Slider

തങ്കമണി

0

വെറുമൊരു നാട്ടിൻപുറത്തുകാരി വീട്ടമ്മയാണ് തങ്കമണി..
ഭർത്താവും ഒരു മോനും അടങ്ങുന്ന കൊച്ചു കുടുംബം.
കാലത്തു എഴുന്നേറ്റു അവർക്കു വേണ്ടുന്ന ഭക്ഷണം ഉണ്ടാക്കുക വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ടു വെക്കുക..
വീടും പരിസരവും വൃത്തിയാക്കുക എന്നതിനപ്പുറം വേറൊരു ചിന്തയും ഉണ്ടായിരുന്നില്ലവൾക്കു.
എന്നിട്ടും "കാലത്തുണ്ടാക്കിയ ഭക്ഷണത്തിനു രുചി പോര .."
"ഇതെന്താടീ അലക്കിയതു
വൃത്തിയില്ലാതെ .."
എന്നൊക്കെ അച്ചനും
"ഈ അമ്മക്കു ഒന്നും ഉണ്ടാക്കാൻ
അറീല്ല .."
"കൂട്ടുകാര് വന്നാൽ അമ്മ വാ തുറന്നു അബദ്ധങ്ങൾ ഒന്നും പറഞ്ഞേക്കല്ലേ ..."
എന്ന് മകനും പരിഹസിച്ചപ്പോ ആ മനസ്സു വല്ലാതെ നൊന്തു.
സഹിക്കെട്ടവൾ ദൈവത്തോടു പാർത്ഥിച്ചു ..
"ദൈവമേ എത്ര വേണമെങ്കിലും കഷ്ടപ്പെടാൻ ഞാൻ തയാറായാണ് ..
പക്ഷേ ഈ അവഗണനയിൽ നിന്നും പരിഹാസത്തിൽ നിന്നും ഒരു മോചനം നൽകേണമേ.."
അന്ന് രാത്രീ അവൾ കിടന്നുറങ്ങിയപ്പോൾ വിചിത്രമായൊരു
സ്വപ്‌നം കണ്ടു..
ദൈവത്തിന്റെ മാലാഖ അവൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു
പറയുന്നു..
"ഡിയർ തങ്കമണി ..
നിന്റെ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു ..
ആഗ്രഹങ്ങളൊക്കെ ഉടൻ തന്നെ സാധിച്ചു തരുന്നതായിരിക്കും..
അതിനു വേണ്ടി നാളെ തന്നെ ഒരു ഫേസ്ബുക്ക്
അക്കൗണ്ട് തുടങ്ങണം.."
അത്രയും പറഞ്ഞു മാലാഖ അപ്രത്യക്ഷയായി.
തങ്കമണി അപ്പോൾ തന്നെ ഞെട്ടിയെഴുന്നേറ്റു ചുറ്റും നോക്കി..
അപ്പോഴതാ ഭർത്താവുണ്ട് കൂർക്കം വലിച്ചുറങ്ങുന്നു.
കണ്ടത് സ്വപ്നമായിരുന്നോ..
എന്തോ ആവട്ടെ മകന്റെ സഹായത്തോടെ തങ്കമണി ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു.
ഫേസ്‌ബുക്കിന്റെ തന്നെ ചരിത്രത്തിൽ നാഴികക്കല്ലായേക്കാവുന്ന സംഭങ്ങളാണ് പിന്നീടുണ്ടായത്..
ആദ്യമൊക്കെ അൽപ്പാൽപ്പം ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീടു തങ്കമണി എല്ലാം പഠിച്ചെടുത്തു..
ഒട്ടുമിക്ക ഗ്രൂപ്പുകളിലും മെമ്പർഷിപ്പെടുത്തു ആക്ടീവായി തുടങ്ങി..
പോസ്റ്റുകൾ വായിച്ചു കമന്റിടുന്ന മുറക്ക് റിക്വസ്റ്റുകളും വന്നു തുടങ്ങി..
ആദ്യമൊക്കെ ഒരു കമന്റിനു ഒരു റിക്ക്വസ്റ്റ് എന്നുള്ളതു പിന്നീടു രണ്ടും മൂന്നും അഞ്ചുമൊക്കെയായി..
ഇഷ്ടപെട്ട കമന്റിനു ലൈക്കടിച്ചാൽ അപ്പൊഴും വന്നു അതു.
സ്വീകരിച്ചവർ നന്ദിവാക്കുകൾ കൊണ്ടു ഇൻബോക്‌സിൽ പൂക്കളം തീർത്തു..
തങ്കമണിക്കു ശരിക്കും
അത്ഭുതമായിരുന്നു..
രാപ്പകലില്ലാതെ കഷ്ടപെട്ടാലും ആ കെട്ട്യോന്റെ വായീന്നു ഒരു നല്ല വാക്കുപോലും കേക്കാറില്ല ..
ഇതിപ്പോ എന്തോരം ആൾക്കാരാണ് സ്നേഹിക്കാൻ..
ഒരുദിവസം പതിവു വായനക്കിടെ ഒരു പോസ്‌റ്റിൽ എഴുതിയതു മനസ്സിലായില്ലാന്നു കമന്റിട്ടപ്പോൾ ആ വലിയ മനുഷ്യൻ തങ്കമണിയുടെ ഇൻബോക്‌സിൽ വന്നു രണ്ടു മണിക്കൂറോളം അതേപ്പറ്റിയുള്ള വിശദീകരണം നടത്തി.
അതൊടെ തങ്കമണിക്കു ഒരു
കാര്യം മനസ്സിലായി ..
ആരൊടും മനസ്സിലായില്ലെന്ന് പറയാൻ പാടില്ല..
ഒരിക്കൽ വീട്ടിലുണ്ടാക്കിയ ദോശയും കറിയും വാളിൽ പോസ്റ്റിയപ്പോ പലരും അഭിനന്ദനങ്ങൾ കൊണ്ടു മൂടി..
എന്തൊരു കൈപ്പുണ്യമാ ചേച്ചിക്കെന്നു ഒരാൾ ..
രുചികരമെന്നു മറ്റൊരാൾ ..
ഇത്രയും കിറുകൃത്യമായി വട്ടത്തിൽ ഒരു ദോശ കാണുന്നതു ജീവിതത്തിൽ ആദ്യമായിട്ടാണെന്നുള്ള കമന്റൂടെ കണ്ടപ്പൊൾ തങ്കമണിയുടെ സന്തോഷത്തിനു
അതിരില്ലാരുന്നു..
വീട്ടിലെന്നു ദോശയുണ്ടാക്കിയാലും കുറ്റം പറയുന്ന കെട്യോനോട് ഇക്കാര്യം പറഞ്ഞപ്പോൾ അങ്ങേരുടെ മറുപടി ഇതാരുന്നു.
"എടീ കണ്ടാസ്വദിക്കുന്നതും അനുഭവിക്കുന്നതും രണ്ടും രണ്ടാണു.
അവന്മാരൊക്കെ അനുഭവിച്ചാലേ പഠിക്കുള്ളൂ .."
ദോശ പോസ്റ്റായതോടെ ഒന്നു രണ്ടു പേർ ദോശയുടെ കൂട്ടു ചോദിച്ചു ഇന്ബോക്സിലേക്ക് വന്നു..
ചിലർക്കറിയേണ്ടത് ദോശ ചതുരത്തിൽ ചുടാനൊക്കുമോന്നായിരുന്നു..
എന്തു തന്നെ ആയാലും അതൊടെ തങ്കമണിക്കു എന്തെങ്കിലും എഴുതണമെന്ന മോഹം കലശലായി..
പുറത്തോട്ടു നൊക്കിയപ്പോ നല്ല മഴക്കോളു കാണുന്നുണ്ടു.
മഴനനയാനൊരു മോഹമെന്നു പറഞ്ഞു നാലുവരി എഴുതി ഗ്രൂപ്പിലെ ആദ്യപോസ്റ്റെന്നും പറഞ്ഞു പോസ്റ്റു ചെയ്തു..
പ്രതീക്ഷിക്കാത്ത സ്വീകരണമാണ് പോസ്റ്റിനു ലഭിച്ചത്..
നൈസ് തങ്കൂസെ എന്നായി ചിലർ ..
മറ്റു ചിലർ സ്‌നേഹം
കൊണ്ടു മൂടി ..
തങ്കൂസ് നനയുന്നതൊക്കെ കൊള്ളാം നന്നായി തലതുവർത്തണേ അല്ലെൽ പനി പിടിക്കും എന്നായി അവരുടെ കമന്റ്..
ആരോടൊപ്പമാണ് നനയാൻ തോന്നുന്നെന്ന് ചോദിച്ചു ഗ്രൂപ്പിലെ സ്‌ഥിരം കോഴികൾ കണ്ണിറുക്കി കാണിച്ചു സ്മൈലിയിട്ടു..
വരികൾ മലയാള സാഹിത്യത്തിന് വലിയ മുതൽക്കൂട്ടാണെന്നും ചേച്ചീ ഇനിയും എഴുതണമെന്നും ഇന്ബോക്സില് ഒരു ആരാധകന്റെ മെസ്സേജ്..
മറ്റൊരാൾ വന്നതു എഴുത്തു എങ്ങിനെ കൂടുതൽ മനോഹരമാക്കാം എന്നതിനെ പറ്റി ക്ലാസെടുക്കാൻ ആയിരുന്നു..
മുഖം കാണിക്കാത്തവര് ഫേക്ക് ആണെന്നൊരു നാട്ടു നടപ്പുണ്ട്..
ചിലരതെപ്പറ്റിയും ചോദിച്ചു.
അതോടെ ഒരു മുഖം ആവശ്യമാണെന്ന് തങ്കമണിക്കും തോന്നിത്തുടങ്ങി..
അങ്ങിനെ ആദ്യമായി തങ്കമണി സ്വന്തം ഫൊട്ടോ പ്രൊഫൈൽ ഫോട്ടോയാക്കി..
അതൊടെ തങ്കു ഫേക്ക് ആണെന്നു കരുതി മിണ്ടാൻ മടിച്ച പലരും ധൈര്യ സമേതം ചാറ്റു ചെയ്യാൻ വന്നു..
ചിലരു വന്നു കണ്ണുകളെയും മൂക്കിനെയും ചുണ്ടുകളെയും വരെ പുകഴ്‌ത്താൻ തുടങ്ങി..
ചിലർക്കു നെറ്റിയോടായിരുന്നു താൽപര്യം..
ചിലർ സൗന്ദര്യത്തെ വാനോളം പുകഴ്ത്തിയതിനു ശേഷം ഫ്രീയായി ഒരുപദേശവും നൽകി..
സ്വന്തം ഫൊട്ടോ വെക്കുന്നതു അപകടമാണെന്നും സൂക്ഷിക്കണമെന്നുമൊക്കെ..
ഒരു ഫൊട്ടോ ദുരുപയോഗം ചെയ്‌താൽ തകർന്നടിയുന്ന വിശ്വാസമല്ല എന്നോടെന്റെ ഭർത്താവിനുള്ളതെന്നു മുഖത്തടിച്ചപോലെ മറുപടിയും കൊടുത്തു..
അതൊടെ വന്നയാൾ പത്തിമടക്കി തിരികെപ്പോയി..
അന്നവളൊരു പോസ്റ്റുമിട്ടു..
'പെങ്ങള് സ്‌നേഹവും പറഞ്ഞു ഉപദേശങ്ങൾ സംഭാവന ചെയ്യുന്നവരോട് ഒരു വാക്കു ..
നിങ്ങൾ പെങ്ങൻമാർക്കും അനിയത്തിമാർക്കുമൊക്കെ നൽകേണ്ടത്‌ ഉപദേശങ്ങളല്ല ആങ്ങളമാരെ ..
സാഹചര്യങ്ങളെ തളരാതെ നേരിടാനുളള ധൈര്യമാണ്..
ഇൻബോക്‌സിൽ വന്നു ഉപദേശിക്കാതെ കൂടെ നിന്നു പ്രതികരിക്കാനുള്ള തന്റേടമാണ്.
അതില്ലാതെ പോയതു കൊണ്ടാണു പലരും പെങ്ങളുമാരുടെ അഭിമാനത്തിൽ കൈവെക്കുന്നതെന്നു ഇനിയെങ്കിലും മനസ്സിലാക്കുക..'
അതോടെ വായിച്ചവര് നന്നായതാണോ അതൊ തങ്കമണിയോടു പേടിയുള്ളതു കൊണ്ടാണൊ എന്തോ അവളെയാരും ഉപദേശങ്ങൾ കൊണ്ടോ അനാവശ്യമായ വാക്കുകൾ കൊണ്ടോ ശല്യപ്പെടുത്താതെയായി..
തങ്കമണി ആരെയും ഭയക്കാതെ സ്വന്തം ശരികളും കാഴ്ചപ്പാടുകളും മുറുകെപ്പിടിച്ചു ആക്ടീവ് ആവുകയും ചെയ്തു.
●○
ഫേസ്ബുക്കിലെ ആങ്ങള സ്നേഹത്തിലെ നെല്ലും പതിരും തിരിച്ചറിയാൻ വല്യ പാടാണ്‌ ..
എന്റെ കാഴ്ചപ്പാടിൽ എന്തെങ്കിലും പ്രശ്നമുണ്ടാവുമ്പോ പെങ്ങടെ നേർക്ക്‌ കൈചൂണ്ടി "അകത്തേക്കു കേറിപ്പോടീ" എന്ന് പറയുകയല്ല ആങ്ങളയുടെ ധർമം..
മറിച്ചു നിന്റെ ശരികൾക്കൊപ്പം ഞങ്ങളുണ്ടെന്നു ധൈര്യ പൂർവ്വം പറയാൻ കഴിയലാണ്.
എന്തെങ്കിലും ഇഷ്യൂസ് ഉണ്ടാവുമ്പോ പരസ്യമായി പ്രതികരിക്കാതെ ഇന്ബോക്സിലേക്കു ഏണിവെച്ചു കയറുന്ന ആങ്ങളമാർക്കു സമർപ്പിക്കുന്നു ഈ പോസ്റ്റു .

By: rayan sami
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo