നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാഷ് (കഥ)


ഇരുപത് വർഷങ്ങൾക്കു മുൻപുള്ള ഒരു ഹൈസ്കൂൾ
ബെൽ അടിച്ചു. ക്ലാസ്സിലും പുറത്തുമായി കറങ്ങി നടന്ന കുട്ടികളൊക്കെ ക്ലാസ്സിലേക്ക് കയറി
പ്രാർത്ഥന കഴിഞ്ഞു, പത്താം ക്ലാസ്സ്‌ ബി ഡിവിഷനിൽ ആദ്യത്തെ പിര്യേഡ് ഇംഗ്ലീഷ് ആണ്. സുധാകരൻ മാഷ് ആണ് ക്ലാസ്സ്‌ ടീച്ചർ. കുട്ടികളൊക്കെ മാഷെ പ്രതീക്ഷിച്ച് ഇരിക്കുകയാണ്.
അല്പം കഴിഞ്ഞപ്പോൾ മാഷ് കയറി വന്നു. അദ്ദേഹം അല്പം അസ്വസ്ഥനാണെന്ന് തോന്നി.
എല്ലാവരും എഴുന്നേറ്റു നമസ്തെ പറഞ്ഞു. ഹാജർ എടുത്ത ശേഷം രജിസ്റ്റർ മടക്കിവെച്ചു. ഹീറോ പേന ക്യാപ് ഇട്ട് പോക്കറ്റിൽ കുത്തി വെച്ചു.
ശേഷം കുട്ടികൾക്ക് അഭിമുഖമായിനിന്നു.
"ബൈജു ഇവിടെ വാ "
കനത്ത ശബ്ദത്തിൽ മാഷ് വിളിച്ചു.
ആൺകുട്ടികൾ ഇരിക്കുന്ന ഭാഗത്ത്‌ ഏറ്റവും പിറകിലെ ബെഞ്ചിൽ അരഭിത്തിയോട് ചേർന്ന കോർണറിൽ ആണ് ബൈജു ഇരിക്കാറ്.
അവൻ എഴുന്നേറ്റ് വരാൻ തുടങ്ങവേ പെട്ടെന്ന് മാഷ് വല്ലാത്ത ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് ആഞ്ഞടുത്തു.
അവന്റെ ഇരു കവിളുകളിലും മാറി മാറി തല്ലാൻ തുടങ്ങി
കുട്ടികളൊക്കെ സ്തബ്ധരായി
മാഷിനെ ഇത് വരെ ഇത്രയും ദേഷ്യത്തിൽ ആരും കണ്ടിട്ടില്ല.
മാഷ് അവനെ നിർത്താതെ തല്ലുകയാണ്. പുറത്തും കവിളുകളിലും കാലുകളിലും അങ്ങനെ ദേഹാസകലം. കയ്യിൽ കിട്ടിയ പ്രതിയെ പോലീസുകാർ കൈകാര്യം ചെയ്യുന്നത് പോലെ ഒരു ദാക്ഷിണ്യവും ഇല്ലാതെ ആണ് മർദ്ദനം.
അത് വരെ മാഷ് കുട്ടികളെ ചെറുതായി ശാസിക്കും എന്നല്ലാതെ ആരെയും തല്ലിയിട്ടില്ല
"നീ എന്തിനാണ് സ്കൂളിൽ വരുന്നത്? തന്തയും തള്ളയും ചോര നീരാക്കി രാവും പകലും അധ്വാനിക്കുന്നത് അവർക്ക് വേണ്ടിയല്ല. വല്ലതും നാലക്ഷരം പഠിച്ച് മക്കളെങ്കിലും ഒരു കരപറ്റട്ടെ എന്ന പ്രതീക്ഷയിലാണ്. "
"എന്നിട്ട് നീയൊക്കെ കാട്ടുന്നതെന്താണ്? ഞാൻ പഠിപ്പിക്കുന്ന കുട്ടികളൊന്നും ഇങ്ങനെ വഴി തെറ്റിപ്പോകും എന്ന് കരുതിയില്ല. "
തല്ലി തളർന്ന മാഷ് കിതപ്പോടെ കസേരയിൽ വന്നിരുന്നു. കൈകൾ കൊണ്ട് മുഖം മറച്ച് മേശപ്പുറത്തേക്ക് ചാഞ്ഞു.
കാര്യമൊന്നും മനസ്സിലാവാതെ കുട്ടികളൊക്കെ തരിച്ചിരിക്കുകയാണ്.
ഇത്രയും തല്ല് കിട്ടിയിട്ടും ബൈജു കരഞ്ഞില്ല. ഒരു തുള്ളി കണ്ണ് നീര് പോലും അവന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞില്ല. മാഷ് തല്ലുമ്പോൾ എതിർക്കാതെ താൻ അതിനർ ഹനാണെന്ന മട്ടിൽ നിന്ന് പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു.
എല്ലാ കുട്ടികളും പരസ്പരം നോക്കി മിണ്ടാതിരിക്കുകയാണ്.
മൊട്ടുസൂചി വീണാൽ പോലും കേൾക്കുന്ന നിശബ്ദത ക്ലാസ്സിൽ നിറഞ്ഞു.
കുറച്ചു സമയം അങ്ങനെ കടന്ന് പോയി.
മാഷ് പതിയെ തല ഉയർത്തി. കണ്ണുകളൊക്കെ ചുവന്നു വീർത്തിരിക്കുന്നു.
"ബൈജു ഇവിടെ വാ "മാഷ് വിളിച്ചു.
ബൈജു പതുക്കെ മാഷിന് സമീപം വന്ന് കൈകൾ കെട്ടി നിന്നു.
എല്ലാവരും വീർപ്പടക്കി ഇരിക്കുകയാണ്.മാഷ് അവനെ വീണ്ടും തല്ലുമോ എന്ന ആകാംക്ഷ എല്ലാവരുടെയും മുഖത്ത് നിറഞ്ഞ് നിൽപ്പുണ്ട്.
മാഷ് കസേരയിൽ നിന്നും എഴുന്നേറ്റു. പതിയെ ബൈജുവിന്റെ തോളുകളിൽ പിടിച്ച് അഭിമുഖമായി നിർത്തി.
"എന്റെ കുഞ്ഞേ,നീ എന്തിനാണ് ഇങ്ങനെ ഒക്കെ പ്രവൃത്തിക്കുന്നത്? "
അതും പറഞ്ഞ് ഒരു വിതുമ്പലോടെ ബൈജുവിനെ അദ്ദേഹം നെഞ്ചോട് ചേർത്ത് പിടിച്ചു. അത് വരെ പെയ്യാതെ പിടിച്ചു നിന്ന അവനും മാഷെ കെട്ടിപ്പിടിച്ച് ആർത്തലച്ചു കരയാൻ തുടങ്ങി.
ഇതൊക്കെ വീക്ഷിച്ചിരിക്കുന്ന കുട്ടികളുടെയും കണ്ണ് നിറഞ്ഞു.
"കുട്ടികളെ, നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് പഠിക്കാനാണ്. പഠിച്ചാൽ നിങ്ങൾക്ക് കൊള്ളാം. അല്ലാതെ നാട്ടുകാരെ കൊണ്ട് വീട്ടുകാരെ പറയിക്കരുത് "
"ഇവിടെ ചില കാര്യങ്ങൾ നടന്നിട്ടുണ്ട്. നിങ്ങളൊക്കെ അറിയണം. നിങ്ങളൊക്കെ കൗമാരപ്രായക്കാരാണ്. ഈ പ്രായത്തിൽ പെൺകുട്ടികളോട് ആകർഷണം തോന്നും. അതൊക്കെ സ്വാഭാവികം ആണ്. "
"എന്ന് കരുതി പെൺകുട്ടികളുടെ പിറകെ നടന്ന് അവരെ ശല്യപ്പെടുത്തുന്നത് നല്ല കാര്യം അല്ല "
"ഈ സ്കൂളിൽ തന്നെ മറ്റൊരു ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ പിറകെ നടന്ന് ഇവൻ ശല്യപ്പെടുത്തി. അവളുടെ പിറകെ വീട് വരെ ചെന്നു. ആ കുട്ടിയുടെ വീട്ടുകാർ വെറുതെ വിടുമോ, അവിടെ നാട്ടുകാരുടെ മുൻപിൽ വെച്ച് കൊച്ചു പയ്യനാണെന്നു പോലും നോക്കാതെ അവർ തല്ലിച്ചതച്ചു "
"ഇത് വല്ലതും കൂട്ടികളെ നിങ്ങൾ ആരെങ്കിലും അറിഞ്ഞിരുന്നോ "
ഇല്ലെന്ന് കുട്ടികൾ തലയാട്ടി.
"അത് മാത്രമല്ല, ഇവനെ സ്കൂളിൽ നിന്നും പുറത്താക്കണം എന്ന് പറഞ്ഞ് ആ വീട്ടുകാർ മാനേജ്മെന്റിന് പരാതി നൽകിയിരിക്കുന്നു."
"ബൈജുവിന്റെ മാതാപിതാക്കൾ കാല് പിടിച്ച് അപേക്ഷിച്ചത് കൊണ്ട് മാത്രം ആണ് അവർ പിൻവാങ്ങിയത് "
"മക്കളെ "
സ്നേഹം നിറഞ്ഞ ഒരു അച്ഛന്റെ വാത്സല്യം തുളുമ്പുന്ന സ്വരത്തിൽ മാഷ് വിളിച്ചു.
"പ്രണയിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല, പക്ഷേ അതിപ്പോഴല്ല, പഠിച്ച്, ഉദ്യോഗം നേടി വീട്ടിലെ ഉത്തരവാദിത്തം ഒക്കെ നിറവേറ്റി, ഒരാളെ കൂടെ കൂട്ടാം എന്ന് തോന്നുമ്പോൾ, പ്രണയവും കല്യാണവും ഒക്കെ ആവാം. "
"കുഞ്ഞുങ്ങളെ, പത്താം ക്ലാസ്സ്‌ എന്ന് പറയുന്നത് നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവാണ്.ഇവിടെ കാലിടറിയാൽ മുന്നോട്ട് പോകുന്നത് ദുഷ്കരമാണ്. അത് കൊണ്ട് എല്ലാവരും നന്നായി പഠിക്കുക "
"ബൈജുവിന് മനസ്സിലായോ "
മാഷിന്റെ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞില്ല. പകരം അദ്ദേഹത്തിന്റെ കാൽക്കലേക്ക് വീണു.
മാഷ് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് പുറത്ത് സ്നേഹത്തോടെ തട്ടി, സീറ്റിൽ പോയിരിക്കാൻ പറഞ്ഞു.
"എല്ലാവരും ടെക്സ്റ്റ്‌ എടുത്തേ "
അറിവിന്റെ ലോകത്തേക്ക് മാഷ് വീണ്ടും കുട്ടികളുടെ ശ്രദ്ധ ക്ഷണിച്ചു.
നീലിമ A

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot