Slider

മകന്‍

0

ആകാശപറവകള്‍ എന്ന് ബോര്‍ഡ്‌ എഴുതിയ ആ വൃദ്ധസദനത്തിന് ഉള്ളിലെ ഉദ്യാനത്തിലെ ചാരുബഞ്ചില്‍ അയാള്‍ നിര്‍വികാരനായി ഇരുന്നു.
പ്രായമായപ്പോള്‍ ഒരു ബാധ്യതയായി മാറിയ തന്നെ മകന്‍ ഈ നരകത്തിലേക്ക് നടതള്ളിയിട്ടു മൂന്നു വര്ഷം തികയുന്നു.എല്ലാവരും ഉണ്ടായിട്ടും ഒരു അനാഥനായി ജീവിക്കേണ്ടി വരുന്ന അവസ്ഥ..
വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ താന്‍ എടുത്ത ഏക സ്വത്തു മകന്റെ മണമുള്ള കുപ്പായമായിരുന്നു..എ കുപ്പായം ധരിക്കുമ്പോള്‍ മകന്‍ തന്നെ പുണരുന്നത് പോലെ അയാള്‍ക്ക്‌ തോന്നുമായിരുന്നു..
മാഷേ നിങ്ങളുടെ മകന്‍ വിളിച്ചിരുന്നു.. ഇന്ന് വരുന്നുണ്ടെന്നു പറഞ്ഞു.
കേട്ടത് വിശ്വസിക്കാന്‍ കഴിയാതെ അയാള്‍ തല തിരിച്ചു.. "സത്യാണോ കുട്ടീ നീ പറഞ്ഞത്??
അതെ മാഷേ ..ഇന്ന് വരൂന്നു പറഞ്ഞു ഫോണ്‍ ചെയ്തിരുന്നു.എന്തായാലും ഇനി മാഷിനു മകന്റെ കൂടെ പോവാലോ..
ആ വൃദ്ധന്റെ ചുളിവു വീണ കണ്‍കോണുകളില്‍ നിന്നും സന്തോഷത്തിന്റെ രണ്ടിറ്റു കണ്ണീര്‍ വീണു.
റൂമില്‍ കയറി തന്റെ വസ്ത്രങ്ങളെല്ലാം ബാഗില്‍ പാക്ക് ചെയ്തു.ഇഷ്ട ദൈവമായ ഗുരുവായൂരപ്പന്റെ രൂപത്തിന് മുന്നില്‍ അയാള്‍ തൊഴുകൈയ്യോടെ നിന്നു..
കൂടെ താമസിക്കുന്ന അന്തേവാസികള്‍ എല്ലാവരും വന്നു യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.എല്ലാവരുടെയും മുഖത്ത് മാഷ്‌ പിരിയുന്നതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും മകന്റെ കൂടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു പോവുന്നതില്‍ സന്തോഷിച്ചു.
പുറത്തു കാറിന്റെ ഹോണടി കേട്ട്.. മകന്‍ വന്നിട്ടുണ്ട് .. ആരോ പറഞ്ഞു..
നിര കണ്ണുകളോടെ എല്ലാവരെയും കെട്ടിപ്പിടിച്ചു ബാഗുമെടുത്ത്‌ അയാള്‍ പുറത്തേക്കു നടന്നു..
കാറിറങ്ങി തന്റെ നേരെ നടന്നു വരുന്ന മകനെ അയാള്‍ കണ്‍നിറയെ കണ്ടു..മൂന്നു വര്‍ഷത്തിനു ശേഷം ..തന്റെ മകന്‍..
അച്ഛന് സുഖമാണോ?? മകന്റെ അച്ഛാ വിളി കേട്ടപ്പോള്‍ അയാളുടെ ഹൃദയം ഒന്ന് പിടഞ്ഞു.. അതെ മോനെ അച്ഛന് സുഖമാണ്.
പെട്ടെന്ന് മകന്‍ ഒരു കടലാസ് അയാള്‍ക്ക്‌ നേരെ നീട്ടി... അച്ഛന്‍ ഇതിലൊന്ന് ഒപ്പിടണം""
ഇതെന്താണ് മോനെ.. അയാള്‍ മകനെ സംശയത്തോടെ നോക്കി.
ഇത് ടൌണിലുള്ള നമ്മുടെ തറവാടിന്റെ രേഖകളാണ്.ഞാന്‍ അത് വില്‍ക്കാന്‍ തീരുമാനിച്ചു..അച്ഛന്റെ ഒപ്പ് മേടിക്കാന്‍ വന്നതാണ് ഞാന്‍..
ആ വൃദ്ധന്‍ ഒന്ന് തരിച്ചു നിന്നു..കയ്യില്‍ ഉണ്ടായിരുന്ന ബാഗ് അറിയാതെ താഴേക്കു ഊര്‍ന്നു വീണു. "'അപ്പൊ മോന്‍ വന്നത് ഒപ്പ് മേടിക്കാനാണോ??
അതെ ..അയാളുടെ മുഖത്തേക്ക് നോക്കാതെ മകന്‍ പറഞ്ഞു.
നിന്റെ അമ്മയെ അടക്കം ചെയ്ത മണ്ണാണ് മോനെ അത്..അത് വില്‍ക്കണോ.. വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞു
അച്ഛന് എന്ത് പ്രാന്താണ് പറയുന്നത്.. സെന്ററിനു ലക്ഷക്കണക്കിന്‌ രൂപ കിട്ടും..അത് ഒഴിവാക്കാന്‍ എനിക്ക് കഴിയില്ല..അച്ഛന് കൂടുതല്‍ സംസാരിക്കാതെ ഒപ്പിട്..
വിറയ്ക്കുന്ന കൈകളോടെ അയാള്‍ കടലാസില്‍ തന്റെ ഒപ്പ് ചാര്‍ത്തി..ഒപ്പിട്ട രേഖകള്‍ ബാഗിലാക്കി സന്തോഷത്തോടെ പോവുന്ന മകനെ അയാള്‍ കണ്ണീരോടെ നോക്കി നിന്നു....

Shahul edathody
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo