്ന, കൂടണയുന്ന സന്തോഷ ഉത്സവങ്ങൾ.
അച്ഛനായിരുന്നു ഞങ്ങളുടെ ആഘോഷം എന്ന തിരിച്ചറിവ് തന്ന ആദ്യത്തെ ഓണം ആയിരുന്നു കഴിഞ്ഞു പോയ ഓണം. ആഘോഷങ്ങൾക്കും ഉത്സാഹങ്ങൾക്കും ഇനി ഒരിക്കലും ആ പഴയ വർണപ്പകിട്ട് ഉണ്ടാവില്ല. കുട്ടികൾ വന്ന് കെട്ടിപിടിച്ചു മുത്തം കൊടുക്കുമ്പോൾ ഉള്ള നിറഞ്ഞ പുഞ്ചിരി ഇനി ഒരിക്കലും എനിക്കു കാണാനാവില്ല. സദ്യവട്ടത്തിനൊപ്പം ഉപ്പേരിയും പായസവും കഴിച്ച് സംതൃപ്തിയോടെ ഉള്ള ഞങ്ങളുടെ മുഖം കണ്ട് മനസ്സ് നിറച്ചിരുന്ന ആ നിറചിരി ഇനി ഒരിക്കലും കാണില്ല. ഓരോ വിഭവങ്ങളും രുചിച്ചു നോക്കുമ്പോൾ ആകാംഷയോടെയുള്ള "എപ്പടി? " എന്ന ചോദ്യം കേൾക്കില്ല. "സൂപ്പർ " എന്ന മറുപടി കേൾക്കാനോ കണ്ണുകളിലെ നക്ഷത്ര തിളക്കം കാണുവാനോ ഇനി ഒരിക്കലും അച്ഛൻ ഉണ്ടാവില്ല.
നഷ്ടപെടലിന്റെ നീറ്റൽ അറിയുന്നതാവും ഇനിയെന്നും എനിക്കൊണം. എത്രെ പേർ ഒത്തു കൂടിയാലും എത്രെ പൊട്ടിച്ചിരികൾ നിറഞ്ഞാലും അച്ഛന്റെ വേർപാടിന്റെ ശൂന്യത മാറ്റാൻ അവക്കൊന്നും ആവില്ല.
ഉണ്ണാൻ ഇരിക്കുമ്പോൾ അച്ഛനെ ശുണ്ഠി പിടിപ്പിക്കാൻ അച്ഛന്റെ ഇരിപ്പിടത്തിൽ ഇരിക്കാൻ ആദ്യമായി പേരക്കുട്ടികൾ മത്സരിച്ചില്ല കഴിഞ്ഞ ഓണത്തിന്. ആഘോഷങ്ങൾ ഒന്നും ഇല്ലാതെ, ഓരോരോ ദ്വീപിൽ ഒറ്റ പെട്ടു പോയ പോലെ ആയിരുന്നു അമ്മയും കുട്ടികളും. നിശബ്ദരായി ഉണ്ണുന്ന അവർക്കരികിൽ ഇരുന്നു ഞാനും, ഓണമുണ്ണാൻ. നിറഞ്ഞൊഴുകിയ കണ്ണുകളോടെ ഉരുട്ടിയ ആദ്യ ഉരുള, അച്ഛന്റെ ഇരിപ്പിടത്തിലേക്കു നോക്കി, ഇലയുടെ അറ്റത്തു അച്ഛനായി വയ്ക്കവേ, വീണ്ടും ഒരിക്കൽ കൂടി കേൾക്കാൻ ഞാൻ കൊതിയോടെ കാതോർത്തു നിറഞ്ഞ പുഞ്ചിരിയോടെ ഉള്ള ആ ചോദ്യം "എപ്പടി?.."
"എണ്ണ വറ്റി പോയൊരോർമയിൽ കത്തുന്ന കണ്ണുനീർ നാളമായ് അച്ഛനുണ്ട്.... " എന്ന മധുസൂദനൻ നായരുടെ വരികൾ ഓർക്കവേ ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ തിരിച്ചറിയുന്നു.. അച്ഛനായിരുന്നു എന്റെ ഓണം. ആ ഓർമ്മക്ക് പേരാണിതോണം..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot