Slider

നോവിക്കും നമ്മേ

0
അന്ന് ഞാൻ കരഞ്ഞു വീടുവരെ. വീട്ടിൽ വന്നിട്ടും കരച്ചിൽ നിർത്തിയില്ല. എന്ത് സങ്കടം ആരുന്നന്നോ... ഇന്നും മറക്കാനാവില്ല... അത്.
"ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. വീട്ടിൽ നിന്നും മൂന്ന് കിലോമീറ്ററുണ്ട് സ്കൂളിലേക്ക്. അന്നൊന്നും സ്കൂൾ ബസ്സ് സോ മറ്റ് മാർഗ്ഗമോ ഒന്നും തന്നെയില്ല.. നടക്കണം. ടാർ ഇടാത്ത ചെമ്മണ്ണ് റോഡിലൂടെ.. ഇടയ്ക്ക് എപ്പോഴൊങ്കിലും ഒരു ജീപ്പ് വന്നാലായി. ജീപ്പ് വന്നാലോ പിന്നെ പൊടിയിൽ കുളിച്ചാണ് നടത്തം. രാവിലെ ഇട്ട മെറൂൺ , ക്രീം കളർ യൂണി ഫോമിന്റെ ക്രീം കളർ ഷർട്ട് പൊടി നിറഞ്ഞു ചുവക്കും.. അതാണാവസ്ഥ. "
എന്നാലും ആ പോക്കൊരു രസമുണ്ട്. കുറേയധികം കൂട്ടുകാർ ചേർന്നാണ് പോക്ക്.. "പോകുന്ന വഴിയിൽ കൂടി കളിച്ചും.. വഴക്കിട്ടും, കണ്ണിമാങ്ങാ, വാളൻ പുളി, നെല്ലിക്ക , കൊങ്ങിണിക്കാ തുടങ്ങി കൈയിൽ കിട്ടുന്നതെന്തും പങ്ക് വച്ച് തിന്നും. വഴിവക്കിലുള്ള ഓലിയിൽ നിന്ന് വയറ് നിറച്ചു വെള്ളം കുടിച്ചും സ്കൂളിൽ എത്തുമ്പോൾ ആദ്യത്തെ മണി അടിച്ചിട്ടുണ്ടാവും. " പിന്നെ എല്ലാവരും അവരവരുടെ ക്ലാസ്സിലേക്ക് ഓട്ടമാണ്..
ഞങ്ങൾ പലക്ലാസ്സിൽ പഠിക്കുന്നവരാണ്. അവിടെ ഏഴാം ക്ലാസ്സ് വരെയേ ഉള്ളൂ. അതുകഴിഞ്ഞാൽ.. എട്ടുമുതൽ പത്തുവരെ പഠിക്കാൻ കുറെ കൂടി ദൂരെയുള്ള സ്കൂളിൽ പോണം. അന്നൊക്കെ സർക്കാർ സ്കൂളിൽ നിറയെ കുട്ടികളാണ്..
"നാലാം ക്ലാസ്സ് 'ഡി 'ഡിവിഷനാണ് എന്റേത്. രണ്ടാമത്തെ ബഞ്ചിൽ നടുക്കാണ് എന്റെ ഇരിപ്പിടം. എന്റെ അപ്പുറവും ഇപ്പുറവും ഇരിക്കുന്നത്. അമ്പിളിയും. അനിമോളും ആണ്. അനിമോൾ പഠിക്കാൻ മിടുക്കിയാണ് എന്നേക്കാൾ. ഇടയ്ക്കൊക്കെ അനിമോടെ നോക്കി ഞാൻ കോപ്പിയടിക്കാറുമുണ്ട്. അവൾ എനിക്ക് കാണിച്ചു തരുകയും ചെയ്യും. എന്നാൽ അമ്പിളി ഭയങ്കര കുശുമ്പിയാ.. എന്നാലും താഴെയുള്ള കേശവൻ ചേട്ടന്റെ കടയിൽനിന്ന് വാങ്ങുന്ന നാരങ്ങ മിഠായി ഒരണ്ണം എനിക്കും അനുമോൾക്കും കൂടി പൊട്ടിച്ചു തരും. അവൾ നാലെണ്ണം തന്നെ തിന്നും.. ഈ അര മിഠായി സ്നേഹം ഞങ്ങൾക്ക് അമ്പിളിയോടുണ്ട്.. "
"അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അന്നത്തെ പഠിപ്പ് തീർന്നു എന്ന അറിയിപ്പു മായി കൃത്യം നാലാകാൻ അഞ്ച് മിനിറ്റുള്ളപ്പോൾ മണിയടി കേട്ടു.. കുട്ടികൾ എല്ലാവരും വളരെ സന്തോഷത്തോടെ സ്വന്തം സഞ്ചിയിൽ ചോറുപാത്രവും , കുടയും എല്ലാം എടുത്തു വച്ച് തയ്യാറായി. വീണ്ടും മണിയടി. ദേശീയഗാനത്തിനായി എല്ലാവരും അറ്റക്ഷൻ ആയി. ഒപ്പം ഞാനും. "
"വീട്ടിൽ പോകാനുള്ള സന്തോഷത്തിൽ.. ജയ.. ജയ.. ജയ.. ജയഹേ... പടികഴിഞ്ഞതും.. ക്ലാസിലെ ഏതോ ഒരു കുട്ടി ഉച്ചത്തിൽ കൂവി ആ കൂവൽ അവസത്തെ ജയഹേ യുടെ ഒപ്പമാരുന്നു... "
പിന്നെ പറയണോ പൂരം..ഐസക് സാർ ക്ലാസ്സിലേക്ക് പാഞ്ഞുവന്നു.. ആരോടും പോവരുത്തന്നു പറഞ്ഞു. കുട്ടികൾ എല്ലാം പേടിച്ചു നിക്കുന്നു.
" അപ്പോൾ സാർ.. ആരാണ് ദേശീയഗാനത്തിനൊപ്പം കൂവിയത്.. ?
ക്ലാസ്സിൽ നിശബ്‌ദം.. ആരും ശ്വാസം പേലും വിടുന്നില്ല..
"സാറിന്റെ തലമുടി കുരുവിക്കൂട് പോലെയാണ് ചികുന്നത്... ആ കുരുവിക്കൂടിനെ തലോടി സാർ ഉച്ചത്തിൽ വീണ്ടും ചോദിച്ചു.. ആരാണ് കൂവിയെ.... ? വേഗന്ന് പറഞ്ഞോ.. പറഞ്ഞില്ലേൽ ഇന്നാരെയും വീട്ടിൽ വിടില്ല... "
സാർ ആണേൽ കൈയിലിരിക്കുന്ന ചൂരല് വട്ടം കറക്കി ഓരോരുത്തരെയും നോക്കി..
പറയൂ.. ആരാ കൂവിയെ..
അപ്പോൾ വലിയൊരു ശബ്‌ദം അതും അമ്പിളിയുടേത്.."എനിക്കറിയാം സാർ ആരാ കൂവിയെന്ന്... "
പറയൂ അമ്പിളി.... !
"അതേ... സാറെ ജോളി വർഗീസാ കൂവിയെ... "അവൾ എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു.
ഞാൻ കണ്ണ് മിഴിച്ചു.... കുവാനോ... ഞാനോ ... അവളെ നോക്കുമ്പോൾ അവൾ തലകുനിച്ചു നിൽക്കുന്നു.
എനിക്കൊന്നും മനസിലായില്ല.. അതിന് മുൻപേ സാർ എന്റെ കൈയിൽ പിടിച്ചു എല്ലാവർക്കും കാണാവുന്ന രീതിയിൽ ബോർഡിന്റെ അടുത്ത് നിർത്തി...
"ചോദ്യവും , പറച്ചിലും ഒന്നുമില്ലാതെ.. സാർ എന്റെ മുട്ടിന് താഴെ പുറക് വശത്തായി ശക്തിയായി രണ്ട് പ്രാവശ്യം അടിച്ചു. "
വേദനകൊണ്ട് ഞാൻ പുളഞ്ഞു എന്റെ കുഞ്ഞു കാൽപാദം അറിയാതെ ഉയർന്നുപോയി. "തല്ലിന്റെ വേദന കഠിനം ആയിരുന്നു.. എന്നാലും ചെയ്യാത്ത തെറ്റിനാണല്ലോ ശിക്ഷ... എന്നോർത്തപ്പോൾ സങ്കടം കൂടികൂടി വന്നു..
സാർ എല്ലാവരോടും പൊയ്ക്കോളാൻ പറഞ്ഞു.. കുട്ടികൾ എല്ലാം ആശ്വാസത്തോടെ ഇറങ്ങിയോടി.. അനുമോൾ എന്റെ സഞ്ചിയും കൂടി എടുത്തു... അമ്പിളിയെന്നെ തിരിഞ്ഞുനോക്കി കൊണ്ടുപോയി.. ഞാൻ കരച്ചിലോട് കരച്ചിൽ...
വീട്ടിലേയ്ക്കുപോകാൻ എന്നെ കാത്ത് നിൽക്കുന്ന എന്റെ കൂട്ടുകാരെ കണ്ടപ്പോ എന്റെ സങ്കടം ഇരട്ടിച്ചു. അതിൽ ചേച്ചിമാരും ഉണ്ട്.
അവർക്കും സങ്കടം.. സാരമില്ലാനൊക്കെ അവർ എന്നെ ആശ്വസിപ്പിച്ചു... എന്നാലും ഞാനല്ല ചേച്ചി കൂവിയെ.. എനിക്ക് കുവാനൊന്നും അറിയുകയും ഇല്ല..
ശരിയാ ജോളി നീ കൂവില്ലന്ന് അറിയാം.... കാരണം നീയൊരു ബഹള ക്കാരിയല്ലല്ലോ.... "
എന്തായാലും കരഞ്ഞുകരഞ്ഞു ഞാൻ വീട്ടിലെത്തി. അമ്മയോട് കാര്യം പറഞ്ഞു. അമ്മനോക്കുമ്പോ കാലിന്റെ പുറകിൽ അടിയേറ്റ ഭാഗം. റെയിൽവേ ട്രാക്ക് പോലെ തടിച്ചു ചുവന്നിരിക്കുന്നു.
"അമ്മയെന്നെ ആശ്വസിപ്പിച്ചു... അടിയേറ്റ ഭാഗത്തു എണ്ണകൊണ്ട് തടവി തന്നു. എന്നിട്ട് പറഞ്ഞു. സാറല്ലേ തല്ലിയെ സാരമില്ല... ഗുരുനാഥൻമ്മാർ ശിക്ഷിച്ചാൽ കുഴപ്പമില്ല... "
അമ്മ പറഞ്ഞപ്പോ കുറച്ചു ആശ്വാസം തോന്നി.. എന്നാലും ഇന്നും ഞാനോർക്കുന്നു ഐസക് സാറിനെ. "തല്ലുന്നതിനു മുൻപ്‌ എന്നോടൊരു പ്രാവശ്യം ചോദിക്കായിരുന്നു ജോളി യാണോ കൂവിയെന്ന്...
സത്യം അറിയാതെ സാറുമ്മാർ ഇങ്ങനെ ശിക്ഷിക്കാൻ പാടുണ്ടോ.. ഒരാഴ്ചയോളം രക്തം നീലിച്ചു കിടന്ന കാലുമായി നടന്നു...
ഇന്ന് ആയിരുനെങ്കിലോ.. ചാനലിൽ വാർത്തയായി... സാറ് ജയിലിൽ പോയി.. സ്കൂൾ അടച്ചുപ്പൂട്ടി... K S U,
S F I , സമരമായി ഞാൻ ചാനലിൽ കാഴ്ച വസ്തുവായി.. അങ്ങനെ... അങ്ങനെ...
"പക്ഷേ ഇന്നും കൂവിയതാരാണെന്ന് ഒരറിവുമില്ല.. ആരോ ചെയ്ത തെറ്റിന് ശിക്ഷ തന്ന സാറിനെ കുറേകാലം എനിക്ക് ഇഷ്‌ടമില്ലായിരുന്നു. നുണ പറഞ്ഞു കൊടുത്ത അമ്പിളിയോട് ഞാൻ കൂട്ട് വെട്ടിയെക്കിലും ഒരു മുഴുവൻ നാരങ്ങാ മിഠായി തന്ന് അവളെന്റെ പിണക്കം മാറ്റി... "
"എന്നാലും ശിക്ഷിക്കുന്നത് മുൻപ്‌ സത്യം അറിയാൻ ശ്രമിക്കണം ഇല്ലേൽ നിരപരാധികൾ ബലിയാടാകും.. ഇന്നും ദേശിയ ഗാനം കേൾക്കുമ്പോൾ നെഞ്ചിലെ ഉണങ്ങാത്ത മുറിവിൽ രക്തം കിനിയും.... കാലങ്ങൾ കഴിഞ്ഞാലും ചിലത് അങ്ങനെയാ... നോവിക്കും നമ്മേ..... "!!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo