Slider

വെളുത്ത കടലാസുപൂക്കൾ (കഥ)

0
Best Of Nallezhuth - No 19
മൂന്നാം നിലയിലെ ആ റൂമിന്റെ ജനാലയിൽക്കൂടി നോക്കിയാൽ കാണുന്നത് താഴത്തെ പാർക്കിംഗ് ഗ്രൗണ്ടാണ്‌.
ആ നരച്ച പകലിൽ, അവിടെ പെയ്തു തുടങ്ങിയ ചാറ്റൽ മഴയുടെ നനവിലൂടെ അവൾ താഴേക്ക് നോക്കി. ബോഗൻ വില്ലകൾ പടർത്തി ഭംഗിയാക്കിയ പാർക്കിംഗ് ഗ്രൗണ്ട് തന്റെ കണ്വാശ്രമമായും, അവിടെ വിരിഞ്ഞു നിന്ന വെളുത്ത കടലാസ് പൂക്കൾ കൊണ്ട്, തോഴിമാരായ അനസൂയയും പ്രിയംവദയും തന്നെ ആരും കൊതിക്കും വിധം അണിയിച്ചൊരുക്കുന്നതായും അവൾക്ക് തോന്നി.
ആ പൂക്കളെല്ലാം ഒരുമിച്ച് വിരിഞ്ഞ് അവിടമാകെ ഒരു വസന്തം വിടർന്ന സുന്ദര നിമിഷത്തിലാണ് അവളുടെ സമ്മതം പോലും ചോദിക്കാതെ അയാളങ്ങോട്ടെത്തിയത്.
തോഴിമാർ നിൽക്കുന്നതിന്റെ ജാള്യതയും അവിചാരിതമായി അയാളെ കണ്ടതിന്റെ അത്ഭുതവും കൊണ്ട് അവളാകെ പകച്ചുപോയിരുന്നു. ഏറെ നാളായി കാണാനാഗ്രഹിച്ച ആ മുഖത്ത്, അവൾക്കു മാത്രം തിരിച്ചറിയാവുന്ന ചില ചുവരെഴുത്തുകൾ കാലം നടത്തിയിരുന്നു. കവിളിലുരസിയിരുന്ന കട്ടി മീശയിൽ അവിടവിടെ നരകൾ...! തുടുത്ത കവിളുകളിൽ വരകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു...! പക്ഷെ ആ കണ്ണുകൾ... ഹൃദയത്തിൽ കുളിർമഴ പെയ്യിക്കുന്ന ആ നോട്ടം! ഉള്ളിലേക്ക് നീളുന്ന, അറ്റത്ത് ഹൃദയം കൊരുത്തു കൊണ്ടുപോകുന്ന ആ നോട്ടം.. അതിനു മാത്രം മാറ്റമൊന്നുമില്ല...!
ദുർബലമായ എതിർപ്പുകളെയും പറയാനാഞ്ഞ പരിഭവങ്ങളെയും ഒരു പുഞ്ചിരി കൊണ്ട് തട്ടിമാറ്റി അയാൾ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു. ചേർന്നുനിന്ന നെഞ്ചുകൾക്കിടയിൽ മിടിപ്പുകൾ നേർത്തു നേർത്തു വന്നു..
''സത്യത്തിൽ നീയെന്നെ പണ്ടത്തെപ്പോലെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ടോ...രാജീ?''
രാജലക്ഷ്മിയുടെ വെളുത്തു നീണ്ട വിരലുകളിൽ വിരൽ കൊരുത്ത് അയാൾ മെല്ലെ ഒന്നു വലിച്ചു. പെട്ടെന്ന് വീശിയടിച്ച കാറ്റിൽ, കടലാസ് ചെടിയിൽ നിന്ന് അപ്പോഴടർന്നു വീണ വെളുത്ത പൂക്കൾ നിലം തൊടും മുമ്പ് കൊത്തിയെടുത്ത് ഒരു വെള്ളരിപ്രാവ് അവരെ നോക്കി കുറുകി.
''ഇഷ്ടം! അതും ഇനി ഈ നാൽപ്പതാം വയസ്സിൽ..." അവൾക്ക് ഒന്നു ചിരിക്കാൻ തോന്നി. "ഇഷ്ടം എന്ന വാക്കിന് എന്തെങ്കിലും വിലയുണ്ടോ? ഉണ്ടായിരുന്നിരിക്കാം ഒരുകാലത്ത്... എങ്കിലും ഒന്നുണ്ട്... എന്റെ മനസ്സിൽ എവിടെയൊക്കെയോ ഏട്ടൻ ഉണ്ടായിരുന്നു എപ്പോഴും...! ഇന്നും... എന്നും... ഇനിയിപ്പൊ ഞാനങ്ങു മരിച്ചു പോയാൽ...''
ഒന്നു ഞെട്ടി അയാൾ അവളുടെ വായ് പൊത്തിയെങ്കിലും ആ കൈ പിടിച്ചു മാറ്റി അവൾ ദൃഢമായി പറഞ്ഞു... "അന്നും!".
"ഇത്ര ദൂരത്തു നിന്നും നിന്നെ ഒരു നോക്ക് കാണാൻ എത്തിയിട്ട് ഇങ്ങനെയൊക്കെപ്പറഞ്ഞെന്റെ ചങ്ക് നീറ്റുകയാണോ രാജിമോളേ നീ.'' നെഞ്ചോട് ചേർത്ത് അയാളവളെ ഇറുകെ പുണർന്നു. എവിടെ വച്ചോ നഷ്ടപ്പെട്ടു പോയ തന്റെ മുദ്രമോതിരം തിരിച്ചു പിടിച്ചപോലെ...!
വർഷങ്ങൾക്കു ശേഷം കേട്ട ''രാജിമോളേ" എന്ന സ്നേഹമസൃണമായ വിളിയിലും ആ തലോടലിലും തന്റെ ശരീരമൊന്നാകെ പൂത്തുലഞ്ഞു പോകുന്നതായി തോന്നി രാജലക്ഷ്മിക്ക്.
രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖമുയർത്തി ചോര തുടിക്കുന്ന ആ ചുണ്ടിൽ അയാൾ അമർത്തിയമർത്തി ഉമ്മവച്ചു. അതു കണ്ട് നാണിച്ച വെള്ളരിപ്രാവ് വെളുത്ത കടലാസു പൂക്കൾക്കിടയിലേക്കു മറഞ്ഞു.
''അന്നാ മാഞ്ചോട്ടിൽ വച്ച്..." അവൾ നാണിച്ചു മുഖം കുനിച്ചു കൊണ്ട് തുടർന്നു "അതേ മാങ്ങാച്ചൊന..." കുതറിമാറിക്കൊണ്ടവൾ അയാളുടെ കാതിൽ ഒന്നു കടിച്ചു.
"എത്ര വർഷങ്ങൾ..! കൃത്യമായി പറഞ്ഞാൽ ഇരുപത്തൊന്ന് വർഷം..! ഇപ്പോഴും നിന്റെ കുറുമ്പിന് ഒരു മാറ്റവുമില്ലല്ലോ എന്റെ രാജിപ്പെണ്ണേ.''
''ഇരുപത്തൊന്ന് വർഷത്തെ എന്റെ ദാമ്പത്യം! ഡോ.ബാലചന്ദ്രന്റെ പാതി എന്ന വിശേഷണം! ആവശ്യത്തിനും അനാവശ്യത്തിനും കിട്ടുന്ന പണം! പോഷ് റെസിഡൻഷ്യൽ ഏരിയായിൽ താമസം! വിദേശത്ത് പഠിക്കുന്ന, വല്ലപ്പോഴും മാത്രം വിളിക്കുന്ന ഒറ്റ മോളുടെ സ്നേഹം തരുന്ന സുഖം! എല്ലാവരുടേയും കണ്ണിലെ ഭാഗ്യവതിപ്പട്ടം! ഇതൊക്കെയാണിപ്പൊ എന്റെ കുറുമ്പുകൾ... ഇതൊക്കെ മാത്രം...!''
ആ ഗദ്ഗദങ്ങളെ അയാൾ ചുണ്ടുകൾകൊണ്ട് ഒപ്പിയെടുത്തപ്പോൾ ഒരുവേള അവളുടെ ശ്വാസം വിലങ്ങിയതു പോലെ തോന്നി. അയാളുടെ നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു കിടന്നു കൊണ്ട്, ദീർഘമായൊന്ന് ശ്വാസമെടുത്തു അവൾ.
കണ്ണൊന്നടച്ചു തുറന്നപ്പോൾ മുകളിൽക്കണ്ട അഞ്ചു തിരിയിട്ട വിളക്കിൽ നോക്കി അവൾ പ്രാർത്ഥിച്ചത് ബാലചന്ദ്രനു വേണ്ടിയായിരുന്നു.
''എന്താ രാജീ... നിനക്ക് ശ്വാസം മുട്ടിയോ...?"
"ഇല്ല... ബാലേട്ടനെക്കുറിച്ച് ഓർത്തു പോയി"
മാറിടങ്ങൾക്കിടയിൽ, നീണ്ട ഒരു കടിയായിരുന്നു അയാളുടെ മറുപടി...
''ഇപ്പൊ നീ എന്റെ കാര്യം മാത്രം ഓർത്താ മതി... ഇവിടെ നമ്മൾ രണ്ടും മാത്രം... നമ്മൾ രണ്ടും...!"
''ഇങ്ങനെ നോവിച്ചാൽ ഞാൻ ഇല്ലാണ്ടാകും ഏട്ടാ... പറഞ്ഞേക്കാം."
അവളുടുത്തിരുന്ന പച്ച വസ്ത്രം അനായാസമായി അയാൾ അഴിച്ചുമാറ്റി. അടുത്തേക്കു വന്ന അനസൂയയും പ്രിയംവദയും അതു കണ്ട് നാണിച്ച് മുഖം പൊത്തി അവിടെ നിന്ന് ഓടി മാറി.
''കള്ളൻ... എനിക്ക് നാണം വരുന്നു...!'' രാജലക്ഷ്മി
കണ്ണുകൾ ഇറുക്കിയടച്ചു.
ഓരോ അണുവിലും ചുംബിച്ചുണർത്തി നെഞ്ചോട് നെഞ്ച് ചേർത്ത് അയാളവളുടെ ആഴങ്ങളിലേക്ക് ഒരു പൂമാല കെട്ടും പോലെ കൊരുത്തു കയറിക്കൊണ്ടിരുന്നു. ആ ദേഹത്തെ വെളുത്ത കടലാസു പൂക്കൾ ചുവന്നു തുടുത്തു. നിമിഷങ്ങൾ മിനിട്ടുകളായും മിനിട്ടുകൾ മണിക്കൂറുകളായും മാറ്റിയത് അവരിരുവരും അറിഞ്ഞതേയില്ല.
''ഒന്നു പതുക്കെ... എനിക്ക് നോവുന്നു...!" ഒരു ഭ്രാന്തിയെപ്പോലെ അവൾ പുലമ്പി... വേദന കൊണ്ട് ഇരുവശത്തേക്കും തലയിട്ടടിച്ച ശകുന്തളയെ നോക്കി നിന്ന അനസൂയയും പ്രിയംവദയും മുഖം തിരിച്ച് കൺകോണുകളിൽ ഊറിക്കൂടിയ നനവുകളെ ഇമചിമ്മി അകറ്റി...!
സമയം തേരട്ട പോലെ കടന്നു പോയി...
"രാജീ... എഴുന്നേൽക്ക്! എനിക്ക് പോകാറായി... എന്തുറക്കമാ ഇത്! എന്നെ... വിട്... ദേ ആരെങ്കിലും വരും" ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന വെളുത്ത കടലാസു പൂക്കൾ തട്ടിക്കളഞ്ഞ് അയാൾ എഴുന്നേറ്റു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
"വേണ്ട... വേണ്ട ഈ നെഞ്ചിൽ തല വച്ച് മരിക്കണമെന്നാ എന്റെ ആഗ്രഹം...! ഇനിയെനിക്ക് കണ്ണു തുറക്കണ്ട...! എന്റെ ഏട്ടനെയൊഴികെ ആരേം കാണണ്ട...! ആരേം...!'' അവൾ ഒരാശ്രയത്തിനെന്നവണ്ണം അയാളുടെ കൈകളിൽ മുറുകെ പിടിച്ചു.
''മോളൊന്നാലോചിച്ച് നോക്ക്... ഇനിയെന്നും നമ്മളൊന്നല്ലേ... ആർക്കും വേർപിരിക്കാനാവാതെ ഇങ്ങനെ കെട്ടിപ്പിടിച്ച്.... മരിക്കുവോളം... അല്ലേ?... കണ്ണു തുറക്ക് ! ഇത്രേം വാശി പാടില്ല ഏട്ടന്റെ മോൾക്ക്..." ഒഴുകിത്തുടങ്ങിയ കണ്ണുനീർ അയാൾ തട്ടി മാറ്റി.
അകത്തേക്കു പറന്നു വന്ന വെളളരിപ്രാവ് അനുസരണയോടെ അയാളുടെ കൈയ്യിൽ വന്നിരുന്നു. അതിന്റെ കൊക്കിൽ അപ്പോഴുമുണ്ടായിരുന്നു താഴേക്ക് വീഴാൻ തുടങ്ങിയ വെളുത്ത കടലാസു പൂക്കൾ...!
"രാജീ... കണ്ണു തുറക്ക് പ്ലീസ്... എന്നെയൊന്നു നോക്ക്".
***** ***** ***** ***** ***** ***** *****
പതിവുള്ള പ്രഭാത പൂജകൾക്കും പ്രാർത്ഥനകൾക്കും ശേഷം ഡോ. ജയപ്രസാദ് നേരേ പോയത് ഡോ.ബാലചന്ദ്രന്റെ അടുത്തേക്കാണ്.
''ബാലാ നിനക്കറിയാലോ ഇതിന്റെ കോംപ്ലിക്കേഷൻസ്... ലക്ഷ്മിയുടെ ഇന്നത്തെ അവസ്ഥയും വളരെ ക്രിട്ടിക്കലാണ്... നമ്മുടെ ഭാഗ്യത്തിനാണ് ഇപ്പോ ഇത്രയും മാച്ചിംഗ് ആയ ഒന്ന് കിട്ടിയത്...യു പ്ലീസ് ഡൂ ദ അദർ ഫോർമാലിറ്റീസ്, വീ ആർ ഗോയിംഗ് ടു സ്റ്റാർട്ട് ദ ഓപ്പറേഷൻ.'' ഡോ.ബാലചന്ദ്രന്റെ ചുമലിൽ ഒന്ന് തട്ടി ഡോ.ജയപ്രസാദ് കാർഡിയോ തൊറാസിക്‌ ഓപ്പറേഷൻ തീയറ്ററിലേക്ക് വേഗത്തിൽ നടന്നു.
ആറു മണിക്കൂറുകൾ... നീണ്ട ആറു മണിക്കൂറുകൾ...!
ലോകത്തെ തന്നെ ഏറ്റവും മികച്ച ഹോസ്പിറ്റൽ... ഏറെ കഴിവ് തെളിയിച്ച ഒരു പറ്റം ഡോക്ടർമാർ... എങ്കിലും സർജറി കഴിഞ്ഞ് പുറത്തു വന്നപ്പോൾ ഡോ.ജയപ്രസാദിന്റെ മുഖം വിവർണ്ണമായിരുന്നു.
''ഓപ്പറേഷൻ സക്സസാണ്. ബാലന് പ്രത്യേകിച്ചു പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ! ബട്ട് സംതിംഗ് വെന്റ് റോംഗ്. രാജലക്ഷ്മി ഇതുവരെ പ്രതികരിക്കുന്നില്ല. ഒരുതരം നീണ്ട ഉറക്കം പോലെ!''
തന്റെ കഴിവിൽ സ്വയം അഹങ്കരിച്ചിരുന്ന ഡോ. ബാലചന്ദ്രൻ അന്നാദ്യമായി ദൈവത്തിനു മുന്നിൽ കരഞ്ഞുകൊണ്ട് മുട്ടുകുത്തി... തന്റെ ഭാര്യയ്ക്ക് ഹൃദയം കൊടുത്ത് സ്വർഗ്ഗത്തിലേക്കു പോയ ആ മനുഷ്യനു വേണ്ടിയും ബാലചന്ദ്രൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
''ലക്ഷ്മീ... കണ്ണു തുറക്ക് പ്ലീസ്... എന്നെയൊന്നു നോക്ക്".
***** ***** ***** ***** ***** ***** ***** *****
നഴ്സുമാർ അറിയിച്ചതിനനുസരിച്ച് ഡോ.ജയപ്രസാദ് പെട്ടെന്ന് ഓടിയെത്തി. തൊട്ടടുത്ത് നിന്ന ബാലചന്ദ്രന്റെ നേർക്ക് ബദ്ധപ്പെട്ട് കണ്ണുകൾ ചിമ്മി ചിമ്മിത്തുറക്കുകയായിരുന്നു രാജലക്ഷ്മിയപ്പോൾ.
''എങ്ങനെയുണ്ടിപ്പൊ...? ലക്ഷ്മി ഞങ്ങളെ കുറച്ച് വിഷമിപ്പിച്ചു...ല്ലേ ബാലാ?" മോണിറ്റർ നോക്കി തൃപ്തി വരുത്തി, പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ സിസ്റ്റർമാരേ നോക്കി പറഞ്ഞു...''ഇതിന്റെ ക്രെഡിറ്റ് ഇവർക്കാ... ഈ തോഴിമാർക്ക് !''
ബാലചന്ദ്രനാകട്ടെ മറുപടിയൊന്നും പറയാതെ അവളെത്തന്നെ സാകൂതം നോക്കി നിന്നു. അത്രയ്ക്ക് സുന്ദരിയായി തന്റെ ഭാര്യയെ അയാൾ അന്നുവരെ കണ്ടിരുന്നില്ല...!
"എന്റെയെല്ലാ വിഷമവും ഇപ്പൊ മാറി ഡോക്ടർ'' അവർ ബാലചന്ദ്രനെയും ജയപ്രസാദിനേയും നോക്കി ചിരിച്ചു... സുന്ദരമായ ആ കവിളിലൊരു നുണക്കുഴി മെല്ലെ തെളിഞ്ഞു വന്നു...
മനോഹരമായ ആ ചിരിയിൽ, ''ഏട്ടാ''എന്നുള്ള ആ വിളിയിൽ ബാലചന്ദ്രൻ സ്വയം മറന്ന് നിന്നപ്പോൾ, അവിടെ പതിയെ വീശിയ തണുത്ത കാറ്റിനോടൊപ്പം പറന്നകന്ന വെള്ളരിപ്രാവിന്റെ ചുണ്ടിൽ ആ കടലാസ് പൂക്കൾ ഉണ്ടായിരുന്നില്ല ... ഉതിർന്നു വീഴും മുൻപേ ചുണ്ടിൽ ഒതുക്കിയ വെള്ളപ്പൂക്കൾ ബാക്കിയാക്കിയ മടക്കം... അതായിരുന്നു... അതു മാത്രമായിരുന്നു ബാലചന്ദ്രനുള്ള സമ്മാനം...!
- ഗണേശ് -
16- 4- 2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo