നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദ്വന്ദയുദ്ധം (കഥ)


"സാർ... ഒന്നും പറഞ്ഞില്ല" റാണി ആകുലതയോടെ എന്നെ നോക്കി പറഞ്ഞു.
ഞാൻ അവളുടെ കണ്ണുകളിൽ നിന്നും കണ്ണെടുത്തതേ ഇല്ല. ആ മിഴികളിൽ കുടുങ്ങി പിടയുകയായിരുന്നു എന്റെ ഹൃദയം.
"ഞാൻ ഇറങ്ങട്ടെ?" റാണി വീണ്ടും പറഞ്ഞു. ഒരു നിമിഷത്തെ കാത്തു നിൽപ്പിനു ശേഷവും ഒരു മറുപടി കിട്ടാത്തതു കൊണ്ടാകണം അവൾ ഇറങ്ങി പോയി.
"പാവം കുട്ടി, അതിന്റ ഒരു തലവിധി!! എന്തു ഭംഗിയാലേ അതിനെ കാണാൻ!" അമ്മ എന്റെ അടുത്തു വന്നിരുന്നു പറഞ്ഞു.
"ഞാൻ കണ്ടില്ല", അവളുടെ മിഴികളിൽ കുടുങ്ങിയ എന്റെ ഹൃദയത്തെ പുറത്തെടുക്കാൻ ആയാസപ്പെട്ടു കൊണ്ടു ഞാൻ പറഞ്ഞു. പുറത്തെ ചാറ്റൽ മഴ എന്റെ കഷ്ടപ്പാട് കണ്ടു വായപൊത്തി ചിരിച്ചു.
"നിന്റെ മുന്നിൽ ഇത്രെ നേരം ഇരുന്നിട്ടോ!!!" അമ്മ അതിശയത്തോടെ എന്നെ തുറിച്ചു നോക്കി.
"നീ എന്താ ഉണ്ണി, കണ്ണു പൊട്ടൻ ആണോ? എന്തു ഭംഗിയാ അതിനെ കാണാൻ. ആ മുഖം കണ്ടോ.. അവളുടെ കണ്ണുകൾ കണ്ടോ?" അവളെ മനസ്സിൽ കാണുന്നത് പോലെ അമ്മ കണ്ണുകളടച്ചു.
കണ്ണുകൾ!! അതെ, ആ കണ്ണുകൾ മാത്രമേ ഞാൻ കണ്ടുള്ളൂ.... ആ കണ്ണുകളുടെ മാസ്മരികതയിൽ ആയിരുന്നു ഞാൻ. അതിൽ കുരുങ്ങി പിടയുന്ന എന്റെ ഹൃദയത്തെ രക്ഷിക്കാൻ ഉള്ള ശ്രമത്തിലാണ് ഞാൻ എന്ന് അമ്മയോട് എങ്ങനെ പറയും ഞാൻ!!!
കരിനീല കണ്ണുകൾ... ഉജാല മുക്കിയ ശുഭവസ്ത്രം പോലെ തെളിമയാർന്നതായിരുന്ന അവ കാജൽ എഴുതി ഒന്നുകൂടി മനോഹരമാക്കിയിരുന്നു അവൾ. അതിർത്തി തിരിച്ച നീലാകാശം പോലെ... കണ്ണുകൾ മാത്രം മതി അവൾക്ക് സംവദിക്കാൻ എന്ന് എനിക്ക് തോന്നി. എന്റെ നിറം മങ്ങിയ കണ്ണുകൾ അവൾ ശ്രദ്ധിക്കാതിരിക്കാൻ ഞാൻ കണ്ണട ഒന്നുകൂടി ഉറപ്പിച്ചു വച്ചു. പക്ഷേ കണ്ണുകൾ പോയിട്ട് പരിസരം പോലും അവൾ ശ്രദ്ധിച്ചിരുന്നോ എന്ന് തന്നെ സംശയം!!
കഴിഞ്ഞ ആഴ്ചയാണ് ഞാനാദ്യമായി റാണിയെ കാണുന്നത്. വാർഡ് കൗൺസിലർ രഘുവേട്ടൻ നിർബന്ധിച്ചു ഒരു തർക്കം തീർക്കാൻ മദ്ധ്യസ്ഥം പറയാൻ കൊണ്ടു പോയതായിരുന്നു എന്നെ. ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ നിവൃത്തിയില്ലാതെ ഞാൻ രഘുവേട്ടനോടൊപ്പം പോയി. ചെന്നെത്തിയത് റാണിയുടെ വീട്ടിൽ ആണ്. തൂ വെള്ള ചുരിദാർ ആണ് അന്ന് അവൾ അണിഞ്ഞിരുന്നത്. ഒഴുക്കൻ മുടി അലസമായി ചീവി ക്ലിപ്പ് ഇട്ട് പോണിടെയ്ൽ കെട്ടിയിരുന്നു. കണ്ണിലെ കാജൽ ഒഴിച്ചാൽ മറ്റൊരു മേക്കപ്പും അവൾ ഇട്ടിരുന്നില്ല. എങ്കിലും ഏതു ആൾകൂട്ടത്തിൽ പോയാലും വേറിട്ടു നിർത്തുന്നൊരു ആകർഷണം അവളുടെ മുഖത്തിനും ആ കരിനീല മിഴികൾക്കും ഉണ്ടായിരുന്നു. അന്ന് അവിടെ വച്ചാണ് ആ കരിനീലമിഴികളിൽ എന്റെ ഹൃദയം ആദ്യമായി കുരുങ്ങിയതും. അത് എന്നിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കി. അവിടെ നിന്നിറങ്ങി രഘുവേട്ടനോട് യാത്ര പറഞ്ഞ് പുറത്തെ മഴയിൽ കുതിർന്നു വീട് ലക്ഷ്യമാക്കി ഞാൻ നടന്നു. ആ മഴയിൽ കുതിർന്നു എന്റെ ഹൃദയത്തിൽ നിന്നും അവളുടെ മിഴികളെ അലിയിച്ചു കളയാൻ ശ്രെമിച്ചു കൊണ്ട്..
അച്ഛനും അമ്മയും ജ്യേഷ്ഠനും അടങ്ങുന്ന സന്തോഷകരമായ ഒരു കുടുംബം ആയിരുന്നു റാണിയുടേത്. അമ്മ അകാലത്തിൽ മരിക്കുകയും അച്ഛന്റെ മാനസികനില തെറ്റുകയും ജേഷ്ഠൻ ഒരു അന്യമതസ്ഥയെ വിവാഹം കഴിച്ചു കൊണ്ടു വരികയും ചെയ്തതോടെ റാണിയുടെ ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങി. റാണിക്ക് കൂടി അവകാശപ്പെട്ട വീട് അച്ഛന്റെ കയ്യിൽ നിന്നും തന്ത്രത്തിൽ കൈക്കൽ ആക്കിയ ജ്യേഷ്ഠത്തി റാണിയെയും അച്ഛനെയും വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രെമം തുടങ്ങി. പീഡനം സഹിക്കവയ്യാതായപ്പോൾ റാണി രഘുവേട്ടനെ സഹായത്തിനായി സമീപിച്ചു. അങ്ങിനെ ആണ് ഞാൻ റാണിയുടെ മുമ്പിൽ എത്തുന്നത്. റാണിയുടെ ജ്യേഷ്ഠനോട് സംസാരിച്ചു ഒരു താത്കാലിക പരിഹാരം ഉണ്ടാക്കി ഞാൻ. പത്തു ദിവസം കഴിഞ്ഞുള്ള ഒരു ദിവസത്തേക്ക് ഒരിക്കൽ കൂടി മദ്ധ്യസ്ഥം ഇരുകൂട്ടരുടെയും സമ്മതത്തോടെ വച്ചു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒരു ഞായറാഴ്ച. ഞാനും അമ്മയും നാട്ടുവിശേഷം പറഞ്ഞിരിക്കെ പെട്ടെന്ന് വീടിന്റെ മുമ്പിൽ ഒരു ഓട്ടോ വന്നു നിന്നു, ആകെ പേടിച്ചരണ്ട് പോലെ പരവശതയോടെ റാണി ഓട്ടോയിൽ നിന്നിറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു,
"സാർ, എനിക്കു സംസാരിക്കണം". മുഖവുര ഒന്നും ഇല്ലാതെ അവൾ പറഞ്ഞു.
"ഞാനിപ്പോൾ വരാം", സന്ദർഭോചിതമായി പ്രതികരിച്ചുകൊണ്ട് അമ്മ പറഞ്ഞു.
"ഇരിക്കൂ.." ഞാൻ റാണിയോട് പറഞ്ഞു.
"സാർ സഹായിക്കണം, മറ്റാരുമില്ല വിശ്വസിച്ചു ആശ്രയിക്കാൻ.." റാണി പറഞ്ഞു.
"എന്നെ വിശ്വസിക്കാം എന്നു എന്തേ തോന്നാൻ?" കരിനീലമിഴികളിലെ തിരകളിൽ നീന്തി തുടിച്ചു കൊണ്ടു കുരുത്തംകെട്ട ഹൃദയം കുസൃതിയോടെ എന്നെ കൊണ്ടു ചോദിപ്പിച്ചു.
"അറിയില്ല.. വിശ്വസിക്കാമെന്ന് ഉള്ളിൽ ഇരുന്നു ആരോ പറയുന്നു.." റാണി മിഴികൾ താഴ്ത്തി.
"ഞാൻ എന്ത് സഹായം ആണ് ചെയ്യേണ്ടത്? പറയൂ.."
"അച്ഛന്റെ ഈ അവസ്ഥയിൽ എനിക്കു അച്ഛനെയും കൊണ്ട് എങ്ങും പോകാൻ പറ്റില്ല. എനിക്ക് സ്വത്തും പണവും ഒന്നും വേണ്ട. ഒക്കെ അവർ എടുത്തോട്ടെ. പക്ഷെ അച്ഛന്റെ കാലം കഴിയുന്ന വരെ എനിക്കവിടെ താമസിച്ചേ മതിയാവൂ.." കരിനീല മിഴികൾ പെയ്യാൻ തുടങ്ങി. ആ പെയ്ത്തിൽ എന്റെ ഹൃദയം പൊള്ളി. അസ്വസ്ഥതയോടെ ഞാൻ മുഖം തിരിച്ചു.
"അച്ഛന്റെ കാലശേഷമോ..?" ഞാൻ ചോദിച്ചു.
"അറിയില്ല... എനിക്കറിയില്ല.. പക്ഷെ, പിന്നെ ഞാൻ അവർക്ക് ശല്യമാകില്ല. അതുവരെ അവരെന്നെയും അച്ഛനെയും സഹിച്ചേ തീരു.." കരിനീല മിഴികളിലെ ദൃഢത പെടുന്നനെ മഴക്കോളിനെ മറച്ചു. കൈകൾ കൊണ്ടാ മുഖം കോരിയെടുത്തു ആ മിഴികളിൽ ചുണ്ടുകൾ അമർത്തി ആ മഴക്കോളു മുഴുവൻ എന്നിലേക്കാവാഹിക്കുവാൻ എന്റെ ഹൃദയം തുടിച്ചു. അത് എന്നിൽ പിന്നെയും അസ്വസ്ഥത നിറച്ചു.
"ഞാൻ രഘുവേട്ടനോട് പറയാം റാണിയുടെ ചേട്ടനോട് സംസാരിക്കാൻ.." എന്റെ ഉള്ളിലെ അസ്വസ്ഥത കൂടി വന്നെന്നെ വീർപ്പു മുട്ടിക്കുവാൻ തുടങ്ങി.
"സാർ ഒന്നു സംസാരിക്കാമോ..?" റാണി മടിച്ചു മടിച്ചു ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല. പരിസരം മറന്നാ മിഴികളിൽ കുടുങ്ങിയ ഹൃദയത്തെ പുറത്തെടുക്കാൻ വൃഥാ ശ്രെമിച്ചു കൊണ്ടിരുന്നു. എന്റെ ഉള്ളിലെ സദാചാര പോലീസിന്റെ കുറ്റപ്പെടുത്തലുകൾ എന്റെ അസ്വസ്ഥത കൂട്ടി.
സാർ ഒന്നും പറഞ്ഞില്ല" റാണി ആകുലതയോടെ വീണ്ടും പറഞ്ഞു.
ഞാനെന്തു പറയാൻ.. അവളുടെ മിഴികളിൽ കുരുങ്ങിയ എന്റെ ഹൃദയത്തെ രക്ഷപെടുത്താൻ ഉള്ള ശ്രമത്തിൽ പ്രജ്ഞയറ്റിരിപ്പാണ് ഞാൻ എന്നു എനിക്കവളോട് പറയാൻ പറ്റില്ലാലോ!!
മറുപടി കിട്ടാതെ വന്നപ്പോൾ റാണി ഒരുമാത്ര ശങ്കിച്ചു നിന്നു. പിന്നീട് അമ്മയോട് യാത്ര പറഞ്ഞ് കാത്തു നിന്ന ഓട്ടോയിൽ കയറി പോയി.
"നല്ല കുട്ടീ, നമുക്കാലോചിക്കാമായിരുന്നു..." പുറകിൽ നിന്നും കേട്ട അമ്മയുടെ ശബ്ദം എനിക്കു സ്ഥലകാലബോധം തിരിച്ചു തന്നു.
"അമ്മേ..." ഞാൻ അലോസരത്തോടെ വിളിച്ചു.
"താൻ ശെരിക്കും ടീച്ചർ ആയിരുന്നോ അതോ ദല്ലാളോ.." അമ്മയുടെ മടിയിൽ തല വച്ചു ഞാൻ ചോദിച്ചു. ആ മിഴികൾ എന്റെ ഹൃദയത്തിൽ നിറച്ച സുഖകരമായ അസ്വസ്ഥതയിൽ ഞാൻ എന്റെ മിഴികൾ അടച്ചു.
"പോടാ അവിടന്ന്... മേടിക്കും നീ" എന്റെ മുടിയിഴകളിൽ വിരലോടിച്ചു അമ്മ വാത്സല്യത്തോടെ പറഞ്ഞു.
"എന്റെ കണ്ണടയുന്നതിനു മുമ്പ് നീ ഒന്നു കല്യാണം കഴിച്ചു കാണുവോ.. അതെങ്ങിനെ.. ബ്രഹ്മചര്യം എന്ന ഭൂതം കയറിയിരിക്കുവല്ലേ തലയിൽ. എന്റെ തലവിധി.." അമ്മ പതിവ് എണ്ണിപ്പെറുക്കൽ തുടങ്ങി.
ബ്രഹ്മചര്യം എന്ന എന്റെ ഉറച്ച തീരുമാനം സ്വയം സൃഷ്‌ടിച്ച ഒരു ഈഗോയിൽ പൊതിഞ്ഞു ഞാൻ ഭദ്രമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ജോഡി കരിനീല മിഴികൾ നിസ്സാരമായി അതിനെ മറി കടന്നു എന്റെ ഹൃദയത്തെയും ആത്മാവിനെയും മദിച്ചുകൊണ്ടിരിക്കുന്നു. അവയെ പുറത്താക്കി, മറക്കാൻ മനഃപൂർവമായ ശ്രെമം നടത്തി ഞാൻ. എന്നാൽ കരിനീല മിഴികളിലെ കുരുക്കിൽ നിന്നും പോരാൻ വിസമ്മതിച്ചു എന്റെ ഹൃദയം എന്നോട് ശീത സമരം പ്രഖ്യാപിച്ചു. ഒട്ടും തോറ്റു കൊടുക്കാൻ തയ്യാറാവാതെ ഇത്രെ നാൾ ബ്രഹ്മചര്യം പറഞ്ഞു നടന്നിട്ട് ഇനി നാട്ടുകാരും വീട്ടുകാരും കൂവും എന്നും പറഞ്ഞു ഭീഷണിപ്പെടുത്തി എന്റെ ഈഗോയും എന്നെ തളർത്തി. പ്രണയവും ഈഗൊയും തമ്മിൽ നടന്ന ആ ദ്വന്ദയുദ്ധത്തിൽ ഒരു പരിധിവരെ ഈഗോ തന്നെ ജയിച്ചു. കരിനീല മിഴികളെ ഹൃദയത്തിൽ തന്നെ ഒരു കല്ലറ തീർത്ത്‌ അതിൽ വച്ചു പൂട്ടി എല്ലാം ശുഭം എന്നു ഞാൻ സ്വയം വിശ്വസിക്കാൻ ശ്രെമിച്ചു.
പിന്നീട് പല ദിവസങ്ങളിലും ഞാൻ റാണിയെ കണ്ടു. ഷാൾ കൊണ്ട് പൊതിഞ്ഞു, ആരെയും കാണാതെ, ചുറ്റും നടക്കുന്നതൊന്നും അറിയാതെ ആണ് അവൾ എന്ന് എനിക്ക് തോന്നി. മറ്റേതോ ലോകത്ത് സ്വയം നഷ്ടപ്പെട്ട പോലെ ആയിരുന്നു അവൾ എപ്പോഴും. എന്നെ കാണുമ്പോൾ മാത്രം സജീവമാകുന്ന അവളുടെ മിഴികളുടെ പിടച്ചിൽ ഞാൻ പാടെ അവഗണിക്കാൻ ശ്രമിച്ചു.
പത്തു ദിവസം കഴിഞ്ഞുള്ള മദ്ധ്യസ്ഥ ചർച്ചയിൽ പോകാതെ ഓഫീസിൽ മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി. ഇനി ഒരിക്കൽ കൂടി അവളുടെ മിഴികളെ നേരിട്ടാൽ എന്റെ മനസ്സിന്റെ ഉറപ്പ് കൈവിട്ടു പോകുമോ എന്ന് ഞാൻ വല്ലാതെ ഭയന്നിരുന്നു. ഇത്രയും നാൾ ഞാൻ കൊണ്ടുനടന്ന എന്റെ ബ്രഹ്മചര്യം ഒരു ജോഡി കരിനീല മിഴികൾക്കു മുന്നിൽ അടിയറവ് വെക്കാൻ എന്നിലെ ഈഗോ എങ്ങിനെ അനുവദിക്കാൻ!! എങ്കിലും രഘുവേട്ടൻ വഴി റാണിയുടെ ജ്യേഷ്ഠനെ കൊണ്ട് അവളെയും അച്ഛനെയും ഉപദ്രവിക്കില്ല എന്ന ഉറപ്പ്‌ ഞാൻ മേടിച്ചു. അതു പോലും പ്രണയം കൊണ്ടല്ല, അഭയം തേടി വന്ന ഒരുവളെ സഹായിക്കുക എന്ന കടമ കൊണ്ടു മാത്രം ആണെന്ന് എന്നെ തന്നെ വിശ്വസിപ്പിക്കാൻ ഞാൻ എന്റെ ഹൃദയത്തോട് ആണയിട്ടു ആവർത്തിച്ചു.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. റാണിയേയും അവളുടെ മിഴികളെയും മറക്കാൻ ഉള്ള എന്റെ ശ്രമങ്ങൾ മാത്രം വിഫലമായി. എങ്കിലും എന്റെ ആ ദൗർബല്യം മറ്റാരും അറിയാതെ മനസ്സിനുള്ളിൽ തന്നെ കുഴിച്ചുമൂടാൻ എനിക്ക് സാധിച്ചല്ലോ എന്ന ആശ്വാസത്തിൽ ആയിരുന്നു ഞാൻ. കരിനീല മിഴികൾ എന്റെ ഹൃദയത്തിന്റെ വെറും ചാപല്യമായി മാത്രം കാണാൻ ഞാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു.
ജോലിസംബന്ധമായി ആയിടെ ഒരാഴ്ച എനിക്ക് വീട് വിട്ടു നിൽക്കേണ്ടി വന്നു. രഘുവേട്ടൻ ഒന്നുരണ്ടുതവണ വിളിച്ചെങ്കിലും മീറ്റിങ്ങുകളുടെ ബഹളത്തിനിടയിൽ ഞാൻ അറ്റൻഡ് ചെയ്തില്ല. അമ്മയോടുള്ള സംസാരം പോലും ഒരു നേരം മാത്രമായിരുന്നു. തിരിച്ചു വീട്ടിലെത്തി, കുളികഴിഞ്ഞ് അത്താഴം കഴിക്കാൻ ഇരിക്കവേ അമ്മ ഒരാഴ്ചത്തെ നാട്ടുവിശേഷങ്ങൾ അപ്ഡേഷൻ തുടങ്ങി.
"ഉണ്ണി നീ റാണിയെ ഓർക്കുന്നോ.. അന്നിവിടെ വന്ന, രഘു നിന്നെ വിളിച്ചു കൊണ്ടു പോയില്ലേ..." അമ്മ നിർത്തി.
ഒരു ജോഡി കരിനീല മിഴികൾ എന്നിൽ അസ്വസ്ഥത ഉണർത്തി കൊണ്ട് ഹൃദയത്തിലെ കല്ലറയുടെ പൂട്ടു പൊട്ടിച്ച് മനസ്സിലേക്ക് പാഞ്ഞെത്തി.
"ഉം.." ഞാൻ മൂളി.
"ആ കുട്ടിയുടെ അച്ഛൻ മരിച്ചു. പാവം... അത് ഒറ്റയ്ക്കായി.. കഷ്ടം. അതിന്റെ ഒരു തലവിധി. ഇനി അത് എന്തു ചെയ്യുമോ ആവോ...രഘു വിവരം പറയാൻ നിന്നെ വിളിക്കാൻ നോക്കി, കിട്ടിയില്യ പറഞ്ഞു" അമ്മ അസ്വസ്ഥതയോടെ പറഞ്ഞു.
"ഏഹ്.." ഉരുട്ടിയ ഉരുള കയ്യിൽ നിന്നും പ്ലേറ്റിൽ വീണു. പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന എന്റെ നെഞ്ചിനെ കാർന്നു തിന്നാൻ തുടങ്ങി.
"അന്ന് നിന്നെ കാണാൻ വന്നതോർക്കുന്നുവോ? പിന്നെയും ഇടയ്ക്കിടെ അവളിവിടെ വന്നിട്ടുണ്ട്. നിനക്കെന്തൊ അതിനെ ഇഷ്ടം അല്ലാന്നൊരു തോന്നൽ ഉണ്ട് ആ പാവത്തിന്. നിന്നെ കണ്ടാൽ അപ്പോൾ ഒളിച്ചു ഇറങ്ങി പോകുമായിരുന്നു. പാവമാടാ അവൾ.." അമ്മ അർദ്ധോക്തിയിൽ നിർത്തി എന്നെ നോക്കി.
എന്റെ ഹൃദയം വിങ്ങി പൊട്ടി തെറിക്കുമെന്നെനിക്കു തോന്നി.. അലോസരത്തോടെ ഞാൻ നെഞ്ചിൽ കൈ വച്ചു.
"എന്തു ഭംഗിയുള്ള കുട്ട്യാ.., നല്ല പെരുമാറ്റവും.. എന്നിട്ടും.. കഷ്ടം.. ഭഗവാന്റെ ഓരോ ലീലാവിലാസങ്ങൾ.. ചിലപ്പോ ഒരു എത്തും പിടിയും കിട്ടണില്യ.." അമ്മ പിറുപിറുത്തു.
"മതി.." അസഹ്യതയോടെ ഞാൻ പ്ലേറ്റ് നീക്കി.
"ഒന്നും കഴിച്ചില്യാലോ നീ.. എന്തേ പറ്റിയേ..? " അമ്മ വെപ്രാളത്തോടെ ചോദിച്ചു.
"ഒന്നുമില്ലാമ്മേ.. ഒരു തലവേദന" രണ്ടാം മുണ്ടിന്റെ കോന്തലയിൽ കൈ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു. അമ്മയുടെ കണ്ണിൽ നോക്കിയാൽ കള്ളത്തരം കണ്ടുപിടിക്കപ്പെടുമെന്ന് ഭയപ്പെടുന്ന കുട്ടിയെപ്പോലെ ഞാൻ ധൃതിയിൽ മുറിയിൽ കയറി കതകടച്ചു.
എന്തോ ഒരു മഹാപരാധം ചെയ്ത പോലെ തോന്നി എനിക്ക്. പ്രാണരക്ഷാർത്ഥം അഭയം പ്രാപിച്ച കരിനീലമിഴികളെ ഞാൻ തന്നെ ഇല്ലാതാക്കിയത് പോലെ. ഉള്ളിൽ ഉയർന്നു കൊണ്ടിരുന്ന അസ്വസ്ഥത അടക്കാനാവാതെ ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.
ആർത്തലച്ചു പെയ്യുന്ന മഴ വക വയ്ക്കാതെ പിറ്റേന്ന് വെളുപ്പിന് ഞാൻ റാണിയുടെ വീട്ടിൽ എത്തി. എന്നെ അതിനു പ്രേരിപ്പിച്ചതെന്തെന്നു എനിക്കുതന്നെ അറിയില്ലായിരുന്നു. ഇരുന്നും കിടന്നും നേരം വെളുപ്പിച്ച എന്റെ മനസ്സിന്റെ അസ്വസ്ഥത ഇനിയും താങ്ങാൻ എന്നെ കൊണ്ടാവില്ലന്നു മാത്രം എനിക്കറിയാമായിരുന്നു. എന്നെ അതിശയിപ്പിച്ചു കൊണ്ട് ഞാൻ കോളിങ് ബെൽ അടിക്കുന്നതിനു മുമ്പേതന്നെ റാണി വാതിൽ തുറന്നു. എന്നെ പ്രതീക്ഷിച്ചിരുന്ന പോലെ. എന്നെ കണ്ടമാത്രയിൽ കരിനീല മിഴികൾ നിറഞ്ഞു തുളുമ്പി.
"ഞാൻ ഇന്നലെയാണ് അറിഞ്ഞത്.." എങ്ങിനെ തുടങ്ങണം എന്നറിയാതെ ഞാൻ പറഞ്ഞു.
പുറത്തെ മഴയെ തോൽപ്പിച്ചു കൊണ്ടു കരിനീല മിഴികൾ ആർത്തു പെയ്യാൻ തുടങ്ങി.
എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു. ഞങ്ങളുടെ ഇടയിൽ മൗനം അസ്വസ്ഥതയുടെ കൊടുങ്കാറ്റുകൾ ഉണ്ടാക്കി. ജീവിതത്തിൽ ആദ്യം ആയി വാക്കുകൾ നഷ്ടപ്പെട്ടു ഞാൻ മിഴിച്ചിരുന്നു. എന്തു ചെയ്യണം എന്നു തീരുമാനിക്കാൻ ആവാതെ മനസ്സ് അലഞ്ഞു തിരിയുന്ന പോലെ...
"ഇനി..?" ഞാൻ മെല്ലെ ചോദിച്ചു.
"അറിയില്ല... പോകണം.." റാണിയുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങിയ പോലെ.
"എങ്ങോട്ട്..?" വീണ്ടും ഞാൻ ചോദിച്ചു.
റാണി മറുപടി പറഞ്ഞില്ല. അവളുടെ മിഴികൾ പ്രാണവായുവിനു വേണ്ടി പിടയുന്നത് പോലെ തോന്നി എനിക്ക്‌. നിനക്ക് ഞാൻ ഉണ്ട് എന്നു പറയാൻ തുടിച്ചു ഹൃദയം. എന്നാൽ അതിർത്തി കാക്കുന്ന പട്ടാളക്കാരനെ പോലെ എന്റെ ശവത്തിൽ ചവിട്ടിയെ നീ ഇവന്റെ ഹൃദയത്തിലേക്ക് കയറൂ എന്നു പറഞ്ഞ് എന്റെ ഈഗോ ആ പ്രണയത്തിനു മുന്നിൽ വീണ്ടും നെഞ്ചും വിരിച്ചു നിൽക്കാൻ തുടങ്ങി.
ഈ ദ്വന്ദയുദ്ധത്തിലും ഈഗോയെ തോൽപ്പിക്കാൻ എനിക്കാവില്ലെന്നെനിക്കു തോന്നി.
"ഞാൻ... ഞാൻ ഇറങ്ങട്ടെ.." അസ്വസ്ഥത ഇനിയും താങ്ങാനാവില്ല എന്ന് തോന്നിയ നിമിഷത്തിൽ ഞാൻ പറഞ്ഞു.
പെടുന്നനെ കരിമിഴികൾ ആശങ്കയോടെ പിടക്കുന്നത് ഞാൻ കണ്ടു. പ്രാണരക്ഷാർത്ഥം ദയനീയമായി അവ എന്നെ നോക്കി.
റാണി മെല്ലെ മുഖം താഴ്ത്തി.
ഒന്നും മിണ്ടാതെ ഞാനെഴുന്നേറ്റു. കാലുകൾ നിലത്തേക്ക് ഒട്ടിച്ചേർന്ന പോലെ.. മനസ്സും ശരീരവും അവളെ വിട്ടകലാൻ കൂട്ടാക്കിയില്ല. എന്നാൽ എന്റെ ബ്രഹ്മചര്യം സൃഷ്‌ടിച്ച ഈഗോ ദ്വന്ദയുദ്ധം ജയിച്ചു എന്നെ വിട്ടു പിരിയാൻ കൂട്ടാക്കാതെ കൂടെ നിന്നു.
അശാന്തമായ മനസ്സോടെ ഞാൻ വാതിലിനടുത്തേക്ക് നീങ്ങി. യാത്ര പറയാൻ നിൽക്കാതെ, പെരുമഴ വകവെക്കാതെ ഗേറ്റ് കടന്ന് ഞാൻ റോഡിലേക്കിറങ്ങി. മുന്നോട്ട് നീങ്ങും തോറും എന്റെ ഹൃദയം ഇരട്ടി സ്പീഡിൽ തിരികെ നടന്നു. ചതിയൻ.. അവളെ ഉപക്ഷേച്ചാൽ നിന്നെ ഞാൻ ജീവിക്കാൻ വിടില്ല എന്നു പറഞ്ഞു എന്റെ ഹൃദയം എന്നോട് യുദ്ധം തുടങ്ങി. പ്രണയത്തിന്റെയും ഈഗോയുടെയും പിടിവലിയിൽ പെട്ട്‌ ഞാൻ മുന്നോട്ട് നീങ്ങി. പക്ഷെ ഏതാനും അടി മുന്നോട്ടു വച്ച് ഞാൻ പെടുന്നനെ തിരിഞ്ഞുനിന്നു. എന്നിലെ പ്രണയം ഈഗോയെ ചവുട്ടി മെതിച്ചു ദ്വന്ദയുദ്ധം ജയിച്ചു. ഒരു ജേതാവെന്ന എന്ന പോലെ മുണ്ടു മടക്കിക്കുത്തി, ശരവേഗത്തിൽ ഞാൻ റാണിയുടെ വീടിന്റെ ഗേറ്റ് കടന്ന് വീണ്ടും മുറ്റത്തെത്തി. അവിടെ അതാ രണ്ടു കൈകൾ കൊണ്ടും മുഖം പൊത്തി കരഞ്ഞു കൊണ്ട് പെരുമഴയിൽ മുട്ടിൽ ഇരിക്കുന്നു അവൾ.
ദ്രുതഗതിയിൽ ഞാൻ അവളുടെ അടുത്തെത്തി. കൈപിടിച്ച് വലിചെഴുന്നേൽപ്പിച്ചു. അവളെ എന്റെ മാറോടു ചേർത്തു പിടിച്ചു. കൈകൾ കൊണ്ടാ മുഖം കോരിയെടുത്തു. കരിനീലമിഴികളിൽ അമർത്തി ചുംബിച്ചു. പിന്നെ ആ കയ്യും പിടിച്ചു ഞാൻ നടന്നു.. എന്റെ വീട് ലക്ഷ്യമാക്കി.
എന്റെ പുറകിൽ രണ്ടു കരിനീലമിഴികൾ ആനന്ദാശ്രു പൊഴിച്ചു കൊണ്ടേ ഇരുന്നു. ആ കണ്ണുനീരിൽ കുതിർന്ന് ദ്വന്ദയുദ്ധം ജയിച്ച എന്റെ ഹൃദയത്തിന്റെ വെമ്പലുകളും അലിഞ്ഞില്ലാതായി..ഞങ്ങൾക്ക് മേൽ മഴ ആഹ്ലാദത്തോടെ മതിമറന്നു പെയ്തിറങ്ങി.

Written by
Meena Ravindranath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot