Slider

സംഘം

0


ഇത് എന്റെ മൂന്നു മാസത്തെ ജീവിതത്തിന്റെ കഥയാണ്.
ഈ മൂന്ന് മാസം മുന്പെത്തെ ഇരുപത്തിയെഴു കൊല്ലവും രണ്ടു മാസവും ഞാന്‍ ഏറിയ പങ്കും മുറികളിലാണ് ജീവിച്ചത്.അത് തന്നെ വിശദമായി പറഞ്ഞാല്‍ രണ്ടു മുറികളില്‍.ഒന്ന് വീട്ടിലെ കിടപ്പ് മുറിയില്‍.പിന്നെ ആശുപത്രി മുറിയില്‍.രണ്ടും ഒരു പോലെയായിരുന്നു.
എനിക്ക് C.H.F എന്ന് പേരുള്ള ഒരു ചെറിയ അസുഖമായിരുന്നു.തീരെ ചെറുപ്പം മുതല്‍ അവന്‍ എന്റെ കൂടെ കൂടി.കണ്‍ജെസ്ടീവ് ഹാര്‍ട്ട് ഫെയിലിയര്‍.രക്തത്തിനു വേണ്ടുന്ന ജീവവായു പമ്പ് ചെയ്യാന്‍ ഹൃദയത്തിനു കഴിയാതെ വരുന്ന അപകടകരമായ അവസ്ഥ.
എന്റെ മാതാപിതാക്കള്ക്ക് ഞങ്ങള്‍ രണ്ടു പുത്രന്മാരാണ് ഉണ്ടായിരുന്നത്.ഞാന്‍ ഇളയവന്‍.എന്റെ മൂത്തത് ടോണി.
ഞാന്‍ ജനിക്കുന്നതിനു മുന്പ് ഒരല്പം ചരിത്രം ഉണ്ട്.നമ്മള്‍ ജനിക്കുന്നതിനു മുന്പുള്ള ചരിത്രവും നമ്മളുടെ ആത്മാവില്‍ അടിയുമല്ലോ.
ഒരു മകന്‍ മാത്രം മതിയെന്നായിരുന്നു മമ്മയുടെ ആഗ്രഹം.അവരുടെ പ്ലാനുകള്‍ തെറ്റിച്ചു നമ്മള്‍ ഉദരത്തില്‍ ഫോം ചെയ്തപ്പോള്‍ അവര്‍ എതിര്‍ത്തു.ജനിച്ചാല്‍ എന്റെ അവസ്ഥ ഒരു സ്ഥിര രോഗിയുടെതാകും എന്ന് പറഞ്ഞപ്പോള്‍ മമ്മ ശക്തിയായി എതിര്‍ത്തു.
കഥ പോലെ അല്ല വായനക്കാരാ,ജീവിതം.ജീവിതം പരമബോറാണ്.
മമ്മയുടെ എതിര്‍പ്പുകള്‍ പപ്പ വക വെച്ചില്ല.പക്ഷെ മമ്മയുടെ എതിര്പ്പു കള്‍ ഉദരത്തില്‍ വച്ചു തന്നെ എന്റെ ആത്മാവ് അറിഞ്ഞത് പോലെ,ഏകാന്തതയുടെ വര്‍ഷങ്ങള്‍ നേരിടാനുള്ള ഒരു ഗുഹ ഞാന്‍ അന്നേ ഹൃദയത്തില്‍ ഒരുക്കി തുടങ്ങിയിരുന്നു.ഉദരത്തില്‍ വച്ചേ.
ഞാന്‍ ജനിച്ചു വീണതും സി.എച്ച്.എഫ്. എന്ന അസുഖവും എന്റെ കൂടെ നിഴല് പോലെ കൂടി.എപ്പോള്‍ വേണമെങ്കിലും ഞാന്‍ മരിക്കാന്‍ സാധ്യത ഉണ്ടെന്നു ഡോക്ടര്‍മാര്‍ പപ്പയോട് ആദ്യമേ പറഞ്ഞിരുന്നു.
കട്ടിലില്‍,തണുത്ത മുറികളില്‍,ഏകാന്തത നിഴല്‍ വീഴ്ത്തുന്ന ജനാലവിരികളുടെ മറവില്‍ എന്റെ ജീവിതം നീണ്ടു കിടന്നു.
എന്റെ ജനനം ആഗ്രഹിക്കാഞ്ഞത് കൊണ്ടോ ഞാന്‍ ജനിച്ചത്‌ മുതല്‍ സ്ഥിര രോഗിയായി കിടന്നത് കൊണ്ടോ,എന്റെ ജനനത്തിനു ശേഷം പപ്പാ രോഗിയായത് കൊണ്ടോ,ഏതാണെന്ന് എനിക്കറിയില്ല ,നിശബ്ദമായ എന്നാല്‍ കഠിനമായ വെറുപ്പ്‌ മമ്മക്ക് എന്നോട് ഉണ്ടായിരുന്നു.എന്റെ ജനനം മുതല്‍ അല്ല എന്റെ ജനനത്തിനു മുന്പേ് ,ഞാന്‍ മമ്മയുടെ ശത്രുവായി.ആ നിശബ്ദമായ അകല്‍ച്ച ഓരോ ദിവസവും കൂടി വന്നു.എന്നെക്കാള്‍ കൂടുതല്‍ ടോണിയെ സ്നേഹിച്ചു കൊണ്ട്,മമ്മ എന്നെ തോല്പിക്കാന്‍ ശ്രമിച്ചു.
കുട്ടികള്‍ ഇല്ലാതിരുന്ന പപ്പയുടെ ചേച്ചി ആനിയമ്മയാന്റിയുടെ കൂടെയായിരുന്നു ഞാന്‍ കൂടുതല്ക്കാലം. പഠനം മുറിക്കുള്ളിലായി.പിന്നെ കമ്പ്യൂട്ടര്‍,ടി.വി,ഇന്റര്നെറ്,ഗിറ്റാര്‍...കുട്ടിക്കാനത്തെ ആന്റിയുടെ ബംഗ്ലാവില്‍,മഞ്ഞു പടരുന്ന തേയിലതോട്ടത്തിന്റെ നടുവില്‍ ,കല്ല്‌ കൊണ്ട് പണിത ബംഗ്ലാവില്‍,മെറൂണ്‍ ജനാല വിരികള്‍ വകഞ്ഞു മാറ്റി ,ചില്ല് ജനാലകള്‍ തുറന്നു ഞാന്‍ കാത്തിരുന്നു.എന്നെങ്കിലും ഒരിക്കല്‍ ,ജീവിതത്തിന്റെ പുല്മേചട്ടില്‍ ഒരു കാറ്റ് വീശുമെന്നും ,മൂടല്മ്ഞ്ഞു കുറെ നേരത്തേക്ക് എങ്കിലും മായുമെന്നും.
ഉറങ്ങാന്‍ ഭയന്ന്,രാത്രിയിലെ ഉറക്കം തീരെ ഇല്ലാതായി.പകലുകളില്‍ ഉള്ള ചെറിയ മയക്കം.ഉറക്കമില്ലായ്മ ഒരു ശീലമായി.വായിക്കുന്ന പുസ്തകങ്ങളിലെ കഥകളില്ലൂടെ,ഒരു ഭാവനാലോകത്തില്‍ ഞാന്‍ മരിച്ചു ജീവിച്ചു കൊണ്ടിരുന്നു.
എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോള്‍ പപ്പാ മരിച്ചു.ഫാമിലി ബിസിനസ് മമ്മ ഏറ്റെടുത്തു.മമ്മയെ സഹായിക്കാന്‍ ടോണിയും.മമ്മയും ടോണിയും ഞാനും തമ്മില്‍ ഉള്ള കാഴ്ചകള്‍ കുറഞ്ഞു വന്നു.പതിനെട്ടു വയസ്സ് കഴിഞ്ഞപ്പോള്‍ പപ്പയുടെ സ്വത്തിലെ എന്റെ ഭാഗം എനിക്ക് അവകാശമായി.അക്കൌണ്ടുകളില്‍ കോടികളുടെ ബാലന്സ്സ..ചില തോട്ടങ്ങള്‍.
പ്രൈവറ്റ് ബാങ്കുകളും ,ബാറുകളും ,തുണിക്കടകളും ,മറ്റു സ്ഥാപനങ്ങളുമായി മമ്മയുടെ സ്വത്തു നാള്ക്കു നാള്‍ കൂടി വന്നു.കാട്ടൂക്കാരന്‍ ഗ്രൂപ്പ് എന്നാ പേരില്‍ അവരുടെ ബിസിനസ് സാമ്രാജ്യം വിപുലമായി.പാവപെട്ടവരുടെ ,പണയവസ്തുക്കള്‍ ബ്ലേഡ് പലിശയില്‍ ഊറ്റികുടിച്ചു കാട്ടുക്കാരന്‍ ഗ്രൂപ്പ് കൂടുതല്‍ വളര്‍ന്നു കൊണ്ടിരുന്നു.
പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ മലമുകളില്‍,പുസ്തകങ്ങളുമായി, ഗിറ്റാര്‍ വായിച്ചു ഞാന്‍ കഴിഞ്ഞു കൂടി.പപ്പാ മരിച്ചു രണ്ടു മൂന്നു വര്‍ഷംകഴിഞ്ഞു ആന്റിയും മരിച്ചു.പിന്നെ ഏകാന്തത ഏകദേശം പൂര്‍ണ്ണമായി.
ഏകദേശം സ്ഥിരമായി കൂടെ നിന്നത് സി.എച്.എഫ് എന്ന അസുഖം തന്നയായിരുന്നു.ഒരു ചെറുപ്പക്കാരന്റെ എല്ലാ സുഖങ്ങളും എനിക്ക് അന്യമായിരുന്നു.യാത്രകള്‍,സാഹസികതകള്‍,പെണ്കുട്ടികള്‍... വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏകാന്തതയുമായി പൊരുത്തപ്പെട്ടെങ്കിലും ,മമ്മയോടും ,ടോണിയോടും ഉള്ള വെറുപ്പ് നാള്ക്കു നാള്‍ കുമിഞ്ഞു കൂടി.ആര്‍ത്തി പിടിച്ച അവരുടെ പടയോട്ടങ്ങള്‍,അറപ്പ് നിറഞ്ഞ അവരുടെ സ്വകാര്യ ജീവിതം,എല്ലാം ഞാന്‍ അറിയുന്നുണ്ടായിരുന്നു.വല്ലപ്പോഴും ഒതുങ്ങുന്ന ഫോണ്‍ കോളുകളില്‍,വിശേഷ ദിവസങ്ങളിലെ സന്ദര്‍ശനങ്ങളില്‍ ,ഒക്കെ ആ ബന്ധം ഒതുങ്ങി.
വര്‍ഷങ്ങള്‍ കടന്നു പോകവേ,ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാവാതെ ,ഒരു മുറിയില്‍ നിശബ്ദനായി ഞാന്‍ വയസ്സ് ചെന്ന് മരിച്ചു പോകുമെന്ന് മൂന്ന് മാസം മുന്പ് എന്റെ ജന്മദിന രാത്രിയില്‍ ഞാന്‍ സ്വപ്നം കണ്ടു.അത് വരെ അടങ്ങി നിന്നിരുന്ന അസുഖം വഷളായിആശുപത്രിയില്‍ അഡ്മിറ്റ്‌ അയി.
“വളരെ ഗൗരവം ഉള്ള കാര്യമാണ് നിന്നോട് എനിക്ക് പറയാന്‍ ഉള്ളത്.” മരിച്ചു പോയ ആനിയമ്മ ആന്റിയുടെ ബന്ധത്തില്പ്പെട്ട ഡോക്ടര്‍ സൈമണ്‍ പിറ്റേന്ന് ഐ.സി.യുവില്‍ വന്നു എന്നോട് പറഞ്ഞു.
“നിന്റെ സി.എച്.എഫ് ഇത്തിരി വഷളാണ്.ഹൃദയം മാറ്റി വയ്ക്കുക എന്നുല്ലാതെ പരിഹാരം ഉള്ളു.നമ്മുടെ ആശുപത്രിയില്‍ ഇപ്പോള്‍ അതിനുള്ള സൗകര്യം ഉണ്ട്…മെഡിക്കല്‍ സാങ്കേതിക വിദ്യ വളര്‍ന്നത്‌ നിനക്ക് അറിയാമല്ലോ..ആക്സിഡന്റ് കേസിലും മറ്റും പെട്ട് മരണപ്പെട്ടവരുടെ ശരീരത്തില്‍ നിന്നും സ്വീകരിച്ചിട്ടുള്ള ഹൃദയ ബാങ്ക് നമ്മുക്ക് ഇവിടെ ഉണ്ട്. ഹൃദയം മാറ്റി വച്ചാല്‍ ഒരു മൂന്നു നാല് മാസം നിനക്ക് ആരോഗ്യത്തോടെ ഇരിക്കാം ,എന്നുള്ളത് ഞാന്‍ ഉറപ്പു തരാം.അതിനു ശേഷം നിന്റെ ഭാഗ്യം പോലിരിക്കും.മാറ്റി വച്ചില്ലെങ്കില്‍.......”
പൂര്‍ണ്ണമാക്കാതെ നിര്‍ത്തിയ ആ വാചകത്തിന്റെ ബാക്കി എനിക്ക് ഊഹിക്കാമായിരുന്നു.ഇത്രയും കാലത്തേ നിശബ്ദമായ ജീവിതമോ,അതോ മൂന്നു മാസത്തെ ബന്ധനങ്ങള്‍ ഇല്ലാത്ത സ്വതന്ത്ര ജീവിതമോ??അതോ മരണമോ?ഇതാണ് വേണ്ടത്?
ഡിസംബര്‍ മുപ്പത്തിയൊന്നിന് ആ മൂന്നു മാസ കാലാവധി അവസാനിക്കും.ബാക്കി വിധി.
ഹൃദയം മാറ്റി വയ്കാന്‍ ഞാന്‍ സമ്മതിച്ചു.
അമ്മയും സഹോദരനും വിവരം അറിഞ്ഞു ഒരു തവണ ആശുപത്രിയില്‍ എത്തി.അവര്‍ എല്ലാം എന്റെ തീരുമാനത്തിന് വിടുന്നു എന്ന ബുദ്ധിപരമായ സമീപനമാണ് സ്വീകരിച്ചത്.
ഒരാഴ്ചത്തെ തയ്യാറെടുപ്പിന് ശേഷം സര്‍ജറി നടന്നു.ആ ഒരാഴ്ചയില്‍ ആശുപത്രി സൈക്കോളജിസ്റ്റ് ഡോക്ടര്‍ സിസ്റര്‍ മരിയ കൗന്‍സലിംഗ് നടത്തി എന്നെ മാനസികമായി ധൈര്യപെടുത്തി.
സര്‍ജറി അത് വിജയകരമായിരുന്നു.പക്ഷെ ആ ഒരാഴ്ച നടന്ന കാര്യങ്ങള്‍ എന്ത് കൊണ്ടോ സര്ജിറിക്ക് ശേഷം എനിക്ക് കാര്യമായി ഓര്‍മ്മയുണ്ടായില്ല.ആരുടെ ഹൃദയമാണ് എനിക്ക് ലഭിച്ചത് എന്നത് സംബന്ധിച്ചു ഞാനും ഡോക്ടറും ഒരിക്കല്‍ പോലും സംസാരിച്ചില്ല.
പുതിയ ഹൃദയം എന്റെ ശരീരം സ്വീകരിച്ചു.ഒരു പുതിയ ഊര്‍ജം ആത്മാവില്‍ നിറഞ്ഞു.നല്ല ആരോഗ്യം.ഡോക്ടര്‍ മുന്പ് പറഞ്ഞ മൂന്ന് മാസ കാലാവധി എനിക്ക് ഓര്‍മ്മയുണ്ടായിരുന്നു.ഒരേ ഒരു പ്രശ്നമേ എനിക്ക് തോന്നിയുള്ളൂ.അത് ഉറക്കം ആയിരുന്നു.അത്രയും നാള്‍ അകന്നു നിന്ന ഉറക്കം,പുതിയ ഹൃദയത്തിന്റെ വരവോടെ പലിശ സഹിതം എന്നെ ആശ്ലേഷിച്ചു.
സ്ഥിരം താമസിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് ഒരു വിടുതല്‍ നല്ലതാണു എന്ന് ഡോക്ടര്‍ പറഞ്ഞു.അത് കൊണ്ട് ഞാന്‍ നഗരത്തിലെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറി.
എല്ലാം എനിക്ക് പുതിയതായിരുന്നു.ജീവന്‍ തുടിക്കുന്ന ആത്മാവുകള്‍ നഗരവീഥികളില്‍ പാവകളെ പോലെ എന്റെ മുന്നില്‍ ചലിച്ചു.ഒരു നാടകം കാണുന്നത് പോലെ ഞാന്‍ നഗരജീവിതം വീക്ഷിച്ചു.എല്ലാം വളരെ രസകരമായി തോന്നി.അത് വരെ ജീവിതത്തില്‍ നഷ്ടം വന്നത് എന്താണ് എന്ന് എനിക്ക് മനസ്സിലായി.എങ്കിലും ,പണ്ടേ ആത്മാവില്‍ തീര്‍ത്ത മൗനത്തിന്റെ ശൂന്യത ഒരു തണുത്ത നീറ്റല്‍ പോലെ എന്നെ പിന്തുടര്‍ന്നു.
“സുഹൃത്തുക്കള്‍ ഇല്ലാത്തതാണ് അതിന്റെ ആഗ്രഹം.”ഡോക്ടര്‍ സിസ്റര്‍ റോസ്മരിയ എന്നോട് പറഞ്ഞു.
അതിന്റെ പിറ്റേന്ന് സന്ധ്യക്ക് ഞാന്‍ നടക്കാനിറങ്ങി.കുറെ ദൂരം നടന്നു.തിരമാലകള്‍ അലതല്ലുന്ന പാറക്കെട്ടിനു അരികില്‍ ഒരാള്‍ നില്ക്കുന്നത് കണ്ടു.ഞാന്‍ അങ്ങോട്ട്‌ ചെന്നു.അയാള്‍ കൈകള്‍ കെട്ടി തിരകളെ നോക്കി സ്വയം മറന്നു നില്ക്കു്കയാണ്.
“നിങ്ങളുടെ കയ്യില്‍ സിഗരറ്റ് ഉണ്ടോ?” അയാള്‍ എന്നോട് ചോദിച്ചു.
“ഇല്ല.എനിക്ക് വലിക്കാന്‍ കഴിയില്ല.”..ഞാന്‍ മറുപടി പറഞ്ഞു.
“അതെന്തേ..നിങ്ങളുടെ ഹൃദയം ആരെങ്കിലും മാറ്റി വച്ചോ ?”അയാള്‍ അറുത്തു മുറിച്ചത് പോലെ ഒറ്റ ചോദ്യം.
“അതെ..” ഞാന്‍ വിക്കി വിക്കി പറഞ്ഞു.
അയാള്‍ ഒരു നിമിഷം എന്നെ അമ്പരപ്പോടെ നോക്കി.പിന്നെ പറഞ്ഞു
.
“ആരോഗ്യം ഉള്ള ഹൃദയമാണെങ്കില്‍ പിന്നെ ഒരു സിഗററ് വലിക്കുന്നതില്‍ നിന്ന് ആരാണ് നിങ്ങളെ തടയുന്നത് ?”
ഞാന്‍ ഒന്നും പറഞ്ഞില്ല.അയാള്ക്ക് ആറടിയില്‍ അധികം ഉയരം ഉണ്ടായിരുന്നു.സുമുഖനായ ഒരു ചെറുപ്പക്കാരന്‍.
ഞങ്ങള്‍ പരിചയപ്പെട്ടൂ.ജേര്‍ണലിസ്റ്റ്റ്.മാസികകള്ക്കു വേണ്ടിയും വെബ്‌ പോര്ട്ട്ലുകള്ക്ക് വേണ്ടിയും ന്യൂസ് തയ്യാറാക്കുന ഒരു സാഹസിക എഴുത്തുകാരന്‍.
“ഞാന്‍ പകല്‍ മിക്കവാറും കറക്കം ആയിരിക്കും.സന്ധ്യക്ക് ഇവിടെ വരും.ഈ തിരകള്‍ പാറക്കെട്ടില്‍ തല്ലുന്നത് നോക്കി നില്ക്കുംയ.അപ്പൊ മനസ്സ് ഒന്ന് ആശ്വസിക്കും.പിന്നെ ഒരു രഹസ്യം കൂടിയുണ്ട്.അതിനു വേണ്ടിയാണു ഞാന്‍ ഇവിടെ വരാറ് .”
ഞാന്‍ അയാളെ നോക്കി.അയാള്‍ എന്നെയും.അയാളുടെ കാന്തിക കണ്ണുകള്‍ എന്റെ ആത്മാവിലേക്ക് ച്ചുഴിഞ്ഞിറങ്ങി.അപാര കമാണ്ടിംഗ് പവര്‍ ഉള്ള ഒരു വ്യക്തിത്വം ആണ് അയാള്‍ എന്ന് എനിക്ക് ആദ്യ കാഴ്ച്ചയില്‍ തന്നെ തോന്നിയിരുന്നു.
“വരൂ..”അയാള്‍ എന്നെ കൂട്ടി കൊണ്ട് ബീച്ചിനു പുറകില്‍ തകര്‍ന്നു കിടന്ന കെട്ടിടത്തിനു പുറകിലേക്ക് പോയി.അവിടം വിജനമായിരുന്നു.ബീച്ചിന്റെ ആ ഭാഗത്തേക്ക് തന്നെ സന്ധ്യക്ക് ആളുകള്‍ വരുന്നത് കുറവാണു.
രാത്രി വളര്‍ന്നിരുന്നു.അയാള്‍ അവിടെ കിടന്ന കമ്പുകളും ഇലകളും കൂട്ടി ഒരു തീ ഉണ്ടാക്കി.ഞങ്ങള്‍ ആ തീയുടെ ഇരുവശത്തും ഇരുന്നു. തിരകളുടെ താളം പോലെ തീ ആളി ക്കത്തി.അയാള്‍ മൊബൈല്‍ ഫോണ്‍ എടുത്തു ഒരു ഇംഗ്ലീഷ് റോക്ക് ഗാനം പ്ലേ ചെയ്തു.
മൊബൈല്‍ ഫോണില്‍ കൂടി എന്റിക്ക് പാടുകയാണ്
.
“റിംഗ് മൈ ബെല്ല്സ് ..റിംഗ് മൈ ബെല്ല്സ്...”!
അയാള്‍ എഴുന്നേറ്റ് ഷര്‍ട്ട് ഊരിയിട്ട് നൃത്തം ചെയ്യാന്‍ തുടങ്ങി!!
അയാള്‍ ആ പാട്ടില്‍ അലിഞ്ഞാണ് നൃത്തം ചെയ്തു കൊണ്ടിരുന്നത്.ഇടക്ക് എന്നെയും അയാള്‍ ആംഗ്യം കാട്ടി വിളിച്ചു.
ഒന്ന് മടിച്ചെങ്കിലും ,ഞാന്‍ പതുക്കെ കൂടെ കൂടി..അല്പ നേരം കഴിഞ്ഞപ്പോള്‍ ഒരു തരം ലഹരി..ഒരു തരം ധൈര്യം സിരയിലൂടെ പടരുന്നത്‌ പോലെ..ചുവടുകള്‍ ഒന്നും അറിയില്ലെങ്കിലും. ഹൃദയം ശൂന്യമാവുകയാണ്...ആത്മാവ് ഒരു പട്ടം പോലെ പറന്നു പോവുകയാണ്...തിരകള്‍ ആഞ്ഞടിക്കുന്ന ആ പാറക്കെട്ട് അങ്ങ് ദൂരെ എവിടെയോ ആണ്..”
വിയര്‍ത്തു തളരുന്നത് വരെ ഞങ്ങള്‍ നൃത്തം ചെയ്തു.
“ഇത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്..ഈ നൃത്തം നമ്മുടെ മനസ്സില്‍ ഒരു പകലിനു വേണ്ട ധൈര്യം നമ്മളില്‍ കുത്തി വയ്ക്കും.നിങ്ങള്‍ക്ക് ഇഷ്ടം ഉണ്ടെങ്കില്‍ നാളെ രാത്രി ഇവിടെ വരിക.പക്ഷെ...”അയാള്‍ ഒന്ന് നിര്ത്തി്.
അപ്പോള്‍ അയാളുടെ കണ്ണുകള്‍ ഒരല്പം ചുവന്നു.
“നേരത്തെ ഞാന്‍ മാത്രമേ നൃത്തം ചെയ്യാന്‍ ഉണ്ടായിരുന്നുള്ളു.പക്ഷെ ഇപ്പോള്‍ നിങ്ങളും ചേര്‍ന്നിരിക്കുന്നു...നമ്മള്‍ ഇപ്പൊ ഒരു സംഘമാണ്..ഇങ്ങനെ ഒരു സംഘം ഉണ്ടെന്നു ആരും അറിയരുത്.”
അയാള്‍ പോക്കറ്റില്‍ നിന്ന് ഒരു ചെറിയ കത്തി എടുത്തു എന്റെയും അയാളുടെയും കൈവെള്ളയില്‍ കുരിശിന്റെ ആകൃതിയില്‍ വരഞ്ഞു.രക്തം കിനിഞ്ഞു.
“ഇത് സംഘത്തിന്റെ അടയാളമാണ്.”റോബര്‍ട്ട് റഞ്ഞു.
പിറ്റേന്ന് വൈകുന്നേരവും ഞാന്‍ ആ സ്ഥലത്ത് ചെന്നു.എന്നെ കാത്തു എന്നത് പോലെ റോബര്‍ട്ട് അവിടെ നില്പുണ്ടായിരുന്നു.കെട്ടിടത്തിനു പുറകിലെ വെളിച്ചം കണ്ടു മറ്റൊരാള്‍ കൂടി ഞങ്ങള്‍ നൃത്തം ചെയ്യുന്നത് കണ്ടു.നഗരത്തില്‍ ഒരു ജ്യൂസ് കട നടത്തുന്ന അഷറഫ്.
നൃത്തം ചെയ്തു തളര്‍ന്നു തീയുടെ ചുറ്റിനും ഇരുന്നപ്പോള്‍ റോബര്‍ട്ട് എഴുന്നേറ്റു.
“അനാഥരായ ചെറുപ്പക്കാരാണ് നമ്മുടെ നഗരം നിറയെ.ആരുടെയോ അടിമകള്‍.മൊബൈല്‍ ഫോണില്‍ തല പൂഴ്ത്തി ,ഒരു ഭാവനാ ലോകത്ത്,ആരുടെയോ ഇംഗീതങ്ങള്ക്കു വേണ്ടി ജീവിക്കുന്ന അടിമകള്‍.അവരെ നാം തിരുത്തണം.”
എന്നെ പോലെ അഷറഫും അവന്റെ മാസ്മരികമായ ശബ്ദത്തിനും തീനാളങ്ങള്‍ പ്രതിഫലിക്കുന്ന കണ്ണുകള്ക്കും മുന്പില്‍ നിശബ്ദനായി.
എന്താണ് റോബര്‍ട്ടിന്റെ ഉള്ളില്‍ എന്ന് എനിക്ക് മനസ്സിലായില്ല.
അതിന്റെ പിറ്റേന്ന് യദുകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ സംഘത്തില്‍ ചേര്‍ന്നു.അവന്‍ ഒരു പ്രൈവറ്റ് ബസിലെ കിളി ആയിരുന്നു.സംഘത്തിന്റെ നിയമം,അതിന്റെ രഹസ്യ സ്വഭാവം ,റോബര്‍ട്ട് എല്ലാ ദിവസവും പറഞ്ഞു കൊണ്ടിരുന്നു.
ഓരോ ദിവസവും നമ്മുടെ യുവ സമൂഹം ,എത്ര മാത്രം തകര്‍ച്ചയിലാണ് നീങ്ങുന്നതെന്നും എന്ത് മാത്രം സമ്മര്‍ദം അവര്‍ അനുഭവിക്കുന്നുണ്ടെന്നും റോബര്ട്ട് പറഞ്ഞു.അവന്റെ ഉള്ളില്‍ എന്തോ പ്ലാന്‍ ഉള്ളതായി എനിക്ക് തോന്നി.
എനിക്ക് പുതിയ കൂട്ടുകെട്ടു നന്നായി തോന്നി.ഉറക്കം എല്ലാ ദിവസവും ഉച്ച കഴിഞായി.ഉച്ച വരെ നഗരത്തില്‍ അലഞ്ഞു നടക്കും.
ഇടക്ക് ഒരു ദിവസം റോബര്‍ട്ട് പറഞ്ഞത് അനുസരിച്ച് അഷറഫ് ഒരു ട്രെക്കിംഗ് ട്രിപ്പ് പ്ലാന്‍ ഉണ്ടാക്കി.അപ്പോള്‍ സംഘത്തില്‍ ആറു പേര്‍ ഉണ്ടായിരുന്നു.നഗരത്തില്‍ നിന്ന് അല്പം അകലെ ഉള്ള ഒരു മല.ഒരു തകര്‍പ്പന്‍ ബൈക്ക് യാത്ര ആയിരുന്നു അത്.
അപ്പോഴേക്കും എന്റെ ഹൃദയം മാറ്റി വയ്ക്കല്‍ കഴിഞ്ഞു ഒരു മാസം കഴിഞ്ഞിരുന്നു.അങ്ങനെ ഒരു ശസ്ത്രക്രിയ നടന്ന കാര്യം തന്നെ ഞാന്‍ മറന്നു.ആശുപത്രിയിലേക്ക് പോകാതായി.
സംഘം വലുതായി കൊണ്ടിരുന്നു.ആ പഴയ കെട്ടിടം റോബര്‍ട്ട് വാടകക്ക് എടുത്തു.മ്യൂസിക്ക് സിസ്റ്റവും മറ്റും വാങ്ങി പുതിയ സൗകര്യങ്ങള്‍ ഒരുക്കി.എങ്കിലും അതിന്റെ രീതിക്ക് മാറ്റം ഒന്നും സംഭവിച്ചില്ല.രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ സംഘത്തിലെ ചിലര്‍ തന്നെ കെട്ടിടത്തിനു പുറത്തു കാവല്‍ നിന്നു.
പിന്നെ ഒന്ന് കൂടി തുടങ്ങി ആയോധന പരിശീലനം.
സംഘത്തില്‍ സമൂഹത്തിലെ വിവിധ തുറകളിലെ യുവാക്കള്‍ ചേര്‍ന്ന് കൊണ്ടിരുന്നു.ദിവസം നീണ്ടു നില്ക്കുുന്ന സമ്മര്‍ദത്തില്‍ നിന്ന് മോചിതരാകാന്‍ .അവരില്‍ ഹോട്ടല്‍ വെയിറ്റര്‍മാര്‍ ഉണ്ടായിരുന്നു, ഉണ്ടായിരുന്നു,കമ്പനി ജോലിക്കാര്‍ ,അങ്ങനെ അങ്ങനെ എല്ലാവരും.
ഒരു ദിവസം സംഘത്തിലെ പരിപാടി കഴിഞ്ഞു ഞങ്ങള്‍ മടങ്ങുമ്പോള്‍ റോബര്‍ട്ട് എന്റെ കൂടെ ഒരാളെ കാണാന്‍ കൂട്ടി കൊണ്ട് പോയി.ഞാന്‍ താമസിക്കുന്നതിനു അടുത്തുള്ള ഒരു ഫ്ലാറ്റിലേക്കാണ് ഞങ്ങള്‍ പോയത്.ഞാന്‍ വാതിലില്‍ മുട്ടി.ഒരു പയ്യന്‍ വാതില്‍ തുറന്നു.
റോബര്‍ട്ട് ചാടി മുറിക്കുളില്‍ കയറി വാതില്‍ അടച്ചു.
പയ്യന്‍ അമ്പരന്നു.
“നിന്റെ പേര് മനു ജേക്കബ് എന്നല്ലേ..?”അയാള്‍ ചോദിച്ചു.
“അതെ..”പയ്യന്‍ പറഞ്ഞു.
“നീ ഹോളി മരിയ എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാംവര്‍ഷ മെക്കാനിക്കല്‍ എന്ജിനീയറിംഗ് വിദ്യാര്ഥിയാണ്.കഴിഞ വര്‍ഷംമിക്ക വിഷയത്തിനും നീ ഫെയിലായി.ഇനി ഒരു വര്‍ഷം ആവര്‍ത്തിച്ചു പഠിക്കണം.ഇയര്‍ ഔട്ട്‌ ആയി.ഈ വിവരം വീട്ടില്‍ അറിഞ്ഞിട്ടില്ല. നീ വീണ്ടും നാളെ മുതല്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നു.നിനക്ക് പക്ഷെ ഈ വിഷയം ഇഷ്ടമല്ല.ബി.കോമിനു പോയി കൊമേഴ്സ് പഠിക്കാന്‍ ആണ് നിനക്കിഷ്ടം.നിന്റെ അപ്പനെ എതിര്‍ക്കാന്‍ വയ്യാത്തത് കൊണ്ട് നീ ഇത് തുടരുന്നു.ശരിയല്ലേ..?”റോബര്ട്ട് ചോദിച്ചു
.
പയ്യന്‍ അമ്പരപ്പോടെ തലയാട്ടി.
“ആ ബാഗ് ഒന്ന് തുറന്നു നോക്ക്..”അലമാരയുടെ താഴെ വച്ചിരുന്ന ബാഗ് ചൂണ്ടി റോബര്‍ട്ട് പറഞ്ഞു.
പൊടി പിടിച്ച ബാഗ് പയ്യന്‍ തുറന്നു.അതിന്റെ ഏറ്റവും മുകളിലെ പൊതി എടുത്തു പയ്യന്‍ ഞെട്ടലോടെ നോക്കുന്നത് ഞാന്‍ കണ്ടു.അത് ഒരു കഞ്ചാവ് പൊതി ആയിരുന്നു.
“കഞ്ചാവ് സൂക്ഷിക്കുന്നത് പോലീസ് അറിഞ്ഞാല്‍ എന്താവും ഉണ്ടാകുക എന്ന് നിനക്ക് അറിയാമോ ?”റോബര്‍ട്ട് ചോദിച്ചു.
പയ്യന്‍ സ്തബ്ധനായി നില്ക്കുദകയാണ്.
“നിനക്ക് ഇത് ഒഴിവാക്കണ്ടേ ...”റോബര്ട്ട് ചോദിച്ചു.പയ്യന്‍ തലയാട്ടി.യന്ത്രത്തെ പോലെ.
“എങ്കില്‍ നീ നാളെ കോളെജിലേക്ക് പോകുന്നില്ല.പകരം വീട്ടിലേക്ക് പോകും.അപ്പന് മുന്പിീല്‍ ഉള്ള കാര്യം ഉള്ളത് പോലെ പറയും.ഈ കോഴ്സ് നിര്‍ത്തി നിനക്കിഷ്ടമുള്ള കോഴ്‌സ്‌ ചെയ്യും.അങ്ങനെ സംഭവിക്കാതെ വീണ്ടും ഈ നഗരത്തില്‍ തുടരാന്‍ ആണ് ഭാവമെങ്കില്‍ ...”റോബര്‍ട്ട് ഒന്ന് നിര്ത്തി .അവന്റെ കണ്ണുകളില്‍ തീനാളങ്ങള്‍ വിരിഞ്ഞു.
“നിന്റെ ഭാവി നീ നശിപ്പിക്കുന്നതിനു മുന്പ് ഞാന്‍ നശിപ്പിക്കും.”അത് പറഞ്ഞു റോബര്ട്ട് മുറിയില്‍ നിന്നിറങ്ങി.ഒപ്പം ഞാനും.
“അവന്‍ അത് പോലെ ചെയ്യുമോ..”?ഞാന്‍ ചോദിച്ചു.
“നൂറു വട്ടം.”റോബര്‍ട്ട് പറഞ്ഞു.
സംഘം വളര്ന്നു കൊണ്ടിരുന്നു.തീയുടെ ചുറ്റും നൃത്തം ചെയ്തു തളര്‍ന്ന ചെറുപ്പക്കാരുടെ നടുവില്‍ തീയാളുന്ന കണ്ണുകളുമായി റോബര്‍ട്ട് നിന്നു.
“നമ്മുടെ തലമുറയുടെ യുവത്വം തീരുകയാണ്.ചരിത്രത്തിന്റെ ഭിത്തികളില്‍ ഒന്നും അവശേഷിപ്പിക്കാതെ നമ്മള്‍ മടങ്ങേണ്ടി വരും.എടുത്തു പറയാന്‍ ഒരു രംഗത്തും ഒന്നുമില്ലാതെ ,ആരുടെയോ ഇലക്ട്രോണിക്ക് കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ചുപയോഗിച്ചു തലയിലെ സര്ഗു ശക്തിയും രക്തത്തിലെ സമരവീര്യവും ഇല്ലാതായ ഒരു സംഘമാണ് നമ്മള്‍.നമ്മള്‍ എന്താണ് സംഭാവന ചെയ്തിട്ടുള്ളത് ?നമ്മുടെ കാമ്പസുകള്‍ എന്നേ ശവക്കോട്ടകള്‍ ആയി..ചരിത്രം തിരുത്തി കുറിക്കുന്ന ഒരു പുസ്തകമോ,ഒരു സിനിമയോ,ഒരു സമരമോ ,നമ്മള്ക്കി്ല്ല.നമ്മളോട് പറഞ്ഞതെല്ലാം നമ്മള്‍ ചെയ്തു.സ്വന്തമായി ഒരു തീരുമാനവും ഇല്ലാതെ,ആരുടെയോ ഇഷ്ടങ്ങള്ക്ക് സ്വയം നിന്ന് കൊടുത്ത വിഡ്ഢികളായി നമ്മള്‍ നാളെ അറിയപെടും.ഒരു സംസ്ക്കാരത്തെ തന്നെ ബാധിക്കുന്ന മാറ്റങ്ങള്‍ ,രാഷ്ട്രീയ തീരുമാനങ്ങള്‍,സംഭവങ്ങള്‍ ഒക്കെ നടന്നാല്‍ നമ്മള്‍ ഇരുട്ടിന്റെ സുരക്ഷയില്‍,ലാപ്ടോപിന്റെ അരണ്ട വെളിച്ചത്തില്‍ ,അതിനെതിരെ പ്രതികരിക്കും.നമ്മുടെ സമരങ്ങളുടെ പേര് കേള്ക്കുബോള്‍ തന്നെ അടുത്ത തലമുറ ചിരിക്കും. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ജീവിതത്തില്‍ ഒരു അത്ഭുതം സംഭവിക്കുമെന് പ്രതീക്ഷിച്ചു മായലോകത്തില്‍ വ്യാപരിക്കുകയാണ് നമ്മള്‍.അങ്ങനെ ഒരു ദിവസം വരുമെന്ന് ഒരു വ്യാജ മീഡിയ നമ്മളോട് പറയുന്നു.അല്ലെങ്കില്‍ നമ്മള്‍ സ്വയം കരുതുന്നു.ഇല്ല.നമ്മുടെ സമയം അവസാനിക്കുകയാണ്. പുതുമഴയില്‍ ഭൂമിയില്‍ നിന്ന് പൊട്ടി ഉയര്‍ന്നു ഒരു വിളക്കിന്റെ വെളിച്ചത്തില്‍,എരിഞ്ഞു തീരാന്‍ പോകുന്ന ചരിത്രത്തിന്റെ ഇടനാഴിയിലെ ഈയലുകളാണ് നമ്മള്‍.”
നഗരത്തിലെ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്ക്കുന്ന ഹോട്ടലുകളില്‍ ഒരു ദിവസം രാത്രി സംഘം ആക്രമണം നടത്തി.അമിതയാത്ര കൂലി വാങ്ങുന്ന ഓട്ടോറിക്ഷകളുടെ പേര്‍ ഓട്ടോ സ്റ്റാന്ഡിില്‍ എഴുതി വച്ചു ,മുന്നറിയിപ്പ് നല്‍കി ലക്ഷങ്ങളുടെ മുന്തിയ കാറില്‍ യാത്ര ചെയ്യുന്ന മെത്രാന്റെ സ്കോഡ ഒക്ടാവിയ കാറിന്റെ ചില്ലുകള്‍ ഒരു രാത്രി ഉടഞ്ഞു.
എന്തോ,ഓരോ ആക്രമണവും പ്ലാന്‍ ചെയ്യുമ്പോള്‍ എന്നോട് പതിയെ പതിയെ ,റോബര്ട്ട് സംസാരിക്കാത്തത്,എന്നോട് ആലോചിക്കാത്തത് എന്നെ അസൂയാലുവാക്കി.റോബര്‍ട്ട് അകലുകയാണ്.
ഒരു ദിവസം അഷറഫ് വഴിയാണ് ഞാന്‍ അറിഞ്ഞത്.
“ഡിസംബര്‍ മുപ്പതിയൊന്നു അര്‍ദ്ധ രാത്രി,കാട്ടൂക്കാരന്‍ ലിമിറ്റഡിന്റെ എല്ലാ ബാങ്കുകളിലും അവരുടെ ഹോട്ടലുകളിലും ബോംബ്‌ സ്‌ഫോടനം നടത്താന്‍ റോബര്‍ട്ട് തീരുമാനിച്ചിരിക്കുന്നു."
എനിക്ക് വട്ടു പിടിക്കുന്നത്‌ പോലെ തോന്നി.എന്റെ അമ്മയുടെയും സഹോദരന്റെയും സ്ഥാപനങ്ങള്‍ ആണ് അവ.അവ നശിപ്പിക്കുന്നതിനു മുന്പ് എന്നോട് റോബര്‍ട്ട് എന്ത് കൊണ്ട് അഭിപ്രായം ചോദിച്ചില്ല.ഞാന്‍ റോബര്‍ട്ടിനെ തിരഞ്ഞു.അങ്ങനെ ഒരാളെ ആര്‍ക്കും അറിയില്ല.
ഞാന്‍ അത് ചെയ്യാന്‍ ചുമതലയേല്പ്പിച്ച സംഘത്തിന്റെ അംഗങ്ങളെ വിളിച്ചു.അത് ചെയ്യരുതെന്ന് പറഞ്ഞു.
“സര്‍ ,തന്നെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.സര്‍ ഒരു പക്ഷെ ഇത് ചെയ്യരുത് എന്ന് ഞങ്ങളോട് ആവശ്യപെടും.പക്ഷെ സമ്മതിക്കരുത് എന്ന്..”
‘ഞാനോ?”
“അതെ,സാറു തന്നെയാണ് ഞങ്ങള്‍ക്ക് ഈനിര്‍ദേശം നല്കിയത്.”
എനിക്ക് ഭ്രാന്ത് മൂത്തു.ഞാന്‍ ടൌണിലെ പ്രധാന പോലീസ് സ്റേഷനില്‍ ചെന്നു.എന്നെ കണ്ടതും ഇന്സ്പെ്ക്ടറും പോലീസുകാരും ബഹുമാനപൂര്വ്വം എഴുന്നേറ്റു.ഞാന്‍ വിവരം ധരിച്ചപ്പോള്‍ അവര്‍ പതുകെ അകത്തു പോയി കൈവെള്ള തുറന്നു എന്നെ കാണിച്ചു.അവരും സംഘത്തിലെ അംഗങ്ങളാണ്..സംഘത്തിലെ അംഗങ്ങള്‍ നല്കി്യ മറുപടി അവരും തന്നു.ഇപ്പോള്‍ സംഘം എല്ലായിടത്തും ഉണ്ട്.അത് നഗരത്തിനെ വിഴുങ്ങാന്‍ തയ്യാര്‍ എടുത്തു കഴിഞ്ഞു.
അപ്പോള്‍ റോബര്ട്ട് ??
കുറെ നാളുകള്ക്ക് ശേഷം ഞാന്‍ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയി.സിസ്റര്‍ റോസ്മരിയയെ കണ്ടു.സംഘത്തിന്റെ കാര്യങ്ങള്‍ മറച്ചു വച്ചു ഞാന്‍ റോബര്ട്ട് എന്ന യുവാവിനെക്കുറിച്ച് പറഞ്ഞു.എന്റെ കേസ് ഫയല്‍ നോക്കി അവര്‍ പറഞു.
“റോബര്ട്ട് എന്ന യുവാവ് ആക്സിഡന്റില്‍ മരിച്ചിട്ട് രണ്ടു വര്‍ഷമായി..അവന്‍ ഒരു പൊളിറ്റിക്കല്‍ നേതാവായിരുന്നു.ഒരു ഫ്രീലാന്‍സ് എഴുത്തുകാരന്‍.അയാളുടെ ഹൃദയമാണ് നിനക്ക് ട്രാന്സ്പ്ലാന്റ് ചെയ്തത്.അതിനു മുന്പ് ഈ വിവരങ്ങള്‍ എല്ലാം നിന്നോട് പറഞ്ഞിട്ടുള്ളതാണ്.നീ പരിചയപെട്ടു എന്ന് പറയുന്ന ഈ യുവാവ് നീ തന്നെയാണ്.നീ നിന്റെ അബോധ മനസ്സിന്റെ ഭാവനയില്‍ ,നിനക്ക് ചെയ്യാന്‍ കഴിയാതിരുന കാര്യങ്ങള്‍ എല്ലാം ചെയ്യാന്‍ കഴിയുന്ന നിന്റെ തന്നെ ഒരു നിഴലിനെ വാര്‍ത്തു.അതാണ് റോബര്‍ട്ട്.”
ഇന്ന് ഡിസംബര്‍ മുപ്പത്തിയൊന്നു.സമയം അര്‍ദ്ധരാത്രി.നഗരം പുതുവര്ഷു തിരക്കില്‍ മുങ്ങുകയാണ്.എങ്ങും വര്‍ണ്ണങ്ങള്‍..സംഗീതം.പൊട്ടിച്ചിതറുന്ന മത്താപ്പുകള്‍.ഇന്ന് എന്റെ ഹൃദയം മാറ്റി വച്ചിട്ട് മൂന്നു മാസം തികയും.
ഒരു വലിയ സ്ഫോടനത്തിന്റെ ശബ്ദം.
എന്റെ ഫ്ലാറ്റിലെ ബാല്ക്കണിയില്‍ നിന്ന് ഞാന്‍ പുറത്തേക്ക് നോക്കി.ഒരു കെട്ടിടം പൊട്ടി ചിതറുകയാണ്.സ്‌ഫോടനം.അത് പതിയെ ഓരോന്നായി തുടരും.ഈ നഗരം സംഘം വിഴുങ്ങുകയാണ്.ഈ സംഘത്തിന്റെ നേതാവ് ...???????
എന്റെ അമ്മയുടെ സ്ഥാപനങ്ങള്‍ ഓരോ സ്ഫോടനങ്ങളില്‍ തകരുന്നത് എനിക്ക് ഇവിടെ നിന്ന് കാണാം.എന്റെ അരികില്‍ റോബര്‍ട്ട് ഒരു പുഞ്ചിരിയോടെ നില്ക്കു്ന്നു.എന്റെ കയ്യില്‍ ഒരു റിവോള്‍വര്‍ ഉണ്ട്.ഇത് ഉപയോഗിച്ച് എനിക്ക് എന്നെയും അതുവഴി അവനെയും ഇല്ലാതാക്കാം.ഞാന്‍ എന്താണ് ചെയ്യേണ്ടത് ??
പ്രിയ വായനക്കാരാ ഇതാണ് എന്റെ കഥ.നമ്മള്‍ എന്റെ ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിലാണ് നമ്മള്‍ പരിചയപെടുന്നത്.നിങ്ങളുടെ കൈവെള്ളയില്‍ ഒരു കുരിശു ചിഹ്നം ഇല്ലാതിരിക്കട്ടെ.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo