Slider

ബര്‍മ്മീസ് ഡയറി

0
Image may contain: 1 person
=============
കമ്പക്കെട്ടിനു തീ പിടിച്ചത് പോലെ ഉള്ള അവളുടെ സംസാരം കേട്ടപ്പോള്‍ ബെരിഗാ സഗരകിതക്ക് ഓര്‍മ്മ വന്നത് ബര്‍മ്മീസ് പഗോഡകളില്‍ തനക്കാ ലേപനം തേച്ചു മുഖകാന്തി വരുത്തി പിറ്റേ ദിവസത്തെ അന്നം മുടങ്ങാതിരിക്കാന്‍ വേണ്ടി കാമം കത്തുന്ന കണ്ണുകളെ പ്രലോഭനപരമായ അംഗവിക്ഷേപങ്ങളോടെയും നഗ്നമേനിയുടെ വര്‍ണ്ണനകളോടെയും വിളിച്ചു വരുത്തുന്ന പിയി താന്‍സറുകളെ ആണ്. പരുക്കന്‍ പ്രതലത്തില്‍ ചന്തിയിട്ടു നിരങ്ങിയതിന്റെ പരിണത ഫലമായി കണ്ണട വച്ച പോലെ ഉള്ള പിന്‍ഭാഗങ്ങളോട് കൂടിയ ചെളിപുരണ്ട ട്രൌസര്‍ ഇട്ട് അനുസ്യൂതം ഉരുകി ഒളിക്കുന്ന മൂക്കളയെ പുറം കൈകൊണ്ടു നിഷ്കരുണം തുടച്ചു മാറ്റിയും ബാക്കി വന്ന അവശിഷ്ടം പാമ്പ്‌ ചീറ്റുന്ന പോലെ ഉള്ള ശബ്ദ ശകലങ്ങളോടെ നാസാദ്വാരങ്ങളിലേക്ക് വീണ്ടും വലിച്ചു കയറ്റി പരസ്പരം കര്‍ണ്ണപടം ലജ്ജിക്കുന്ന വിധത്തില്‍ തെറി വിളിച്ചു നടക്കുന്ന സിംഹളീസ് പിറുങ്ങാണി പിള്ളേരുടെ ഇടയിലൂടെ അവള്‍ ആരെയൊക്കെയോ ഉച്ചത്തില്‍ ശകാരിച്ചുകൊണ്ട് നടക്കുകയാണ്.
അംഗൂര്‍ ലാച്ച ധരിച്ച അവളുടെ നിതംബം തുള്ളിത്തുളുമ്പുന്ന കാഴ്ച കണ്ടപ്പോള്‍ അവളെ ആ ചന്തയില്‍ ഇട്ടുതന്നെ ബലമായി കടന്നുപിടിച്ച് നിഷ്കരുണം അവളുടെ അധരങ്ങള്‍ കടിച്ചു പറിക്കാനും അനന്തരം അത്രയും അഭയാര്‍ഥികളുടെ മുന്‍പില്‍ വച്ച് തന്നെ അവളെ വസ്ത്രാക്ഷേപം ചെയ്തു മൃഗീയമായി ഭോഗിക്കാനും ബെരിഗാ സഗരകിതക്ക് അദമ്യമായ ആഗ്രഹം ഉണ്ടായി. അന്തരാളങ്ങളില്‍ ഉടലെടുത്ത കാമത്തെ അണുവിടപോലും കളയാതെ തന്‍റെ കാലുകളെ അവളുടെ പിറകെ തന്നെ അയാള്‍ അമര്‍ത്തി നീക്കി.
ബര്‍മ്മയില്‍ നിന്നും ആട്ടിപ്പയിക്കപ്പെട്ട അസംഘ്യം ജനങ്ങള്‍ തമ്പടിച്ചു കൂടിയ ആന്തമാനിലെ ആ ആളും പാളും നിറഞ്ഞ അഭയാര്‍ഥി ക്യാമ്പുകളില്‍ ഒന്നില്‍ അയാളും ഒരു അന്തേവാസിയായിട്ട് ഇന്നേക്ക് മൂന്നുനാള്‍ പിന്നിട്ടു. റംഗൂണില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതോടു കൂടി പലായനം ചെയ്ത സിംഹളീസ് പെണ്ണുങ്ങളെ പിന്തുടരാൻ അയാൾ ആലോചിച്ചു എങ്കിലും ഇത്രയും കാലം ഉണ്ടാക്കിയിട്ട സ്വത്തുവഹകൾ അന്യാധീനപ്പെട്ടു പോവും എന്നുള്ള ആധി വീണ്ടും വീണ്ടും അയാളെ ആ ചെറിയ പഗോഡയിൽ നിർത്തി. സായന്തനങ്ങളില്‍ ബീഡാസുപാരിയുടെ ഗന്ധം പരത്തി പണ്ടെങ്ങോ കേട്ടുമറന്ന പഴയ മറാഠി ഗാനങ്ങള്‍ ചവച്ചു തുപ്പി വരുന്ന "മിയാത്ത് നോയ്" യോടുള്ള അടങ്ങാത്ത അഭിനിവേശവും അയാളെ അവിടെത്തന്നെ തളച്ചിട്ടു. മലയാളികളും തമിഴരും സിലോണികളും തിങ്ങിപ്പാര്‍ത്തിരുന്ന ആ തെരുവ് രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് തന്നെ ഏതാണ്ട് പൂര്‍ണമായും ശൂന്യമായത് ഒരുതരത്തില്‍ അയാള്‍ക്ക്‌ ജനിപ്പിച്ച സന്തോഷം പോപ്പ പര്‍വ്വതത്തിന്‍റെ ഉയരത്തിനും മുകളില്‍ ആയിരുന്നു.
ജാഫ്നയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ബെരിഗാ സഗരകിത എന്ന അയാള്‍ തെരുവിലെ തെരുവ് ആയി മാറിയത് അയാളില്‍ ജനനം തൊട്ടേ തൊട്ടു തീണ്ടിയിരുന്ന വെകിടന്‍ സ്വഭാവത്തിലൂടെ ആയിരുന്നു. കളവും വ്യഭിചാരവും മുഖ്യ വിനോദം ആയി കൊണ്ടുനടന്നിരുന്ന തെന്മറച്ചി എന്ന ആ ഗ്രാമത്തിലെ കുട്ടി റൌഡികളുടെ കൂടെ കൂടിയ അയാള്‍ക്ക്‌ അവര്‍ വിളിച്ചിരുന്ന ചെല്ലപ്പേരായ " ബെരിഗാ രാജ " എന്നുള്ള പേര് അയാള്‍ ഒരുപാട് ആസ്വദിക്കുകയും ആ പ്രദേശത്ത് മുഴുവന്‍ ആ പേരില്‍ അറിയപ്പെടാന്‍ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. വീട്ടുകാരുമായി അത്ര രസത്തില്‍ അല്ലാതിരുന്ന അയാളുടെ ജീവിതം കയറുപൊട്ടിയ വഞ്ചി പോലെ ഒഴുക്കിനനുസരിച്ച് നീങ്ങിക്കൊണ്ടേയിരുന്നു. സായന്തനങ്ങളില്‍ പരസ്പരം പറയാറുള്ള സാങ്കല്‍പ്പിക രതി കഥകളിലൂടെ അയാള്‍ പോലും അറിയാതെ അയാള്‍ ആ കൂട്ടത്തിലെ ഏറ്റവും വലിയ പിഴച്ചവനായി മാറി.
കൌമാരത്തിന്റെ ആരംഭദശയില്‍ തന്നെ അയാളുടെ മനസ്സിലെ അഗ്നിയായി ജ്വലിച്ചു നിന്നിരുന്ന ചാതുരി കുമാരതുംഗയെ അവളുടെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അയാളും സംഘവും കൂട്ടബലാല്‍സംഗം ചെയ്തതിന്‍റെ പ്രതികാരമായി ആ ഗ്രാമീണര്‍ സംഘടിക്കുകയും ആ കൂട്ടത്തിലെ അയാള്‍ ഒഴികെ ഉള്ള ആളുകളെ കല്ലെറിഞ്ഞു കൊന്നുകളയുകയും ചെയ്തു. ഗ്രാമീണര്‍ സംഘടിക്കുന്നത് മുന്‍കൂട്ടി അറിഞ്ഞ അയാള്‍ ഒരാളോട് പോലും പറയാതെ രായ്ക്കുരാമാനം റംഗൂണിലേക്ക് കടന്നു.
രതിവിയര്‍പ്പില്‍ പുതഞ്ഞു കിടക്കുന്ന മിയാത്ത് നോയിയുടെ മാറിടങ്ങളില്‍ പതിയെ കടിച്ചു രസിക്കുമ്പോഴാണ് വാതില്‍ ഇടിഞ്ഞു പൊളിഞ്ഞു വീണത്. "ജീവന്‍ വേണമെങ്കില്‍ ഓടിപ്പോടാ സിലോണി പട്ടീ .." എന്ന അലര്‍ച്ചയുടെ പിറകെ ചെവി തുളയുന്ന തെറിവിളി കൂടെ അകമ്പടിയായി എത്തി. കലാപകാരികളുടെ ആയുധങ്ങള്‍ക്ക് മുന്നില്‍ നിന്നും ഉടുതുണി വാരിവലിച്ചു ചുറ്റി; മുറുക്കാന്‍ തുപ്പലും അന്തരീക്ഷത്തിലെ പൊടിയും ഏറ്റു നിറം മങ്ങി ഓറഞ്ചു നിറത്തില്‍ രൂപാന്തരം പ്രാപിച്ച പണ്ടെങ്ങോ വെള്ള നിറത്തില്‍ ജ്വലിച്ചു നിന്നിരുന്ന ജനലിന്റെ പാളി ചവിട്ടിത്തെറിപ്പിച്ച് അയാള്‍ വിളറിപിടിച്ച് ഓടി. പിറകില്‍ മിയാത്ത് നോയിയുടെ ദേഹത്ത് അമരുന്ന കലാപങ്ങളുടെ സീല്‍ക്കാരങ്ങളും മിയാത്ത് നോയിയുടെ അമര്‍ത്തിയ നിലവിളികളും അയാളെ പിന്തുടര്‍ന്നെത്തി.
രംഗൂണില്‍ നിന്നും സല്‍വീനില്‍ നിന്നും പിന്നെ മറ്റനേകം സ്ഥലങ്ങളില്‍ നിന്നും ഉള്ള ജനങ്ങള്‍ പലായനം ചെയ്ത കൂട്ടത്തില്‍ അയാളും ഉണ്ടായിരുന്നു. ആന്തമാനിലെ ആ അഭയാര്‍ഥി ക്യാമ്പുകളില്‍ ഒന്നില്‍ അയാളുടെ വിയര്‍പ്പു പതിഞ്ഞ മുഷിഞ്ഞ പുല്ലുപായയും വിശ്രമിക്കാന്‍ തുടങ്ങി. ആയുധങ്ങള്‍ക്ക് മുന്നില്‍ നിന്നും ഭോഗാസക്തി മാറുന്നതിനു മുന്നേ പിടഞ്ഞു മാറേണ്ടി വന്ന വ്യഥ കുറച്ചു നാളുകള്‍ക്കു ശേഷം അയാളില്‍ വീണ്ടും ആ സിംഹള പെണ്‍കൊടിയെ കണ്ടപാടെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു.
അവളുടെ കാല്‍പാദങ്ങള്‍ക്ക് മീതെ ആസക്തിയോടെ തന്റെ കാലടികള്‍ വേഗത്തില്‍ വച്ച് നടന്ന അയാളുടെ കണ്ണിനു മുന്നില്‍ നിന്നും അവള്‍ ഒരു ഇടവഴിയിലേക്ക് തെന്നിമാറി. ആ പ്രദേശങ്ങളില്‍ ഉള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നും അത്ര വേഗം നോട്ടം എത്താത്ത നിലയില്‍ ആയിരുന്നു ആ ഇടവഴി. ആ ഇടവഴിയിലൂടെ ഏതോ വിരഹഗാനം പാടി ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതെ പിന്നിയിട്ട തലമുടിയില്‍ തെരുപ്പിടിച്ചുകൊണ്ട് നടന്നിരുന്ന അവളെ കണ്ടപാടെ അയാളുടെ കാലുകള്‍ക്ക് സിംഹവീര്യം കൈവന്നു. ആ പേടമാനിനെ സിംഹം തുരത്തുകയും ഇടവഴിയുടെ ഒരു ഇരുണ്ട കോണില്‍ വച്ച് കീഴ്പ്പെടുത്തുകയും ചെയ്തു.
അവളിലെ സിംഹള വീര്യത്തിനു മുന്നില്‍ അയാളുടെ ഭോഗാസക്തി കൂടിക്കൂടി വന്നു. കുചദ്വയങ്ങളെ മര്‍ദ്ദിച്ചു അവളിലേക്ക്‌ ആഴ്ന്നിറങ്ങാന്‍ ഉള്ള അയാളുടെ ത്വരയുടെ മൂര്ദ്ധന്യാവസ്തയില്‍ തലയ്ക്കു പിറകില്‍ ഉള്ള അതിശക്തമായ ഒരടിയേറ്റ് അയാള്‍ നിലംപരിശായി.
" അമ്മേ .. " എന്നുള്ള ഒരു നിലവിളിയോടെ അവള്‍ ആ സ്ത്രീരൂപത്തിനു പിറകിലേക്ക് മാറി. കയ്യില്‍ എവിടെനിന്നോ കയ്യിലെടുത്ത അലകുകഷണവുമായി രൌദ്രഭാവത്തില്‍ നില്‍ക്കുന്ന ആ സ്ത്രീരൂപത്തിലേക്ക് അയാള്‍ അവിശ്വസനീയതയോടെ നോക്കി. പിളര്‍ന്ന തലയോട്ടിയുടെ വേദനയിലും അധികമായി അയാളുടെ വായില്‍ മുലപ്പാലിന്റെ മാധുര്യം കിനിഞ്ഞു.
" അമ്മ " എന്ന് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ അയാളുടെ ബോധമനസ്സ് ഇരുളുകയും കണ്‍പോളകള്‍ മിഴിഞ്ഞുപോവുകയും ചെയ്തു. അബോധമനസ്സില്‍ എവിടെയോ ഒരു താരാട്ടുപാട്ടിന്റെ ഈണവും "അമ്മേ .. " എന്നുള്ള കൊഞ്ചലിന്റെ ശീലുകളും അയാള്‍ കേട്ടു. മകളെയും ചേര്‍ത്തുപിടിച്ച് തിരിഞ്ഞു നടക്കുന്ന അയാളുടെയും കൂടി അമ്മ ആയ ആ സ്ത്രീയുടെ പദവിന്യാസം അകന്നുപോകുന്ന ശബ്ദത്തിനു കാതോര്‍ത്ത് അയാളുടെ ആത്മാവ് അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു.
ശുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo