Slider

കുട്ടിക്കാല ഓർമ്മ

0

മഴക്കാലമായാൽ കുട്ടനാട്ടിലെ എന്റെ വീട്ടിൽ വെള്ളം കേറുക എന്നത് പതിവായിരുന്നു. പമ്പയാറിന്റെ തീരത്താണ് വീട്. കുട്ടനാട് എന്ന് പറഞ്ഞാൽ തന്നെ വെള്ളം ആണ് ചുറ്റിനും. വെള്ളപൊക്കം വന്നാൽ അതും ഒരു ആഘോഷം ആയിരുന്നു ചെറുപ്പത്തിൽ. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വെള്ളം പൊങ്ങി തന്നെ കിടക്കും. പിണ്ടിച്ചങ്ങാടങ്ങൾ ഉണ്ടാക്കി അതിൽ കേറി കൂട്ടുകരോടൊത്തു ചാടി മറിഞ്ഞു കളിക്കും.
അച്ഛനും അമ്മയ്ക്കും ഒക്കെ ടെൻഷൻ ആണെങ്കിലും ഞാൻ വെള്ളപൊക്കം നല്ലപോലെ ആസ്വദിച്ചിരുന്നു. സ്കൂളിൽ പോകണ്ട എന്നതാണ് ഏറ്റവും വലിയ സന്തോഷം. സ്കൂളുകൾ ഒക്കെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി മാറും. അടുക്കളയിൽ പാതകത്തിന്റെ മുകളിൽ കേറി ഇരുന്നാണ് ഭക്ഷണം ഉണ്ടാക്കുക. മുറിയിൽ എല്ലാം പലകകൾ പാലം പോലെ നിരത്തി ഇടും. ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകുന്നത് ഈ പലകകളിൽ കൂടി ചവിട്ടിയാണ്. മീനുകൾ ഒക്കെ വീടിനുള്ളിലൂടെ വെള്ളത്തിൽ ഓടി നടക്കും. ജനലിന്റെ അഴിയിലൂടെ ചൂണ്ട ഇട്ടു മീൻ പിടിച്ചിരുന്നു. വെള്ളപ്പൊക്കത്തിനു മുന്നേ തന്നെ വീട്ടിലേക്കു ആവശ്യമായ സാധനങ്ങൾ ഒക്കെ വാങ്ങി വെക്കും. പച്ചക്കറികളും കടൽ മീൻ വില്പനക്കാരും ഒക്കെ ഉമ്മറപടിയിൽ സാധനങ്ങൾ കൊണ്ടുവന്ന് തരും. കൈയിൽ കാശുണ്ടെങ്കിൽ വെള്ളപൊക്കം അടിപൊളി.
രാത്രിയിലെ ഉറക്കമാണ് അതിലും മനോഹരം. കട്ടിലുകൾ ഇഷ്ട്ടികയുടെ മുകളിൽ കേറ്റി വെച്ച് അച്ഛനും അമ്മയും ചേട്ടനും അമ്മുമ്മയും കിടക്കും. എന്റെ സ്ഥാനം ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ ആണ്. അതാകുമ്പോൾ കുറച്ചു കൂടി പൊങ്ങി കിടക്കാമല്ലോ. ചേട്ടൻ പലതവണ അവിടെ കിടന്നോട്ടെന്നു ചോദിച്ചിട്ടും ആ സ്ഥാനം ഞാൻ വിട്ടു കൊടുത്തിരുന്നില്ല. മന്ത്രികസേരക്ക് വേണ്ടി രാഷ്ട്രീയക്കാർ അടിപിടികൂടുന്ന പോലെ ആ സ്ഥാനത്തിനായി ഞാനും ചേട്ടനും തമ്മിൽ അടികൂടിയിരുന്നു. ഞാൻ അച്ഛന്റെ ചെല്ലകുട്ടി ആയിരുന്നതിനാൽ എനിക്ക് തന്നെ ആ സ്ഥാനം കിട്ടിയിരുന്നു. ചേട്ടൻ ദൈവമേ ഇവള് താഴെ വീഴനേ എന്ന് പ്രാർത്ഥിച്ചു കട്ടിലിൽ കിടന്നുറങ്ങും.
അങ്ങനെ ഞാൻ ആറാം ക്ലാസ്സിൽ പഠിച്ചിരുന്നസമയത്തെ ഒരു വെള്ളപ്പൊക്ക കാലം. പകൽ മുഴുവൻ ഇരുന്നു പഴയ ബാലരമയെല്ലാം അരിച്ചു പെറുക്കി വായിച്ചു. അന്തരീക്ഷത്തെ കുറിച്ചും സൂര്യചന്ദ്രൻമ്മാരെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും എന്നെ ഏറെ ഭയപ്പെടുത്തിയിരുന്ന പറക്കും തളികയെ കുറിച്ചും ഒക്കെ അതിൽ ഉണ്ടായിരുന്നു. പത്രത്തിൽ എവിടെയെങ്കിലുംപറക്കും തളിക കണ്ടു എന്ന വാർത്ത കണ്ടാലേ പിന്നെ പുറത്തിറങ്ങാൻ പേടിയാണ്. മനുഷ്യരെയും മൃഗങ്ങളെയും ഒക്കെ പിടിച്ചു കൊണ്ട് പോകും എന്ന കഥകളും കേട്ടിരുന്ന കാലം.
ഡൈനിങ്ങ് ടേബിളിൽ ഷീറ്റ് വിരിച്ചു ഉറങ്ങാനായി കിടന്നു. പകല് വായിച്ച പറക്കും തളികയെ കുറിച്ചായി എന്റെ ചിന്ത. പേടികൊണ്ടു അമ്മയോട് കൂടെ കിടക്കാമോ എന്ന് ചോദിച്ചു. നീ കിടന്നുറങ്ങു പെണ്ണെ എന്നാ പേടിക്കാനാ എന്ന മറുപടി വന്നു. അങ്ങനെ ഓരോന്ന് ആലോചിച്ചുകിടന്ന എന്റെ കണ്ണുകളിലേക്ക്‌ മെല്ലെ ഉറക്കം വന്നു തുടങ്ങി. പുതപ്പിന്റെ ചൂടിൽ തവളകളുടെ കരച്ചിലും ചീവീടുകളുടെ താരാട്ടു പാട്ടു കേട്ട് ഞാൻ സുഖമായി. പെട്ടെന്നെനിക്ക് ശ്വാസം മുട്ടുന്നു. മൂക്കിലും വായിലും ഒക്കെ വെള്ളം കേറി. കണ്ണ് തുറന്ന ഞാൻ താഴെ വെള്ളത്തിൽ കിടക്കുന്നു. പുതപ്പും ഇട്ടിരുന്ന ഡ്രെസ്സും എല്ലാം വെള്ളത്തിൽ മുങ്ങി. താഴെ വീണ ശബ്ദം കേട്ട്അമ്മ വന്നു ലൈറ്റ് ഇട്ട് എന്നെ പൊക്കി കസേരയിൽ ഇരുത്തി. അപ്പോളാണ് എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായത്.
ബാലരമയിൽ വായിച്ചതിന്റ ബാക്കിയായി ഞാൻ കണ്ട സ്വപ്നത്തിൽ എന്റെ കൂട്ടുകാരായിരുന്ന ദീപ്തിയുടെയും രഞ്ചിതയുടെയും കൂടെ സ്കൂളിൽ കളിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു പറക്കും തളിക വന്ന് എന്നെയും അവരെയും പൊക്കി എടുത്തു മുകളിലേക്ക് പൊങ്ങി. പേടിച്ചു വിറച്ചു അതിന്റെ അടിയിൽ തൂങ്ങിപ്പിടിച്ചു ഞങ്ങൾ ഞാന്നുകിടന്നു. കുറെ ദൂരം ചെന്നപ്പോളേക്കും വലിയ ഒരു കുന്ന് കണ്ടതും ഞങ്ങൾ താഴേക്കെടുത്തു ചാടി. കുട്ടനാട്ടിൽ കുന്നു പോയിട്ട് ഒരു പൊക്ക സ്ഥലം പോലും ഇല്ലെന്നുള്ളതൊക്കെ അറിഞ്ഞിട്ടെന്താ കാര്യം. ചാട്ടത്തിൽ ഞാൻ വന്നു വീണത് ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ നിന്ന് മുറിയിൽ കേറി കിടക്കുന്ന വെള്ളത്തിലേക്ക്. ആ ഒരു ചാട്ടതോടെ ഒരു കാര്യം നടന്നു . ചേട്ടന്റെ പ്രാർത്ഥന ഫലം കണ്ടു. എന്റെ ഡൈനിങ്ങ് ടേബിളിലെ സ്ഥാനം ചേട്ടന് കിട്ടി. പിന്നീട് എത്ര വട്ടം പുറകെ നടന്നിട്ടും ഒരു വെള്ളപ്പൊക്ക കാലത്തും എന്റെ സ്ഥാനം എനിക്ക് കിട്ടിയില്ല.
മഞ്ജുഅഭിനേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo