Slider

പുണ്യതീർത്ഥം

0
BY : 
Muhammedali Thazhathethil

പ്രഭാത പ്രാർത്ഥന കഴിഞ്ഞ് മടങ്ങവേ എതിരെ വരുന്നു ഒരു സ്ത്രീരൂപം....
എളിയിൽ കുടം ഏന്തിയിട്ടുണ്ട്...
നേരം പുലർന്നിട്ടില്ല, അതിനാൽ തന്നെ പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞില്ല!
രൂപം അടുത്തെത്തി.. ങ.. ഇത് നമ്മടെ ഹസീനയല്ലെ?
" ഹൗ ഇന്ന് നിറകുടമാ കണി കണ്ടത്
ഇന്നത്തെ കാര്യം ജോർ"
ഹസീനയെ കളിയാക്കാൻ വേണ്ടി ഞാൻ പറഞ്ഞു
തമ്മിൽ കണ്ടാൽ കളിയാക്കുക പതിവുള്ള ഒരു സഹോദരി... സുഹൃദ് ഭാര്യയാണ്.. ആൾ പാവം... ചിരിയോടെയല്ലാതെ കണ്ടിട്ടില്ല ഇത് വരെ.
"എന്താ ഹസീനാ ഇത്ര പുലർച്ചെ കുടം വെള്ളവുമായി വീട്ടിൽ മോട്ടോർ കേടായോ?"
" ഇല്ല ഇത് സംസം വെള്ളമാണ് "
കുഞ്ഞാളുടെ കിണറ്റിൽ നിന്ന് കോരിയെടുത്തതാ?"
അല്പം അഭിമാനത്തോടെ ഹസീന മൊഴിഞ്ഞു.
"ഓ ശരി ശരി" എന്റെ മറുപടിക്ക് കാക്കാതെ ഹസീന ധൃതിയിൽ നടന്നകന്നു.
സങ്കല്പ പുണ്യതീർത്ഥവുമായി......
............................................................... ബലിപെരുന്നാൾ ദിനത്തിൽ കിണറുകളിൽ നിന്നും ആദ്യം കോരിയെടുക്കുന്ന വെള്ളം " സംസം "
വെള്ളമാണെന്ന ഒരു സങ്കല്പമുണ്ടായിരുന്നു മുൻ തലമുറയിലെ സ്ത്രീകൾക്ക്‌....
ഇന്നത്തെപ്പോലെ കുഴൽ കിണറുകളും പമ്പ് സെറ്റുകളും വ്യാപകമല്ലാതിരുന്ന കാലം....
കിണറുകൾ തന്നെ എല്ലാ വീടുകളിലും ഇല്ലായിരുന്നല്ലോ?
കിണറുള്ള വീട്ടുകാർക്ക്, അതില്ലാത്ത വീട്ടുകാർ വെള്ളം എടുക്കുന്നതിൽ എതിർപ്പും ഇല്ലായിരുന്നു......
ഇന്നത്തേക്കാൾ പരസ്പര സ്നേഹവും കൊടുക്കൽ വാങ്ങലുകളും ലിബറലായിരുന്ന കാലം....
പെരുന്നാൽ ദിവസം പുലർച്ചെ ഉമ്മ വിളിച്ചുണർത്തി അകലെയുള്ള ബാലകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ കൂടെ കൊണ്ട് പോയിരുന്നതോർത്തു.
പഴയ ഒരു ജന്മി കുടുംബത്തിന്റെ എല്ലാ പ്രൗഡിയും വിളിച്ചോതുന്നതായിരുന്നു കിണറും. വീട്ടുകാർക്ക് അടുക്കളയിൽ നിന്ന് തന്നെ ബക്കറ്റ് ഉപയോഗിച്ച് എടുക്കാൻ പറ്റുന്ന തരത്തിലായിരുന്നു സംവിധാനം. പുറത്ത് നിന്ന് വെള്ളത്തിനായി എത്തുന്നവർ മുറ്റത്ത് നിന്ന് കപ്പിയും കയറും ബക്കറ്റും ഉപയോഗിച്ച് കോരിയെടുക്കും...
അന്ന് നായർ തറവാട്ടിലെ കിണറുകളിൽ പോലും അയിഷയോ പാത്തുമ്മയോ കോരിയെടുക്കുന്ന കുടിവെള്ളവും പുണ്യതീർത്ഥം തന്നെയായിരുന്നു.
ഇന്ന് ഇതര മതസ്ഥരുടെ വീടുകളിലെ കിണററിൽ നിന്നും ലഭിക്കുന്നത് സാദാജലവും, സ്വന്തം കിണറ്റിൽ നിന്നും കോരിയെടുക്കുന്നത് പുണ്യതീർത്ഥവും !!
വിശ്വാസ വിചാരങ്ങളിൽ വന്ന മാറ്റം!!
..............................................................." ഇതും ദൈവ കല്പന തന്നെയാണോ പ്രിയതമാ?"
ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ ,ഒരു കാക്കയ്ക്ക് പോലും ഇരിക്കാൻ തണലില്ലാത്തിടത്ത് സഫാ- മർവാ മലകളുടെ താഴ്വരയിൽ ഒരിറ്റ് ദാഹജലം പോലും കിട്ടാത്തിടത്ത് ദൈവ കല്പന നിറവേറ്റുന്നതിനായി, സ്വപത്നി ഹാജറയെയും ചോരപ്പൈതൽ ഇസ്മായിലിനെയും ഉപേക്ഷിച്ച് പുറപ്പെടാനൊരുങ്ങിയ ഖലീലുള്ളാഹ്
എന്ന വിശേഷണമുള്ള പ്രവാചകൻ ഇബ്രാഹിം (അ.സ) യോട് അല്പം സങ്കടത്തോടെയും വ്യാകുലതയോടെയും പത്നിഹാജറ യുടെ വാക്കുകൾ...
മൂന്ന് പ്രാവശ്യവും തുടർന്നുള്ള ചോദ്യങ്ങൾക്ക് ഒരേയുത്തരം...
പ്രവാചകൻ ഇബ്രാഹിം (സ.അ)യുടെ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും ത്യാഗ മനോഭാവത്തിന്റെയും മറ്റൊരുദാഹരണം !!
"ള്ളേ ള്ളേ " എന്ന് ദാഹിച്ച് പൊരിഞ്ഞ് കുഞ്ഞിളം കാലിട്ടടിച്ച് കരയുന്ന തന്റെ പിഞ്ചോമനയ്ക്ക് ഒരിറ്റ് ദാഹജലം തേടി സഫാ മർവാ മലകളുടെ താഴ്വരയിലൂടെ ഓടുമ്പോഴും തന്റെ പ്രിയതമന്റെ വിശ്വാസപ്രമാണങ്ങളെ അനുസരിക്കാനും ,ആജ്ഞ ശിരസാവഹിക്കാനും ഉള്ള മാനസിക പക്വത നേടിയിരുന്നു, ബീവി ഹാജറ...
അല്ലെങ്കിൽ സ്വപത്നിയേ ആ തലത്തിലേക്കുയർത്തുന്ന കാര്യത്തിൽ പ്രവാചകൻ വിജയിച്ചിരുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി!!
ദാഹജലത്തിനായി കാലിട്ടടിച്ച് വാവിട്ട് കരയുന്ന മകൻ ഇസ്മാഈലിനെ ആശ്വസിപ്പിക്കുകയും, ഇടയ്ക്കിടെ ജലം അന്വേഷിച്ച് നാല് പാടും ഓടുകയും വീണ്ടും കുഞ്ഞിന്റെയടുക്കലെത്തി വാരിപ്പുണർന്ന് കുഞ്ഞിളം കവിളുകളിൽ മുത്തമിടുകയും ചെയ്യുന്നതിനിടയിലും ബീവി ഹാജറ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ,
"നാഥാ ഈ വിജനമായ മരുഭൂമിയിൽ ഒരിറ്റു ദാഹജലം പോലും ലഭിക്കാത്തിടത്ത് ,എന്നെയും ഞങ്ങളുടെ ചോരപ്പൈതലിനേയും, നിന്റെ കല്പനപ്രകാരം ഉപേക്ഷിച്ച് നിന്റെ ആജ്ഞ നടപ്പാക്കുന്നതിനായാണ് എന്റെ പ്രിയതമൻ പുറപ്പെട്ടിട്ടുള്ളത്...."
നീ തന്നെ പരിഹാരം കാണുക
"ഒരിറ്റ് ദാഹജലത്തിനായി പൊരിയുന്ന എന്റെ പിഞ്ചോമനയെ നീ തന്നെ കാത്ത് കൊള്ളുക "
അത്ഭുതമെന്ന് പറയട്ടെ ,വാവിട്ട് കരഞ്ഞ് കുഞ്ഞിളം കൈകാലുകൾ ഭൂമിയിൽ തല്ലി കരയുന്ന ഇസ്മായിലിന്റെ പാദസ്പർശമേറ്റ മണലാരണ്യത്തിൽ നിന്നും പൊട്ടിയൊലിച്ചു തെളിനീരുറവ ..
സന്തോഷാശ്രുക്കൾ പൊഴിച്ച് കൊണ്ട് ബീവി ഹാജറയുടെ ചുണ്ടുകൾ മന്ത്രിച്ചു.
"അൽഹംദുലില്ലാഹ്"
ദൈവത്തിനു സ്തുതി
അണമുറിയാത്ത ജലപ്രവാഹം തടഞ്ഞ് നിർത്തുന്നതിന് വേണ്ടി മഹതി ഹാജറ
ഇരു കൈകൾ കൊണ്ടും മണൽ കൊണ്ട് വളയം തീർത്തു. കൂടെ ചുണ്ടുകൾ ഉരുവിട്ടു.
"സം സം "
നില്ക്കട്ടെ.. നിയന്ത്രണ വിധേയമാകട്ടെ
എന്ന അർത്ഥത്തിൽ...
ഇന്നും കോടാനുകോടി ലിറ്റർ ജലം പ്രവഹിക്കുന്ന മരുഭൂമിയിലെ പുണ്യ പ്രവാഹം....
"പുണ്യതീർത്ഥം"

By: 
Muhammedali Thazhathethil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo